
ഡോ.ഡി.വി. അനിൽകുമാർ
Published: 10 March 2025 ചലച്ചിത്രപഠനം
യാന്ത്രികോൽപാദനകാലത്തെ കലയുടെ പ്രവർത്തനം (The art in the age of mechanical reproduction) ഭാഗം-7

വാൾട്ടർ ബെഞ്ചമിൻ (Walter Benjamin)
വിവ: ഡോ ഡി വി അനിൽകുമാർ
ഒരു ആവശ്യത്തെ ഉണർത്തുകയും പിന്നീട് അതിനെ സാക്ഷാത്കരിക്കുകയും ചെയ്യുക എന്നതാണ് എല്ലായ്പ്പോഴും കലയുടെ പ്രവർത്തനം. കലാചരിത്രത്തിലെ നിർണായകമായ സന്ദർഭങ്ങളിൽ അവ ഒരു പുതിയ രൂപത്തെ സ്വപ്നം കാണുമ്പോൾ, സാങ്കേതികമായ മൂല്യങ്ങളിൽ വ്യതിയാനങ്ങൾ വരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. അങ്ങനെ കലയിൽ പ്രതിഷ്ഠിതമാകുന്ന അസംസ്കൃതത്വവും ആഡംബരങ്ങളും അതിൻ്റെ ചരിത്രത്തിൻ്റെ കേന്ദ്രത്തിൽ നിന്നും ഊർജ്ജം വലിച്ചെടുത്ത് ഉണ്ടായവയാണ്. ഈ അടുത്തകാലത്ത് ഡാഡായിസത്തിൽ ഇത്തരം പ്രാകൃതത്വങ്ങൾ ധാരാളമാണ്. അതിൻ്റെ സ്പന്ദനങ്ങൾ ഇന്നാണ് ഇന്ദ്രിയഗ്രാഹ്യങ്ങളായി തീരുന്നത്. ഡാഡായിസം ചിത്രങ്ങളിലൂടെയും സാഹിത്യത്തിലൂടെയും ഉണ്ടാക്കിയ ആഘാതം സിനിമയിലൂടെ ജനം ഇന്ന് അനുഭവിക്കുന്നു.
അടിസ്ഥാനപരമായി ഓരോ പുതിയ മുന്നേറുന്ന ആവശ്യങ്ങളും അതിൻ്റെ ലക്ഷ്യത്തെയും മറികടന്ന് പോകാറുണ്ട്. ഡാഡായിസം മൂല്യങ്ങളെ പരിത്യജിക്കുകയുണ്ടായി. അവയാകട്ടെ സിനിമയുടെ ആഗ്രഹസഫലീകരണത്തിന് ഏറ്റവും ആവശ്യമുള്ളവയും ആയിരുന്നു. എന്നിരുന്നാലും ഇവിടെ വിവരിക്കുന്നത് പോലെ അവ ഇച്ഛാപൂർവ്വം കടന്നുവന്നവയല്ല. മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്തതിനേക്കാൾ ശ്രദ്ധ നൽകിയത് ധ്യാനാത്മകമായ മുഴുകലിന്റെ ഉപയോഗശൂന്യതയെ വെളിവാക്കാൻ ആണ്. മനപ്പൂർവമായ നിർമ്മാണ വസ്തുക്കളുടെ അപമൂല്യവൽക്കരണം മാത്രം ആയിരുന്നില്ല ഈ ഉപയോഗശൂന്യതയെ വെളിവാക്കാനുള്ള മാർഗം. അവരുടെ കവിതകൾ വാക്കുകളുടെ സലാഡ്(word salad) ആയിരുന്നു. നഗ്നതയും ഭാഷയുടെ അവശിഷ്ട സമാനമായ പ്രയോഗവും ചേർന്നാണ് അത് തീർത്തത്. അവരുടെ പെയിൻ്റിംഗ് സംബന്ധിച്ചും ഇത് ശരിയായിരുന്നു. അവിടെ അവർ ബട്ടൺസുകളും ടിക്കറ്റുകളും ഉപയോഗിച്ചു. അവരുടെ സൃഷ്ടികളിൽ നിന്നും നിരന്തരമായി പ്രഭാവലയത്തെ (aura) അകറ്റുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഉൽപാദന മാർഗ്ഗത്തിലൂടെ തന്നെ പുനരുപാദനത്തിന്റെ ലക്ഷ്യം അവർ നിറവേറ്റി.ഡറയിന്റേയും(Derain) റിൽക്കെയുടെയും കലാസൃഷ്ടികളുടെ മുന്നിൽ എന്നതുപോലെ അർപ്പിന്റെയും (Arp) ഓഗസ്റ്റ് സ്ട്രോമിന്റെയും(August Stramm) കലാസൃഷ്ടികൾക്കു മുൻപിൽ അനുവാചകന് ധ്യാനത്തിനു മൂല്യനിർണയത്തിന് അവസരം ലഭിക്കാറില്ല. മദധ്യവർഗത്തിന്റെ അധ:പതനത്തോടെ ഞാൻ ധ്യാനാത്മകത ഒരു സാമൂഹ്യ സ്വഭാവമായി അംഗീകരിക്കപ്പെട്ടില്ല. ഇതിന്റെ സ്ഥാനത്ത് വിട്ടുനിൽക്കൽ(distraction) ഒരു ബദൽ സാമൂഹ്യസ്വഭാവമായി വളർന്നുവരികയും ചെയ്തു. കലാ വസ്തുവിനെ തന്നെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ച് ഡാഡായിസ്റ്റുകൾ അതിരുകടന്ന വിട്ടുനിൽക്കലിനെ ഉറപ്പിക്കുന്ന കലാപത്തിന് വഴിയൊരുക്കി.ഏറ്റവും ശ്രദ്ധേയമായ മാർഗം പൊതുജനത്തെ മാനസികമായി വ്രണപ്പെടുത്തുക എന്നത് തന്നെയായിരുന്നു.
