ഡോ. സിന്ധു അന്തർജ്ജനം

Published: 10 February 2025 കവിത

ആധുനിക കലയും അവിജ്ഞോണിലെ സുന്ദരികളും

ലോകത്ത് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ള ഒരു കലാശൈലിയായി നാം കാണുന്നത് യഥാതഥ ശൈലിയാണ്. പാശ്ചാത്യലോകത്തെ ഡാവിഞ്ചി, മൈക്കലാഞ്ചലോ എന്നിവരുടെ ശൈലി. അതായത് ക്ലാസ്സിക്കൽ റിയലിസമാണ്. രൂപ നിർമ്മിതിയിലും വർണ്ണ പ്രയോഗത്തിന്റെകാര്യത്തിലും അവ സുദൃഢവും സുഭദ്രവുമായിരുന്നു. എന്നാൽ കലയുടെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ജനങ്ങൾ കലയിൽ നിന്ന് അകന്നുപോയത് ക്ലാസ്സിസത്തിന്റെകാലഘട്ടത്തിലാണ്. ക്ലാസ്സിസത്തിന്റെമുമ്പുള്ള കലാശൈലി ആസ്വദിച്ച് വന്ന ഭൂരിപക്ഷം കലാസ്വാദകർക്കും ക്ലാസ്സിസം അന്യമാകുന്ന കാഴ്ചയാണ് കാണുന്നത്. പുതിയ കലാസങ്കല്പങ്ങൾ, പരികല്പനകൾ, നിർവ്വചനങ്ങൾ എന്നിവ ക്ലാസ്സിസത്തിൽ വന്നുചേർന്നു എന്നതാണ് കാരണം. എല്ലാ കാലഘട്ടത്തിലും കലകൾക്ക് ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

യഥാതഥ ശൈലിയിൽ നിന്ന് ആധുനിക കല വ്യതിചലിച്ചതോടെ കലയും നമുക്ക് അന്യമായി. യഥാതഥ ശൈലിക്കുള്ള മേന്മയായി നാം കാണുന്നത് അത് ഏറ്റവും കൂടുതൽ പേർക്ക് സ്വീകാര്യവും സംവേദനക്ഷമവുമാണ് എന്നുള്ളതാണ്. കലാചരിത്ര പരിശോധനയിൽ തെളിയുന്ന വസ്തുത യഥാതഥ ശൈലിയിലല്ല ഏറിയ പങ്കും ചിത്രങ്ങൾ രൂപപ്പെട്ടത് എന്നതാണ്. ചിത്രരചന പരിശോധിച്ചാൽ ആകാരത്തിന്റെയഥാതഥ വർണ്ണനയല്ല അവിടെയുള്ളത് എന്ന് മനസ്സിലാകും. പട ചിത്രങ്ങൾ ഉദാഹരണമായി പരിശോധിച്ചാൽ ഈ കാര്യം വ്യക്തമാകും.

