അലികുട്ടി ബീരാഞ്ചിറ

Published: 10 July 2025 കവര്‍‌സ്റ്റോറി

ജനാധിപത്യഇന്ത്യയിലെ ജനാധിപത്യം പുലരാത്ത ദ്വീപുകള്‍

       ലക്ഷദ്വീപിലും പുതിയ അധ്യയനവർഷം ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഈ അധ്യയനവർഷാരംഭത്തിൽ അഗത്തിയിലെയും ആന്ത്രോത്തിലെയും രണ്ട് സ്കൂളുകൾ അടച്ചുപൂട്ടിയ വാർത്തകളാണ് അവിടെനിന്നും കേൾക്കുന്നത്. വേണ്ടത്ര കുട്ടികൾ പഠിക്കാനില്ലാത്തതുകൊണ്ടോ അധ്യാപകരുടെ കുറവുകൊണ്ടോ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ കൊണ്ടോ അല്ല ഈ സ്കൂളുകൾ അടച്ചുപൂട്ടിയത്. അഗത്തിയിലെ തെക്കുഭാഗത്തുള്ള പി.എം.ശ്രീ ജൂനിയർ ബേസിക് സ്കൂളിൽ കഴിഞ്ഞവർഷം ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലായി ഇരുന്നൂറിലേറെ കുട്ടികൾ പഠിച്ചുകൊണ്ടിരുന്നതാണ്. എല്ലാ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടവും ഈ സ്കൂളിനുണ്ട്. പന്ത്രണ്ട് അധ്യാപകരുമുണ്ടായിരുന്നു. പിന്നെന്തിനാണ് സ്കൂൾ അടച്ചുപൂട്ടിയതെന്നു ദ്വീപുകാർക്കറിയില്ല. അഗത്തി ഒരു നേർരേഖ പോലെ നീണ്ടുകിടക്കുന്ന ദ്വീപാണ്. തെക്കേ അറ്റത്തുള്ള കുട്ടികൾ മൂന്നും നാലും കിലോമീറ്റർ ദൂരത്തുള്ള നോർത്ത് സ്കൂളിൽ പഠിക്കണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.അവിടുത്തെ രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ അവകാശത്തിനായി സമരത്തിലാണ്. ഒരു മാസമായി ആ കുട്ടികളാരും ഒരു സ്കൂളിലും പോണില്ല.

       ആന്ത്രോത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സൗകര്യങ്ങളെല്ലാമുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മേച്ചേരിയിലെ ഗവ.ജൂനിയർ ബേസിക് സ്കൂളിൽ നൂറ്റിമുപ്പത്തിയഞ്ച് കുട്ടികൾ പഠിച്ചു കൊണ്ടിരുന്നതാണ്. പത്തു അധ്യാപകരുണ്ടായിരുന്ന ആ സ്കൂളും അടച്ചുപൂട്ടി.സ്കൂളുകൾ അടച്ചുപൂട്ടുന്നത് ലക്ഷദ്വീപിൽ ഒരു തുടർക്കഥയാവുകയാണ്. കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ വിവിധ ദ്വീപുകളിലായി പതിനൊന്ന് സ്കൂളുകൾ ദ്വീപ്ഭരണകൂടം അടച്ചുപൂട്ടിയിട്ടുണ്ട്. ഇതിനുപുറമെ അടച്ചുപൂട്ടാൻ ഉത്തരവിട്ട മൂന്ന് സ്കൂളുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് രക്ഷിതാക്കൾ കോടതിയിൽ നിന്നും വാങ്ങിയ താല്കാലിക സ്റ്റേകളിൽ പിടിച്ചുതൂങ്ങി മാത്രമാണ്.

       ലക്ഷദ്വീപെന്നാൽ പരിമിതമായ യാത്രാ- വിനിമയ സൗകര്യങ്ങളുള്ള, കടലിനാൽ ചുറ്റപ്പെട്ട അനേകം തുരുത്തുകൾ ചേർന്നതാണ്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും ദുഷ്കരമായ ജീവിത ചുറ്റുപാടുകളുള്ള റൂറൽ ഏരിയ. ഭരണഘടനയുടെ ആർട്ടികിൾ 21 എ ഭേദഗതി ചെയ്ത്, 2009ൽ ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ഇത്തരം റിമോട്ട് മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അതതു പ്രദേശങ്ങളിലെ സർക്കാരുകൾക്ക് ബാധ്യതയുണ്ട് എന്നു പറയുന്നുണ്ട്. എന്നാൽ ലക്ഷദ്വീപിന്റെ കാര്യത്തിൽ ഭരണകൂടം തന്നെ അവരുടെ അവകാശങ്ങളെ ഹനിച്ചു കൊണ്ടിരിക്കയാണ്. സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുമെങ്കിലും അവയെ എല്ലാം ദ്വീപ് ഭരണകൂടം അടിച്ചമർത്തുകയാണ് പതിവ്. ലക്ഷദ്വീപിൽ സ്വന്തമായി മാധ്യമങ്ങളില്ലാത്തതു കൊണ്ട് ഇത്തരം ഭരണഘടനാ അവകാശ നിഷേധങ്ങളൊന്നും വലിയ വാർത്തകളാകാതെ പോവുകയാണ്.