വാക്കുകളുടെ വിശ്വാസപൂർവ്വമായ ഘടനയിലൂടെയും ആകർഷകമായ നേർക്കാഴ്ചയിലൂടെയും ഡാഡായിസക്കാരുടെ കല ഒരു വിക്ഷേപണോപകരണത്തിന്റെ ധർമ്മം പാലിക്കുകയാണ്. അത് കാഴ്ചക്കാരനെ ഒരു വെടിയുണ്ട പോലെ ആക്രമിക്കുന്നു. അതിലൂടെ അത് അയാളെ അഗാധമായി സ്പർശിക്കുന്നു. സിനിമയിലുള്ള വിട്ടുനിൽക്കൽ ഘടകങ്ങളും ഇതേ സ്വഭാവമുള്ളവയും സിനിമയുടെ ആവശ്യകതയെ സമൂഹത്തിൽ സൃഷ്ടിക്കുന്നവയും ആണ്. സ്ഥലത്തിന്റെയും ഫോക്കസിന്റെയും നിരന്തരമായ മാറ്റത്തിലൂടെയുള്ള ആക്രമണമാണ് ഇതെല്ലാം സാധിക്കാൻ സിനിമയെ സഹായിക്കുന്നത്. ഒരു ക്യാൻവാസിലെ പെയിന്റിങ്ങും ഒരു സ്ക്രീനിലെ സിനിമയും താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. കാഴ്ചക്കാരനെ അവന്റെ ഇതര ബന്ധങ്ങളിൽ നിന്നെല്ലാം വേർപെടുത്തി പെയിന്റിംഗ് അയാളെ ധ്യാനത്തിനായി ക്ഷണിക്കുന്നു. എന്നാൽ സ്ക്രീനിനു മുന്നിൽ ഇത് സാധ്യമാകുന്നില്ല. അയാളുടെ കണ്ണുകൾ ഒരു സീനിൽ ഉടക്കുമ്പോഴേക്കും അത് മാറിപ്പോയിരിക്കും. അത് തടയപ്പെടുന്നില്ല. സിനിമയെ വെറുക്കുകയും, അതിൻ്റെ പ്രാധാന്യത്തെ അറിയാതിരിക്കുകയും, എന്നാൽ ഘടനയെ കുറിച്ച് കുറച്ചു മനസ്സിലാക്കുകയും ചെയ്തിരുന്ന ദുഹാമെൽ(Duhamel) ഈ സാഹചര്യത്തെ ഇങ്ങനെ വിവരിക്കുന്നു- “ഞാനെന്താണോ ചിന്തിക്കാനാഗ്രഹിക്കുന്നത് അതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവുന്നില്ല. എൻ്റെ ചിന്തകളുടെ സ്ഥാനം ചലിക്കുന്ന ഇമേജുകൾ ഏറ്റെടുത്തിരിക്കുന്നു”. കാഴ്ചക്കാരന്റെ ഇമേജുകൾ തമ്മിൽ പരസ്പരം ബന്ധപ്പെടുത്തുന്നതിനുള്ള പ്രവർത്തനത്തെ അവയുടെ നിരന്തരമായ ചലനം തടസ്സപ്പെടുത്തുന്നു. ഇതാണ് സിനിമയുടെ ആഘാതത്തിന്റെ ശക്തി. മറ്റെല്ലാ ആഘാതങ്ങളെയും പോലെ മാനസികമായ ഉയർച്ച ഇതിനെ മൃദുവാക്കി തീർക്കുന്നു. സാങ്കേതികമായ ഘടനയുടെ ഉപയോഗം കൊണ്ട് സിനിമ ഭൗതികമായ ആഘാതത്തെ വെളിവാക്കുന്നു. ഡാഡായിസത്തിലാകട്ടെ സദാചാരപരമായ ആഘാതത്തിൽ അതിനെ പൊതിഞ്ഞു തന്നെ വെച്ചിരിക്കുന്നു.
