
ഷംല ജഹ്ഫർ
Published: 10 may 2026 കവിത
ലേലമുറിക്ക് പുറത്ത്
വിൽക്കുന്നവരുടെ കണ്ണുകളിൽ
വിലപ്പട്ടികകൾ മാത്രമല്ല,
എന്നെ അളക്കാനുള്ള
അദൃശ്യ അളവുകോലുകളുമുണ്ട്.
ചർമ്മത്തിന്റെ നിറവും
ശബ്ദത്തിന്റെ ശാന്തതയും
ചിരിയുടെ ദൈർഘ്യവും-
അവിടെ നിബന്ധനകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
വാങ്ങുന്നവരുടെ വിരലുകളിൽ
കണക്കുപുസ്തകങ്ങളില്ല,
സ്ക്രീനുകൾ മാത്രം.
എന്റെ ജീവിതം
അവിടെയൊരു ചെറിയ ലേലം.
ഇതിനി വസ്തുക്കളുടെ കൈമാറ്റമല്ല,
പെണ്ണിന്റെ മനസ്സ് ലേലം വിളിക്കുന്ന വിപണി.
ബന്ധങ്ങൾ പോലും കിഴിവ് സീസണിൽ
അളന്നുവെച്ച സ്നേഹവും
പരിമിതമായ സ്വാതന്ത്ര്യവും.
എന്റെ സ്വപ്നങ്ങൾക്ക് കാലാവധി നിശ്ചയിക്കാൻ
അവർ മത്സരിക്കുന്നു.
കമ്പോളം വെറും കടലല്ല,
ചുഴലിക്കാറ്റിൽ ഉലയുന്ന
ആഴിയാണ്.
അവിടെ എന്റെ ശബ്ദം പരീക്ഷണവസ്തു.
‘ഇഷ്ടങ്ങൾ’ കൊണ്ട് എന്റെ മൂല്യം
തൂക്കി നോക്കുമ്പോൾ
ഞാൻ നിർത്തി.
അവർ കാത്തിരുന്നു,
ഒരു ലാഭത്തിനായും പൂർണ്ണ രൂപത്തിനായും.
പക്ഷേ, ഞാൻ ഒന്നും നൽകിയില്ല.
വോട്ടും വാക്കും വികാരവും വിൽക്കാമെന്ന് അവർ മോഹിച്ചു.
ഞാൻ വിൽപ്പനയ്ക്കില്ല.
നിങ്ങളുടെ പട്ടികകളിൽ എനിക്ക് പേര് വേണ്ട.
ഈ നിമിഷം മുതൽ
ഞാൻ എനിക്ക് സ്വന്തം.