       പ്രതിസന്ധിയുടെ കരിങ്കടലിനു നടുവിലാണ് ദ്വീപുകൾ ഇന്ന് നിലകൊള്ളുന്നത്. ആ പ്രതിസന്ധികളിൽ ഒന്നുമാത്രമാണ് സ്കൂളുകൾ അടച്ചുപൂട്ടിയത്. വിദ്യഭ്യാസമേഖലയിൽ മാത്രം നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എല്ലാ സ്കൂളുകളുകളും മലയാളം മീഡിയ ഉപേക്ഷിച്ച് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറണം എന്ന ഉത്തരവ്, ദ്വീപിലെ സാഹചര്യം മനസ്സിലാക്കാതെ ത്രിഭാഷ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം എന്നിവയെല്ലാം ലക്ഷദ്വീപിലെ വിദ്യാഭ്യാസരംഗത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്നു.രൂക്ഷമായ തൊഴിലില്ലായ്മയിലൂടെയാണ് ഇന്ന് ലക്ഷദ്വീപുകാർ കടന്നുപോകുന്നത്. വിദ്യാസമ്പന്നരായ ആയിരക്കണക്കിനു ചെറുപ്പക്കാർ ഒരു വരുമാനമാർഗ്ഗവുമില്ലാതെ ദ്വീപിൽ കഷ്ടതകൾ അനുഭവിക്കുന്നു. പരമ്പരാഗത തൊഴിൽമേഖലയായ മത്സ്യബന്ധനം കഴിഞ്ഞാൽ ദ്വീപുകാരുടെ പ്രധാന ആശ്രയം സർക്കാർ ജോലിയായിരുന്നു. ചികിത്സക്കും വിദ്യാഭ്യാസത്തിനും മറ്റു ആവശ്യങ്ങൾക്കുമെല്ലാം വൻകരയെ ആശ്രയിച്ചിരുന്ന ദ്വീപുകാർക്ക് സർക്കാർജോലി വലിയ ആശ്വാസമായിരുന്നു. എന്നാൽ 2019ന് ശേഷം ഒരു വകുപ്പിലും ഒരാളെയും സ്ഥിരജോലിക്കാരായി നിയമിച്ചിട്ടില്ല. സർക്കാർ സർവ്വീസിൽ കരാർ അടിസ്ഥാനത്തിൽ ധാരാളം പേരെ നേരത്തെ നിയമിച്ചിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ആയിരക്കണക്കിന് കരാർ ജീവനക്കാരെ ദ്വീപ് ഭരണകൂടം പിരിച്ചുവിട്ടു. ജോലിയും കൂലിയുമില്ലാതെ ദ്വീപ് ജനത ദുരിതംതിന്ന് ജീവിക്കുന്നു. അതിനിടയിൽ വൈദ്യുതചാർജും കപ്പൽ ടിക്കറ്റ് നിരക്കും പലതവണ വർദ്ധിപ്പിച്ച് ജോലിയില്ലാത്ത ജനതയെ നോക്കി ഭരണകൂടം പരിഹസിക്കുന്നു. ഏഴു കപ്പലോടിയിരുന്ന നാട്ടിൽ ഒന്നോ രണ്ടോ കപ്പലുകൾ മാത്രം ഓടിച്ച് ജനങ്ങളെ പിന്നെയും ബുദ്ധിമുട്ടിലാക്കി.

       ഇങ്ങനെ നിരവധിയായ പ്രതിസന്ധികൾ ദ്വീപുകളിൽ നിലനിൽക്കുമ്പോഴും വലിയ തോതിലുള്ള പ്രതിഷേധമോ രാഷ്ട്രീയ സമരങ്ങളോ ലക്ഷദ്വീപിൽ നിന്നും കേൾക്കാൻ കഴിയില്ല. 2021-22 കാലത്ത് ലക്ഷദ്വീപിൽ അങ്ങോളമിങ്ങോളം വലിയ സമരങ്ങൾ ആരംഭിച്ചെങ്കിലും വളരെ പെട്ടന്നുതന്നെ അതെല്ലാം കെട്ടടങ്ങുകയുണ്ടായി. വാസ്തവത്തിൽ അന്നുണ്ടായ പ്രശ്നങ്ങളും ഭീഷണികളുമെല്ലാം ഇപ്പോഴും അതേപടി നിലിൽക്കുകയാണ്. എല്ലാത്തിനോടും സമരസപ്പെട്ട് കഷ്ടതകൾ വിധിയാണെന്ന് കരുതി സമാധാനിച്ച് ദ്വീപുകാർ ഇന്നും ജീവിക്കുന്നു. എന്തുകൊണ്ടാണ് ഈ കനത്തമൗനം എന്നന്വേഷിക്കുമ്പോൾ ചെന്നെത്തുക ലക്ഷദ്വീപ് ഒരു ജനാധിപത്യഭരണകൂടം നിലനിൽക്കുന്ന ദേശമല്ല എന്ന ഉത്തരത്തിലേക്കാണ്. അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ ഭരണം എല്ലാ ജനാധിപത്യ സമ്പ്രദായങ്ങളെയും ഇല്ലാതാക്കികൊണ്ടാണ് അവർക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നത്. അധികാരവികേന്ദ്രീകരണം എന്ന ഭരണഘടനയുടെ എഴുപത്തിമൂന്നാം ഭേദഗതി നിയമം ഉറപ്പുതരുന്ന പഞ്ചായത്തീരാജ് സംവിധാനത്തെ ലക്ഷദ്വീപ് ഭരണകൂടം തകർത്തുകൊണ്ടിരിക്കുന്നു.
 
