വിഡ്ഢികളുടെ കപ്പൽ’ (ship of fools) എന്ന രാഷ്ട്രീയ ഉപമ

മുന്നുര

June 10, 2025

1962 ൽ കാതറിൻ ആനി പോർട്ടർ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ നോവലാണ് ഷിപ്പ് ഓഫ് ഫൂൾസ്‌. ‘’ പതിനഞ്ചാം നൂറ്റാണ്ടിലെ ജർമ്മൻ കവിയായ സെബാസ്റ്റ്യൻ ബ്രാൻ്റിൻ്റെ കവിതയുടെ ശീർഷകമാണ് നോവലിന് ഉപയോഗിച്ചത്.ഈ നവോത്ഥാന കാല കവിത (1494)യിൽ വിഡ്ഢികൾ ചെയ്യുന്ന 110 തരം മണ്ടത്തരങ്ങളെക്കുറിച്ചു പറയുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പള്ളിയിലെ ബഹളങ്ങളും പണത്തിനു വേണ്ടിയുള്ള വിവാഹങ്ങളും ഒക്കെ അവതരിപ്പിക്കുന്നു. കവിത അനേകം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. തൊപ്പി ധരിച്ച വിഡ്ഢിയുടെ ചിത്രീകരണം വീടുകളിലും ഗ്രാമങ്ങളിലും കപ്പലുകളിലും കാണുന്നത് അതിൻ്റെ പ്രതിനിധാനമായിരുന്നു. ആൽബ്രെക്റ്റ് ഡ്യൂറർ എന്ന ചിത്രകാരനായിരുന്നു അവയിൽ കൂടുതലും വരച്ചത്.

ഒരു ജർമ്മൻ യാത്രാ കപ്പലിൽ യാത്ര ചെയ്യുന്ന വ്യത്യസ്ത ആൾക്കാരുടെ കഥയാണ് നോവൽ. ഇനി എന്തു ചെയ്യണം എന്നറിയാത്ത (without knowing what to do next)വരുടെ യാത്ര. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പുള്ള യാത്ര. ജർമ്മൻ നാസിസത്തിൻ്റെ സൃഷ്ടിക്ക് മുൻപുള്ള ജീവിതമാണത്.വിഡ്ഢികളും ബുദ്ധിഭ്രമം ബാധിച്ച ആളുകളും നിത്യതയിലേക്ക് സഞ്ചരിക്കുന്നതായി അവതരിപ്പിക്കുന്ന
ഈ നോവൽ 1965 ൽ സ്റ്റാൻലി ക്രാമർ ചലച്ചിത്രമാക്കി.

2001 ൽ ഇതേ പേരിൽ മറ്റൊരു നോവൽ വരുന്നു.റിച്ചാർഡ് പോൾ റൂസോ ആണ് രചയിതാവ്.ആയിരക്കണക്കിന് മനുഷ്യരെ ഉൾക്കൊള്ളുന്ന ഒരു ബഹിരാകാശ യാത്രാ കപ്പലാണ് ആർഗോണോസ് . നൂറ്റാണ്ടുകളായി ആർഗോണോസ് ബഹിരാകാശത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് കരുതപ്പെടുന്നു. കാലക്രമേണ ആർഗോണോസിന്റെ യഥാർത്ഥ ലക്ഷ്യം നഷ്ടപ്പെട്ടു; കപ്പലിലുള്ള ആർക്കും അവയുടെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായി പറയാൻ കഴിയില്ല. സാധാരണക്കാരും ദരിദ്രരും താഴ്ന്ന തലങ്ങളിൽ സേവനമനുഷ്ഠിക്കുകയും കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന ഒരു ക്ലാസ് സിസ്റ്റം വികസിച്ചുവന്നിട്ടുണ്ട്. നേരെമറിച്ച്, ഉയർന്ന വർഗ്ഗക്കാർ അധികാര സ്ഥാനങ്ങൾ നിലനിർത്തുന്നു. ജനങ്ങളുടെ മേൽ ഒരു പരിധിവരെ സ്വാധീനം ചെലുത്തുന്ന സഭയുടെ തലവനായി ഒരു ബിഷപ്പ് ഇരിക്കുന്നു, കൂടാതെ ബിഷപ്പ് തന്നെ ആർഗോണോസിനെ ഭരിക്കുന്ന എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗവുമാണ്. ഒരു സിഗ്നൽ ലഭിക്കുമ്പോൾ, വർഷങ്ങളിൽ ആദ്യമായി കണ്ടുമുട്ടുന്ന അന്യഗ്രഹത്തിൽ ഇറങ്ങാൻ ആർഗോണോസിലുള്ള ഒരു സംഘം തയ്യാറെടുക്കുന്നു.


