എസ്സ്.സുധീഷ്

Published: 10 JUne 2025 സംസ്‌കാരപഠനം

ഡേറ്റ ദൈവമാണ്

ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-2

ഫ്യൂഡലിസത്തിനും മുതലാളിത്ത ജനാധിപത്യത്തിനും കലയെ കലേതര വസ്തുരൂപങ്ങളിൽ നിന്ന് വേർതിരിക്കുന്നതിന് അതിന്റേതായ മാർഗങ്ങൾ ഉണ്ടായിരുന്നു. മനുഷ്യൻ മനുഷ്യേതരപ്രകൃതിയോട് നീതി ചെയ്യുന്നുണ്ടോ മനുഷ്യൻ മനുഷ്യനോട് നീതി ചെയ്യുന്നുണ്ടോ എന്നീ രണ്ട് പ്രശ്നങ്ങളെ മുൻനിർത്തിയാണ് വിപണിമുതലാളിത്തപൂർവ്വകാലം കലയെ സമീപിച്ചത്.( ക്രിസ്തഫർ കോഡ്വൽ) സാമ്പത്തിക രാഷ്ട്രീയ അധികാര വ്യവസ്ഥകൾ പ്രകൃതിയും പ്രകൃത്യതീത ശക്തിയും ഉൾക്കൊള്ളുന്ന ഒരു ദൈവാംശ ന്യായപ്രമാണത്തെ മുൻനിർത്തി കലാവിഷ്കാരം നടത്തി. അതേസമയം മനുഷ്യൻ മനുഷ്യനോട് എന്തു ചെയ്യുന്നു എന്നതിനെ മുൻനിർത്തിയാണ് മനുഷ്യൻ മനുഷ്യേതര പ്രകൃതിയോട് എന്ത് ചെയ്യുന്നു എന്നത് നിർണ്ണയിയ്ക്കപ്പെടുന്നത് എന്ന വസ്തുത അവിടെയൊക്കെ വിസ്മരിക്കപ്പെടുകയും ചെയ്തു. തനിക്ക് എളിയത് എന്നതിനെ അടിമവൽക്കരിക്കുകയും ചൂഷണം ചെയ്യുകയും അതിന്മേൽ ബലപ്രയോഗം നടത്തുക എന്നത് പ്രകൃതിയുടെ കാടൻ പ്രേരണയാണ്. അത് ആവാസവ്യവസ്ഥയുടെ സന്മാർഗനിയമമാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ അങ്ങനെയുള്ള അസന്തുലിതത്ത്വത്തിന്റെ ഇടുക്കുതൊഴുത്തുകൾ ഉണ്ടാവരുത് എന്ന ബോധം വികസിച്ചു വന്നപ്പോഴാണ് മനുഷ്യൻ പ്രകൃതിയുമായുള്ള സഹവർത്തിത്വത്തെ മാനിച്ചുകൊണ്ട്, പ്രകൃതി നിർമ്മിതികളെ ചൂഷണേതരതലത്തിൽ എത്തിക്കാൻ ബാധ്യസ്ഥനാണ് എന്നൊരു ബോധം ഉണ്ടായി വന്നത്. ‘തന്നിലെളിയത് തനിക്കിര’ എന്ന ആവാസസൻമാർഗ്ഗ വ്യവസ്ഥയിൽ തിരുത്തലുകൾ ഉണ്ടായി വന്നത്. മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾക്കും ആനന്ദം പകരുന്ന ദൃശ്യങ്ങളായി തീരുകയും, മനുഷ്യൻ്റെ ഭക്ഷണമായി തീരുകയും ചെയ്യുക എന്നതിലുപരി മനുഷ്യജൈവ നീതിബോധത്തിന്റെ ഊർജ്ജശക്തിയായി പ്രകൃതി വ്യാഖ്യാനിക്കപ്പെട്ടു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ നീതിസന്തുലനം സ്ത്രീപുരുഷബന്ധത്തിലെ നീതിന്യായത്തെയും മനുഷ്യ-പ്രകൃതി ബന്ധത്തിലെ നീതിന്യായത്തെയും നിർണ്ണയിക്കുന്ന ഘട്ടം വന്നു.