       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ജനാധിപത്യ ഭരണസംവിധാനത്തിന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റ് എന്നു വിശേഷിപ്പിക്കുന്നത് ഗ്രാമപഞ്ചായത്തുകളെയാണ്. പഞ്ചായത്തീരാജ് നടപ്പിലാക്കിയിട്ടുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പഞ്ചായത്ത് ഭരണസമിതികൾ ഇന്ന് നിലവിലുണ്ട്; ലക്ഷദ്വീപിലൊഴിച്ച്. അതായത്, 2022 ഡിസംബറിനു ശേഷം  ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്തു മെമ്പറോ അവരുടെ നേതൃത്വത്തിലുള്ള ഗ്രാമസഭകളോ പ്രവർത്തിക്കാത്ത ഇന്ത്യയിലെ അത്യപൂർവ്വപ്രദേശമാണ് ലക്ഷദ്വീപ്. 2017 ഡിസംബർ 14 നാണ് അവസാനമായി അവിടെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ദ്വിതല പഞ്ചായത്ത് സമ്പ്രദായമായിരുന്നു ദ്വീപിൽ നിലനിന്നിരുന്നത്. ജനവാസമുള്ള പത്തു ദ്വീപുകളിലും ഓരോ വില്ലേജ് (ദ്വീപ്) പഞ്ചായത്തും എല്ലാ ദ്വീപുകൾക്കുമായും ഒരു ജില്ലാ പഞ്ചായത്തും പ്രവർത്തിച്ചിരുന്നു. എന്നാൽ 2022 ‍‍ഡിസംബറിൽ കാലാവധി തീർന്നശേഷം ഇന്നുവരെ പഞ്ചായത്തു തെരഞ്ഞെടുപ്പ് നടത്താൻ ഭരണകൂടം തയ്യാറായിട്ടില്ല.
 
       വാർഡുവിഭജനവുമായി ബന്ധപ്പെട്ട് പഴയ ഭരണസമിതി അംഗങ്ങൾ കൊടുത്ത കേസുമൂലമാണ് തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തത് എന്ന പൊള്ളയായ വാദമാണ് ദ്വീപ് ഭരണകൂടം ഉയർത്തുന്നത്. എന്നാൽ ലക്ഷദ്വീപിൽ പഞ്ചായത്ത് സംവിധാനം ഇല്ലാതിരിക്കേണ്ടത് അഡ്മിനിസ്ട്രേറ്ററുടെ ചൂഷണോൻമുഖ വികസനത്തിന് അനിവാര്യമാണ് എന്ന് സമീപകാല വസ്തുതകൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. ഒരു ദേശത്ത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്തു മെമ്പർ പോലുമില്ലാത്ത കാലത്തോളം ജനങ്ങളുടെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കാനും ജനാധിപത്യവിരുദ്ധനയങ്ങളെ ചോദ്യംചെയ്യാനും കഴിയില്ല എന്ന ഉത്തമബോധ്യം ദ്വീപുഭരണകൂടത്തിനുണ്ട്. ആ ഒളിമറക്കുള്ളിലിരുന്നാണ് ജനാധിപത്യ പ്രതിഷേധങ്ങളെ നിഷ്‍പ്രയാസം അവർ അടിച്ചമർത്തുന്നത്.
 
       ലക്ഷദ്വീപിൽ ഒരുകാലത്തും പൂർണാർത്ഥത്തിൽ ജനാധിപത്യം ഉണ്ടായിട്ടില്ല. ലോകസഭയിലേക്ക് ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുത്തയക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനു ദ്വീപുഭരണത്തിൽ ഒരു റോളുമില്ല.കേന്ദ്രഭരണകൂടത്തിന്റെ താല്പര്യപ്രകാരം രാഷ്ട്രപതിയുടെ നോമിനിയായി പറഞ്ഞയക്കുന്ന അഡ്മിനിസ്ട്രേറ്റർമാരാണ് ദ്വീപ് ഭരിക്കുന്നത്. അവർ രാജകീയ അധികാരങ്ങളോടെ തങ്ങളുടെ താൽപര്യങ്ങളെ ദ്വീപുകാർക്കുമേൽ അടിച്ചേൽപ്പിക്കുന്നു.

“അ‍ഡ്മിനിസ്ട്രേറ്റർ യജമാനി രാമുണ്ണിരാജൻ ബഹുമാനി
ദ്വീപുകൾക്കെല്ലാം അധികാരി രാമുണ്ണിരാജൻ ബഹുമാനി”

 
       ലക്ഷദ്വീപിലെ ഏറ്റവും ജനകീയനായ അഡ്മിനിസ്ട്രേറ്റർ മൂർക്കോത്ത് രാമുണ്ണിയെ കുറിച്ച് അറുപതുകളിലെ ദ്വീപ്‍നിവാസികൾ വിളിച്ച മുദ്രാവാക്യമാണിത്. പ്രഥമ ദ്വീപ് പര്യടനത്തിൽതന്നെ എസ്കോർട്ടിനുവന്ന പോലീസുകാരെയെല്ലാം തിരിച്ചയച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്നയാളായിരുന്നു അദ്ദേഹം. എന്നിട്ടും ദ്വീപുകാർക്ക് അദ്ദേഹം രാജാവായി. അദ്ദേഹത്തിനു മുമ്പും ശേഷവും വന്ന എല്ലാ അഡ്മിനിസ്ട്രേറ്റർമാരും ദ്വീപിലെ രാജാക്കൻമാരായിരുന്നു. ഏതു അ‍ഡ്മിനിസ്ട്രേറ്റർ വന്നാലും ഡോളിപ്പാട്ടും പരിചക്കളിയും ഒലക്കമുട്ടും കോൽക്കളിയുമൊക്കെയായി ദ്വീപുകാർ സ്വീകരിച്ചാനയിക്കും. ലക്ഷദ്വീപിലെ ഈ രാജവാഴ്ച്ച ചരിത്രപരമായ ഒരു തുടർച്ചയാണ്. നികുതിപിരിക്കാനും ദ്വീപുത്പ്പന്നങ്ങൾ ശേഖരിക്കാനുമായി ചിറക്കൽരാജാവ് അയച്ച ‘പട്ടലോർ’മാരും പിന്നീട് അറയ്ക്കൽഭരണത്തിന്റെ പ്രതിനിധികളായെത്തിയ ‘കാര്യക്കാ’രും ദ്വീപിലെ രാജാക്കൻമാരായി തന്നെയാണ് വാണിരുന്നത്. വടക്കൻ ദ്വീപുകളിൽ ടിപ്പുവിന്റെ കാലത്ത് ആരംഭിച്ച ‘മനേഗാർ’ എന്ന ഉദ്ധ്യോഗസ്ഥഭരണം അധികചുമതലകളോടെ ബ്രിട്ടീഷ്ഭരണകാലത്തും തുടർന്നു. തെക്കൻദ്വീപുകളിൽ കച്ചേരികാരണവൻമാരുടെ സഹായത്തോടെയുള്ള ‘ആമീൻ’ഭരണമായിരുന്നു നിലനിന്നിരുന്നത്. ഇവരെയെല്ലാം ഭയഭക്തി ബഹുമാനത്തോടെയല്ലാതെ ദ്വീപുകാർ നോക്കികണ്ടിട്ടില്ല.