XV
കലകളോടുള്ള പരമ്പരാഗത സമീപനത്തെ നവീകരിക്കുന്ന സ്രോതസ്സാണ് ആൾക്കൂട്ടം. ആൾക്കൂട്ടത്തിന്റെ വർദ്ധനവ് ഗുണപരമായ നേട്ടമായി മാറും. പങ്കാളിത്തത്തിന്റെ രീതിയെ ആൾക്കൂട്ടത്തിന്റെ പങ്കാളിത്തത്തിന്റെ ധാരാളിത്തം വ്യത്യാസപ്പെടുത്തുന്നു. പങ്കാളിത്തത്തിന്റെ നവീനമാതൃക കാഴ്ചക്കാരനെ സന്ദേഹിയാക്കാതെ ഒരു തർക്കമറ്റ രൂപത്തിലാണ് പ്രത്യക്ഷമായത്.എന്നിട്ടും ചിലയാളുകൾ ആവേശപൂർവം ഉപരിപ്ലവമായി ഈ രൂപത്തെ എതിർത്തു .ഇതിൽ ഒന്നാണ് ദുഹാമെൽ യുക്തിപരമായി തൻ്റെ വാദമുഖങ്ങളിൽ അവതരിപ്പിച്ചത്. ഏതുതരം പങ്കാളിത്തമാണ് സിനിമ ആൾക്കൂട്ടത്തിൽ നിന്നും മുന്നിലേക്ക് കൊണ്ടു വരികയെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. സിനിമയെ ദുഹാമൽ ഇങ്ങനെ വിളിച്ചു-“കുടിയാന്മാരുടെ സമയം പോക്ക്, വിദ്യാഭ്യാസം ഇല്ലാത്തവരുടെയും വെറുക്കപ്പെട്ടവരുടെയും പിച്ചക്കാരുടെയും, അവർ അവരുടെ ദുഃഖം കുടിച്ചു തീർക്കുന്നവരാണ്, ആകർഷണ വസ്തു… പഠനമോ ബുദ്ധിയോ ആവശ്യമില്ലാത്ത കാഴ്ച വസ്തു… അപഹാസ്യനായവനിലും പിൽക്കാലത്ത് ലോസ് ഏഞ്ചൽസിൽ ഒരു ‘സ്റ്റാർ’ ആകാൻ സാധ്യതയുള്ളവനിലും മാത്രം താൽപര്യം ഉണർത്തുന്നതും, മറ്റാരുടെ ഹൃദയത്തിലും പ്രതീക്ഷയുടെ ദീപം തെളിയിക്കാത്തതും.”തീർച്ചയായും ആൾക്കൂട്ടം പലായനം ആഗ്രഹിക്കുമ്പോൾ കല ശ്രദ്ധ ആവശ്യപ്പെടുന്നു എന്ന പ്രാചീന കാലം മുതലുള്ള അടിസ്ഥാനപരമായ കാര്യം തന്നെയാണ് ഇവിടെയും കാണുന്നത്. സിനിമ വിലയിരുത്തലിനുള്ള അടിത്തറ നൽകുന്നുണ്ടോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. സൂക്ഷ്മമായ നിരീക്ഷണം ഇവിടെ ആവശ്യമാണ്. പലായനവും ശ്രദ്ധയും രണ്ട് വിരുദ്ധ ധ്രുവങ്ങളാണ്. അവയെ ഇങ്ങനെ വിശദീകരിക്കാം: ഒരുവൻ ഒരു കലാസൃഷ്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ അവൻ അതിലേക്ക് ആഗിരണം ചെയ്യുകയാണ്. അത് ചൈനീസ് ഐതിഹ്യത്തിലെ പെയിൻ്റർ തന്റെ പൂർത്തിയായ കലാസൃഷ്ടിയിൽ പെട്ടുപോകുന്നത് പോലെയാണ്. ഇതിൽനിന്ന് വ്യത്യസ്തമായി പലായനം ചെയ്യുന്ന ആൾക്കൂട്ടം കലാസൃഷ്ടിയെ ആഗിരണം ചെയ്യുകയാണ്. കെട്ടിടങ്ങളെ സംബന്ധിച്ച് ഇത് ഏറെ വ്യക്തമാണ്. വാസ്തുവിദ്യ എന്ന കലയുടെ ആസ്വാദനം പലായന മനസ്സിൽ നിന്നും ഉണ്ടാകുന്ന കലാസ്വാദന രീതിയുടെ പ്രാചീന മാതൃകയാണ്. അതിൻ്റെ നിയമങ്ങൾ നമ്മളെ ഏറെ പഠിപ്പിക്കും.
(തുടരും)

ഡോ.അനിൽകുമാർ
അസ്സോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം