
ഡോ. ആശ. ആർ.ഐ.
Published: 10 October 2025 കവർസ്റ്റോറി

സ്റ്റാർലി. ജി.എസ്.
Published: 10 October 2025 കവർസ്റ്റോറി
നെഹ്‌റുവിന്റെ കണ്ടെത്തലുകള്‍
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രാഷ്ട്രതന്ത്ര സങ്കല്പങ്ങള്‍
ഇന്ത്യ 1947-ല്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍, ലോകം ശീതയുദ്ധത്തിന്റെ നിഴലിലായിരുന്നു. ആഭ്യന്തരമായി, കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങളായ അത്യധികമായ ദാരിദ്ര്യം, ഫ്യൂഡലിസം, വര്‍ഗ്ഗീയ ഭിന്നതകള്‍ എന്നിവ രാജ്യത്തെ വെല്ലുവിളിച്ചു. ഈ സങ്കീര്‍ണ്ണമായ ചരിത്ര സന്ധിയിലാണ് ജവഹര്‍ലാല്‍ നെഹ്‌റു ആധുനിക ഇന്ത്യന്‍ രാഷ്ട്രതന്ത്രത്തിന് അടിത്തറയിട്ടത്. വിപ്ലവകാരി, ദേശീയവാദി, ജനാധിപത്യവാദി, സോഷ്യലിസ്റ്റ്, അന്താരാഷ്ട്രവാദി, സമാധാനവാദി എന്നീ നിലകളില്‍ അദ്ദേഹം നിലകൊണ്ടു.
നെഹ്‌റുവിന്റെ ചിന്താരീതിയുടെ സവിശേഷത, ബാഹ്യ സ്വാധീനങ്ങളെ, പ്രത്യേകിച്ച് മഹാത്മാഗാന്ധിയുടെയും കാള്‍ മാര്‍ക്‌സിന്റെയും ആശയങ്ങളെ, തന്റെ വ്യക്തിത്വത്തിലൂടെ കടത്തിവിട്ട് ഒരു പുതിയ സിദ്ധാന്തം രൂപപ്പെടുത്തിയെന്നതാണ്. കേവലം ഒരു പ്രത്യയശാസ്ത്രം അന്ധമായി സ്വീകരിക്കുന്നതിനുപകരം, ഗാന്ധിസത്തില്‍ നിന്നും മാര്‍ക്‌സിസത്തില്‍ നിന്നുമുള്ള വൈരുദ്ധ്യാത്മകമായ സ്വാധീനങ്ങളെ വിമര്‍ശനാത്മകമായി സമന്വയിപ്പിച്ചതിലാണ് നെഹ്‌റുവിന്റെ രാഷ്ട്രതന്ത്രം വിജയിച്ചത്. ഈ സമന്വയം, അദ്ദേഹത്തിന്റെ ആഭ്യന്തര നയങ്ങളായ ജനാധിപത്യ സോഷ്യലിസത്തിലും ശാസ്ത്രീയ വികസനത്തിലും, വിദേശനയങ്ങളായ ചേരിചേരാ പ്രസ്ഥാനത്തിലും (NAM) പഞ്ചശീല തത്വങ്ങളിലും എങ്ങനെ പ്രകടമായി എന്ന് ഈ ലേഖനം വിശകലനം ചെയ്യുന്നു.
നെഹ്‌റുവിന്റെ ദാര്‍ശനിക അടിത്തറ: ശാസ്ത്രീയ മനോഭാവവും ലോകവീക്ഷണവും
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രാഷ്ട്രീയ ദര്‍ശനത്തിന്റെ അടിത്തറ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളായ ‘Glimpses of World History’ (1934), ‘The Discovery of India’ (1946) എന്നിവയാണ്. ക്വിറ്റ് ഇന്ത്യ സമരമുള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനത്തിന്റെ കലുഷിതമായ കാലഘട്ടത്തില്‍, ജയില്‍വാസത്തിനിടയിലാണ് അദ്ദേഹം ഈ കൃതികള്‍ രചിച്ചത്. ലൈബ്രറിയോ റഫറന്‍സ് പുസ്തകങ്ങളോ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പോലും ചരിത്രത്തെക്കുറിച്ചും മനുഷ്യരാശിയുടെ വികാസത്തെക്കുറിച്ചുമുള്ള തന്റെ വിശാലമായ കാഴ്ചപ്പാടുകള്‍ അദ്ദേഹം ഈ പുസ്തകങ്ങളില്‍ പകര്‍ത്തി.
ഈ രചനകള്‍ കേവലം ചരിത്രത്തിന്റെ വിവരണം മാത്രമായിരുന്നില്ല. താന്‍ പ്രധാന പങ്കാളിയായ ചരിത്ര സംഭവങ്ങളുടെ അനിവാര്യതയും, തന്റെ തീരുമാനങ്ങളുടെ ശരിയും സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു ഈ രചനകള്‍. രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ആഴത്തിലുള്ള ദാര്‍ശനിക അടിത്തറ നെഹ്‌റുവിന് ഈ ഗ്രന്ഥങ്ങളിലൂടെ ലഭിച്ചു. യൂറോപ്പിലെ വിദ്യാഭ്യാസം അദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. പ്രത്യേകിച്ച്, കേംബ്രിഡ്ജില്‍ പഠിക്കുമ്പോള്‍ അദ്ദേഹം സോഷ്യലിസത്തെക്കുറിച്ച് വായിക്കുകയും, വിപ്ലവത്തിലൂടെയല്ലാതെ, ഭരണഘടനാപരവും ഘട്ടംഘട്ടമായുള്ള പരിഷ്‌കരണങ്ങളിലൂടെ സോഷ്യലിസം നടപ്പിലാക്കുക എന്ന ലക്ഷ്യമുള്ള ബ്രിട്ടീഷ് സോഷ്യലിസ്റ്റ് സംഘടനയായ ഫാബിയന്‍ സൊസൈറ്റിയുടെ തത്വങ്ങളില്‍ ആകൃഷ്ടനാവുകയും ചെയ്തു. ഈ ഫാബിയന്‍ ചിന്താഗതി നെഹ്‌റുവിന്റെ പില്‍ക്കാല സോഷ്യലിസ്റ്റ് പ്രയോഗത്തിന് ദിശാബോധം നല്‍കി.