നായകബിംബത്തിന്റെ ധർമ്മ വീര്യവൽക്കരണവും ധാർമികവീര്യത്തിന്റെ ചരക്കുവത്കരണവും

പ്രാചീന കൃതികളിൽ പ്രകൃതിസ്ഥാനത്ത് നിൽക്കുന്ന സ്ത്രീക്കുമേൽ കർതൃസ്ഥാനത്ത് നിൽക്കുന്ന പുരുഷൻ പ്രവർത്തിക്കുന്നു.’പ്രകൃതി’ എന്നത് വിഭവസമ്പത്താണ്, രാജ്യാധികാരമാണ് രാജപത്നിയാണ്, രാജകുമാരിയാണ്. അതിന്മേൽ പ്രതിപ്രവർത്തിക്കുക എന്ന കർതൃധർമ്മമാണ് പുരുഷന്റേത്. കർത്താവ്, നിർമിതി നടത്തുന്ന ആൾ, ഫലത്തിൽ ‘ധർമ്മ‘മാണ് നിർവഹിക്കുന്നത് എന്ന നില വന്നു. സ്ത്രീയേയോ പ്രകൃതിയെയോ രാജ്യവിഭവ സമ്പത്തിനെയോ അധീനമാക്കാൻ കഴിയുന്ന നായകന് ധാർമിക വീര്യത്തിന്റെ മേലങ്കി തുന്നി കൊടുക്കുകയും, അയാളുടെ ധർമ്മശാസ്ത്ര വിശ്വാസപ്രതിസന്ധിയിൽ നിന്ന് സങ്കീർണ്ണങ്ങളായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് വരികയും ചെയ്യാൻ പ്രാചീനകലാകാരന്മാർക്ക് കഴിഞ്ഞു. എന്താണ് കാലത്തിൻ്റെ ധർമ്മശാസ്ത്രം?, ആരാണ് ധർമ്മശാസ്ത്രത്തിന്റെ സംരക്ഷകൻ? എന്നു നിർണ്ണയിക്കാനാണ് രാജവാഴ്ചയുടെ കാലത്ത് യുദ്ധങ്ങളാക്കെയും നടന്നത്. പ്രജാക്ഷേമം തന്നെ ആയിരിക്കണം മുഖ്യധർമ്മം എന്ന കാര്യത്തിൽ രാജവാഴ്ചാ കാല ഭരണാധികാരികൾക്കോ ജനാധിപത്യകാല ഭരണാധികാരികൾക്കോ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇങ്ങനെ പ്രജാക്ഷേമം സംരക്ഷിക്കുക എന്ന ധർമ്മം നിർവഹിക്കുന്നതായി കണക്കാക്കപ്പെടുന്ന ഭരണാധികാരിയെ നിശ്ചയിക്കുന്ന മാനദണ്ഡം എന്ത് എന്നതിനെ സംബന്ധിച്ച് ചരിത്രത്തിൽ തർക്കങ്ങൾ ഉണ്ടാവുകയും ദൈവേച്ഛയും ദൈവത്തിൻ്റെ അവകാശവും ജന്മവും മൂപ്പുമുറയും  ഒക്കെയാണ് മാനദണ്ഡം എന്ന നിലയിൽ നിന്ന്, ജനങ്ങളാണ്, ജനങ്ങളുടെ ഇച്ഛയാണ് മാനദണ്ഡം എന്നൊരു അവസ്ഥ ഉണ്ടായി വരികയും ചെയ്തു. ജനങ്ങളുടെ ഇച്ഛയെ നിർണയിക്കുന്നത് വിഭവാധികാരമാണ്, മൂലധനമാണ്, കമ്പോളമാണ് എന്ന ഒരു അവസ്ഥയിൽ  നാം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നു.

കർതൃത്വത്തിന്റെ, പുരുഷന്റെ ഉത്തമരൂപമായ ഭരണാധികാരി, സ്ത്രീ, പ്രകൃതി, ഭൂമി, വിഭവം എന്നിവയെ കയ്യടക്കുമ്പോഴാണ്, അയാൾ പ്രജാപരിപാലനം എന്ന ധർമ്മത്തിന് യോഗ്യനായി തീർന്നിരുന്നത്. മല്ലന്മാരായ രാജാക്കന്മാർ സ്വയംവരം ഉൾപ്പെടെയുള്ള മത്സരങ്ങളിലും യുദ്ധങ്ങളിലും ഏർപ്പെട്ടിരുന്നത് കന്നുകാലിപ്പറ്റങ്ങളെയും ഭൂവിഭവങ്ങൾ അടങ്ങുന്ന രാജ്യത്തെയും പെണ്ണിനെയും ജയിക്കുന്നതിനാണ്. പ്രകൃതിയും – പുരുഷനും തമ്മിലുള്ള സന്തുലനമാണ് അസ്തിത്വം എന്നു നിർവചിക്കുന്ന പ്രാചീന ദർശനങ്ങൾ നിലനിൽക്കുമ്പോൾ ത്തന്നെ കർതൃസ്ഥാനത്ത് പുല്ലിംഗപുരുഷനും കർമ്മത്തിന്റെ സ്ഥാനത്ത് സ്ത്രീയും പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. എന്നാൽ പ്രകൃതി – പുരുഷ ദ്വന്ദ്വത്തിൽ പ്രകൃതിക്കുമേൽ സർഗാത്മകമായ നിർമ്മിതിപ്രവർത്തനം നടത്തുന്ന മനുഷ്യൻ – അത് സ്ത്രീയോ പുരുഷനോ ആവാം – ആണ് പുരുഷൻ. അതേസമയം കായിക ബലം കൊണ്ട് എല്ലാം പിടിച്ചടക്കാൻ കഴിയുന്നവനും തന്ത്രശാലിയമായ കുഞ്ഞിൻ്റെ പുരുഷനും പ്രകൃതി – പുരുഷ ദ്വന്ദ്വത്തിലെ പുരുഷനും തമ്മിലുള്ള അന്തരം ലോപിച്ചു വന്നു.പല രാജവംശങ്ങളിലും രാജ്ഞിമാർ ഭരണാധികാരികൾ ആയിരുന്നെങ്കിലും പുല്ലിംഗപുരുഷന്മാർ സ്ഥാപിച്ചെടുത്ത രാഷ്ട്രീയ ധർമ്മം തന്നെയാണ് അവർ നിർമ്മിച്ചു കൊണ്ടിരുന്നത്.