       1956ൽ കേന്ദ്രഭരണ പ്രദേശമായതു മുതലാണ് രാഷ്ട്രപതിയുടെ പ്രതിനിധികളായ അഡ്മിനിസ്ട്രേറ്റർമാർ ദ്വീപിലെ ഭരണാധിപൻമാരാകുന്നത്. ജനാധിപത്യത്തിന്റെ വെളിച്ചം ഒട്ടും കടത്തിവിടാതെ, എല്ലാ അധികാരങ്ങളും ഒരാളിൽ കേന്ദ്രീകരിക്കുന്ന കൊളോണിയൽ ഭരണസമ്പ്രദായമാണിത്. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപബ്ലിക്ക് ആയിട്ടു് ഏഴുപതിറ്റാണ്ടു പിന്നിട്ടെങ്കിലും ലക്ഷദ്വീപിലെ ഭരണരംഗത്തിപ്പോഴും രാജഭരണത്തിന്റെ ഹാങ്ങോവർ നിഴലിച്ചു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഇച്ഛകളേക്കാൾ അഡ്മിനിസ്ട്രേറ്റർമാരുടെ താൽപര്യങ്ങളാണ് ലക്ഷദ്വീപിൽ നടപ്പിലാവുന്നത്.

 
       കടലിനുനടുവിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ നിസ്സഹായതയാണ് ഭരണരംഗത്തെ ഈ ‘രാജകീയ’ചൂഷണത്തിന്റെ മൂലകാരണം. ജീവിക്കാനായി പണ്ടുതൊട്ടേ ലക്ഷദ്വീപുകാർക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവന്നു. മീനും തേങ്ങയും ഒഴികെയുള്ള സകലമാനസാധനങ്ങളും കരയിൽനിന്നു വരണം. അമിനി, ആന്ത്രോത്ത് ദ്വീപുകളിൽ മുമ്പ് ചെറിയതോതിൽ നെൽകൃഷി ഉണ്ടായിരുന്നെങ്കിലും മണ്ണിന്റെ പ്രത്യേകതകൊണ്ട് അധികകാലം നിലനിന്നില്ല. അരിക്കുപകരം കയർ എന്ന കൈമാറ്റ വ്യവസ്ഥയിലൂന്നിയാണ് ഒരു കാലത്ത് ദ്വീപുകാർ ജീവിച്ചിരുന്നത്. കൊപ്രയും കയറുമായി കരയിലെത്തിയവർക്കൊന്നും അവയുടെ മൂല്യത്തിനസരിച്ചുള്ള ധാന്യങ്ങൾ അന്നു ലഭിച്ചിരുന്നില്ല. ഈ ചൂഷണാധിഷ്ഠിത കൈമാറ്റവ്യവസ്ഥ വളർന്ന്, പൂർണ്ണമായും വൻകരയെ ആശ്രയിച്ച് ജീവിക്കുന്ന ഉപഭോക്തൃസമൂഹമായി ദ്വീപുകൾ പരിണമിച്ചു. മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സൗകര്യങ്ങൾക്ക് കരയിൽ വരികയല്ലാതെ വഴിയില്ല. മത്സ്യബന്ധനവും തെങ്ങ്-അനുബന്ധതൊഴിലുമല്ലാതെ മറ്റു ജീവിതമാർഗ്ഗങ്ങൾ കുറവ്. കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുന്ന വലിയ വ്യവസായശാലകൾ തുടങ്ങാൻ കഴിയുന്ന ഭൗതിക സൗകര്യങ്ങളും അവിടെയില്ല. കടലിനുനടുവിലെ പരിമിതമായ സൗകര്യങ്ങൾക്കകത്തു ജീവിക്കുന്ന ദ്വീപുകാരുടെ നിസ്സഹായതയെ രാജഭരണം കാലം തൊട്ട് പുറത്തുനിന്നുവന്നവർ ചൂഷണം ചെയ്യുകയാണ്. രാജാവിനെയും സർക്കാരിനെയും എതിർത്താൽ പട്ടിണി മാത്രമാണ് മിച്ചമാവുക. ജീവിതം വഴിമുട്ടിപ്പോകുമന്നോർത്ത് ഒന്നിനെയും എതിർക്കാതെ, എല്ലാം സഹിച്ച് അവർ ഇപ്പോഴും ജീവിക്കുന്നു. എല്ലാ അധികാരക്രമങ്ങളോടും നൂറ്റാണ്ടുകളായി അവർ വിധേയപ്പെട്ടുകഴിയുകയാണ്. അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാവാൻ അതല്ലാതെ ദ്വീപുകാർക്ക് വഴിയുണ്ടായിരുന്നില്ല. അവർക്കൊപ്പം നിൽക്കാൻ കഴിയുന്ന ഒരു ജനാധിപത്യസംവിധാനവും നാളിതുവരെ അവിടെ പുലർന്നിട്ടില്ല.

