ഡോ.ഡി.വി. അനിൽകുമാർ

Published: 10 February 2025 ചലച്ചിത്രപഠനം

യാന്ത്രികോൽപാദനകാലത്തെ കലയുടെ പ്രവർത്തനം (The art in the age of mechanical reproduction) ഭാഗം-6

വാൾട്ടർ ബെഞ്ചമിൻ (Walter Benjamin)
വിവ: ഡോ ഡി വി അനിൽകുമാർ

യാന്ത്രികപുനരുൽപാദനത്തിലൂടെ ഉണ്ടായ കലയോടുള്ള പൊതുജനത്തിന്റെ പ്രതികരണത്തെ മാറ്റിക്കളയുന്നു. പ്രതികരണക്ഷമമായ സമീപനമാണ് ഒരു പിക്കാസോ ചിത്രത്തിനോടുള്ളതെങ്കിൽ പുരോഗമനപരമായ പ്രതികരണ ഭാവമാണ് ഒരു ചാപ്ലിൻ ചിത്രത്തോട്. ഈ പുരോഗമനപരമായ പ്രതികരണം കാഴ്ചയുടെയും വികാരത്തിന്റെയും സംത്രാസത്തിന്റെ സമ്യക്കായതും നേരിട്ടുള്ളതുമായ സമ്മേളനം സാമർത്ഥ്യത്തിൻറെ സഹായത്തോടെ ഉണ്ടാക്കുന്നു. ഈ സമ്മേളനം വലിയ സാമൂഹ്യ പ്രാധാന്യം ഉള്ളതാണ്. ഒരു കലാരൂപത്തിലെ സാമൂഹ്യപ്രാധാന്യം എത്രത്തോളം കുറഞ്ഞിരിക്കുന്നുവോ അത്രത്തോളം തീവ്രമായിരിക്കും പൊതുജനത്തിന്റെ വിമർശനവും ആസ്വാദ്യതയും തമ്മിലുള്ള വ്യത്യാസം. പരമ്പരാഗതമായത് വിമർശനമില്ലാതെ ആസ്വദിക്കപ്പെടുന്നു. ഏറ്റവും പുതിയത് വെറുപ്പോടെ വിമർശിക്കപ്പെടും. സിനിമയെ സംബന്ധിച്ചിടത്തോളം പൊതുജനത്തിന്റെ ആസ്വാദനക്ഷമതയും വിമർശനക്ഷമതയും കൂട്ടിമുട്ടും. നിർണായകമായത്, പൊതുജനത്തിന്റെ വരാനിരിക്കുന്ന പ്രതികരണത്തിന്റെ മുൻകൂട്ടിയുള്ള അറിവിൽ നിന്ന് വ്യക്തിപരമായ പ്രതികരണങ്ങളെ മുൻകൂട്ടി നിർണയിക്കാൻ കഴിയുന്നു എന്നതാണ്. മറ്റെവിടേക്കാളും സിനിമയെ സംബന്ധിച്ച് ഇത് ഏറ്റവും മുന്നിട്ടുനിൽക്കുന്നു. ഈ പ്രതികരണങ്ങൾ വെളിപ്പെടാൻ തുടങ്ങുന്നതോടെ അവ പരസ്പരം നിയന്ത്രിക്കുന്നു. വീണ്ടും പെയിന്റിങ്ങുമായുള്ള താരതമ്യത്തിന് സാംഗത്യം ഉണ്ട്. ഒരാൾക്കോ ഒന്നിലേറെ പേർക്കോ ഒരു പെയിൻറിംഗ് കാണുന്നതിനായുള്ള വിശാലമായ സാധ്യതയുണ്ട്. ഒരു പൊതുജനക്കൂട്ടത്തിന്റെ തുടർച്ചയായതും ഒരുമിച്ചുള്ളതുമായ ആസ്വാദനം, 19 ആം നൂറ്റാണ്ടിൽ വികസിച്ചു വന്നതു പോലുള്ളത്, പെയിൻറിംഗിൻറെ പ്രതിസന്ധിയുടെ ആദ്യ ലക്ഷണങ്ങളാണ്. ഒരു വിധത്തിലും ഫോട്ടോഗ്രാഫി ഉണ്ടാക്കിയ ഒരു പ്രതിസന്ധി അല്ലിത്. പകരം പൊതുജനത്തിന്റെ കലയോടുള്ള മനോഭാവത്തിൽ നിന്ന് സ്വതന്ത്രമായി ഉണ്ടായി വന്നതാണ്.
