ജൂലി .ഡി.എം

Published: 8 August 2024 ആര്‍ട്ട് ഗാലറി/ട്രോള്‍

വിവാദമായ ‘ക്വാണ്ടം ലീപ്പും ഡിസ്എംപവർമെന്റും’

ഒരു കഥാകൃത്ത് പുരാണത്തിലെ ഒരു കഥാ സന്ദർഭത്തെ സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിലേക്ക്, സ്ഥലകാലങ്ങളെ അട്ടിമറിച്ചുകൊണ്ട് രസകരമായി അവതരിപ്പിക്കുന്നു. യാഥാർത്ഥ്യങ്ങളെ കെട്ടുകഥകളാക്കുകയും കെട്ടുകഥകളെ വസ്തുതകളായും ശാസ്ത്രീയ സത്യങ്ങളായും അവതരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ഒരു കൂട്ടർ  തെറിവിളികളുമായി ടെലിവിഷൻ ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും തമ്പടിക്കുന്നു.ചർച്ചകൾ സംഘടിപ്പിക്കുന്നു .കഥാകൃത്തിന്റെ തന്തയ്ക്ക് വിളിക്കുന്നു. ‘ഉണരൂ പ്രിയപ്പെട്ടവരെ ഉണരൂ…’ എന്ന ഉണർത്തു പാട്ട് പാടി ആളെക്കൂട്ടാൻ ശ്രമിക്കുന്നു. കഥ എന്താണെന്ന് വായിച്ചു പോലും നോക്കാതെ കഥാകൃത്ത് എഴുതിയ ‘ലേഖനത്തിൽ’ തങ്ങളുടെ ആരാധ്യരെ അപമാനിക്കുന്ന അശ്ലീല പരാമർശങ്ങളുണ്ടെന്നും അതിനെല്ലാം കണക്ക് ചോദിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. വേറെ വല്ലവരുടെയും ആരാധ്യരെയാണ് തൊട്ടുകളിച്ചിരുന്നതെങ്കിൽ കാണാമായിരുന്നു എന്ന് പറഞ്ഞ് തങ്ങളുടെ ഉയർന്ന മാനവികതയും സൗമനസ്യവും ഉദാരതയും നെഞ്ചു കീറിക്കാട്ടുന്നു.വസ്തുത എന്ത്? കഥയെന്ത്? ശാസ്ത്രീയതയെന്ത്? എന്നൊന്നും തിരിയാത്തവരുടെ  കൈയിൽ ഫിക്ഷൻ കിട്ടിയാൽ സംഭവിക്കുന്ന കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്.രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സമൂഹത്തിൽ ജാതിയും മതവും ഇറക്കിക്കളിച്ചിരുന്നവർ സാഹിത്യത്തിന്റെ കോർട്ടിലിറങ്ങി വിദ്വേഷവും വിവരദോഷവും വിളമ്പി കഥാകൃത്തിന്റെ പൂർവികരെ വരെ തെറിവിളിക്കാൻ ഇറങ്ങുകയായിരുന്നു. കഥാകൃത്ത് വിഎസ് അജിത്താണ്. കഥ ക്വാണ്ടം ലീപ്പും ഡിസ് എംപവർമെൻറും.കേരള പോലീസ് അസോസിയേഷൻ മുഖമാസികയായ കാവൽ കൈരളിയിലാണ് കഥ പ്രസിദ്ധീകരിച്ച് വന്നത്. ‘ഇന്ന് രാത്രി പതിനൊന്നിന് ’എന്ന കഥാ സമാഹാരത്തിലാണ് കഥ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലങ്കയിലേക്ക് ദൂതുപോകുന്ന ഹനുമാനെയാണ് കഥയിൽ അവതരിപ്പിക്കുന്നത്. ദൗത്യം ചെറുതല്ല. 100 യോജന അഥവാ 1448 കി.മീ ചാടി വേണം ലങ്കയിലെത്താൻ. മൈക്ക് പവൽ വിചാരിച്ചിട്ട് 9 മീറ്റർ ആണ് ചാടാൻ   പറ്റിയത്. അപ്പോഴാണ് കുരങ്ങന്റെ മുഖമുള്ള ഒരാൾ വന്ന് സന്നദ്ധത അറിയിക്കുന്നത്.” കെട്ടിയോന്റെ തമ്പി വരച്ച വരയ്ക്കപ്പുറത്ത് പെണ്ണ് കാലെടുത്തു വെച്ച യാതുവിലാണ് ഇങ്ങനെയെല്ലാം വന്നത്. ഇനിയിപ്പം പോയി തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ പങ്കം! കൊണ്ടുവന്നാലും പങ്കം തന്നെ! അതിനുമുമ്പ് ഇവൻ പോയി ഏത്?എന്തര്? എങ്ങനെ? എന്നറിഞ്ഞിട്ട് വരട്ട്. ജാംബവാനെക്കൊണ്ട് ചന്തിയിൽ തട്ടി മൂപ്പിച്ച് അങ്ങ്‌ വിടാം.”