       1947 ആഗസ്റ്റ് 15 മുതൽ 1956 നവംബർ 1 വരെ ലക്ഷദ്വീപ് മദിരാശി സംസ്ഥാനത്തിന്റെ ഭാഗഗമായിരുന്നു. 1952ൽ മദിരാശി അസംബ്ലിയിലേക്കു നടന്ന തെരഞ്ഞെടുപ്പാണ് ലക്ഷദ്വീപിന്റെ ജനാധിപത്യചരിത്രത്തിലെ ആദ്യ ചുവടുവെപ്പ്. കോഴിക്കോട് ഉൾപ്പെടുന്ന ചേവായൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്നു അന്ന് ലക്ഷദ്വീപ്. ദ്വീപുകളിലെ ഭൂരിപക്ഷം വോട്ടും ലഭിച്ച കോൺഗ്രസ് സ്ഥാനാർത്ഥി അപ്പുവായിരുന്നു ആ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചതിനെ തുടർന്ന് 1957ൽ ആന്ത്രോത്തിൽ നിന്നുള്ള കെ.നല്ലകോയതങ്ങളെ ഇന്ത്യൻ പാർലിമെന്റിലേക്ക് നോമിനേറ്റ് ചെയ്തു. 1967 വരെ അദ്ദേഹമായിരുന്നു പാർലിമെന്റിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചത്. മൂർക്കോത്ത് രാമുണ്ണി അഡ്മിനിസ്ട്രേറ്ററായി എത്തിയതുമുതലാണ് (1961) ലക്ഷദ്വീപിന്റെ ഭരണകേന്ദ്രം കവരത്തിയിലേക്ക് മാറ്റുന്നത്. അതുവരെ കോഴിക്കോടായിരുന്നു ഭരണത്തിന്റെ ആസ്ഥാനം.ജനപ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ച് 1967ൽ നടന്ന ലക്ഷദ്വീപിലെ ആദ്യ ലോകസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പി.എം സെയ്ദ് വിജയിച്ചു. പിന്നീടദ്ദേഹം കോൺഗ്രസ്‍പാർട്ടിയിൽ ചേർന്നു.1967 മുതൽ 2004 വരെ ദീർഘകാലം അദ്ദേഹം ലോകസഭയിൽ ലക്ഷദ്വീപിന്റെ പ്രതിനിധിയായി. ദ്വീപിൽ വികേന്ദ്രീകൃത ജനാധിപത്യം വിപുലപ്പെടുത്തുന്നതിനായി അദ്ദേഹം നിരന്തരം ഇടപെട്ടു. എന്നാൽ പൂർണാർത്ഥത്തിൽ അതെല്ലാം വിജയമായി എന്നു പറയാനാവില്ല. പി.എം.സെയ്ദിന്റെ മകനായ ഹംദുള്ള സെയ്ദാണ് ലക്ഷദ്വീപിൽ നിന്നുള്ള ഇപ്പോഴത്തെ എം.പി.

 

       ജനാധിപത്യവ്യവസ്ഥയിൽ പരമപ്രധാനമായ സ്ഥാനമാണ് നിയമനിർമ്മാണ സഭകൾക്കുള്ളത്. എന്നാൽ കേന്ദ്രഭരണപ്രദേശങ്ങളായ ഡൽഹിയിലും പുതുച്ചേരിയിലു മെല്ലാം ഉള്ളതുപോലെ ഒരു നിയമനിർമ്മാണസഭ ലക്ഷദ്വീപിലില്ല. രാഷ്ട്രപതിക്കുവേണ്ടി എക്സിക്യൂട്ടീവിന്റെ തലവനായി അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നു. എല്ലാ അധികാരങ്ങളും ഇവിടെ ഒരാളിൽ തന്നെ കേന്ദ്രീകരിക്കപ്പെടുകയാണ്. ജനാധിപത്യത്തെ നേർവഴിക്കു നടത്തുന്ന നാലാംതൂണായ മാധ്യമങ്ങളും ദ്വീപിലില്ല. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളാണ് അതിനുകാരണം. കേന്ദ്രഭരണപ്രദേശമായതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്ററെ സഹായിക്കാൻ ഒരു ഉപദേശകസമിതി രൂപീകരിച്ചിരുന്നു. ഭരണകർത്താക്കൾക്ക് തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ കഴിഞ്ഞിരുന്ന ഒട്ടും ജനാധിപത്യസ്വഭാവമില്ലാത്ത ബോഡിയായിരുന്നു അത്. ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തിന് അഡ്മിനിസ്ട്രേറ്റർമാർക്ക് ദിശാബോധം നൽകാൻ ഈ നോമിനേറ്റ‍ഡ് സമിതിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അഡ്മിനിസ്ട്രേറ്റർ ഭരണം തികഞ്ഞ ഏകാധിപത്യസമ്പ്രദായമായി പരിണമിച്ചു.

 

       പ്രദേശവാസികളെല്ലാം പട്ടികവർഗ്ഗക്കാരായിരുന്നിട്ടും ഭരണ നി‍ർവഹണരംഗത്തും മറ്റും ദ്വീപുകാർക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങൾ കൃത്യമായി ലഭിച്ചിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അമ്പതുശതമാനം ‍പട്ടികവർഗ്ഗക്കാർ ജീവിക്കുന്ന പ്രദേശത്ത് ഒരു ട്രൈബൽ കൗൺസിൽ രൂപീകരിക്കണമെന്ന് ഭരണഘടനയുടെ ആറാം ഷെഡ്യൂ‌ൾ അനുശാസിക്കുന്നുണ്ട്.ആ പ്രദേശത്തു ഏതെങ്കിലും തരത്തിലുള്ള ചട്ടങ്ങളും നിയമങ്ങളും കൊണ്ടുവരാൻ ഈ കൗൺസിലിന്റെ അംഗീകാരമില്ലാതെ കഴിയുകയില്ല. കേന്ദ്രഭരണപ്രദേശമായ ആന്തമാൻ-നിക്കോബാർ ദ്വീപുകളിലും ഇന്ന് ഇത്തരം കൗൺസിലുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നൂറുശതമാതമാനവും പട്ടികവർഗ്ഗക്കാർ അധിവസിക്കുന്ന ലക്ഷദ്വീപിൽ മാത്രം ഇതു നടപ്പിലായില്ല. 1990ൽ ലക്ഷദ്വീപിൽ ഐലന്റ്കൗൺസിലും പ്രദേശ്കൗൺസിലും രൂപീകരികരിക്കുന്നത് ഈ ഒരു ലക്ഷ്യം മുൻനിർത്തിയായിരുന്നെങ്കിലും അന്നത്തെ ഭരണകൂടം അത് അട്ടിമറിച്ചു. അഡ്മിനിസ്ട്രേറ്റർമാരുടെ അതിരുകവിഞ്ഞ ഇടപെടലുകളെ നിയമപരമായി ചെറുത്തു തോൽപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ട്രൈബൽ കൗൺസിൽ എന്ന തിരിച്ചറിവ് രാജാക്കൻമാരായി വാണ ദ്വീപിലെ അഡ്മിനിസ്ട്രേറ്റർമാർക്കുണ്ടായിരുന്നു.