ഇങ്ങനെയൊരു സാഹചര്യത്തിൽ സ്ത്രീ- ഭൂപ്രകൃതിവിഭവം എന്നിവ ധനത്തിന്റെ ഉള്ളടക്കം ആയി തീരുകയും ഭൂപാലനംനടത്തുന്ന രാജാവ്  ധന(wealth) ത്തിൻ്റെ അധികാരിയായി തീരുകയും ധനശക്തി നാണയരൂപത്തിൽ പ്രതീകവൽക്കരിക്കുകയും രാവിൻ്റെ തല ധനാധികാരിയുടെ മുദ്ര എന്ന നിലയിൽ നാണയത്തിൽ പതിപ്പിച്ചു വെക്കുകയും ചെയ്തു. രാഷ്ട്രഭരണാധികാരിയായ രാജാവ് ധനാധികാരിയായി തീർന്നിരിക്കുന്നു എന്നതിൻ്റെ സാക്ഷ്യമായിരുന്നു രാജാവിൻ്റെ തലയുടെ ചിഹ്നം പതിപ്പിച്ചെടുത്ത നാണയം. ധനാധികാരം എടുത്തുമാറ്റിയാൽ രാജാവ് വട്ടപ്പൂജ്യമായി തീരുന്നു എന്നാണ് അതിൻ്റെ അർത്ഥം. ജനാധിപത്യകാലത്ത് രാജാക്കന്മാരിൽ നിന്നും ഫ്യൂഡൽ മാടമ്പിമാരിൽ നിന്നും  ധനാധികാരം കൈമാറ്റം ചെയ്യപ്പെട്ടു. രാജാവിന്റെ സ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയും ശ്രീപത്മനാഭന്റെ ( പുരോഹിതൻ്റെ/ദൈവത്തിൻ്റെ ) സ്ഥാനത്ത് മുതലുടമയും ഉണ്ടായി വന്നു. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്ക് പൊതുഖജനാവ് കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം ലഭിച്ചു. അതേസമയം പൊതു ഖജനാവിന് സമാന്തരമായി പൊതുഖജനാവിനെത്തന്നെ രൂപപ്പെടുത്തുന്ന വ്യവസ്ഥകൾ നിർമ്മിച്ചു കൊണ്ട് പൊതു ഖജനാവിനെ സമൂലം നിയന്ത്രിക്കുന്ന മുതലുടമാസ്ഥാപനവും ശക്തി പ്രാപിച്ചു. കാലക്രമേണ മുതൽ / മൂലധനം പൂർവ്വകാല ദൈവത്തിനു സമശീർഷമായ സർവ്വാധികാര ശക്തിയായി ഉയർത്തപ്പെടുകയും മൂലധനത്തിന്റെ ഗുണിതതല വളർച്ചയ്ക്കുള്ള സങ്കേതമായ, അധിമൂലന (മിച്ചമൂല്യ) ഉപകരണമായ കമ്പോളം സമൂഹത്തിൻ്റെ ധർമ്മനീതിയെ നിർവചിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമായി തീരുകയും ചെയ്തു. നിർമ്മിതിപ്രവർത്തനം നടത്തുന്ന തൊഴിലാളി എന്ന കർത്താവ് മരിക്കുകയും കമ്പോളം നീതിനിർവഹണകർമ്മം ഏറ്റെടുക്കുകയും ചെയ്തു. ധനാധിപനായ രാജാവ് അല്ലെങ്കിൽ മാടമ്പി, അവർ തമ്മിലുള്ള തർക്കം എന്നിവ ആഖ്യാനം ചെയ്യുന്ന ഭൂതകാല കൃതികളിൽ എല്ലാം തന്നെ നായകസ്ഥാനത്ത് നിന്നിരുന്നത് കരവീര്യം കൊണ്ട് എതിരാളികളെ വിജയിച്ച പുരുഷന്‍ തന്നെയായിരുന്നു. (പ്രകൃതിയിൽ നിർമിതിപ്രവർത്തനം നടത്തുന്ന തൊഴിലാളി അപ്പോഴൊക്കെയും പ്രാന്തവൽക്കരിക്കപ്പെട്ടിരുന്നു.) കായികവീര്യം എന്നത് ഇരുപത്തൊന്നാംനൂറ്റാണ്ടിലെ ചലച്ചിത്രങ്ങളിൽ പോലും -ഹോളിവുഡ് ഉൾപ്പെടെ -ഒരു കലാനായക ഗുണവിശേഷമായി ആഖ്യാനം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അതോടൊപ്പം തന്നെ നായകൻ  കായികവീര്യം കൊണ്ട് മാത്രം ആരാധ്യനായി തീരുന്നില്ല. നായക ധർമ്മത്തിൽ എതിരാളികളെ പ്രഹരിക്കുക എന്നതിനേക്കാൾ കാലാകാലങ്ങളിലെ ധർമ്മ നീതി നടപ്പിലാക്കുക എന്നതിന് മുഖ്യപരിഗണന ലഭിച്ചു.