നെഹ്‌റുവിന്റെ ദാര്‍ശനിക കാതലായി നിലനിന്നിരുന്നത് ‘ശാസ്ത്രീയ മനോഭാവം'(Scientific Temper)എന്ന ആശയമായിരുന്നു. അദ്ദേഹം തന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന ഗ്രന്ഥത്തില്‍ ഈ മനോഭാവത്തെ നിര്‍വചിച്ചിട്ടുണ്ട്: ‘നമുക്ക് ആവശ്യം ശാസ്ത്രീയ മനോഭാവമാണ്. അത് പരിശോധനകളും പരീക്ഷണങ്ങളും കൂടാതെ ഒന്നും അംഗീകരിക്കാതിരിക്കുക എന്നുള്ള ഉറച്ച നിലപാടാണ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴയ നിഗമനങ്ങള്‍ ആവശ്യമെങ്കില്‍ മാറ്റാനുള്ള സന്നദ്ധതയാണ് അത്. മുന്‍ധാരണകള്‍ ഒഴിവാക്കികൊണ്ട് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിയുന്ന വസ്തുതകളെ ആശ്രയിക്കാനുള്ള തീരുമാനമാണ്’.
ഈ മനോഭാവം ശാസ്ത്രലോകത്തിനു മാത്രം പരിമിതമല്ലെന്നും, ജീവിതത്തിലെ നിത്യജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരും പരിശീലനം വഴി ആര്‍ജ്ജിച്ചെടുക്കേണ്ട ഒന്നാണെന്നും നെഹ്‌റു വിശ്വസിച്ചു.
നെഹ്‌റു തന്റെ രാഷ്ട്രീയ ചിന്തകളെയും നയങ്ങളെയും രൂപപ്പെടുത്താന്‍ ഉപയോഗിച്ച അടിസ്ഥാനപരമായ ഫില്‍ട്ടര്‍ ഈ ശാസ്ത്രീയ മനോഭാവമായിരുന്നു. ഇത് അദ്ദേഹത്തെ മാര്‍ക്‌സിസത്തിലെ ചില അംശങ്ങളെ സ്വീകരിക്കാനും ഗാന്ധിസത്തിലെ യുക്തിരഹിതമായ ആത്മീയ സമീപനങ്ങളെ തള്ളിക്കളയാനും സഹായിച്ചു. യുക്തിയിലും പ്രായോഗികതയിലും അധിഷ്ഠിതമായ ഒരു ഭരണരീതിക്ക് ഇത് അടിത്തറയിട്ടു. സോഷ്യലിസം, ആസൂത്രണം, സാങ്കേതികവിദ്യാ വികസനം തുടങ്ങിയ അദ്ദേഹത്തിന്റെ നയപരമായ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നില്‍ ശാസ്ത്രീയമായ സമീപനമാണ് ഉണ്ടായിരുന്നത്.
മാര്‍ക്‌സിസത്തോടുള്ള സമീപനം: ആകര്‍ഷണവും വിമര്‍ശനവും
മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രം നെഹ്‌റുവിന്റെ മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്തി. മാര്‍ക്‌സിന്റെയും ലെനിന്റെയും കൃതികള്‍ പഠിച്ചത് ചരിത്രത്തെയും സമകാലിക സംഭവങ്ങളെയും പുതിയ വെളിച്ചത്തില്‍ കാണാന്‍ തന്നെ സഹായിച്ചു എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്.
മാര്‍ക്‌സിസത്തിന്റെ പ്രധാന ഘടകങ്ങളായ ചരിത്രപരമായ ഭൗതികവാദം (Historical Materialism), വര്‍ഗ്ഗപരമായ വിശകലനം (Class Analysis) എന്നിവ നെഹ്‌റു സ്വീകരിച്ചു. സാമൂഹിക പുരോഗതിയുടെ അടിസ്ഥാനപരമായ മാനദണ്ഡം സാമ്പത്തിക മേഖലയിലെ പുരോഗതിയാണെന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാട് അദ്ദേഹം അംഗീകരിച്ചു. മെച്ചപ്പെട്ട ജീവിത നിലവാരം, സാമൂഹിക ബന്ധങ്ങളിലെ മാനുഷികവല്‍ക്കരണം, സാംസ്‌കാരിക മുന്നേറ്റങ്ങള്‍ എന്നിവയെല്ലാം സാമ്പത്തിക അടിത്തറയില്‍ നിന്നാണ് ഉരുത്തിരിയുന്നത് എന്ന സിദ്ധാന്തം അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ക്ക് ആക്കം കൂട്ടി. മുതലാളിത്ത ലോകത്തിന്റെ പ്രതിസന്ധി കേവലം താത്കാലികമല്ല, മറിച്ച് ഘടനാപരമാണ് എന്ന മാര്‍ക്‌സിയന്‍ വര്‍ഗ്ഗവീക്ഷണവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സാമ്പത്തിക സമത്വത്തിനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതക്ക് കാരണമായി.
മാര്‍ക്‌സിന്റെ സാമ്പത്തിക വിശകലനങ്ങളോട് നെഹ്‌റുവിന് പ്രതിബദ്ധതയുണ്ടായിരുന്നെങ്കിലും, അദ്ദേഹം മാര്‍ക്‌സിസത്തെ പൂര്‍ണ്ണമായി സ്വീകരിച്ചില്ല. നെഹ്‌റുവിന്റെ കാഴ്ചപ്പാടില്‍, മാര്‍ക്‌സിയന്‍ സമീപനം ഭൗതിക ലോകത്തെയും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ തലങ്ങളെയും വിശദീകരിച്ചു. എന്നാല്‍ ‘ഇനിയും ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു’. ഈ ‘ബാക്കിയുള്ളത്’ എന്നത് വ്യക്തിപരമായ സ്വാതന്ത്ര്യം, നൈതികത, ആത്മീയമായ ആവശ്യകതകള്‍, മനുഷ്യന്റെ ആന്തരിക അന്വേഷണങ്ങള്‍ എന്നിവയായിരുന്നു.