 

       പരിമിതമായ അധികാരത്തോടെയാണെങ്കിലും ജനവാസമുള്ള പത്തുദ്വീപുകളിലും ഐലന്റ് കൗൺസിലുകൾ രൂപീകരിച്ചു. എല്ലാ ഐലന്റ് കൗൺസിലിൽ നിന്നും ജനസംഖ്യയനുസരിച്ച് രണ്ടോ മൂന്നോ പേരെ ഉൾപ്പെടുത്തി പ്രദേശ് കൗൺസിലും നിലവിൽ വന്നു. അതോടെ നേരത്തെ ഉണ്ടായിരുന്ന നോമിനേറ്റു ചെയ്യപ്പെട്ടിരുന്ന ഉപദേശകസമിതികൾ ഇല്ലാതായി. അഡ്മിനിസ്ട്രേറ്റർക്ക് ഭരണകാര്യങ്ങളിൽ ഉപദേശം നൽകാൻ പ്രദേശ്കൗൺസിലിലെ മൂന്ന്അംഗങ്ങളെ നിയമിച്ചു. 1998 ൽ ദ്വിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ ഐലന്റ് കൗൺസിലും പ്രദേശ് കൗൺസിലും ഇല്ലാതായി. പത്ത് ദ്വീപുകളിലും വില്ലേജ് പഞ്ചായത്തും എല്ലാ ദ്വീപുകൾക്കുമായി ഒരു ജില്ലാപഞ്ചായത്തും നിലവിൽവന്നു. പ്രസി‍ഡന്റ് കം ചീഫ് കൗൺസിലറാണ് ജില്ലാപഞ്ചായത്തിന്റെ അധ്യക്ഷൻ. ദ്വീപിന്റെ മൊത്തം ഭരണനിർവഹണത്തിൽ ജില്ലാ പഞ്ചായത്തിനോ പഞ്ചായത്തുകൾക്കോ ഒരു റോളുമുണ്ടായിരുന്നില്ല. എല്ലാ വകുപ്പുകളും ഉദ്ധ്യോഗസ്ഥഭരണത്തിനു കീഴിലായിരുന്നു.

 

       ലക്ഷദ്വീപിലെ അധികാരവികേന്ദ്രീകരണത്തിന്റെ പോരായ്മകൾ പരിഹരിക്കുന്നതിനായി 2012ൽ കേന്ദ്രഭരണകൂടം ചില സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കി. അതിന്റെ ഭാഗമായി മൃഗസംരക്ഷണം, കൃഷി, ആരോഗ്യം, ഫിഷറീസ്, വിദ്യാഭ്യാസം എന്നീ അഞ്ചുവകുപ്പകളിൽ ഇടപെടാനും തീരുമാനങ്ങൾ എടുക്കാനുമുള്ള അധികാരം ചെറിയതോതിലാണെങ്കിലും 2012 മുതൽ ജില്ലാപഞ്ചായത്തിനു ലഭിച്ചു. ഉദ്യോഗസ്ഥഭരണം മാത്രം നിലനിന്നിരുന്ന ലക്ഷദ്വീപിൽ ജനങ്ങളുമായി നേരിട്ടു ബന്ധം പുലർത്തുന്ന അഞ്ചുവകുപ്പുകളിലും ജനപ്രതിനിധികളുടെ തീരുമാനങ്ങൾക്കും നയങ്ങൾക്കും വിലയുണ്ടായി. ദ്വീപുജനതയുടെ താൽപര്യങ്ങൾക്കനുസൃതമായി പുതിയ പദ്ധതികൾക്ക് തുടക്കമിടാൻ ജില്ലാ പഞ്ചായത്തിനു കഴിഞ്ഞു.എന്നാൽ തങ്ങൾക്കു ലഭിച്ച അധികാരത്തെ കുറിച്ചും അതു് വേണ്ടരീതിയിൽ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനെ കുറിച്ചും പഞ്ചായത്തു ഭരണസമിതികൾക്ക് വേണ്ടത്ര അവഗാഹം ഉണ്ടായിരുന്നില്ല. അതു കൃത്യമായി മനസ്സിലാക്കാൻ ഭരണാധികാരിയായ പ്രഫുൽ ഖോഡ പട്ടേലിനു ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞു. ദ്വീപിൽ അദ്ദേഹം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനവിരുദ്ധമായ നയങ്ങൾ യാഥാർത്ഥ്യമാവാൻ പഞ്ചായത്തിന്റെ അധികാര പദവി എടുത്തു കളയേണ്ടതു് അനിവാര്യമായിരുന്നു.2021 മെയ് അഞ്ചിന് പഞ്ചായത്ത് വകുപ്പിന്റെ സെക്രട്ടറി ചുമതലയിലുള്ള ഉദ്യോഗസ്ഥൻ ഒപ്പിട്ട ഒറ്റ എക്സിക്യൂട്ടീവ് ഉത്തരവ് കൊണ്ട് 2012 മുതൽ ലഭിച്ച അധികാരങ്ങളെല്ലാം തിരിച്ചുപിടിച്ചു. അങ്ങനെ ലക്ഷദ്വീപിൽ ചെറിയതോതിലെങ്കിലും നിലനിന്ന ജനാധിപത്യം സമ്പൂർണ്ണ ഏകാധിപത്യത്തിനു വഴിമാറി.