പ്ലേറ്റോയുടെ ‘റിപ്പബ്ലിക്കി’ൽ ആണ് വിഡ്ഢിയുടെ കപ്പൽ എന്ന ഉപമ ആദ്യം പ്രത്യക്ഷപ്പെടുന്നത്.പ്രവർത്തനരഹിതരായ ജീവനക്കാരുള്ള ഒരു കപ്പലിനെക്കുറിച്ചാണ് പ്ലേറ്റോ സൂചിപ്പിക്കുന്നത്. വിദദ്ധ അറിവിനെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത ഒരു രാഷ്ട്രീയ വ്യവസ്ഥയിൽ നിലനിൽക്കുന്ന ഭരണത്തിൻ്റെ പ്രശ്നങ്ങളെ പ്രതിനിധീകരിക്കാനാണ് ഈ രാഷ്ട്രീയ ഉപമ ഉപയോഗിക്കുന്നത്. ജനാധിപത്യം പരാജയമാണെന്നു പറയാനാണ് പ്ലേറ്റോ ഇതുപയോഗിക്കുന്നത്. എന്നാൽ പരാജയപ്പെടുന്ന ജനാധിപത്യത്തെ പ്രതീകപ്പെടുത്താനാണ് പലപ്പോഴും ഈ രാഷ്ട്രീയഉപമ ഉപയോഗിക്കുന്നത്.


സ്വന്തമായ, ദേശീയമായ പദ്ധതികളോ ലക്ഷ്യങ്ങളോ ഇല്ലാത്ത, പ്ലാനിംഗ് ബോർഡ് പിരിച്ചുവിട്ട ഒരു രാജ്യത്തെ ആൾക്കാർ വിഡ്ഢികളുടെ കപ്പലിലെ യാത്രക്കാരാണ്. മറ്റാരുടെയോ ലക്ഷ്യത്തിലേക്ക്, ഒരു ലക്ഷ്യവുമില്ലാതെ സഞ്ചരിക്കുന്ന യാത്രക്കാർ. അവർ വിലക്കുകളും ആഘോഷങ്ങളും അർത്ഥരഹിതമായ തർക്കങ്ങളും തൊലിപ്പുറവിപ്ലവങ്ങളുമായി ആയി സഞ്ചരിക്കുന്നു. മാധ്യമങ്ങൾ അവരും പ്രധാന കാരണക്കാരായ ദുരന്തങ്ങൾ സെൻസേഷണലായി, കഥാകാവ്യങ്ങളായി റിപ്പോർട്ട് ചെയ്യുന്നു.തല തകർന്നതു മനപ്പൂർവ്വം കാണാതെ കാൽവിരലുകൾ കല്ലിൽ തട്ടിയടർന്നത് വലിയ വാർത്തയാക്കുന്നു, ചർച്ചയാക്കുന്നു. പുതിയ തലമുറ ഏതോ ബഹിരാകാശ കപ്പലിലാണ്, പക്ഷെ ഇറങ്ങേണ്ട സ്ഥലം മറന്നു പോയിരിക്കുന്നു. പുതിയ പുതിയ ഫോട്ടോകൾ എടുക്കാൻ പുതിയ പുതിയ ആചാരങ്ങളിലും പുതിയ പുതിയ ആഘോഷങ്ങളിലും മുഴുകുന്നു. ക്യാമറാ ശരീമായി ജീവിതത്തെ നിർവ്വചിക്കുന്നു.ശരീരഗാഥകളും വംശഗാഥകളും വൈറലാക്കപ്പെടുന്നു. വിദ്യാഭ്യാസത്തിൻ്റെയും രാഷ്ട്രീയആശ്രിത പ്രവർത്തനത്തിൻ്റെയും ലക്ഷ്യം ജോലിയും ജോലിയുടെ ലക്ഷ്യം പണവുമായി മാറിയിരിക്കുന്നു. പണം കൊണ്ട് തനിക്കു മാത്രം ചെയ്യാവുന്ന ഒരു ലക്ഷ്യവും ഇല്ലാതായിരിക്കുന്നു. ജോലി കൊണ്ട് എന്താണ് നിർമ്മിക്കപ്പെടുന്നത് എന്നു അറിയേണ്ടതില്ലാതായിരിക്കുന്നു.പണത്തിന് സാമൂഹ്യ ലക്ഷ്യങ്ങളോ വൈയക്തികലക്ഷ്യങ്ങളോ ഇല്ലാതായിരിക്കുന്നു. കപ്പൽ സഞ്ചരിക്കുന്നുണ്ടെങ്കിലും എവിടെയാണ് എത്തേണ്ടത് എന്ന് മറന്നു പോയിരിക്കുന്നു.