മാര്‍ക്‌സിസത്തിന്റെ പ്രധാന പ്രയോഗമായ അക്രമാസക്തമായ വിപ്ലവത്തിലൂടെയുള്ള സോഷ്യലിസം സ്ഥാപിക്കുന്നതിനെ നെഹ്‌റു എതിര്‍ത്തു. അദ്ദേഹത്തിന്റെ നൈതിക ബോധം സോഷ്യലിസത്തിന്റെ ധാര്‍മ്മികമായ ആകര്‍ഷണത്താല്‍ പ്രേരിപ്പിക്കപ്പെട്ടതായിരുന്നു. വര്‍ഗ്ഗസമരത്തിന്റെ മാര്‍ക്‌സിയന്‍ സിദ്ധാന്തം തടസ്സമില്ലാതെ തുടര്‍ന്നാല്‍, അത് സോവിയറ്റ് യൂണിയനില്‍ കണ്ടതുപോലെ അഭൂതപൂര്‍വമായ അക്രമത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഈ ഭയം കാരണം, അഹിംസ എന്ന ഗാന്ധിയന്‍ തത്വത്തിന് നെഹ്‌റു പരമമായ പ്രാധാന്യം നല്‍കി. അതുപോലെ, ഫാബിയന്‍ സോഷ്യലിസത്തില്‍ നിന്ന് ഉള്‍ക്കൊണ്ട ഭരണഘടനാപരമായ പരിഷ്‌കരണമാര്‍ഗ്ഗങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, വിപ്ലവത്തിന്റെ ആവശ്യമില്ലാത്ത ജനാധിപത്യപരമായ സോഷ്യലിസത്തിലേക്ക് അദ്ദേഹത്തെ നയിച്ചു.
ഗാന്ധിസവുമായുള്ള സംവാദം: വിമര്‍ശനം, സ്വാധീനം, അനുരഞ്ജനം
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മഹാത്മാഗാന്ധിയുടെയും ആശയങ്ങള്‍ വ്യത്യസ്തങ്ങള്‍ ആയിരുന്നു. നെഹ്‌റു മാര്‍ക്‌സിസം, സാര്‍വത്രികത, ആധുനിക ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍; ഗാന്ധി നൂല്‍നൂല്‍പ്പ് ചക്രം, സായാഹ്ന പ്രാര്‍ത്ഥനകള്‍, അന്തര്‍ജ്ഞാനം എന്നിവയിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്.
1927-ല്‍ യൂറോപ്പും സോവിയറ്റ് യൂണിയനും സന്ദര്‍ശിച്ചതിന് ശേഷം നെഹ്‌റുവിന്റെ രാഷ്ട്രീയം സമൂലമായി മാറി. ‘സ്വരാജ്’ (സ്വയംഭരണം) എന്നതിനുപകരം ‘പൂര്‍ണ്ണ സ്വാതന്ത്ര്യ’ത്തിനുവേണ്ടി കോണ്‍ഗ്രസ് ഉറച്ചു പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നെഹ്‌റുവിന്റെ ഈ പുതിയ കാഴ്ചപ്പാടുകളോട് ഗാന്ധി വിയോജിപ്പ് പ്രകടിപ്പിച്ചു. നെഹ്‌റു ഗാന്ധിയുടെ ‘ഹിന്ദ് സ്വരാജ്’, ‘രാമരാജ്യം’ എന്നീ സങ്കല്‍പ്പങ്ങളെ തള്ളിക്കളഞ്ഞു. പാശ്ചാത്യന്‍ സംസ്‌കാരത്തെ ഗാന്ധി തെറ്റിദ്ധരിക്കുകയും അതിന്റെ കുറവുകള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുകയും ചെയ്തു എന്ന് നെഹ്‌റു വിശ്വസിച്ചു. ഗാന്ധി ‘തിടുക്കത്തില്‍ തീരുമാനമെടുക്കുന്നവനോ, അല്ലെങ്കില്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്ന ശേഷം അതിനെ സാധൂകരിക്കാന്‍ ഏതെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ അമിതാവേശം കാണിക്കുന്നവനോ ആണെന്ന്’ നെഹ്‌റു വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇരുവരും തമ്മിലുള്ള ബന്ധം കേവലം സൗഹൃദമായിരുന്നില്ല, മറിച്ച് ഒരു ഹെഗേലിയന്‍ മാതൃകയിലുള്ള വൈരുദ്ധ്യാത്മക വളര്‍ച്ചയായിരുന്നു (thesis, anti-thesis, synthesis). വിമര്‍ശനങ്ങളിലൂടെയും പരസ്പര തിരുത്തലുകളിലൂടെയും അവര്‍ രണ്ടുപേരുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പരിവര്‍ത്തനപ്പെടുത്തുകയും, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനും ആധുനികവല്‍ക്കരണത്തിനും ഒരു രൂപരേഖ സൃഷ്ടിക്കുകയും ചെയ്തു.
1930-കളുടെ മധ്യത്തില്‍ നെഹ്‌റുവിന്റെ തീവ്രമായ മാര്‍ക്‌സിസ്റ്റ് നിലപാടുകളും കോണ്‍ഗ്രസിനെ സോഷ്യലിസ്റ്റ് ദിശയിലേക്ക് മാറ്റാനുള്ള ദൃഢനിശ്ചയവും കോണ്‍ഗ്രസിന്റെ വലതുപക്ഷ നേതാക്കളുമായി (വല്ലഭായി പട്ടേല്‍, രാജേന്ദ്ര പ്രസാദ് എന്നിവര്‍) കടുത്ത സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കി. ഈ പ്രതിസന്ധി പരിഹരിക്കാന്‍, 1936-ല്‍ ഗാന്ധി നെഹ്‌റുവിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കുകയും, വിയോജിപ്പുള്ള ശബ്ദങ്ങളെ കൂടെ കൊണ്ടുപോവാനും സമവായത്തില്‍ എത്താനും നിര്‍ബന്ധിക്കുകയും ചെയ്തു. ഈ തന്ത്രപരമായ ഇടപെടല്‍ നെഹ്‌റുവിനെ ഒരു തീവ്ര ഇടതുപക്ഷ സൈദ്ധാന്തികനില്‍ നിന്ന്, വ്യത്യസ്ത വ്യക്തിത്വങ്ങള്‍ക്കിടയില്‍ പൊതുവായ സമവായ മേഖലകള്‍ കണ്ടെത്താന്‍ കഴിവുള്ള, അനുരഞ്ജന മനോഭാവമുള്ള ഒരു പ്രായോഗിക ജനാധിപത്യ ഭരണാധികാരിയാക്കി മാറ്റി. ഗാന്ധിസത്തിന്റെ സ്വാധീനം നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളെ ജനാധിപത്യത്തിന്റെ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ പ്രേരിപ്പിച്ചു.