ഈ വകുപ്പുകളിലെല്ലാം ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് കരാർ തൊഴിലാളികളെ പിരിച്ചുവിടുകയാണ് ആദ്യം ചെയ്തത്. പിന്നാലെ ജനങ്ങളെ ഉപദ്രവിക്കുന്ന മറ്റു നയങ്ങൾ ഓരോന്നായി നടപ്പിലാക്കി. 14 സ്കൂളുകൾ അടച്ചു പൂട്ടാനുള്ള ഉത്തരവുകൾ ഇറങ്ങിയത് ഈ അധികാരകേന്ദ്രീകരണ നയത്തിന്റെ ബലത്തിലാണ്.

 

       ഇന്നിപ്പോൾ ലക്ഷദ്വീപിൽ പഞ്ചായത്തു ഭരണസമിതികൾ പോലുമില്ല. അതുകൊണ്ടുതന്നെ സ്കൂളുകൾ അടച്ചുപൂട്ടാനും തൊഴിലാളികളെ പിരിച്ചുവിടാനും ഭരണകൂടത്തിന് എളുപ്പം സാധിച്ചു. ഭരണസമിതി അംഗങ്ങളില്ലാത്ത പഞ്ചായത്തുകളിലിപ്പോൾ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ ഭരണമാണ് നിലനിൽക്കുന്നത്. മാലിന്യ നിർമാർജ്ജനം, ആരോഗ്യസംരക്ഷണം, അടിസ്ഥാന സൗകര്യവികസനം ഇതൊന്നും ഇപ്പോൾ ദ്വീപുകളിൽ ക്രിയാത്മകമായി നടക്കുന്നില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ കേൾക്കാനും വകസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമുള്ള പ്രാഥമിക ബോഡിയായ ഗ്രാമസഭകൾ ചേർന്നിട്ട് മൂന്നുവർഷത്തോളമായി. ജനാധിപത്യ സംവിധാനം നഷ്ടപ്പെട്ടതുകൊണ്ട് ലക്ഷദ്വീപിന്റെ ഭൗതികസാഹചര്യങ്ങളോ ദ്വീപുനിവാസികളുടെ ആവശ്യങ്ങളോ മനസ്സിലാക്കിയുള്ള പദ്ധതികളും പ്രവർത്തനങ്ങളുമല്ല പലപ്പോഴും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. അഡ്മിനിസ്ട്രേറ്റർമാരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള തലതിരിഞ്ഞ പരിഷ്കാരങ്ങളാണ് എല്ലായ്പ്പോഴും നടപ്പിലാവുന്നത്. ദ്വീപിന്റെ ഭൂമിശാസ്ത്രവും സാംസ്കാരിക സവിശേഷതകളും മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ജനകീയ വികസനമാതൃക സൃഷ്ടിക്കാൻ ഏകാധിപത്യ ഭരണക്രമത്തിനു കഴിയില്ല.