            കൂട്ടായതും ഒരുമിച്ചുള്ളതുമായ ആസ്വാദനത്തിനായി സൃഷ്ടിക്കപ്പെട്ടതല്ല പെയിന്റിംഗ്. എന്നാൽ വാസ്തുവിദ്യയ്ക്ക് എല്ലാകാലത്തും ആ സ്വഭാവമുണ്ട് താനും. പൗരാണിക കാവ്യങ്ങൾക്ക് പണ്ട് ഈ സ്വഭാവമുണ്ടായിരുന്നു. ആധുനിക കാലത്ത് സിനിമയ്ക്കും ഈ സ്വഭാവം ഉണ്ട്. എന്നിരുന്നാലും ഈ സാഹചര്യങ്ങൾ ഒരുവനെ പെയിൻറിങ്ങിൻറെ സാമൂഹ്യനിലയെ കുറിച്ചുള്ള അവസാന വാക്കു പറയാൻ പ്രാപ്തനാക്കുന്നില്ല. പ്രത്യേക സാഹചര്യങ്ങളിൽ അതിൻറെ തന്നെ സ്വാഭാവികതയ്ക്കെതിരെ പെയിന്റിംഗ് സ്വയം സൃഷ്ടിക്കുന്ന ഭയത്തിലൂടെ പൊതുജനവുമായി നേരിട്ട് ഏറ്റുമുട്ടുന്നു. മധ്യകാലത്തെ പള്ളികളിലും ആശ്രമങ്ങളിലും 18ആം നൂറ്റാണ്ടിന്റെ അവസാനത്തിലെ രാജ ധാനികളിലും ഒരേസമയം ആസ്വദിക്കുന്ന ഒരു സാമൂഹ്യ സ്വീകരണം പെയിന്റിങ്ങിന് ലഭിച്ചിരുന്നില്ല. പഠിച്ചവരും ഉന്നത ശ്രേണിയിലുള്ള വരുമായിരുന്നു ആസ്വാദകർ. യാന്ത്രികമായപുനരുൽപാദനത്തിൽ നിന്നും ഉണ്ടായ സംഘർഷത്തിൽ നിന്നുമാണ് പ്രതികരണത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടായത്. പെയിൻറിംഗ്, ഗാലറികളിലും സലൂണുകളിലും പൊതുവായ സ്ഥലം എന്ന നിലയിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയിട്ടും പൊതുജനത്തിന് ഒന്നുചേർന്ന് നിയന്ത്രിതമായ ആസ്വാദനത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് അതേ പൊതുജനം തന്നെ ഒരു അസംബന്ധ സിനിമയോട് പുരോഗമനപരമായ രീതിയിൽ പ്രതികരിക്കുകയും എന്നാൽ സർറിയലിസത്തോട് (പെയിൻറിംഗ്) പ്രതിപ്രവർത്തനപരമായ പ്രതികരണത്തിന് (reactionary response)മാത്രം നിർബന്ധിതരാവുകയും ചെയ്യുന്നു. 
 
