ഡോ.ഡി.വി. അനിൽകുമാർ

Published: 10 April 2025 ചലച്ചിത്രപഠനം

യാന്ത്രികോൽപാദനകാലത്തെ കലയുടെ പ്രവർത്തനം (The art in the age of mechanical reproduction) ഭാഗം-9

വാൾട്ടർ ബെഞ്ചമിൻ (Walter Benjamin)
വിവ: ഡോ ഡി വി അനിൽകുമാർ

XIV
വളരെ പഴയകാലം മുതൽ തന്നെ കെട്ടിടം മനുഷ്യൻ്റെ കൂട്ടുകാരനായിരുന്നു. അനേകം കലാരൂപങ്ങൾ വികസിക്കുകയും ക്ഷയിക്കുകയും ചെയ്തു. ഗ്രീക്കുകാരോടൊപ്പം ദുരന്തനാടകം ആരംഭിക്കുകയും അണയുകയും ചെയ്തു. നൂറ്റാണ്ടുകൾക്ക് ശേഷം അതിൻ്റെ നിയമാവലികൾ പുതുക്കിയവതരിപ്പിച്ചു. രാഷ്ട്രങ്ങളുടെ യൗവനകാലത്ത് രൂപംകൊണ്ട കവിതകൾ യൂറോപ്പിൽ നവോത്ഥാനകാലത്ത് ഉപയോഗശൂന്യമായി. മധ്യകാലത്തിന്റെ സൃഷ്ടിയായ പാനൽപെയിൻ്റിങ്ങിനും നിതാന്തമായ നിലനിൽപ് സാധ്യമായില്ല. എന്നാൽ അഭയസ്ഥാനത്തിനായുള്ള മനുഷ്യൻ്റെ ആവശ്യം നശിക്കുന്നില്ല. വാസ്തുവിദ്യ ഒരിക്കലും ക്ഷീണിതമായില്ല. മറ്റേതൊരു കലയെക്കാളും പഴക്കമേറിയതാണ് അതിൻ്റെ ചരിത്രം. ആൾക്കൂട്ടത്തിന് കലയുമായുള്ള ബന്ധത്തെ മനസ്സിലാക്കാൻ വാസ്തുവിദ്യ ചൈതന്യത്തോടെ ഇന്നും നിലനിൽക്കുന്നതിന്റെ പ്രാധാന്യം പരിശോധിക്കുന്നത് സഹായിക്കും. കെട്ടിടങ്ങൾ ഉപയുക്തമാകുന്നത് രണ്ട് വിധമാണ്: ഉപയോഗവും കാഴ്ചയും അടിസ്ഥാനമാക്കി; സ്പർശനവും നോക്കലും തന്നെ. ഒരു പ്രസിദ്ധമായ കെട്ടിടത്തിന് ഒരു വിനോദയാത്രികൻ താല്പര്യപൂർവ്വം ശ്രദ്ധിച്ചു നോക്കുന്നതിൽ നിന്നും ഇത്തരം മനസ്സിലാക്കലിനെ വിശദീകരിക്കാൻ കഴിയില്ല. സ്പർശനത്തിനു പകരമാവില്ല കാഴ്ച. ശ്രദ്ധയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ സ്പർശനാനുഭവം ശീലത്തിൽ(habit) നിന്ന് കിട്ടും. വാസ്തുവിദ്യയെ സംബന്ധിച്ചിടത്തോളം കാഴ്ചാധിഷ്ഠിതമായ ജ്ഞാനത്തെ പോലും ശീലം സ്വാധീനിക്കുന്നു. സവിശേഷമായ ശ്രദ്ധ മൂലം അല്ല, സന്ദർഭാധിഷ്ഠിതമായ ശ്രദ്ധയിലൂടെയാണ് കാഴ്ചാധിഷ്ഠിതമായ മനസ്സിലാക്കൽ പോലും നടക്കുന്നത്. ഈ രീതിയിലുള്ള വാസ്തുവിന്റെ വികാസവും മനസ്സിലാക്കലും ചില നിയമങ്ങളെ പിന്തുടരാറുണ്ട്. ചരിത്രത്തിൻ്റെ ചില ദശാസന്ധികളിൽ വച്ച് മനുഷ്യഗ്രഹണം നേരിടുന്ന പ്രതിബന്ധങ്ങളെ കാഴ്ചയുടെ ജ്ഞാനം കൊണ്ടുമാത്രം പരിഹരിക്കാൻ കഴിയില്ല; ധ്യാനത്തിലൂടെ മാത്രമേ കഴിയൂ. സ്പർശനാധിഷ്ഠിതമായ ധാരണയിലൂടെ, ക്രമേണ ശീലത്തിലൂടെ അവയെ മെരുക്കാൻ കഴിയുന്നു.
കലയിൽനിന്ന് പലായനം ചെയ്യുന്ന വ്യക്തിക്കും ശീലം രൂപീകരിക്കാം. പലായനത്തിന്റെ തലത്തിൽ നിന്നുതന്നെ ചില കാര്യങ്ങളെ മെരുക്കാൻ കഴിയുന്നത് അവയുടെ പരിഹാരം ശീലത്തിന്റെ വിഷയമായതുകൊണ്ട് കൂടിയാണ്. കല പ്രദാനം ചെയ്യുന്ന പലായനാത്മകത ഒരു പരിധിവരെ പുതിയ യത്നങ്ങളെ നമുക്ക് എത്രത്തോളം ഗ്രഹിക്കാനാകുമെന്നതിന്റെ മറച്ചുവെച്ച ഒരു നിയന്ത്രിതാവതരണം ആകുന്നു. മാത്രമല്ല വ്യക്തികൾ അത്തരം യത്നങ്ങളെ ഒഴിവാക്കുന്നു. കലയാകട്ടെ ഏറ്റവും കഠിനവും പ്രധാനവുമായ യത്നങ്ങളെ മെരുക്കി ആൾക്കൂട്ടത്തിന് കൂട്ടമായി ആസ്വദിക്കാൻ ഒരുക്കിക്കൊടുക്കും. ഇന്ന് സിനിമയിൽ നടക്കുന്നത് ഇതാണ്. പലായനത്തിന്റെ അവസ്ഥയിലെ ഗ്രഹണം; കലയുടെ എല്ലാ മേഖലകളിലും കടന്നുനിൽക്കുന്നതും ലാക്ഷണികവും ആസ്വാദനസുലഭതയുള്ളതുമായ അത്, സിനിമയിൽ അതിൻ്റെ യഥാർത്ഥ വഴി കണ്ടെത്തിയിരിക്കുന്നു. സിനിമ അതിൻ്റെ കിടിലംകൊള്ളിക്കുന്ന ആഘാതങ്ങളിലൂടെ ഇത്തരം ഗ്രഹണത്തിന്റെ പാതി സാധിച്ചെടുക്കുന്നു. ഫിലിം കാഴ്ചക്കാരനെ വിമർശകന്റെ നിലയിൽ എത്തിക്കുമെങ്കിലും അതിനെ പ്രാധാന്യത്തിന്റെ അവസ്ഥയിൽ പ്രതിഷ്ഠിക്കുകയില്ല. ആൾക്കൂട്ടം നിരീക്ഷകരാണ്, ബോധനിഷ്ഠയില്ലാത്തവർ.