എന്ന് വിചാരിച്ച്  ജാംബവാനെക്കൊണ്ട് എംപവർ ചെയ്യിക്കുകയാണ്.

” മനോജവം മാരുത തുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം…”  എന്ന ശ്ലോകം കാച്ചിയപ്പോൾ ഒരു 200 കിലോമീറ്റർ ചാടാനുള്ള എനർജി കിട്ടി.

ഇനി 1248 കിടക്കുന്നു!

അതിന് ജാംബവാന്റെ കാലത്തെ അടവുകൾ പോരാഞ്ഞതിനാൽ ഡെയിൽ

കാർനിഗയുടെ ‘എങ്ങനെ സ്നേഹിതരെ സ്വാധീനിച്ച് കാര്യം നേടാം?’ എന്ന പുസ്തകം കൊറിയറിൽ വരുത്തി.

“ഇവിടെന്നങ്ങോട്ട് ചാടുന്നു അവിടന്നിങ്ങോട്ട് ചാടുന്നു… ഹായ് എന്താ രസം…. ഇതൊരു കളിയായിട്ടെടുത്താ മതി..!  അമ്മച്ചിയാണേ നിങ്ങളെക്കൊണ്ട് പറ്റും. നിങ്ങളെക്കൊണ്ടേ പറ്റൂ” എന്ന് സൈക്കോളജിക്കൽ മൂവിലൂടെ 100 കിലോമീറ്ററിന്റെ   ഊർജ്ജം കൂടി കയറ്റി.തുടർന്ന് സ്റ്റീഫൻ കോവേ, ജോൺ ഗ്രേ തുടങ്ങിയ വിദേശികളെയും ശിവ് ഖേര, വിവേകാനന്ദൻ തുടങ്ങിയ ഇന്ത്യക്കാരെയും ഇറക്കുന്നു. ഭഗവത്ഗീത, ബൈബിൾ, ഖുർആൻ ഇത്യാദികളിലെ തീപ്പൊരികൾ എടുത്ത് വീശുകയും ചെയ്യുന്നു. “വിജയിക്കൂ… വില നേടൂ …, നിങ്ങൾക്ക് പറ്റിയില്ലെങ്കിൽ ആർക്ക് പറ്റും? നിങ്ങൾ ഒരു ബോൺ ടാലന്റു തന്നെ!  എന്നാ മസിലാടാ ഉവ്വേ !”എന്നിങ്ങനെ എല്ലാരുംകൂടി എംപവർ ചെയ്തപ്പോൾ ഉറങ്ങിക്കിടന്ന മാറ്റർ ഉണർന്ന് ഐൻസ്റ്റീനിയൻ തിയറി അനുസരിച്ച് ഊർജമായി ആയിരം കിലോമീറ്റർ ചാടാനുള്ളത് ഒത്തു.പിന്നെ പുരുഷന്മാരുടെ ത്രീ പ്രയോറിറ്റീസിലെ “ത്രീ” വിട്ടിട്ട് ആദ്യ രണ്ടെണ്ണം എടുത്ത് ഉദ്ബോധിപ്പിക്കാൻ തീരുമാനിക്കുന്നു. ന്യൂ ജെൻ പിള്ളേർ പറഞ്ഞതനുസരിച്ച്   സംഗതി ഫേസ്ബുക്കിൽ പോസ്റ്റാൻ തീരുമാനമായി. പോസ്റ്റിട്ട് ഒരു മണിക്കൂറിനുള്ളിൽ 100 ലൈക്കും 50 കമന്റും കിട്ടി.