പ്ലേറ്റോ ഏകാധിപതിയായ ഒരു തത്ത്വചിന്തകനെ ഭരണാധികാരിയായി നിർദ്ദേശിക്കാനാണ് ഈ ഉപമ ഉപയോഗിച്ചത്. ജനാധിപത്യം അപ്രായോഗികമാണെന്നു പറയാനാണ്. അറിവുള്ള ഒരു കപ്പിത്താൻ മറ്റുള്ളവരെ നിയന്ത്രിക്കുന്ന ഒരു വ്യവസ്ഥയാണ് പ്ലേറ്റോ പറയുന്നത്. എന്നാൽ അവിടെ കപ്പിത്താൻ പറയുന്ന ലക്ഷ്യമേ ഉള്ളൂ. അതു പക്ഷെ നാസിസത്തിൻ്റെ ഉദയമായി മാറാം എന്നാണ് പോർട്ടറിൻ്റെ നോവൽ ഉദ്ദേശിക്കുന്നത്. ജർമ്മനിയിലെ ഹിറ്റ്ലറുടെ നാസിസത്തിലേക്കുള്ള യാത്രയായാണ് നോവൽ വിഭാവനം ചെയ്തിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജനങ്ങളാണ് ഫാസിസത്തെ നിർമ്മിക്കുന്നത്. വ്യവസായികൾക്ക് ലാഭം എന്ന ലക്ഷ്യം ഉണ്ട്. അവർ നയിക്കുന്ന കപ്പലിൽ ഒരു ലക്ഷ്യവുമില്ലാത്ത, ലക്ഷ്യം ഉണ്ടാവേണ്ടതുണ്ട് എന്നുകൂടി അറിയാത്ത ജനങ്ങളും ഭരണകർത്താക്കളും മാധ്യമങ്ങളും സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമാണ് ഈ കപ്പലിൽ യാത്ര ചെയ്യുന്നത്. എന്നാൽ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ് വിഡ്ഢികൾ എന്ന പൊതുബോധം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ആ രീതിയിലും ഈ ഉപമ ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റൽ ക്യാപിറ്റലിസത്തിനെതിരായ ഒരു സൗജന്യപുസ്തകത്തിൻ്റെ (https://archive.org/details/078ba632-782a-44ef-a75c-af87218a1908/page/n4/mode/1up)ആമുഖത്തിൽ ഇങ്ങനെ ഈ ഉപമ ഉപയോഗിച്ചിട്ടുണ്ട്.

“നിങ്ങൾ ഇ-ബുക്ക് വായിക്കുന്നുണ്ടെങ്കിൽ, താഴെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ സംഭാവന സൈറ്റിലേക്ക് നേരിട്ട് പോകാം. ഏത് തുകയും, അത് എത്ര വലുതായാലും, വിലമതിക്കപ്പെടുന്നു, കൂടാതെ ഞങ്ങളുടെ വിഡ്ഢികളുടെ കപ്പൽ പൊങ്ങിക്കിടക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വായനക്കാരിൽ നിന്നുള്ള സംഭാവനകൾ ഞങ്ങളുടെ പൊതു ഇടങ്ങൾ തുറന്നിടാനും മറ്റെവിടെയും സ്വാഗതാർഹമായ തുറമുഖം കണ്ടെത്താൻ കഴിയാത്ത പുതിയ സൃഷ്ടികൾ വളർത്തിയെടുക്കാനും ഞങ്ങളെ സഹായിക്കും.“ പുതിയ തുറമുഖങ്ങളെ നിർദ്ദേശിക്കുന്ന പുതിയ സൃഷ്ടികളാണ് നമ്മുക്ക് വേണ്ടത്. ജീവിതത്തിന് നാവികനെയും ആവിവൻതോണിയെയും സങ്കല്പിക്കുകയും പുതിയ ലക്ഷ്യങ്ങൾ നിർവ്വചിക്കുകയും ദൈവത്തെ പുതിയ തുറമുഖങ്ങൾ തേടിയുള്ള യാത്ര എന്നു നിർവ്വചിക്കുകയും ചെയ്ത നാരായണ ഗുരുവിനെ ഇവിടെ ഓർക്കാവുന്നതാണ്.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x