ശേഷം (Prologue)

ആധുനിക മനുഷ്യൻ്റെ സമത്വവാദവും സംഘംചേരലും ഒരു കാര്യത്തിന്റെ രണ്ട് പ്രക്രിയകളാണ്. ഫാസിസം ആകട്ടെ, ഈ സമത്വവാദി സമൂഹങ്ങൾ ഉച്ചാടനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ഘടനയെ സ്പർശിക്കാതെ അവരെ സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ വിഭാഗത്തിന് അവരുടെ അവകാശങ്ങൾ സാധിച്ചു കൊടുക്കുന്നതിലൂടെയല്ല, മറിച്ച്, അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സാന്ത്വനമാണ് ഫാസിസത്തിന്റെ വാഗ്ദാനം. സാമ്പത്തിക ബന്ധങ്ങളെ മാറ്റുന്നതിനുള്ള അവകാശം ആൾക്കൂട്ടത്തിനു ഉണ്ടായിരിക്കെതന്നെ, സമ്പത്തിനെ സംരക്ഷിച്ചു കൊണ്ട് തന്നെ സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഫാസിസം നൽകുന്നു. ഫാസിസത്തിന്റെ യുക്തി സൗന്ദര്യശാസ്ത്രത്തെ രാഷ്ട്രീയ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. ആളുകളുടെ മുട്ടുകളിൽ വിറയൽ ബാധിക്കും വിധം ‘ഫ്യൂററുടെ’ വാഴ്ത്തിപ്പാടലിലേക്ക് ജനക്കൂട്ടത്തെ ഇളക്കിവിടുന്ന ഫാസിസം, ആളുകളെ ഇളക്കുന്ന അനുഷ്ഠാനപരമായ ഒരു ഉപകരണത്തിന്റെ ധർമ്മമാണ് വഹിക്കുന്നത്.
രാഷ്ട്രീയത്തെ സൗന്ദര്യവൽക്കരിക്കുന്നതിനുള്ള ശ്രമം യുദ്ധത്തിലാണ് പര്യവസാനിക്കുന്നത്. പരമ്പരാഗതമായ സാമ്പത്തിക ക്രമത്തെ നിലനിർത്തിക്കൊണ്ടുതന്നെ ജനക്കൂട്ടത്തെ ഇളക്കിമറിക്കണമെങ്കിൽ അതിന് യുദ്ധം കൊണ്ട് മാത്രമേ സാധ്യമാകൂ. സാഹചര്യത്തിനു ചേർന്ന രാഷ്ട്രീയസമവാക്യം ഇതാണ്. സാമ്പത്തികക്രമം നിലനിൽക്കുമ്പോൾ തന്നെ ഇന്നത്തെ എല്ലാ സാങ്കേതിക വിദ്യകളെയും ഉപയോഗിക്കാനുള്ള സാധ്യതയും ഇത് പ്രദാനം ചെയ്യുന്നു. എന്നാൽ യുദ്ധത്തെ വിഗ്രഹവൽക്കരിക്കുന്ന ഫാസിസം ഉത്തരം കാര്യങ്ങളൊന്നും അവകാശപ്പെടാറില്ല. എത്തിയോപ്പിയൻ കൊളോണിയൽയുദ്ധത്തെ കുറിച്ചുള്ള മാനിഫെസ്റ്റോയിൽ മാരിനെറ്റി(Marinetti) ഇങ്ങനെയാണ് പറയുന്നത്-“കഴിഞ്ഞ 27 വർഷങ്ങളായി ഞങ്ങൾ ഫ്യൂച്ചറിസ്റ്റുകൾ യുദ്ധം സൗന്ദര്യശാസ്ത്രത്തിനെതിരാണെന്ന വിശ്വാസത്തിനെതിരെ പ്രതിഷേധിക്കുന്നു… അതിനനുസരിച്ച് നമ്മൾ പറഞ്ഞു… ഗ്യാസ് മാസ്കുകളും, പേടിപ്പെടുത്തുന്ന മെഗാഫോണുകളും,തീതുപ്പികളും, ചെറിയ ടാങ്കുകളും ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങൾ കൊണ്ട് അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന യാന്ത്രിക ലോകത്തെ കീഴടക്കുന്നതിനാൽ യുദ്ധം മനോഹരമാണ്. ശരീരത്തെ ലോഹനിർമ്മിതമാക്കുമെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കുന്നതിനാൽ യുദ്ധം മനോഹരമാണ്. ഭീഷണമായ ഓർക്കിഡുകൾ ഒരു പുൽത്തകിടിയിൽ സൃഷ്ടിക്കുന്നതുകൊണ്ട് യുദ്ധം സുന്ദരമാണ്. വെടിയൊച്ച, പീരങ്കി ഉണ്ടകൾ, വെടിനിർത്തൽ, മണം, അഴുകിയ ദുർഗന്ധം, എന്നിവയുടെ സിംഫണിയെ സൃഷ്ടിക്കുന്നതിനാൽ യുദ്ധം സൗന്ദര്യമാണ്. വലിയ ടാങ്കുകൾ, വിമാനങ്ങളുടെ പുതിയ ശ്രേണീരൂപങ്ങളുടെ നിർമ്മിതി, കത്തിയെരിയുന്ന ഗ്രാമങ്ങളിൽ നിന്നുയരുന്ന പുക, തുടങ്ങിയവയെല്ലാം ചേർന്ന് യുദ്ധം നിർമ്മിക്കുന്ന വാസ്തുവിദ്യ അതിനെ സുന്ദരമാക്കുന്നു.
ഫ്യൂച്ചറിസത്തിലെ കവികളും കലാകാരന്മാരും… യുദ്ധത്തിൻ്റെ ഈ സൗന്ദര്യശാസ്ത്രത്തെ ഓർമിക്കുന്നതുകൊണ്ട്, നിങ്ങളുടെ പുതിയ ഒരു സാഹിത്യത്തിനും ഗ്രാഫിക് കലക്കുമായുള്ള പരിശ്രമം… തിളക്കമേറിയതായേക്കാം!”.
വ്യക്തതയെന്ന ഗുണം ഈ മാനിഫെസ്റ്റോയ്ക്ക് ഉണ്ട്. അതിൻ്റെ ആശയങ്ങളെ ഭാഷാഭേദവിജ്ഞാനികളും അംഗീകരിക്കുന്നു. മറ്റൊരു വിഭാഗത്തിന് ഇന്നത്തെ യുദ്ധത്തിൻ്റെ സൗന്ദര്യശാസ്ത്രം ഇങ്ങനെ പ്രത്യക്ഷമാകുന്നു: ഉൽപാദന ശക്തികളുടെ സ്വാഭാവികമായ ഉപയോഗപ്പെടുത്തൽ; നിലവിലിരിക്കുന്ന സാമ്പത്തിക ക്രമം തടസ്സപ്പെടുത്തുമ്പോൾ; സാങ്കേതിക ഉപകരണങ്ങളുടെ വികാസം, വേഗതയുടെ വികാസം, ഊർജ്ജസ്രോതസ്സുകളുടെ വികാസം, എന്നിവയിലൂടെ അസ്വാഭാവികമായി ഉത്പാദനശക്തികളെ ഉപയോഗപ്പെടുത്താൻ യുദ്ധം ശ്രമിക്കുന്നു. യുദ്ധത്തിൻ്റെ നശീകരണസ്വഭാവം കാണിക്കുന്നത് സാങ്കേതികവിദ്യയെ മെരുക്കാൻ ഉപയുക്തമായ വിധത്തിൽ മനുഷ്യൻ പക്വത ആർജ്ജിച്ചിട്ടില്ല എന്നാണ്. സമൂഹത്തിന്റെ പ്രാഥമികശക്തികളോട് ചേരുംവിധം സാങ്കേതികവിദ്യ വളർന്നിട്ടില്ല എന്നും പറയാം. സാമ്രാജ്യത്വകാലത്തെ യുദ്ധത്തിന്റെ പ്രധാന സ്വഭാവമായ അതിഭീഷണത്വത്തിന് നിദാനം ഉൽപാദനമാർഗങ്ങളുടെ ധാരാളിത്തവും അവയെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തതും തമ്മിലുള്ള അസ്ഥിരത്വമാണ്. അല്ലെങ്കിൽ, തൊഴിലില്ലായ്മയും വേണ്ടത്ര വിറ്റഴിക്കാനുള്ള കമ്പോളത്തിന്റെ കുറവുമാണ്. സാമ്രാജ്യത്വയുദ്ധം സാങ്കേതികതയുടെ പ്രതിഷേധമാണ്. അതിന് മനുഷ്യസ്വരൂപവസ്തുവിന്റെ (human material) സ്വഭാവമാണ്. സമൂഹം അതിനെ പ്രകൃതി വസ്തുവായി അംഗീകരിക്കുന്നില്ല. നദികളെ ഒഴുക്കുന്നതിനു പകരം സാങ്കേതികത മനുഷ്യസമൂഹത്തെ തടത്തിലേക്ക് ഒഴുക്കുന്നു; വിത്തുകൾ പാകുന്നതിന് പകരം പട്ടണങ്ങളിലേക്ക് വിമാനത്തിൽ നിന്ന് ബോംബുകൾ വിതറുന്നു; വാതക യുദ്ധത്തിലൂടെ ലോകത്തിൻ്റെ പ്രഭാവലയത്തെ(aura) പുതിയ രീതിയിൽ നശിപ്പിക്കുന്നു.
ലോകം വ്യസനിച്ചാലും കല ഉണ്ടായാൽ മതി (“Fiat ars pereat mundus”/”Let art be created, though the world perish”) എന്ന് ഫാസിസ്റ്റുകൾ പറയും ഇതിനെ മാരിനെറ്റി അംഗീകരിക്കുകയും ചെയ്യുന്നു. സാങ്കേതികത മാറ്റിമറിച്ച കലാനുഭവത്തിന്റെയും കലാരീതിയുടെയും വ്യതിയാനത്തെ യുദ്ധം കരുക്കൾ നൽകി സഹായിക്കുമെന്ന് മാരിനെറ്റി. “കല കലയ്ക്കുവേണ്ടി” (l’ art pour l’ art) എന്ന വാക്യത്തിൽ ഇതിൻ്റെ ചുരുക്കം വായിക്കാം. മനുഷ്യരാശി ഹോമറുടെ കാലത്ത് ഒളിമ്പ്യൻ ദൈവങ്ങളുടെ ധ്യാനത്തിനുള്ള കരുക്കൾ ആയിരുന്നു. ഇന്ന് അവൻ അവന്റെ തന്നെ ആരാധകനായി മാറി. സ്വയം അന്യവൽക്കരിക്കപ്പെട്ടതിന്റെ പരകായത അത് അതിനെ തന്നെ തകർക്കുന്നതിലൂടെ കണ്ടെത്തുന്ന കലാനുഭവം തൃപ്തിയോടെ അനുഭവിക്കുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ഫാസിസം സൗന്ദര്യത്തെ കണ്ടെത്തുന്നത്. കലയെ രാഷ്ട്രീയവൽക്കരിക്കുന്നതിലൂടെയാണ് കമ്മ്യൂണിസം ഇതിനോട് പ്രതികരിക്കുന്നത്.
(ലേഖനം അവസാനിച്ചു)

ഡോ.അനിൽകുമാർ

അസ്സോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x