നെഹ്‌റുവിന്റെ യുക്തിപരമായ സമീപനം ഗാന്ധിയിലും മാറ്റങ്ങള്‍ വരുത്തി. ഭരണഘടനാ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാതിരുന്ന ഗാന്ധി, 1930-കളില്‍ ഭരണഘടനാ അസംബ്ലിയിലൂടെ ഇന്ത്യക്ക് ഒരു ഭരണഘടനയുടെ ആവശ്യകതയെക്കുറിച്ച് വാദിക്കാന്‍ തുടങ്ങി. ഭരണഘടനാ കാര്യങ്ങളില്‍ നെഹ്‌റുവിനെ തന്റെ പൊതുവായ വഴികാട്ടിയായി ഗാന്ധി വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രശ്‌നങ്ങളെ ഒറ്റപ്പെട്ട വിഷയമായി കാണാതെ, ലോകമെമ്പാടുമുള്ള മനുഷ്യരാശിയുടെ വിശാലമായ പ്രശ്‌നങ്ങളുടെ ഭാഗമായി കാണുന്ന ഒരു ‘സാര്‍വത്രിക’ കാഴ്ചപ്പാടിലേക്ക് താനും എത്തിച്ചേര്‍ന്നതായി ഗാന്ധിജി സൂചിപ്പിച്ചു.ഗാന്ധിജി തന്റെ ദേശീയ വീക്ഷണങ്ങളെ നെഹ്‌റുവിന്റെ പ്രേരണയാല്‍ ആഗോള പശ്ചാത്തലത്തിലേക്ക് വികസിപ്പിച്ചു.
1947-ല്‍ നെഹ്‌റു ഏഷ്യന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചപ്പോള്‍, താന്‍ ഒറ്റ ലോകത്തില്‍ ജീവിക്കാന്‍ വിസമ്മതിക്കുമെന്ന് ഗാന്ധി പ്രഖ്യാപിച്ചു. ഈ സമ്മേളനത്തില്‍ സംസാരിച്ച മഹാത്മാഗാന്ധി, തന്റെ കാഴ്ചപ്പാടുകള്‍ ഒരു രാജ്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന് പ്രഖ്യാപിച്ചു.’ഒരു പണ്ഡിതന്‍ ഈ മാറ്റത്തെ ‘ഇരുട്ടിലായ ഇന്ത്യന്‍ ഒറ്റപ്പെടലില്‍’ നിന്ന് ‘ഏറ്റവും അഗാധമായ സാര്‍വത്രികതയിലേക്ക്’ ഗാന്ധി നടത്തിയ യാത്രയായി വിശേഷിപ്പിക്കുന്നു.ഈ യാത്രയ്ക്ക് നെഹ്‌റുവിന്റെ അന്താരാഷ്ട്ര കാഴ്ചപ്പാടുകള്‍ ഒരു പ്രധാന പങ്ക് വഹിച്ചു.
നെഹ്‌റുവിന്റെ ചിന്തയില്‍ ഗാന്ധിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വാധീനം പ്രകടമായത് മതത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലായിരുന്നു. 1920-കളിലും 30-കളിലും നെഹ്‌റു മതത്തെ അന്ധവിശ്വാസം, യുക്തിരാഹിത്യം, അസഹിഷ്ണുത എന്നിവയ്ക്ക് തുല്യമായി കണ്ടിരുന്നു. വര്‍ഗീയ രാഷ്ട്രീയം ശക്തിപ്പെട്ടപ്പോള്‍, ‘നമ്മുടെ മതം എന്ന് വിളിക്കപ്പെടുന്നതിനെ ഇല്ലാതാക്കുക’ എന്നതാണ് ഹിന്ദു-മുസ്ലിം പ്രശ്‌നത്തിനുള്ള ഏക പരിഹാരം എന്ന് അദ്ദേഹം വാദിച്ചു.
എന്നാല്‍ 1947-ന് ശേഷം മതത്തെക്കുറിച്ചുള്ള നെഹ്‌റുവിന്റെ കാഴ്ചപ്പാട് കൂടുതല്‍ സങ്കീര്‍ണ്ണമായി. ഒരുവശത്ത് മതം ‘അന്ധമായ വിശ്വാസവും, മതഭ്രാന്തും, ചൂഷണവും’ ആയി നിലകൊള്ളുന്നു എന്ന് അദ്ദേഹം കണ്ടു. എന്നാല്‍ മറുവശത്ത്, മതം ‘മനുഷ്യരുടെ ആഴത്തിലുള്ള ആന്തരിക വാഞ്ചയെ തൃപ്തിപ്പെടുത്തുന്ന ഒരു ധാര്‍മ്മിക ശക്തിയായും… അസംഖ്യം പീഡിതരായ ആത്മാക്കള്‍ക്ക് ശാന്തിയും ആശ്വാസവും നല്‍കിയ ഒന്നായും’ അദ്ദേഹം അംഗീകരിച്ചു. നെഹ്‌റുവിന്റെ ഈ വ്യതിയാനം ഗാന്ധിയന്‍ സ്വാധീനത്താല്‍ ആണ്.
നെഹ്‌റുവിന്റെ സിന്തസിസ്: ജനാധിപത്യ സോഷ്യലിസത്തിന്റെ രൂപീകരണം
നെഹ്‌റുവിന്റെ രാഷ്ട്രതന്ത്രത്തിലെ ഏറ്റവും വലിയ സംഭാവന, വൈരുദ്ധ്യമുള്ള മൂന്ന് ആശയധാരകളെ സമന്വയിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ ‘ജനാധിപത്യ സോഷ്യലിസം’ ആയിരുന്നു. ഈ സിന്തസിസിന്റെ ഘടന ഇങ്ങനെ സംഗ്രഹിക്കാം: മാര്‍ക്‌സിസത്തില്‍ നിന്ന് സാമ്പത്തിക സമത്വം, വര്‍ഗ്ഗപരമായ വിശകലനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നീ ലക്ഷ്യങ്ങള്‍ സ്വീകരിച്ചു. ഗാന്ധിസത്തില്‍ നിന്ന് മാര്‍ഗ്ഗശുദ്ധിയും അഹിംസാത്മകമായ പ്രക്രിയകളും സ്വീകരിച്ചു. ഫാബിയന്‍ സോഷ്യലിസത്തില്‍ നിന്ന് ഘട്ടംഘട്ടമായുള്ള രീതിശാസ്ത്രവും സ്വീകരിച്ചു.(മാര്‍ക്‌സിസം ആവശ്യപ്പെടുന്നത്: തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യത്തിലൂടെ അക്രമാസക്തമായ വിപ്ലവം നടത്തി മുതലാളിത്തത്തെ ഒറ്റയടിക്ക് തകര്‍ക്കുക.
ഫാബിയന്‍ സോഷ്യലിസം ആവശ്യപ്പെടുന്നത്: നിലവിലുള്ള ജനാധിപത്യ ഭരണകൂടത്തിന്റെയും ഭരണഘടനയുടെയും ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് നിയമനിര്‍മ്മാണം, വിദ്യാഭ്യാസം, പൊതു അഭിപ്രായ രൂപീകരണം എന്നിവയിലൂടെ സോഷ്യലിസ്റ്റ് തത്വങ്ങള്‍ സാവധാനം നടപ്പിലാക്കുക.)
നെഹ്‌റു ഈ സമന്വയത്തിനായി ഹെഗേലിയന്‍ ഡയലക്ടിക് തത്വം (വാദമുഖം, പ്രതിവാദമുഖം, സമന്വയം) ഒരു വിശകലന ഉപകരണമായി ഉപയോഗിച്ചു. വര്‍ഗ്ഗ ചൂഷണവും വൈരുദ്ധ്യവും അക്രമാസക്തമായ വര്‍ഗ്ഗസമരത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിന് പരിഹാരമായി, ലക്ഷ്യത്തിലെത്താന്‍ ഗാന്ധിയന്‍ അഹിംസയുടെ തത്വത്തിന് പരമമായ പ്രാധാന്യം നല്‍കി. ഈ തത്വമാണ് അദ്ദേഹത്തിന്റെ സോഷ്യലിസത്തെ വിപ്ലവകരമായ കമ്യൂണിസത്തില്‍ നിന്ന് വ്യത്യസ്തമാക്കി ജനാധിപത്യ സോഷ്യലിസമാക്കി മാറ്റിയത്.
നെഹ്‌റുവിന്റെ ആത്യന്തിക ദര്‍ശനം ‘ശാസ്ത്രീയ മാനവികത’ (Scientific Humanism) എന്ന പേരിലാണ് അറിയപ്പെടുന്നത്. മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും ശാസ്ത്രത്തില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. എല്ലാ കാര്യങ്ങളെയും ശാസ്ത്രീയ വീക്ഷണകോണിലൂടെ അളക്കണം എന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.
നെഹ്‌റു ഒരു ഭൗതികവാദിയായിരുന്നു. ജനാധിപത്യപരമായ ഒരു ഭരണകൂടം സ്ഥാപിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ചിന്തകള്‍ മാര്‍ക്‌സിസത്തില്‍ നിന്നും ഗാന്ധിസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു. ഈ രണ്ട് ധാരകളിലെയും മാനുഷികവും ശാസ്ത്രീയവുമായ ഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ അനന്യമായ ദര്‍ശനം രൂപപ്പെടുത്തി. ഈ ശാസ്ത്രീയ മാനവികതയായിരുന്നു നെഹ്‌റുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം.
രാഷ്ട്രതന്ത്ര സങ്കല്പങ്ങളുടെ ആഭ്യന്തര പ്രയോഗം
നെഹ്‌റുവിന്റെ രാഷ്ട്രതന്ത്രത്തിന്റെ അടിസ്ഥാനപരമായ വിജയമെന്നത് സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം എന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാടായിരുന്നു. ലോകമെമ്പാടുമുള്ള പുതിയതായി സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ക്കായി ഏകപക്ഷീയമായ ഭരണകൂടങ്ങളിലേക്ക് മാറിയപ്പോള്‍, ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യം, ബഹുകക്ഷി സമ്പ്രദായം, വ്യക്തിഗത സ്വാതന്ത്ര്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി. വര്‍ഗ്ഗപരമായ സമത്വം എന്ന മാര്‍ക്‌സിയന്‍ ലക്ഷ്യത്തെ, ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍, വോട്ടവകാശം, നിയമവാഴ്ച, സംവാദം എന്നിവയിലൂടെ നേടാന്‍ ശ്രമിച്ചത്, ഗാന്ധിയന്‍ നൈതികതയുടെയും ഫാബിയന്‍ പരിഷ്‌കരണവാദത്തിന്റെയും പ്രത്യക്ഷമായ പ്രയോഗമായിരുന്നു.
ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനായി നെഹ്‌റു സ്വീകരിച്ച പ്രധാന തന്ത്രം മിശ്ര സമ്പദ്വ്യവസ്ഥയായിരുന്നു. മുതലാളിത്തത്തിന്റെ കാര്യക്ഷമതയും സോഷ്യലിസത്തിന്റെ സാമൂഹിക നീതിയും സംയോജിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന യുക്തി. ഈ സമീപനം ഘട്ടംഘട്ടമായുള്ള സാമ്പത്തിക പരിഷ്‌കരണത്തിന് വഴിയൊരുക്കി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് (PSUs) നെഹ്‌റുവിന്റെ ആസൂത്രണത്തില്‍ നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ‘കമാന്‍ഡിംഗ് ഹൈറ്റ്‌സ്’ (പ്രധാനപ്പെട്ട മേഖലകള്‍) പൊതുമേഖലയില്‍ നിലനിര്‍ത്തി. ഘനവ്യവസായങ്ങളുടെ വികസനം, സാങ്കേതികവിദ്യയുടെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു.
ദേശീയ വികസനത്തിന്റെ കേന്ദ്രബിന്ദുവായി നെഹ്‌റു ശാസ്ത്രീയ പുരോഗതിയെ കണ്ടു. ഗാന്ധിയുടെ ഗ്രാമകേന്ദ്രീകൃത വീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായി, ശാസ്ത്രീയ മനോഭാവത്തിലൂടെ മാത്രമേ ഇന്ത്യക്ക് പുരോഗമിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ശാസ്ത്രീയ ഗവേഷണ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IITs) പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ നെഹ്‌റു ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സ്ഥാപനങ്ങളിലൂടെ ആധുനിക സാങ്കേതികവിദ്യ സ്വീകരിച്ച് സാമ്പത്തിക വികസനം സാധ്യമാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ശാസ്ത്രീയ മനോഭാവം എല്ലാവര്‍ക്കും ആര്‍ജ്ജിച്ചെടുക്കേണ്ട ഒരു ജീവിത വീക്ഷണമാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന, ഈ നയപരമായ മുന്‍ഗണനക്ക് ദാര്‍ശനിക അടിത്തറ നല്‍കി.
രാഷ്ട്രതന്ത്ര സങ്കല്പങ്ങളുടെ വിദേശനയ പ്രയോഗം: ചേരിചേരാ വീക്ഷണം
നെഹ്‌റുവിന്റെ രാഷ്ട്രതന്ത്രത്തിന്റെ ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രയോഗമായിരുന്നു ചേരിചേരാ പ്രസ്ഥാനം (Non-Aligned Movement – NAM). രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തില്‍ ലോകം സൈനിക ചേരികളായി വിഭജിക്കപ്പെട്ടപ്പോള്‍, ഈ ചേരികളില്‍ ഒന്നിലും ചേരാതെ സ്വതന്ത്രമായി നിലകൊണ്ട രാഷ്ട്രങ്ങളുടെ കൂട്ടായ്മയായിരുന്നു ഇത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, യൂഗോസ്ലാവ്യന്‍ പ്രസിഡന്റ് മാര്‍ഷല്‍ ടിറ്റോ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസര്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് അഹമ്മദ് സുകാര്‍ണോ, ഘാന പ്രസിഡന്റ് ക്വമി എന്‍ കുമാ എന്നിവര്‍ ചേര്‍ന്നാണ് NAM-ന് നേതൃത്വം നല്‍കിയത്. 1955-ലെ ബന്ദുങ് സമ്മേളനത്തില്‍ ഇതിന്റെ ആശയപരമായ അടിത്തറയിടുകയും, 1961-ല്‍ ബെല്‍ഗ്രേഡില്‍ നടന്ന സമ്മേളനത്തില്‍ ഇത് ഔപചാരികമായി സ്ഥാപിക്കപ്പെടുകയും ചെയ്തു.
NAM-ന്റെ പ്രധാന ലക്ഷ്യങ്ങള്‍ സാമ്രാജ്യത്വം, കോളനിവത്ക്കരണം, വംശീയ വിവേചനം, സിയോണിസം എന്നിവയ്‌ക്കെതിരായ നിലപാടുകള്‍ സ്വീകരിക്കുക, അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നിവയായിരുന്നു. ആഭ്യന്തരമായി മാര്‍ക്‌സിസത്തെയും ഗാന്ധിസത്തെയും സമന്വയിപ്പിച്ചതുപോലെ, അന്താരാഷ്ട്രതലത്തില്‍ മുതലാളിത്തത്തെയും കമ്യൂണിസത്തെയും ചേരിചേരാതെ തന്റെ രാജ്യത്തിന് സ്വന്തമായ ഒരു നൈതികവും തന്ത്രപരവുമായ സ്ഥാനം നേടിക്കൊടുക്കാന്‍ നെഹ്‌റുവിന് സാധിച്ചു.
ചേരിചേരാ പ്രസ്ഥാനത്തിന്റെ ആശയപരമായ അടിസ്ഥാനത്തിന് അടിത്തറ പാകിയ സുപ്രധാന രേഖയാണ് പഞ്ചശീല തത്വങ്ങള്‍. ഇന്ത്യയും ചൈനയും തമ്മില്‍ 1954-ല്‍ ഒപ്പുവെച്ച കരാറാണ് ഈ തത്വങ്ങളില്‍ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ആദ്യത്തെ ഉടമ്പടി. ഈ തത്വങ്ങള്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള നെഹ്‌റുവിന്റെ ദാര്‍ശനിക വീക്ഷണത്തെയാണ് പ്രതിഫലിക്കുന്നത്.
സൈനികമായി പിന്നാക്കം നിന്ന ഒരു രാജ്യത്തിന് ആഗോളതലത്തില്‍ ധാര്‍മ്മിക അധികാരം (Moral Authority) നേടിക്കൊടുക്കാന്‍ ഈ തത്വങ്ങള്‍ സഹായകമായി. ഈ നൈതിക നിലപാടുകള്‍ ഇന്ത്യക്ക് ശീതയുദ്ധ ശക്തികളില്‍ നിന്ന് അകന്നു നില്‍ക്കാനും സ്വന്തം വികസന ആവശ്യകതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവസരം നല്‍കി.
ശീതയുദ്ധം അവസാനിച്ചതോടെ, NAM-ന്റെ പ്രസക്തി കുറഞ്ഞുവെന്ന വിമര്‍ശനം ഉയര്‍ന്നു. എങ്കിലും പ്രസ്ഥാനം അതിന്റെ അജണ്ടയില്‍ മാറ്റങ്ങള്‍ വരുത്തി നിലനിന്നു. വന്‍ശക്തികള്‍ക്കെതിരായ നിലപാടുകള്‍ എന്നതിനേക്കാള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, അണ്വായുധ നിര്‍വ്യാപനം, പരിസ്ഥിതി സംരക്ഷണം, മാനവിക വികസനം തുടങ്ങിയ ആഗോള വിഷയങ്ങളിലേക്ക് NAM അതിന്റെ ശ്രദ്ധ തിരിച്ചു. ഈ പരിണാമം നെഹ്‌റുവിന്റെ ചിന്തയുടെ സാര്‍വത്രിക പ്രസക്തി വര്‍ദ്ധിപ്പിച്ചു, കാരണം അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രം ഏതെങ്കിലും സൈനിക ചേരിയില്‍ അധിഷ്ഠിതമായിരുന്നില്ല, മറിച്ച് സാര്‍വത്രിക മൂല്യങ്ങളിലും മാനവികതയിലുമായിരുന്നു.
നെഹ്‌റുവിന്റെ പാരമ്പര്യവും സമകാലിക പ്രസക്തിയും
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രാഷ്ട്രതന്ത്ര സങ്കല്പങ്ങള്‍, ഭൗതികവാദപരമായ സാമൂഹിക ലക്ഷ്യങ്ങളെ (മാര്‍ക്‌സിസം) ധാര്‍മ്മികവും അഹിംസാത്മകവുമായ മാര്‍ഗ്ഗങ്ങളിലൂടെ (ഗാന്ധിസം) കൈവരിക്കാനുള്ള ഒരു സങ്കീര്‍ണ്ണമായ ശ്രമമായിരുന്നു. ഈ പ്രക്രിയയില്‍, ശാസ്ത്രീയ മനോഭാവത്തെ ഒരു പ്രധാന ഉപകരണമായി അദ്ദേഹം ഉപയോഗിക്കുകയും, തന്റെ വ്യക്തിഗത ചിന്തയെ നിലനിര്‍ത്തുകയും ചെയ്തു. ഈ സമന്വയത്തിന്റെ ഫലമായിരുന്നു ജനാധിപത്യ സോഷ്യലിസം (Democratic Socialism).
മാര്‍ക്‌സിയന്‍ കാഴ്ചപ്പാടുകള്‍, സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ആസൂത്രിതമായ സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു.