ധനാധിപനായ ഭരണനായകൻ എങ്ങനെ ധനവിനിയോഗം നടത്തുന്നു എന്നതും എങ്ങനെ പ്രജാക്ഷേമം നടപ്പിലാക്കുന്നു എന്നതും ഭരണനായകസ്ഥാനത്ത് എത്തുന്ന നായകരൂപം എങ്ങനെ ധർമ്മനീതിരക്ഷനായി തീരുന്നു എന്നതും കലാകൃതികളിൽ ആഖ്യാനം ചെയ്യപ്പെട്ടു. സോഷ്യലിസ്റ്റ് റിയലിസത്തിൻ്റെ കാലമെത്തുമ്പോൾ നായകൻ ഇടത്തരക്കാരനോ കീഴാളനോ ആയിത്തീരുകയും ധനാധിപത്യവിരുദ്ധമായ ഒരു ധർമ്മരസപാഠം രൂപപ്പെടുകയും ചെയ്തു. കലാകൃതികൾ കഥാപാത്രപ്രധാനങ്ങൾ എന്നതിനേക്കാളേറെ ഇതിവൃത്തപ്രധാനങ്ങൾ ആണ് എന്ന് പറയുമ്പോൾ തന്നെ ഇതിവൃത്തത്തെ ചലിപ്പിക്കുന്ന സംഘർഷം (Conflict) കേവലം യാന്ത്രികമല്ല കലാകൃതിയിൽ  സംഭൃതമായിരിക്കുന്ന ധർമ്മനീതി സംഘർഷപ്രശ്നങ്ങളുടെ ഊർജ്ജമാണ് ഇതിവൃത്തത്തിന്റെ മർമ്മമെന്ന് മനസിലാക്കേണ്ടതുണ്ട്.ദൈവനീതിവിശ്വാസത്തിൻ്റെ പ്രതിസന്ധികളും മനുഷ്യനീതിയുടെ പ്രശ്നവത്കരണവും ഒക്കെ ഇതിവൃത്തസന്ദർഭങ്ങളെ രൂപപ്പെടുത്തുന്നതിൽ   പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ ഡിപ്പസ് പിതൃഘാതകനും, മാതൃഭർത്താവുമായി തീരുമെന്ന പ്രവചനം ദൈവനീതിവിശ്വാസത്തിന്റെ ഉൽപ്പന്നമാണ് .ഈഡിപ്പസിൻ്റെ ഇതിവൃത്തത്തെ ചലിപ്പിക്കുന്ന ഈ ദൈവനീതിവിശ്വാസമാണ്, ഈഡിപ്പസിനെ ഉപേക്ഷിക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്. പക്ഷേ അത് കളങ്കിതജന്മം എന്ന പേരിൽ നവജാത ശിശുവിനെ വെള്ളത്തിൽ ഒഴുകുകയോ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നതിലെ മനുഷ്യനീതിവിരുദ്ധതയിൽ ചെന്ന് തോടുന്നു എന്നതുകൊണ്ടാണ് ഇതിവൃത്തത്തിന് സംഘർഷമൂർച്ഛ ഉണ്ടാ ണ്ടാകുന്നത്. രാജവാഴ്ചകാലത്ത്, ആയുധബലം കൊണ്ട് ഭർത്താവിനെ കീഴ്പെടുത്തുകയും വധിക്കുകയും ചെയ്യുന്ന കൊലയാളിയുടെ ഭാര്യയായി തീരുക എന്നത് രാജ്ഞിയുടെ ധർമ്മം ആയിരുന്നു. ഭർതൃഘാതകനായ നവവരൻ്റെ സ്ഥാനത്ത് സ്വന്തം മകനെ നേരിടേണ്ടിവരുന്ന രാജ്ഞിയുടെ സ്ഥിതിവിശേഷം ആഖ്യാനം ചെയ്തുകൊണ്ട് സോഫോക്ലിസ് രാഷ്ട്രീയാധികാര ആസക്തി മനുഷ്യബന്ധങ്ങളിൽ വീഴ്ത്തുന്ന നാശങ്ങളുടെ അപായകരമായ താഴ്ചയെ തുറന്നു കാട്ടുകയായിരുന്നു. കലാകൃതിയിലെ നായകൻ രാഷ്ട്രനായകസ്ഥാനത്തേക്ക് പടവെട്ടി കയറുന്നവനും എന്നാൽ  ധർമ്മനീതിഭംഗത്താൽ ഭേദ്യം ചെയ്യപ്പെടുന്നവനുമായിത്തീരുന്നു. കലാകൃതി ഇവിടെ ധനാധിപതിയായ രാജനായക ബിംബത്തിന്റെ ഉള്ളു പിളർക്കുന്ന വിമർശനമായിത്തീരുന്നു.ഇങ്ങനെയൊരു വ്യവസ്ഥിതിക്ക് പുറത്തേക്ക് കടക്കാൻ മനുഷ്യൻ ന്യായമായും ആഗ്രഹിക്കുന്നു എന്നു സ്ഥാപിക്കുവാനും ഇവിടെ നാടകകാരന് കഴിയുന്നുണ്ട്. നായകൻ്റെ ധർമ്മവീര്യവത്കരണത്തെ അനുയാത്ര ചെയ്യുക എന്നതല്ല അതിൻ്റെ വിപരീതദശയിലേക്ക് സഞ്ചരിക്കുക എന്നതാണ് കലയുടെ ദൗത്യം.