 
       രണ്ടരക്കൊല്ലമായി പഞ്ചായത്ത് ഭരണസമിതികൾ പ്രവർത്തിക്കാത്ത ഇന്ത്യയിലെ ഏക പ്രദേശമാണ് ലക്ഷദ്വീപ്. എന്നിട്ടും അതിനെതിരെ ലക്ഷദ്വീപിലെ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ഏക ജനപ്രതിനിധിയായ പാർലമെന്റ് മെമ്പറിൽ നിന്നോ കാര്യമാത്ര പ്രസക്തമായ പ്രതികരണമോ പ്രതിഷേധമോ ഉണ്ടാകുന്നില്ല. ഭരണകൂടത്തിന്റെ നിലപാടുകളോട് വിയോജിപ്പുകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും അവക്കെതിരെ ഒരുമിച്ചുനിന്നു സംസാരിക്കാൻ ദ്വീപുകാർക്ക് കഴിയാതെ പോയതിനു നിരവധി കാരണങ്ങളുണ്ട്. ദ്വീപിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമായ അജ്ഞത തന്നെയാണ് ഇതിൽ പ്രധാനം. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ തണലിലല്ല ഇവിടെ രാഷ്ട്രീയം ക്ലച്ചുപിടിച്ചത്. പലപ്പോഴും അത് വ്യക്തികേന്ദ്രീകൃതവും കുടുംബപരവുമായിരുന്നു. പി.എം സെയ്ദിന്റെ കാലം തൊട്ടേ അതങ്ങനെയാണ്.കോൺഗ്രസ്സായിരുന്നു ഒരു കാലത്ത് ദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നതിനേക്കാൾ പി.എം സെയ്ദിനെ അനുകൂലിക്കുന്നവർ എന്നു പറയുന്നതാണ് ശരി. സെയ്ദ് സാഹിബിനെ എതിർക്കുന്ന പക്ഷവും പിന്നീട് ശക്തിപ്പെട്ടു.അവർ പലപ്പോഴും പല പാർട്ടികളായി രൂപം മാറികൊണ്ടിരുന്നു. സമതപാർട്ടി, ജനതാദൾ യുണൈറ്റഡ്, എൻ.സി.പി എന്നിങ്ങനെ പലതായി പരിണമിച്ചതിൽ നിന്നുതന്നെ രാഷ്ട്രീയമായ നിലപാടുകൾ അല്ല അവിടെ നിലനിന്നത് എന്ന് വ്യക്തമാണ്. ഇന്നിപ്പോൾ സി.പി.എം, സിപി.ഐ, ജെ.ഡിയു, ബി.ജെ.പി തുടങ്ങിയ പാർട്ടികളും ദ്വീപുകളിൽ പ്രവർത്തിക്കുന്നുണ്ട്. ഏകാധിപത്യഭരണകൂടത്തിനെതിരെ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തികാണിച്ച് ഒരുമിച്ചുനിന്നു പോരാടാൻ ദ്വീപിലെ പ്രബല രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കു ഇപ്പോഴും കഴിയുന്നില്ല.തക്കസമയങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നുവരാത്തതിനുള്ള മറ്റൊരു പ്രധാനകാരണം വിധേയത്വവും ഭയവുമാണ്. അതു നേരത്തെ പറഞ്ഞ, കാലങ്ങളായി അനുഭവിക്കുന്ന നിസ്സഹായതയിൽ നിന്നും ഉടലെടുത്തതാണ്. സർക്കാർ ജീവനക്കാരെയും സാധാരണക്കാരെയുമാണ് ഇത് ഏറ്റവുമധികം ബാധിച്ചിരുന്നത്.
       ജനാധിപത്യത്തിൽ നിയമനിർമ്മാണസഭ, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മാധ്യമങ്ങൾ തുടങ്ങിയവയ്ക്ക് പരമപ്രധാനമായ റോളുകളുണ്ട്. എന്നാൽ പരസ്പരാശ്രിതങ്ങളായ ഈ പില്ലറുകൾ ലക്ഷദ്വീപിൽ നേരാംവണ്ണം ഉയർന്നുനിന്നിട്ടില്ല. ജനങ്ങൾ തെരഞ്ഞെടുക്കാത്ത, ആ നാടുമായി യാതൊരു ബന്ധവുമില്ലാത്ത രാജപ്രതിനിധികളോ ഉദ്ധ്യോഗസ്ഥൻമാരോ ആണ് നൂറ്റാണ്ടുകളായി ദ്വീപു ഭരിക്കുന്നത്. അവർക്കു വഴികാട്ടാനുതകുന്ന ഒരു ജനാധിപത്യസംവിധാനത്തെയും അവർ അംഗീകരിച്ചിരുന്നില്ല. ഒരു പ്രദേശത്ത് എന്തെല്ലാം വികസനങ്ങൾ കൊണ്ടുവരണമെന്ന് തീരുമാനിക്കേണ്ടത് ആ പ്രദേശത്തുകാരുടെ അവകാശമാണ്. ആ അവകാശത്തെ അടിച്ചമർത്തി, ഭരണാധികാരികളുടെ സാമ്പത്തിക താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

       അടിയന്തിരമായി ലക്ഷദ്വീപിൽ പഞ്ചായത്തു തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രഭരണകൂടം തയ്യാറാവണം. അതു നടപ്പിലാക്കികിട്ടുന്നതിനാവശ്യമായ പോരാട്ടത്തിന് ലക്ഷദ്വീപിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മന്ദത കളഞ്ഞു മുന്നോട്ടുവരണം. പഞ്ചായത്തുകൾ വന്നതുകൊണ്ടുമാത്രം ജനാധിപത്യം സാധ്യമാവില്ല, ലക്ഷദ്വീപിലെ പ്രശ്നങ്ങൾ അവസാനിക്കുകയുമില്ല.ദ്വീപുകളിൽ ജനാധിപത്യം പുലരണമെങ്കിൽ ദ്വീപുകാരുടെ ശബ്ദം ഉയർന്നുകേൾക്കുന്ന ഒരു മിനിഅസംബ്ലി ഉണ്ടാവേണ്ടിയിരിക്കുന്നു. ആനുപാതികമായ ജനസംഖ്യ ഇല്ലാത്തതാണ് ഇതിനു തടസ്സമായി നിൽക്കുന്നത്. എന്നാൽ ലക്ഷദ്വീപിന്റെ ഭൗതികസാഹചര്യങ്ങൾ മനസ്സിലാക്കി, കടലിനു നടുവിൽ ചിതറികിടക്കുന്ന പ്രദേശം എന്ന പരിഗണന നൽകി അവിടെ ഒരു നിയമനിർമ്മാണസഭ രൂപീകരിക്കേണ്ടത് അനിവാര്യമാണ്.

       ഇന്ത്യ എന്ന വലിയ ജനാധിപത്യരാജ്യത്തിന്റെ വൻകാരാതിർത്തികൾക്ക് പുറത്ത് ചിതറിക്കിടക്കുകയാണെങ്കിലും ലക്ഷദ്വീപും ജനാധിപത്യ ഇന്ത്യയുടെ ഭാഗമാണ്. അവർക്കും ജനാധിപത്യ അവകാശങ്ങളുണ്ട്. അത് സംരക്ഷിക്കപ്പെടുക തന്നെ വേണം.

അലികുട്ടി ബീരാഞ്ചിറ

5 1 vote
Rating
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Mohammed Quasim MP
Mohammed Quasim MP
3 months ago

🔥🔥🔥🔥🔥Suprb Write up sir

Alhafis pc
Alhafis pc
3 months ago

അടിമയിൽ നിന്ന് പൗരനിലേക്കുള്ള യാത്രയാണ് ഒരോ ദ്വീപുക്കാരനും വേണ്ടത്.. ചെറു മാധ്യമങ്ങളിൽ കുടി ദ്വീപുക്കാരന്റെ ശബദമായതിന് താങ്കൾക്ക് ഹൃദയാഭിവാദ്യം നേരുന്നു…

2
0
Would love your thoughts, please comment.x
()
x