നെഹ്‌റുവിന്റെ പാരമ്പര്യം ഇന്ത്യന്‍ രാഷ്ട്രീയത്തിന് രണ്ട് നിര്‍ണായക സംഭാവനകള്‍ നല്‍കി: ഒന്ന്, ശക്തമായ, ഫെഡറല്‍, ജനാധിപത്യ സ്ഥാപനങ്ങളുടെ സ്ഥാപനം. രണ്ട്, ചേരിചേരാ പ്രസ്ഥാനത്തിലൂടെ ആഗോളതലത്തില്‍ ഇന്ത്യക്ക് ഒരു ധാര്‍മ്മിക ഇടം (Moral space) നേടിക്കൊടുത്ത വിദേശനയം.
സമകാലിക ലോകത്ത്, ആഗോള ശക്തികള്‍ വീണ്ടും ധ്രുവീകരിക്കപ്പെടുകയും പുതിയ ചേരിചേരലുകള്‍ക്ക് സാധ്യത കൂടുകയും ചെയ്യുമ്പോള്‍, സൈനിക സഖ്യങ്ങളില്‍ നിന്ന് അകന്നുനിന്ന്, ദേശീയ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി സ്വയംഭരണാധികാരം നിലനിര്‍ത്താനുള്ള നെഹ്‌റുവിന്റെ ചേരിചേരാ വീക്ഷണവും, ബഹുമുഖ ബന്ധങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനവും ഇപ്പോഴും പ്രസക്തമായി തുടരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്ര സങ്കല്പങ്ങള്‍ ആധുനിക ഇന്ത്യയുടെ അടിത്തറയായി നിലനില്‍ക്കുന്നു. ആഗോളീകരണ നയങ്ങളില്‍പ്പെട്ടുകൊണ്ട് ഇന്ത്യ ഇന്ന് ദേശീയ മായ പ്ലാനിംഗ് ബോര്‍ഡും പൊതുമേഖലാ സ്ഥാപനങ്ങളും ശാസ്ത്ര യുക്തിയും ഇല്ലാതായ സമകാലത്ത് നെഹ്‌റു പ്രസക്തമായി മാറുന്നു.
അവലംബ കുറിപ്പുകള്‍
നെഹ്‌റുവിന്റെ പ്രധാന കൃതികളും ഔദ്യോഗിക രേഖകളും (Primary Works and Official Documents)
Ambedkar, B. R. ‘An article without which the Indian Constitution would be nullity.’ Constituent Assembly Debates.
(ആര്‍ട്ടിക്കിള്‍ 32-നെക്കുറിച്ചുള്ള നെഹ്‌റുവിന്റെ പരാമര്‍ശങ്ങള്‍ക്കായി.)
Nehru, Jawaharlal. The Discovery of India (ഇന്ത്യയെ കണ്ടെത്തല്‍). Oxford University Press, 1946.
(നെഹ്‌റുവിന്റെ ജയില്‍ രചനകള്‍, ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള നിര്‍വചനം, ദാര്‍ശനിക അടിത്തറ എന്നിവയ്ക്കായി.)
Nehru, Jawaharlal. Glimpses of World History (ലോകചരിത്രത്തിലെ ഒരെത്തിനോട്ടം). Penguin Books, 1934.
(ചരിത്രപരമായ വിശകലനങ്ങള്‍, തന്റെ തീരുമാനങ്ങളുടെ അനിവാര്യത സ്ഥാപിക്കാനുള്ള ശ്രമം എന്നിവയ്ക്കായി.)
Nehru, Jawaharlal. An Autobiography (ഒരനുഭവകഥ). Allied Publishers, 1936.
(ഗാന്ധിജിയുമായുള്ള ആശയപരമായ വ്യത്യാസങ്ങള്‍, സോഷ്യലിസത്തിലേക്കുള്ള ആകര്‍ഷണം എന്നിവയ്ക്കായി.)
India and China. ‘Panchsheel Principles’ (പഞ്ചശീല തത്വങ്ങള്‍). Agreement, 1954.
(പഞ്ചശീല തത്വങ്ങള്‍ രൂപീകരിച്ചതിലെ ഇന്ത്യയുടെയും ചൈനയുടെയും ഉടമ്പടിക്കായി.)
അക്കാദമികലേഖനങ്ങളും വിമര്‍ശനാത്മക വിശകലനങ്ങളും (Academic & Critical Analysis)
Das, S. R. The Political Philosophy of Jawaharlal Nehru. Taylor & Francis, 2023.
(നെഹ്‌റുവിന്റെ രാഷ്ട്രീയ തത്വശാസ്ത്രം, ഒരു വിപ്ലവകാരി, ദേശീയവാദി, സോഷ്യലിസ്റ്റ് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ ബഹുമുഖ പങ്ക്, ഗാന്ധി, മാര്‍ക്‌സ് എന്നിവരുള്‍പ്പെടെയുള്ള ബാഹ്യ സ്വാധീനങ്ങളിലൂടെയും വ്യക്തിത്വത്തിലൂടെയും തന്റെ ചിന്തകള്‍ രൂപപ്പെടുത്തിയതിന്റെ പ്രാധാന്യം എന്നിവയ്ക്കായി.)
Mahanti, Subodh. ‘A Perspective on Scientific Temper in India.’ Journal of Scientific Temper, Vol. 1, No. 1, 2013, pp. 46-62.
(നെഹ്‌റുവിന്റെ ശാസ്ത്രീയ മനോഭാവം (Scientific Temper) എന്ന ആശയത്തിന്റെ നിര്‍വചനം, അത് ജീവിതത്തിലെ നിത്യജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഒന്നായി നെഹ്‌റു കണ്ടത്, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയ്ക്ക് നല്‍കിയ പ്രാധാന്യം എന്നിവയ്ക്കായി.)
Menon, E. N. ‘The Synthesis of Fabianism, Marxism, and Gandhism in Nehru’s Thought.’ International Journal of Multidisciplinary Research and Modern Education (IJMRME), Vol. 10, Issue 1, 2024, pp. 25-30.
(ഗാന്ധിസത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും ഫാബിയന്‍ സോഷ്യലിസത്തിന്റെയും സമന്വയത്തിലൂടെ നെഹ്‌റു തന്റെ ജനാധിപത്യ സോഷ്യലിസം രൂപീകരിച്ചതിന്റെ സൈദ്ധാന്തിക വിശകലനം, മാര്‍ക്‌സിസ്റ്റ് ഭൗതികവാദത്തോടുള്ള നെഹ്‌റുവിന്റെ സംശയം, ഹെഗേലിയന്‍ ഡയലക്ടിക് തത്വത്തിലൂടെയുള്ള സമന്വയം എന്നിവയ്ക്കായി.)