മനുഷ്യരൂപം വരയ്ക്കേണ്ടി വന്നാൽ തലയുടെ ഏഴിരട്ടി മൊത്തം ഉയരവും രണ്ടു കണ്ണുകൾക്കിടയിലുള്ള ദൂരം ഒരു കണ്ണിന്റെയും ശിരസ്സിനെ മൂന്നായി ഭാഗിച്ചു കഴിഞ്ഞാൽ നെറ്റിയും മൂക്കും മൂക്കിനു കീഴെ താടിവരെയുള്ള ഭാഗവും ഏകദേശം ഒരേ വലുപ്പത്തിലായിരിക്കും എന്നും മൂക്കിന്റെനീളമാണ് ചെവിയുടെ നീളം എന്നുമൊക്കെയുള്ള അനുപാതം സ്വീകരിച്ചു കൊണ്ടാണ് നമ്മൾ വരച്ചെടുക്കുന്നത്. ഇത് യഥാതഥ രീതിയാണ്. വരയുടെ പഴയ പാഠം ഇപ്രകാരമാണ്. ഇത് കൂടുതൽ യഥാതഥമാണെന്ന ധാരണ നമ്മുടെ ഉള്ളിൽ രൂഢമൂലമാണ്. ഇതിന് അനുഗുണമായി ഫോട്ടോഗ്രാഫിയും സഹായിച്ചു. എന്നാൽ ഇപ്രകാരമൊന്നുമല്ലാതെ കലാരചന നടത്താൻ സാധിക്കും എന്നത് പിൽക്കാലത്ത് തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. പാശ്ചാത്യകല പറഞ്ഞു തന്ന കലയുടെ രൂപം യഥാതഥമായതിനാൽ നാം ഒരു ചിത്രം വരയ്ക്കുമ്പോൾ പ്രധാനമായും അവ യഥാതഥ രീതിയിലാകുവാൻ ശ്രദ്ധിക്കും. ഇതാണ് കലയുടെ ഏകരൂപം എന്ന വിശ്വാസം ജനിപ്പിക്കാനും പാശ്ചാത്യ കലാചരിത്രത്തിന് കഴിഞ്ഞു എന്നതും പ്രധാന വസ്തുതയാണ്. 
ആധുനിക കലയുടെ തുടക്കം വരെയും റിയലിസം ആണ് കലയുടെ ഏകരൂപം എന്ന് നമ്മൾ വിശ്വസിച്ചു. പാശ്ചാത്യ കലാ ചരിത്രവും ഫോട്ടോഗ്രാഫിയും ഇതിനെ ബലപ്പെടുത്തി. റിയലിസമാണ് കലയുടെ ഏകരൂപം എന്നതിന് വ്യാപകമായ പ്രചാരം നൽകാൻ കൊളോണിയൽ ആർട്ട് സ്കൂളുകൾക്കും കഴിഞ്ഞിട്ടുണ്ട്. ചുറ്റുപാടിനെ കൃത്യതയോടെ വരച്ചെടുക്കാൻ പരിശീലനം നൽകിയത് ഇത്തരം സ്ഥാപനങ്ങളാണ്. ഇപ്പോഴും കലാ മേഖലയിൽ നിലനിൽക്കുന്ന കോഴ്സുകളും ഇതിന് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. കലയേയും യഥാത്ഥ ശൈലിയേയും സംബന്ധിച്ച നമ്മുടെ കാഴ്ചയെ രൂപപ്പെടുത്തുന്നതിൽ അവ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. 
ഇതിനെ മാറ്റിയെടുത്തത് പാശ്ചാത്യർ തന്നെയാണ്. ഇംപ്രഷനിസത്തിലൂടെയാണ് അവർ അത് സാധ്യമാക്കിയത്. വർണ്ണങ്ങളെ വിഘടിപ്പിച്ച് വർണ്ണത്തെ ഒരു ‘കണ്ടന്റ് ‘ ആക്കി വെളിച്ചം തന്നെ അതിനകത്ത് ഉള്ളടക്കം ചെയ്ത് പരിവർത്തിപ്പിക്കാനാണ് ഇംപ്രഷണിനിസ്റ്റുകൾ ശ്രമിച്ചത്. അനുകരണാധിഷ്ഠിതമായ കലാപാരമ്പര്യത്തെ ഉൾക്കൊണ്ട് ഫോട്ടോ ഗ്രാഫിക്ക് ഒരു പകരം വെപ്പ് എന്ന നിലയിലാണ് അവ കലയിലേയ്ക്ക് ചേക്കേറിയത്.
1906 ൽ ആണ് ഇംപ്രഷണിസത്തിൽ നിന്ന് ഒരു വ്യതിചലനം മൂർത്തരൂപത്തിൽ കാണുന്നത്. ഫോവിസത്തിലാണ് അത് സംഭവിക്കുന്നത്. യഥാതഥ ശൈലിയിൽ നിന്ന് ഭിന്നമായി കടും നിറങ്ങൾ നേരിട്ട് ക്യാൻവാസിലേയ്ക്ക് നിറച്ചാർത്ത് നടത്തുന്നു. ചിത്രം രൂപപ്പെടുത്താനുള്ള പല മാധ്യമങ്ങളിൽ ഒന്നായിട്ടാണ് വർണ്ണത്തെ കണ്ടിരുന്നത്. മറ്റൊന്ന് വെളിച്ചമാണ്. വെളിച്ചത്തിലൂടെയും വർണ്ണത്തിലൂടെയും രൂപങ്ങൾ മെനയുന്നതാണ് പതിവുരീതി. വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകൾ സാധിക്കുന്നത് വർണ്ണത്തിന്റെസാധ്യതകളിലൂടെയാണ്. ഇവിടെ വർണ്ണത്തിനോ വെളിച്ചത്തിനോ സ്വതന്ത്ര നിലനിൽപ്പില്ല. വസ്തുവിന്റെവൈവിധ്യങ്ങളും നിഴലും വെളിച്ചവും ആവിഷ്ക്കരിക്കാൻ വേണ്ടിയുള്ള ഉപാധി എന്ന നിലയിൽ നിന്ന് വർണ്ണത്തിന്റെനിലനിൽപിനെ തന്നെ മാറ്റി വർണ്ണത്തെ അതേപടി നിലനിർത്താൻ പരിശ്രമിച്ചിരിക്കുന്നതായി കാണാം. കാഴ്ചയുടെ ഈ പരിവർത്തനം തന്നെയാണ് ഫോവിസത്തിന്റെപ്രത്യേകത. ചിത്രത്തിന് ചിത്രത്തിൻ്റേതായ ഒരു നിലനിൽപ് ഈ രീതിയിലൂടെ കലാകാരന്മാർ സാധ്യമാക്കിയെടുത്തു. ഒരു കലാസൃഷ്ടിയെന്ന നിലയിൽ ചിത്രത്തിന്റെനിലനിൽപ് പുറത്തുള്ള വസ്തുവുമായി താരതമ്യം ചെയ്യുമ്പോഴല്ല മറിച്ച് അതിന്റെമാധ്യമ സവിശേഷതകൾക്ക് ഉള്ളിൽ നിന്നാണ്. ചിത്രത്തിനു മാത്രമായ ഒരു യാഥാർത്ഥ്യത്തെ ചിത്രം അതിനുള്ളിൽ നിന്ന് നിർമ്മിച്ചെടുക്കുന്നു. കടും വർണ്ണ പ്രയോഗമാണ് ഇത്തരം കലകളിൽ കാണുന്നത്.
വർണ്ണങ്ങളുടെ പരിമിതിയാണ് പാശ്ചാത്യ ചിത്രകലാചരിത്രം പരിശോധിച്ചാൽ ഫോവിസത്തിന് മുമ്പ് കാണുന്നത്. കടും വർണ്ണങ്ങളെ കടുപ്പം കുറച്ചും ടോൺ വ്യത്യാസം വരുത്തിയുമാണ് ഇത് നിർവ്വഹിക്കുന്നത്. സംസ്ക്കാര ശൂന്യരുടെ ലക്ഷണമായാണ് കടും വർണ്ണത്തെ കാണുന്നത്. പാശ്ചാത്യർ അവരുടെ വസ്ത്രങ്ങളിലും ചിത്രങ്ങളിലും കടുംനിറങ്ങൾ സ്വീകരിച്ചിരുന്നില്ല. ഇളം നിറങ്ങളാണ് അവർക്ക് പഥ്യം എല്ലാത്തരം ഗുണങ്ങളും അതിലാണ് അവർ ദർശിച്ചിരുന്നത്. ഫോവിസത്തിന്റെ പ്രധാന സവിശേത തിരിച്ചറിഞ്ഞ് അവരുടെ തന്നെ സംസ്ക്കാരത്തെ വിമലീകരിക്കുന്നു. ആശയതലത്തെ കലാനിരൂപണ തലത്തിൽ നിന്നും ആസ്വാദന തലത്തിൽ നിന്നും മാറ്റി നിർത്തിയതുകൊണ്ടാണ് ആധുനിക കല നമുക്ക് അന്യമായിത്തീർന്നത്. മനസ്സിലാകാത്തതിനേക്കാൾ മനസ്സിലാക്കാൻ പറ്റുന്ന വസ്തുതകളൊന്നും ഇല്ലാതെയാണ് അവ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. 
പിക്കാസോയുടെ La Demiselle de Avignon എന്ന ചിത്രം ഫോവിസം രൂപം കൊണ്ട കാലത്ത് രചിക്കപ്പെട്ടതാണ്. അനേകം കലാ നിരൂപകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രം എന്നും ഇതിനെ വിശേഷിപ്പിക്കാം. ആൽഗ്രേഡ് എച്ച് ബാർ ” The First truely twentieth – Centuary Painting ” എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രത്യേകതകൾ നമുക്ക് നോക്കാം
മുന്നൂറോളം ഡ്രോയിങ്ങുകൾ ചെയ്ത് നോക്കിയതിന് ശേഷമാണ് മനുഷ്യാകാരത്തെ ഈ തരത്തിൽ പിക്കാസോ പുന:ക്രമീകരിച്ചിട്ടുള്ളത്. അതിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാണ് മോഡേൺ ആർട്ട് എന്നത് വളരെ എളുപ്പത്തിൽ നിർവ്വഹിക്കാവുന്ന ഒന്നല്ല എന്നതാണ്. പിക്കാസോ ഈ ചിത്രം പൂർത്തിയാക്കിയത് നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ്.
 