ഈഡിപ്പസിൽ നായക ബിംബം രാജാവോ രാജകുമാരനോ ആയിരിക്കുമ്പോൾ തന്നെ രാജകീയ അധികാരം ഉത്കൃഷ്ടം എന്നതിനേക്കാൾ നികൃഷ്ടമായിത്തീരുന്ന ഒരു അവസ്ഥാവിശേഷമാണ് ചിത്രീകരിക്കുന്നത്. ഇവിടെ നായകൻ്റെ ധർമ്മനീതിബോധത്തിലെ പ്രതിസന്ധിയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. അതാവട്ടെ  രാജവാഴ്ചാ വ്യവസ്ഥയുടെ വിമർശനവുമായി തീരുന്നു. ഈ വിമർശനത്തിൽ വെളിപ്പെടുന്നത് ധർമ്മവീര്യപ്രച്ഛന്നങ്ങളെ തിരസ്കരിക്കുന്ന മനുഷ്യസത്തയുടെ ഊർജ്ജശക്തിയാണ്.

ഈഡിപ്പസ്നാടകങ്ങൾ പുറത്തുവന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ് ഫ്രോയിഡ്, ഈഡിപ്പസിൽ അദ്ദേഹത്തിൻ്റെ മാതൃരതി സിദ്ധാന്തത്തിൻ്റെ സാക്ഷ്യം കണ്ടെത്തുന്നത്. അതു ഈഡിപ്പസിൻ്റെ വിഭാഗീയവും വികലവുമായ വായനയാണ്.ഒരു മനശ്ശാസ്ത്രാപഗ്രഥന സിദ്ധാന്തത്തിൻ്റെ സാക്ഷ്യം എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഈഡിപ്പസിൽ ഇല്ല എന്നു പറയുന്ന അബദ്ധബോധത്തിന് ഫ്രോയിഡ് കാരണമായിത്തീരുന്നു.രാഷ്ട്രീയാധികാരത്തിനു വേണ്ടിയുള്ള അന്ധ പ്രയാണത്തിൻ്റെ കൊലച്ചോരയിൽ അമ്മയും മകനും തമ്മിലുള്ള ബന്ധം പോലും തകർന്നു വീഴുന്നു. പിതൃഹത്യ നടത്തിയിട്ട് അധികാരം പിടിച്ചെടുക്കുന്ന ഏതു ഔറംഗസീബും  പിതാവിൻ്റെ സിംഹാസനത്തിലേക്കും കിടപ്പറയിലേക്കുമാണ് കടന്നെത്തുന്നത്. അറിയാതെ ചെയ്യുന്ന പിതൃഹത്യ മാതൃരതിക്ക് തുല്യമായ പാപമാണ് എന്ന് സോഫോക്ലീസ് പറയുമ്പോൾ അറിഞ്ഞുകൊണ്ട് ചെയ്യുന്ന പിതൃഹത്യ അതേക്കാൾ നീചമായ പാപകർമ്മമായിത്തീരുന്നു. രാഷ്ട്രീയാധികാര സമ്പാദനത്തിനായി നടത്തുന്ന നരഹത്യകളെ മനുഷ്യബന്ധങ്ങളിലെ ലൈംഗികധർമ്മ നീതിയുമായി ബന്ധിപ്പിച്ചുകൊണ്ട് അതിൻ്റെ അത്യന്ത ശോച്യത ചിത്രീകരിക്കുന്ന കൃതി ഉത്തമകലാകൃതിയായി തീരുന്നത്, അത് മനുഷ്യധർമ്മനീതിയുടെ വിമർശനവും അധികാര വ്യവസ്ഥയുടെ നിരാസവും, ധർമ്മനീതിഘടനയുടെ തിരുത്തലും ആവശ്യപ്പെടുന്നു എന്നതുകൊണ്ടാണ് .