                        XIII 
 
          സിനിമയുടെ സ്വഭാവസവിശേഷതകൾ, മനുഷ്യൻ സ്വയം ഈ യാന്ത്രികോപകരണത്തിനു മുന്നിൽ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നതിനെ മാത്രമല്ല ഈ യാന്ത്രികോപകരണത്താൽ എങ്ങനെയെല്ലാം അവന് അവന്റെ പരിസരത്തെ ആവിഷ്കരിക്കാൻ കഴിയുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. തൊഴിൽമനശ്ശാസ്ത്രം ഈ ഉപകരണത്തിന്റെ നിരീക്ഷണത്തിനുള്ള കഴിവ് രേഖപ്പെടുത്തും. മാനസികാപഗ്രഥനം മറ്റൊരു രീതിയിലായിരിക്കും ഇതിന് സ്വീകരിക്കുക. ഫ്രോറയിഡിന്റെ സിദ്ധാന്തത്തെ ഉപയോഗപ്പെടുത്തി സിനിമ നമ്മുടെ പരിപ്രേക്ഷ്യത്തിന്റെ മേഖലകളെ വിപുലമാക്കി. 50 വർഷം മുമ്പ് ഒരു വാക്പിഴ ഏഴ് ഏറെ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു. സംഭാഷണത്തിനിടയിലെ അത്തരം ഒരു പിഴ ആഴത്തിലുള്ള അർത്ഥതലങ്ങൾ അപൂർവമായി മാത്രമേ രേഖപ്പെടുത്താറുണ്ടായിരുന്നുള്ളൂ. നിത്യജീവിതത്തിലെ മനോരോഗ നിർണയം(Psychopathology of everyday life )എല്ലാം മാറ്റിമറിച്ചു. ഗ്രഹണത്തിന്റെ വിശാലമായ സ്ഥലികളിൽ ഇതിനുമുമ്പ് ശ്രദ്ധിക്കപ്പെടാതെ പ്ളവനം ചെയ്തിരുന്ന വസ്തുതകളെ വേർതിരിച്ചെടുത്ത് അപഗ്രഥിക്കാൻ ഈ പുസ്തകത്തിന് കഴിഞ്ഞു. മനുഷ്യൻറെ അന്തർഗ്രഹണത്തിന് പ്രകാശതലത്തിലും ശബ്ദതലത്തിലും ആഴത്തിലുള്ള വ്യതിയാനം ആണ് ഇതുപോലെ സിനിമയും കൊണ്ടുവന്നത്. ഒരു സിനിമയിലെ സ്വഭാവസവിശേഷതകൾ വിവിധ കോണുകളിൽ നിന്ന് കൃത്യമായി പെയിൻറിംഗ്, നാടകം എന്നിവയെക്കാൾ സിനിമയ്ക്ക് അപഗ്രഥിക്കാൻ കഴിയും എന്ന വീക്ഷണം ഏകപക്ഷീയമാണ്. ഒരു സാഹചര്യത്തിൻറെ കൃത്യമായ ആവിഷ്കരണത്തിന്റെ കാര്യത്തിൽ പെയിൻറിങ്ങിനെക്കാളും വളരെ മുമ്പിലാണ് സിനിമ. നാടകത്തിൽ നിന്ന് വ്യത്യസ്തമായി സീനുകളെ പ്രത്യേകമായി എടുത്ത് വിശകലനം ചെയ്യുന്നതിനുള്ള സൗകര്യവും സിനിമയ്ക്ക് ഉണ്ട്. ശാസ്ത്രത്തിന്റെയും കലയുടെയും പരസ്പര സഹവർത്തിത്വമാണ് സിനിമയെ ഇക്കാര്യത്തിൽ സഹായിക്കുന്നത്. സിനിമയിലെ സീനുകൾ ഒരു പ്രത്യേക സമയത്തിൻറെയും സാഹചര്യത്തിന്റെയും കൃത്യമായ രേഖപ്പെടുത്തലാണ്. ശരീരത്തിലെ ഒരു മസിൽ പോലെ ഏതാണ് കൂടുതൽ രസകരം എന്ന് പറയുക പ്രയാസമാണ്; സിനിമയിലെ കലയാണോ അതോ സയൻസ് ആണോ ശ്രേഷ്ഠം എന്ന് പറയാൻ കഴിയാത്തതുപോലെ. കലാപരവും ശാസ്ത്രീയവുമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ഛായാഗ്രഹണത്തെ ഇതൾ പിരിച്ച് പരിശോധിച്ചാൽ സിനിമയുടെ വിപ്ലവകരമായ ദൗത്യം മനസ്സിലാക്കാൻ കഴിയും നമുക്കുചുറ്റുമുള്ള വസ്തുക്കളുടെ സമീപദൃശ്യങ്ങൾ, പരിചിതമായ വസ്തുക്കളുടെ ഒളിഞ്ഞിരിക്കുന്ന സൂക്ഷ്മതകളെ ഫോക്കസ് ചെയ്യൽ, നിത്യപരിചിതമായ സാഹചര്യങ്ങളെ കൃത്രിമമായി ചിത്രീകരിക്കൽ എന്നിവയിലൂടെ സിനിമ ഒരുതരത്തിൽ നമ്മുടെ നിത്യജീവിതത്തിലെ ആവശ്യങ്ങളെ ബോധ്യപ്പെടുത്തുകയും, മറ്റൊരുതരത്തിൽ അത് അപ്രതീക്ഷിതവും അദമ്യവുമായ പ്രവർത്തന മേഖലകളെ നമുക്ക് ഉറപ്പുവരുത്തുകയും ചെയ്യുന്നു. നമ്മുടെ പത്രങ്ങളും, മെട്രോപൊളിറ്റൻ തെരുവീഥികളും, ഓഫീസുകളും, ആഡംബര മുറികളും, തീവണ്ടി ആപ്പീസുകളും, ഫാക്ടറികളും പ്രതീക്ഷ നൽകാത്ത വിധം നമ്മെ അടച്ചിട്ടിരിക്കുകയാണ്. അപ്പോഴാണ് ഈ ജയിൽ സമാനമായ ലോകത്തെ വെറും പത്തിലൊന്ന് സമയം കൊണ്ട് പൊട്ടിച്ചിതറിച്ചുകൊണ്ട് ഒരു ഡൈനാമിറ്റ് പോലെ സിനിമ വന്നത്. അതുണ്ടാക്കിയ വിദൂരമായ നാശങ്ങൾക്കും അവശിഷ്ടങ്ങൾക്കും ഇടയിലൂടെ ശാന്തമായും സാഹസികമായും നാം സഞ്ചരിക്കുന്നു. സമീപദൃശ്യത്തിലൂടെ സ്ഥലത്തെ വിശാലമാക്കി. സ്ലോമോഷനിലൂടെ സമയത്തെ ദീർഘിപ്പിച്ചു. ഒരു സ്നാപ്പ് ഷോർട്ടിന്റെ വിപുലനം അതിൻറെ കൃത്യതയെ കൂട്ടുകയോ കാഴ്ചയെ മെച്ചമാക്കുകയോ ചെയ്യുന്നില്ല. പക്ഷേ അവതരിപ്പിക്കുന്ന വസ്തുവിന്റെ ഘടനാപരമായ രൂപാന്തരണം നടപ്പാക്കുന്നു. അതുപോലെ സ്ലോ മോഷൻ യഥാർത്ഥ ചലനത്തെ അല്ല അവതരിപ്പിക്കുന്നത്. തീർത്തും അറിയപ്പെടാത്ത മേഖലയെയാണ്. അത് വേഗത്തിലുള്ള ചലനത്തിന്റെ വേഗം കുറച്ചത് അല്ല. ഒറ്റയ്ക്കുള്ള തെന്നിമാറൽ പോലെയും, തങ്ങിക്കിടക്കൽ പോലെയും, ഒരു ചലനം. നഗ്നനേത്രങ്ങൾക്ക് വെളിപ്പെടാത്ത, ക്യാമറയ്ക്ക് മുന്നിൽ മാത്രം തുറക്കുന്ന ഒരു പ്രത്യേക സ്വഭാവം. മനുഷ്യൻറെ ബോധതലത്തിന് മുന്നിലുള്ള സ്ഥലത്തേക്ക് നുഴഞ്ഞുകയറുന്ന മനുഷ്യൻറെ അബോധാത്മക സ്ഥലം. മനുഷ്യന് അവൻറെ നടത്തത്തെക്കുറിച്ച് പൊതുവായ ബോധമുണ്ട്. പക്ഷേ സെക്കൻഡിന്റെ ഒരംശത്തിലുള്ള അവന്റെ കാൽവെപ്പിന്റെ നിമിഷത്തിലെ അവന്റെ ശരീരനില അവന് അറിയില്ല. ഒരു ലൈറ്ററിനും സ്പൂണിനും വേണ്ടിയുള്ള കൈയുടെ ചലനം നമുക്ക് സ്വാഭാവികമായും അറിയാം. നമ്മുടെ കൈയ്ക്കും സ്പൂണിനുമിടയിൽ സംഭവിക്കുന്നതും വിവിധ സാഹചര്യങ്ങളിൽ അതിനു വരുന്ന വ്യതിയാനങ്ങളും നമുക്ക് അറിയില്ല. ഇവിടെയാണ് ക്യാമറ അതിന്റെ ഇടപെടലുകൾ നടത്തുന്നത്- താഴ്ത്തലും /ഉയർത്തലും, ഇടപെടലും/ വിടുതലും, പതുക്കെ ആക്കലും/ വേഗത്തിലാക്കലും, വിപുലമാക്കലും/ ചുരുക്കലും. മാനസികാപഗ്രഥനം അബോധസ്ഫുലിംഗങ്ങളെ എന്നപോലെ ക്യാമറ നമ്മെ അബോധത്തിലേക്ക് കൊണ്ടു പോകുന്നു. 
                 (തുടരും)

ഡോ.അനിൽകുമാർ

അസ്സോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x