അവിജ്ഞോണിലെ സുന്ദരികൾ (1907) എന്നറിയപ്പെടുന്ന ഈ ചിത്രം സ്പെയിനിലെ അവിഞ്ഞോൺ നഗരത്തെയാണ് ചിത്ര രചനക്കായി സ്വീകരിച്ചിരിക്കുന്നത്. അവിടെയുള്ള ഒരു വേശ്യാഗൃഹമാണ് ഇവിടെ വർണ്ണനക്കായി സ്വീകരിച്ചിട്ടുള്ളത്. അവർ വെറും സുന്ദരികൾ മാത്രമല്ല എന്നത് ശ്രദ്ധേയമാണ്. ചിത്രം നോക്കിയാൽ രണ്ടു സ്ത്രീകളുടെ മുഖം വികൃതവുമാണ്. മറ്റു സ്ത്രീകളെ നോക്കിയാൽ അവർക്കുമുണ്ട് പല പ്രത്യേകതകളും . അവരുടെ കണ്ണുകൾ പ്രത്യേക പരിഗണന അർഹിക്കുന്നു. അവ പുറത്തേയ്ക്ക് തുറിച്ചു നോക്കും വിധമാണ് പിക്കാസോ രചിച്ചിരിക്കുന്നത്. രൂപത്തിലും വർണ്ണ പ്രയോഗത്തിലും ഈ ചിത്രം നവ്യാനുഭൂതി ആസ്വാദകർക്ക് പകരുന്നു. എന്തുകൊണ്ട് വെറും നോട്ടത്തിൽ അവസാനിക്കാതെ തുറിച്ചു നോക്കുന്നു എന്നത് പഠന വിധേയമാക്കേണ്ട വസ്തുതയാണ്. ഈ ഘട്ടത്തിലാണ് ഇവർ അവിജ്ഞോൺ നഗരത്തിലെ വേശ്യാലയത്തിനുള്ളിലെ സുന്ദരികളാണ് എന്ന കാര്യം പരിഗണനാർഹമാകുന്നത്. അവരുടെ ഭയം ആണ് കണ്ണുകളിലൂടെ ചിത്രകാരൻ മെനയുന്നത്. അവർ എന്തോ ഒന്നിനെ ഭയപ്പെടുന്നു എന്നത് ചിത്രത്തിൽ വ്യക്തമാണ്. ഒരു മനുഷ്യരൂപം എല്ലാ സ്ത്രിയുടെ ഉള്ളിലും ഭയപ്പെടും വിധം കടന്നു വരുന്ന കാഴ്ചയാണ് കാണുന്നത്. ഈ പുരുഷ രൂപം അവരെ സമീപിക്കുന്നു. അതോടൊപ്പം അവരുടെ എല്ലാവരുടെയും ഉള്ളിലേക്ക് ആ രൂപം ഭയം ജനിപ്പിക്കും വിധം പ്രവേശിക്കുകയും ചെയ്യുന്നു. ഇതിലെ പ്രധാന സവിശേഷത അത് പുരുഷ രൂപമാണ് എന്നതും ആ പുരുഷനെ ചിത്രത്തിനു വെളിയിലാണ് നിർത്തിയിരിക്കുന്നത് എന്നതുമാണ്. ഒരേ സമയം ചിത്രത്തിൽ പ്രത്യക്ഷപെടാതിരിക്കുന്നതോടൊപ്പം അയാൾ പുറത്തുണ്ട് ഏതു സമയവും കടക്കാൻ പാകത്തിൽ നിൽക്കും വിധമാണ് എന്ന് വിശദാംശങ്ങളിലൂടെ സൂചനയും പകരുന്നു. ഇത് വെറുതെ നടത്തിയ ഒരു ചിത്രീകരണമല്ല. മറിച്ച് സ്ത്രീകളുടെ തുറിച്ചു നോട്ടത്തിൽ നിന്ന് അപകടത്തിന്റെ തീഷ്ണത അനുഭവിപ്പിക്കാൻ പോകും വിധമാണ് ദൃശ്യതലത്തിന്റെ അവതരണം. മുഖം വികൃതമാക്കപ്പെട്ട സ്ത്രീകളാകട്ടെ പുരുഷ താല്പര്യങ്ങളാൽ നിലകൊള്ളുന്ന സമൂഹത്തിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടുകളെയാണ് വെളിവാക്കുന്നത്. പുരുഷന്റെ കാഴ്ചയിലുള്ള സമൂഹത്തിലെ സ്ത്രീകളുടെ പ്രതിനിധികളാണവർ. ആഫ്രിക്കൻ ഐബീരിയൻ ശില്പകലയുടെ നേരിട്ടുള്ള അനുകരണമാണ് ഇവിടെ പിക്കാസോ നടത്തിയിരിക്കുന്നത്. പുതിയൊരു ദൃശ്യഭാഷയാണ് പിക്കാസോ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
 