ഉപരിപ്ലവകല എന്നത് അധികാരസ്ഥാപനത്തിന് ധർമനീതിവീര്യത്തിന്റെ മുഖപടം പണിഞ്ഞു കൊടുക്കുകയും, മനുഷ്യനീതി നിഷേധത്തിന്റെ കൊടിയപാതകങ്ങൾക്ക് പ്രതിരോധം തീർത്തുകൊടുത്ത് അധികാരസ്ഥാപനവക്താവായി തീരുകയും ചെയ്യുന്നു. എല്ലാ പ്രത്യയശാസ്ത്രങ്ങളും (കല ഉൾപ്പെടെ) സാമാന്യ ഗതിയിൽ സമ്പദ് രാഷ്ട്രീയ ഘടയുടെ ധാർമിക ന്യായങ്ങൾ സ്ഥാപിച്ചെടുക്കാനാണ് ശ്രമിക്കുന്നത് എങ്കിലും, യഥാർത്ഥകല വ്യവസ്ഥാനിഷേധത്തിന്റെയും ഗുണപരിവർത്തനത്തിന്റെയും വാഗ്ദത്തമായിത്തീരുന്നു. നിലവിലിരിക്കുന്ന ഒരു രാഷ്ട്രീയസമ്പദ്ഘടന, അല്ലെങ്കിൽ പദാർത്ഥ ഘടന അതിൻ്റെ ആഭ്യന്തരവൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുമ്പോൾ ഒരു ഗുണപരിണാമത്തിന് വിധേയമാകുന്നു എന്നതാണ് ശാസ്ത്രം.ഒരു സർഗ്ഗാത്മകകലാകൃതി നിലവിലിരിക്കുന്ന അധികാരവ്യവസ്ഥയിലെ ആഭ്യന്തരവൈരുധ്യങ്ങളെ മൂർച്ഛിപ്പിക്കുക എന്ന പ്രക്രിയയാണ് നിർവഹിക്കുന്നത്.ഈഡിപ്പസ്  ഉൾപ്പെടെയുള്ള എല്ലാ ഉത്തമകലാ കൃതികളുടെയും ദൗത്യം അതായിരിക്കെ വഷളൻ കല (Vulgar art) എന്നത് ശരീരശുചീകരണത്തിനുള്ള സോപ്പ് കട്ടയെ വിശ്വസുന്ദരിയുടെ ചർമം കൊണ്ട് സൗന്ദര്യവൽക്കരിക്കുന്നത് പോലെ അധികാര വ്യവസ്ഥയെ സൗന്ദര്യ സംവർദ്ധക വൈകാരിക ചമത്കാരങ്ങൾ കൊണ്ട് മോടിപഠിപ്പിക്കുന്നു. ക്രിയാത്മക കല (creative Art) യും വഷളൻ കലയും  എന്ന വേർതിരിവ് കലാപ്രവർത്തനരംഗത്തുണ്ട്. പ്രാചീനകാലത്ത് അധികാരവ്യവസ്ഥയെ ധീരോദാത്തവും അതിപ്രതാപഗുണസമ്പന്നവുമായ സ്ഥാപനമായി ചിത്രീകരിക്കുമ്പോൾ അതിനെ ഉന്നതല എന്നും അധികാരവ്യവസ്ഥയ്ക്ക് പുറത്തു നിൽക്കുന്ന നീച ജനസമൂഹത്തിൻ്റെ സങ്കടങ്ങളുടെ ആവിഷ്കാരത്തെ നിമ്ന കല എന്നും വ്യവഹരിച്ചു. വേർഡ്സ് വർത്തും സോഷ്യലിസ്റ്റ് റിയലിസവും ഈ വ്യവസ്ഥയെ തലതിരിച്ചിട്ടു. ദൈവം എന്ന മാനവേതര അധികാരസ്ഥാപനമോ രാജാവെന്ന മാനവ അധികാരസ്ഥാപനമോ അല്ല, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ, മനുഷ്യനും അവന്റെ ഭൗതിക സാഹചര്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുനർനിർവ്വചിക്കുന്ന പ്രവർത്തനമാണ് കല എന്നും അത് അധികാര സ്ഥാപനദാസ്യമല്ല എന്നും തീർത്തു പറഞ്ഞു.