Nampoothiri, A. N. ‘Gandhi and Nehru: Poles apart but they transformed each other and the freedom struggle.’ National Herald India, 2024. https://www.nationalheraldindia.com/opinion/gandhi-and-nehru-poles-apart-but-they-transformed-each-other-and-the-freedom-struggle
(ഗാന്ധിയും നെഹ്‌റുവും തമ്മിലുള്ള ആശയപരമായ വൈരുദ്ധ്യങ്ങളും (മാര്‍ക്‌സിസം vs. അന്തര്‍ജ്ഞാനം), പരസ്പര സ്വാധീനത്തിലൂടെ (ഹെഗേലിയന്‍ മാതൃകയില്‍) രണ്ടുപേരും എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചുള്ള വിശദമായ വിശകലനം. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളെ ഗാന്ധി നിയന്ത്രിച്ചതും ഗാന്ധിക്ക് അന്താരാഷ്ട്ര കാഴ്ചപ്പാട് ലഭിച്ചതും ഈ ലേഖനത്തില്‍ പറയുന്നു.)
Paul, M. ‘Nehru: From Radical to Fabian Socialist.’ ResearchGate, N.d.
(നെഹ്‌റു യൂറോപ്പില്‍ വിദ്യാഭ്യാസം ചെയ്യുമ്പോള്‍ ഫാബിയന്‍ സോഷ്യലിസത്തില്‍ ആകൃഷ്ടനായതും, വിപ്ലവത്തിലൂടെയല്ലാതെ ഭരണഘടനാപരമായ പരിഷ്‌കരണങ്ങളിലൂടെ സോഷ്യലിസം നടപ്പിലാക്കുക എന്ന ഫാബിയന്‍ തത്വം നെഹ്‌റുവിനെ സ്വാധീനിച്ചതിനെക്കുറിച്ചും.)
Shah, C. G. Marxism, Gandhism, Stalinism. 1950.
(മാര്‍ക്‌സിയന്‍ ചരിത്രപരമായ ഭൗതികവാദം, വര്‍ഗ്ഗപരമായ വിശകലനം, മുതലാളിത്ത ലോകത്തിന്റെ ഘടനാപരമായ പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള മാര്‍ക്‌സിയന്‍ കാഴ്ചപ്പാടുകള്‍ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളെ സ്വാധീനിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി.)
Sodhar, Muhammad Qasim, Rafiq Akber, and Bushra Pawhwar. ‘Nehru’s Political Ideology in the Light of His Concept of Socialism, Nationalism and Gandhism.’ ResearchGate, 2017.
(മാര്‍ക്‌സിന്റെ കൃതികള്‍ നെഹ്‌റുവിന്റെ മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്തി എന്നും, ചരിത്രത്തെയും സമകാലിക സംഭവങ്ങളെയും പുതിയ വെളിച്ചത്തില്‍ കാണാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു എന്നും നെഹ്‌റു തന്നെ പറഞ്ഞിട്ടുണ്ട്.)
സ്ഥാപനപരമായ വിവരങ്ങള്‍ (Institutional & Historical Data)
India and China. ‘പഞ്ചശീല തത്വങ്ങള്‍’ (Panchsheel Principles). Agreement, 1954.
(ഇന്ത്യയും ചൈനയും തമ്മില്‍ 1954-ല്‍ ഒപ്പുവെച്ച കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി. പഞ്ചശീല തത്വങ്ങളില്‍ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ആദ്യത്തെ ഉടമ്പടിയാണിത്.)
Non-Aligned Movement (NAM) Records. ‘ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) ലക്ഷ്യങ്ങള്‍.’ N.d.
(പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍, വന്‍ശക്തി ചേരികളില്‍ ഒന്നിലും ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിച്ചത്, സാമ്രാജ്യത്വം, കോളനിവത്ക്കരണം എന്നിവയ്‌ക്കെതിരായ നിലപാടുകള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, അണ്വായുധ നിര്‍വ്യാപനം തുടങ്ങിയവ പിന്നീട് അജണ്ടയില്‍ വന്നത് എന്നീ വിവരങ്ങള്‍ക്കായി.)
Non-Aligned Movement (NAM) Records. ‘ചേരിചേരാ പ്രസ്ഥാനം: രൂപീകരണവും നേതാക്കളും.’ N.d.
(ബന്ദുങ് സമ്മേളനം (1955), ബെല്‍ഗ്രേഡ് സമ്മേളനം (1961), നെഹ്‌റുവിനോടൊപ്പം നേതൃത്വം നല്‍കിയ മാര്‍ഷല്‍ ടിറ്റോ (യുഗോസ്ലാവ്യ), ഗമാല്‍ അബ്ദുന്നാസര്‍ (ഈജിപ്ത്), അഹമ്മദ് സുകാര്‍ണോ (ഇന്തോനേഷ്യ), ക്വമി എന്‍ കുമാ (ഘാന) എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി.)
Fabian Society. ‘Fabian Society Principles: Gradualist and Reformist Effort.’ N.d.
(ഫാബിയന്‍ സോഷ്യലിസം എന്ന ബ്രിട്ടീഷ് സോഷ്യലിസ്റ്റ് സംഘടനയുടെ തത്വങ്ങള്‍, വിപ്ലവത്തിലൂടെയല്ലാതെ നിയമനിര്‍മ്മാണം, വിദ്യാഭ്യാസം, ബോധവല്‍ക്കരണം എന്നിവയിലൂടെ സോഷ്യലിസം നടപ്പിലാക്കുക എന്ന ലക്ഷ്യം, നെഹ്‌റുവിനെ സ്വാധീനിച്ച ഘടകങ്ങള്‍ എന്നിവയ്ക്കായി.)

ഡോ. ആശ. ആർ.ഐ.
വകുപ്പദ്ധ്യക്ഷ, മലയാളവിഭാഗം, മഹാത്മാഗാന്ധി കോളേജ്, തിരുവനതപുരം.

സ്റ്റാർലി. ജി.എസ്.
ഗവേഷകൻ, മലയാളവിഭാഗം, എൻ.എസ്. എസ്. കോളേജ്, നിലമേൽ, കൊല്ലം.