നമ്മുടെ കാഴ്ചയെ ഏറ്റവും വിചിത്രമായ ഒരു തലത്തിലേയ്ക്ക് എത്തിക്കുന്നു, ഈ ചിത്രം . കലയുടെ പൊതു സങ്കല്പത്തെ അത് കീഴ്മേൽ മറിക്കുന്നു. കലയ്ക്ക് പുറത്തുള്ള സാമൂഹൃവും രാഷ്ട്രീയവുമായ അവസ്ഥ കീഴ്മേൽ മറിഞ്ഞപ്പോൾ അതിനെ കലയിലേയ്ക്ക് ആവാഹിക്കുവാനാണ് പിക്കാസോ ശ്രദ്ധിച്ചത്.
 
രാജാ രവിവർമ്മ 1906 ൽ മരിക്കുന്നു. അതിനു ശേഷം ഒരു വർഷം കഴിഞ്ഞാണ് അവിജ്ഞോണിലെ സുന്ദരികളിലൂടെ (1907) ക്യൂബിസം കടന്നു വരുന്നത്. പശ്ചാത്യ കലാ പ്രസ്ഥാനങ്ങളെക്കുറിച്ച് നാം ഗൗരവമായി അറിയുന്നത് 1960 കളിലാണ്. കേസരി ബാലകൃഷ്ണപിള്ള 1940 കളിൽ ചിത്രകലയെപ്പറ്റി ലേഖനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. 1960 ൽ ആണ് കേരളത്തിൽ ആധുനികത പ്രചാരത്തിലാകുന്നത്. അപ്പോഴേയ്ക്കും പാശ്ചാത്യലോകത്ത് ആധുനികതയുടെ അപചയം ആരംഭിച്ചിരുന്നു. 
 
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേയ്ക്കും കലയിൽ ആഗോളവത്ക്കരണം, പ്രാദേശികത, സ്വത്വബോധം, സാങ്കേതിക വിദ്യകളുടെ കടന്നു വരവ്, മൂല്യച്യുതി , മാധ്യമങ്ങളുടെ അതിപ്രസരം എന്നിങ്ങനെ നിരവധി വസ്തുതകൾ പ്രസക്തമാണ്. അവയുടെ സ്വാധീനം ലോകത്തെല്ലായിടത്തും ഒരുപോലെ മാറ്റം സൃഷ്ടിച്ചിട്ടുണ്ടെന്ന് കാണാം.
ഗ്രന്ഥസൂചി
 
1. ദേവൻ എം.വി (1999) ദേവസ്പന്ദനം : ഡി.സി ബുക്സ് , കോട്ടയം
2. നാരായണപിള്ള കാട്ടൂർ (1991) ചിത്രകലയിലെ രൂപപരിണാമം : ശ്രീമുദ്ര പ്രിൻ്റേഴ്സ്, കരമന, തിരുവനന്തപുരം
3. പിഷാരടി, കെ. ആർ ( 1960) നമ്മുടെ ദൃശ്യകല : സാഹിത്യ പ്രസാദക സഹകരണ സംഘം കോട്ടയം
4. ഫ്രേസർ ,ജെ.ജി (1949) മന്ത്രവാദവും മതവും  സി.ആർ കേരളവർമ്മ (വിവ) വിശ്വനാഥ് പ്രസ് , എറണാകുളം
5. ബാലകൃഷ്ണപിള്ള, കേസരി (1990) നവീന ചിത്രകല :കേരള ലളിതകലാ അക്കാദമി, തൃശ്ശൂർ
6. വിജയകുമാർ മേനോൻ (2000) ഭരതീയ ചിന്ത: , ഡി സി ബുക്ക്സ്, കോട്ടയം 
7.ഡോ.സിന്ധു അന്തർജനം 2006 കളമെഴുത്തും കേരളത്തിലെ ആധുനിക ചിത്രകലയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറി
8.ഡോ.നെല്ലിക്കൽ മുരളീധരൻ 1997 വിശ്വ സാഹിത്യ ദർശനങ്ങൾ ഡിസി ബുക്സ് കോട്ടയം
9.കോസാംബി. ഡി.ഡി (വിവ) 1986 മിത്തും യാഥാർത്ഥ്യവും, തിരുവനന്തപുരം: പ്രസിദ്ധീകരണ സമിതി.

Dr.SINDU ANTHERJANAM

Associate Professor, Department of Malayalam , Sanatana Dharma College , Alappuzha

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x