ഒരു കലാകൃതിയിലെ നായകസ്ഥാനം സാമൂഹ്യ നായകസ്ഥാനമായിരിക്കുക എന്നത് പ്രാചീന സാഹിത്യത്തിൻ്റെ കീഴ്വഴക്കമായിരുന്നു. ആ നായകസ്ഥാനത്തെ രൂപപ്പെടുത്തുന്നത് അധികാരവ്യവസ്ഥയുടെ ധർമ്മനീതീസംഹിതയായിരുന്നു. ഒന്നുകിൽ അധികാരവ്യവസ്ഥയുടെ ധർമ്മനീതിസംഹിതയെ സൗന്ദര്യവൽക്കരിക്കുക, അല്ലെങ്കിൽ അതിന്റെ ആഭ്യന്തരവൈരുദ്ധ്യങ്ങളെ മൂർച്ഛിപ്പിച്ച് ഒരു ദുരന്താനുഭവമണ്ഡലം ആക്കി തീർക്കുക- ഇതായിരുന്നു പ്രാചീന കലാകൃതികളുടെ സമീ പനം. ഇതിൽ രണ്ടാമത്തേത് കലാരചനയുടെ ശരിയായ മാർഗ്ഗമായിരുന്നു. കലാകൃതികളിൽ അപരതി (incest ) പലപ്പോഴും ധാർമികാപചയത്തിന്റെ അടയാളമായും, ഒരു അധികാര വ്യവസ്ഥയുടെ, അസ്ഥിവാരത്തകർച്ചയുടെ ആവിഷ്കാരമായും വിന്യസിക്കപ്പെട്ടിരുന്നു. ഈഡിപ്പസ്, ഭൂതം (ഇബ്സൻ ) ‘മൗണിംഗ് ബികംസ് ഇലക്ട്ര’ (ഒനീൽ) എന്നീ മൂന്നു കൃതികളും ഒരു വ്യവസ്ഥയുടെ സാമാന്യമായ  അപചയത്തിന്റെ തീക്ഷ്ണദുരന്തത്തെയാണ് അപരതയിലൂടെ വ്യഞ്ജിപ്പിക്കുന്നത്. ഫ്രോയിഡ് ഉയർത്തിക്കൊണ്ടു വന്ന കൊണ്ടുവന്ന അപരതി പ്രേരണകളുടെ സിദ്ധാന്തം ജൈവശാസ്ത്രപരമായ യാഥാർത്ഥ്യമാണ്. എല്ലാ മനുഷ്യരിലും നിദ്രാണമായി കിടക്കുന്നതും എന്നാൽ മനുഷ്യൻ്റെ ആവശ്യനിയമവുമായി ബന്ധപ്പെട്ട് നിരോധിതവുമായി കിടക്കുന്ന അപരതിബന്ധങ്ങളെ സംബന്ധിച്ച സിദ്ധാന്തം, യൂറോ സമൂഹത്തിലെ കപടസന്മാർഗ സമ്പ്രദായങ്ങൾക്കെതിരെയുള്ള പ്രതികരണവും, മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗം തന്നെയാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലും ആയിരുന്നു. ആ സിദ്ധാന്തം മനുഷ്യന്  മനുഷ്യന്റെ താഴ്ചകളെ പറ്റിയുള്ള, ക്രൂരമായ അറിവ് നൽകുകയും,അങ്ങനെയൊരു ബോധത്തിന്റെ മുറിവ് ഒരു സ്വയം പരിശോധനയ്ക്ക് മനുഷ്യനെ പ്രേരിപ്പിക്കുകയും ചെയ്തു. കപട ധാർമ്മികത പിൻതലമുറയ്ക്ക് നൽകുന്ന ന്യൂറോ സിഫിലിസിൻ്റെ പശ്ചാത്തലത്തിൽ പ്രണയബന്ധം പോലും അപരതിയിൽ കുരുങ്ങി പോകുന്നിടത്താണ് ഒസ്വാൾഡ്  “എനിക്ക് സൂര്യനെ തരൂ” എന്നു  പറയുന്നത്. അപരതി എങ്ങനെ ഒരു ആൽവിങ്ങിയൻ കപട ധർമ്മനീതിയുടെ അകം പൊളിക്കുന്ന പ്രഹരമായി തീരുന്നു എന്നാണ് ഇബ്സൻ വിളിച്ചു പറയുന്നത്. എന്നാൽ ഫ്രോയിഡ് ഈഡിപ്പസിൻ്റെ വികലനവായനയിലൂടെ ഈഡിപ്പസിനെ മാതൃരതിയുടെ ജന്തുപ്രേരണയെ ആവിഷ്കരിക്കുന്നതിനുള്ള സങ്കേതമായി വെട്ടിച്ചുരുക്കുകയും, നവ മുതലാളിത്തം വളരെ പെട്ടെന്ന് ,അതിൻ്റെ  ലാഭേച്ഛാസഹായിയായ ലൈംഗിക അരാജകത്വത്തിൻ്റെ  ശുശ്രൂഷാ സാമഗ്രിയായി അപരതിയെ ഉപയോഗിക്കുകയും ചെയ്തു. പാദാർത്ഥിക ഉത്പന്നങ്ങളായ വസ്തുക്കളെയും മനുഷ്യബിംബങ്ങളെയും ചരക്കു വത്കരിക്കുന്നിടത്ത് അപരതി നായകന്റെ ലൈംഗികവീരഗാഥയുടെ നിറം പിടിപ്പിച്ച തൂവലുകളിൽ  ഒന്നായി മാറുന്നത്  ‘ഖസാക്കിന്റെ ഇതിഹാസ‘ത്തിൽ നാം കാണുന്നു. ഇത് വഷളൻകലയുടെ ദൗത്യമാണ്. മുകളിൽ വിവരിച്ച കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന് :കലയിൽ ക്രിയാത്മകല എന്നും വഷളൻ കല എന്നും ഒരു വേർതിരിവ് ഉണ്ട്.

രണ്ട്: നിലവിലിരിക്കുന്ന അധികാരസ്ഥാപനത്തിൻ്റെ നായകരൂപത്തിന് ധർമ്മനീതിയുടെ സുന്ദര കവചനം നിർമ്മിച്ചു കൊടുക്കുന്ന പ്രവർത്തനമാണ് വൾഗർ ആർട്ട്  നിർവഹിക്കുന്നത്.

മൂന്ന്: അധികാര വ്യവസ്ഥയിലെ ആഭ്യന്തര വൈരുദ്ധ്യങ്ങളെ മൂർച്ഛിപ്പിച്ച് ധർമ്മ നീതിയുടെ സംഘർഷ സന്ധിരൂപപ്പെടുത്തുക എന്നതാണ് ക്രിയാത്മക കലയുടെ ദൗത്യം.

നാല്: ഫ്രോയിഡ് ഈഡിപ്പസ് നാടകത്തെ സാക്ഷ്യപ്പെടുത്തി രൂപപ്പെടുത്തിയ മാതൃരതിസിദ്ധാന്തത്തിൽ അസാധാരണമായി ഒന്നുമില്ല. പക്ഷേ ഈഡിപ്പസ് എന്നത് മാതൃരതിയുടെ അനിവാര്യതയെ സമർത്ഥിക്കുന്ന കൃതിയല്ല. അധികാരയുദ്ധത്തിൽ വിജയിയായ നായകൻ കൊലപ്പെടുത്തുന്നത് പിതാവിനെ അല്ലെങ്കിൽ പിതൃസ്ഥാനിയനെയാണ്, ഭർത്താവിനെ വധിച്ച പുരുഷനെ ലൈംഗികമായി സ്വീകരിക്കേണ്ടി വരുന്ന സ്ത്രീ- മാതൃസ്ഥാനിയാണ്, മാതാവാണ്  എന്നൊരു വൈരുദ്ധ്യത്തിന്റെ ദുരന്താത്മകഥയാണ് സോഫോക്ലീസ് സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെ മാതൃരതി അല്ലെങ്കിൽ അപരതി മനുഷ്യൻ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയതാണ് എങ്കിലും അധികാര യുദ്ധപരിസരത്തിൽ മനുഷ്യൻ അപരതിയുടെ ദാരുണപരിസരത്തിലേക്ക് ചിതറിപ്പോകുന്നു. അത് പ്രാകൃതത്വത്തിലേക്കുള്ള പിൻമടക്കമാണ്. അപരതി പലപ്പോഴും ( അത് ഇൻസെസ്റ്റോ അഡൾട്ടറിയോ ആവാം)അധികാര വ്യവസ്ഥയിലെ മനുഷ്യബന്ധ ജീർണ്ണതയെയാണ് അടയാളം ചെയ്യുന്നത്

അഞ്ച്: നവ മുതലാളിത്തത്തിന്റെ കാലത്ത് കലാരൂപങ്ങളിലെ നായകത്വത്തിന് ലഭിക്കുന്ന ധർമ്മ നീതിപരിചരണം, ചരക്കുവത്കരണമായി മാറുന്നു. മുൻകാലങ്ങളിൽ നായകബിംബങ്ങൾക്ക് ലഭിച്ചിരുന്ന ധർമ്മനീതി പരിചരണം അതത് കാലത്തെ അധികാര വ്യവസ്ഥയുടെ സംരക്ഷണത്തിനുള്ള ഉപാധി മാത്രമായിരുന്നു.നവമുതലാളിത്തത്തിന്റെ കാലത്ത് അത് ധർമ്മനീതി പരിചരണം എന്നതിൽ കവിഞ്ഞ് ,നായക ബിംബത്തിന്റെ ചരക്കു വത്കരണമായി തീരുന്നു. ദേഹശുചീകരണത്തിനുള്ള സോപ്പിലോ, ശരീരത്തിൽ ധരിക്കാനുള്ള വസ്ത്രത്തിലോ ലൈംഗികതയുടേയോ, ധർമ്മനീതിയുടേയോ നവസിദ്ധാന്തങ്ങൾ അരച്ചുപിടിപ്പിച്ച്  അവയുടെ മിച്ചമൂല്യത്തിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുന്ന മാതൃകയിൽ, മനുഷ്യൻബിംബങ്ങളെയും കാംബോളികഉപകരണങ്ങൾ എന്ന നിലയിൽ ചരക്കു വത്കരിക്കുന്ന ഒരു സമ്പ്രദായം ഇപ്പോൾ സർവസാധാരണമായിരിക്കുന്നു. അധ്വാനത്തിന്റെ ഉത്പന്നമായ വസ്തുവിനെ ചരക്കു വത്കരിക്കുന്നതിനുള്ള ഉള്ള ഉപാധിയായും കമ്പോളചരക്കായും  മനുഷ്യകഥാപാത്രങ്ങൾ അപചയപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിവരുന്നു.(അഡോണയും ഹൊക്കീമറും സംസ്കാരവ്യവസായ സിദ്ധാന്ത ചർച്ചയിൽ  ഇപ്പറഞ്ഞതിന് സമാനമായ ആശയഗതിയാണ് പ്രസാധനം ചെയ്യുന്നത്.) കമ്പോളധർമ്മനീതി വിധി പ്രകാരം ചരക്കുവത്കരിച്ച്, ഉത്പന്നത്തിൽ നിന്ന് ഉത്പാദന ചെലവിന്റെ നൂറിരട്ടി വിലയായി ഈടാക്കുന്ന ഒരു ചൂഷണ സമ്പ്രദായത്തെ സാധൂകരിക്കുന്ന പ്രച്ഛന്നം എന്ന  നിലയിൽ മനുഷ്യനെ ഉപയോഗിക്കാൻ ആധുനികകമ്പോളത്തിന് കഴിയുന്നു.കലാപ്രവർത്തനം ചരക്കുവത്കരണത്തിൻ്റെ തന്നെ ധർമ്മരൂപമായി തീരുമ്പോൾ ഉന്നതകലയും നിമ്നകലയും എന്ന വേർതിരിവ് ഇല്ലാതായി തീരുന്നു. കലാകാരൻ ഒരുകാലത്ത് ‘ടെറിട്ടോറിയൽ എക്സ്പാൻഷനിസ’ത്തിൻ്റെ ആശീർവാദകനായിരുന്നു എങ്കിൽ ഇന്നു ചരക്കുവൽക്കരണത്തിൻ്റെ ധർമ്മനീതിസംഹിതയെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് മാർക്കറ്റ് എക്സ്പാൻഷനിസത്തിൻ്റെ വക്താവായിത്തീരുന്നു. കലയുടെ വൾഗറൈസേഷന് അതി വ്യാപനം ഉണ്ടായിരിക്കുന്നു. കലയുടെ ക്രിയാത്മകമുഖം അപരാധിക്കപ്പെട്ടിരിക്കുന്നു.

(തുടരും)

എസ്.സുധീഷ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x