അഭിനന്ദന പ്രവാഹമായിരുന്നു! മുഴുവനും വായിക്കാതെ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ചെപ്പാക്കുറ്റി നോക്കി നാല് പെട പെടയ്ക്കാൻ  പോവുകയാണെന്ന് കരുതി കമൻറ് ഇട്ടവരും ഉണ്ടത്രേ! അങ്ങനെ കമന്റ് 100 തികഞ്ഞതോടെ ഹനുമാൻ ഹൈഡ്രജൻ ബലൂൺ പോലെ ഉയർന്നുപൊങ്ങി ലങ്കയിലെത്തിയതും “പുള്ളിക്കാരത്തിയെ” കണ്ടതും ലങ്കാദഹനം നടത്തിയതുമായ കാര്യങ്ങൾ കഥാകൃത്ത് പറയുന്നത്, പ്രോത്സാഹനം പുരുഷനെക്കൊണ്ട് എന്തും സാധിപ്പിച്ചുകളയും എന്ന് തെളിയിക്കാനാണ്. പക്ഷെ ഈ ചാടിയ പുള്ളിക്ക് ഒരു കാമുകി ഉണ്ടായിരുന്നെങ്കിലൊ?! “അവള് ചാടല്ലേ അണ്ണാ…. നിങ്ങളെക്കൊണ്ട് കഴിയത്തില്ല , വല്ലവന്റെയും ഭാര്യയെ ആരാനും അടിച്ചോണ്ട് പോയതിനു നിങ്ങൾക്ക് എന്തുവേണം ? അത്രയ്ക്ക് ദെണ്ണമുണ്ടെങ്കിൽ കെട്ടിയവനോ അങ്ങേര അനിയനോ ചാടിക്കൂടെ? , നിങ്ങടെ ജാതിയിൽപ്പെട്ട ഒരുത്തന്റെ ചേട്ടനെ അങ്ങേര് ഒളിച്ചു നിന്ന് വാണം വിട്ടു കൊന്നത് അറിഞ്ഞല്ലോ! പ്രത്യുപകാരമായിട്ട് അയാൾക്ക് ചാടിക്കൂടെ? നിങ്ങളെ കുത്തിയിളക്കി ചാടിക്കാൻ നോക്കുന്ന ജാംബവാൻ എന്ന കിളവനുണ്ടല്ലോ? അയാൾ ചാടട്ടെ. ഇനി വല്ലതും പറ്റിയാലും വിഷമിക്കേണ്ട എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കേസ് ആണല്ലോ?” എന്നൊക്കെ ചോദിച്ച് ഉള്ള എനർജി കൂടി പാഴാക്കിക്കളഞ്ഞേനെ എന്നാണ് കഥാകൃത്തെഴുതുന്നത്. പക്ഷെ പുള്ളിക്ക് ചൊവ്വും നിരപ്പുമുള്ള മുഖം ഇല്ലാഞ്ഞിട്ടാണോ സിക്സ് പായ്ക്ക് ബോഡി ഉയർത്തുന്ന ഇൻസെക്യൂരിറ്റി കൊണ്ടാണോ എന്നറിയില്ല. ശൂർപ്പണഖ പോലും പ്രൊപ്പോസ് ചെയ്യാൻ വന്നിട്ടില്ലത്രെ! “ആയതിനാൽ ക്വാണ്ടം ലീപ്പിലൂടെ അസാധ്യമായ ഔന്നത്യങ്ങൾ കീഴടക്കി ചിരഞ്ജീവി ആകാൻ ആഗ്രഹിക്കുന്നവർ നൈഷ്ഠിക ബ്രഹ്മചാരിയോ ആൽഫാ മെയിലോ ആകേണ്ടിയിരിക്കുന്നു” എന്ന പുരുഷന്മാർക്കായുള്ള കഥാകൃത്തിന്റെ ഫ്രീ ഉപദേശത്തിലാണ് കഥ അവസാനിക്കുന്നത്.ചിരഞ്ജീവികൾ എല്ലാരും തന്നെ നൈഷ്ഠിക ബ്രഹ്മചാരികളോ ആൽഫാ മെയിലുകളോ ആയിരുന്നല്ലോ !

സമകാലിക സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ പുരാണ കഥകളുമായി സന്ദർഭോചിതമായി കൂട്ടിച്ചേർത്ത് സ്ഥല കാലങ്ങളെ അട്ടിമറിക്കുന്ന കഥാകൃത്തിന്റെ പതിവ് ടെക്നിക്കാണ് ഈ കഥയിലും കാണാൻ കഴിയുന്നത്.

ക്വാണ്ടം ലീപ്പ് ഭൗതികശാസ്ത്രത്തിലെ ഒരു സിദ്ധാന്തമാണ്.ഭാഷയിൽ അതിനെ അസാധ്യമെന്നു തന്നെ പറയാവുന്നതും എന്നാൽ സുപ്രധാനവുമായ ഒരു നേട്ടത്തി ലേക്കുള്ള കുതിച്ചുചാട്ടം എന്ന് പറയാം.കഥാകൃത്ത് അതിനെ ഹനുമാൻ ചാട്ടം എന്ന് നിർവചിക്കുന്നു.വിദ്യാഭ്യാസം സാർത്ഥകമാകുന്നത് പഠിച്ച ഒരു കാര്യത്തെ വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ പ്രയോഗിക്കാൻ കഴിയുമ്പോഴാണല്ലോ.പഠിച്ച കാര്യങ്ങളെടുത്ത് സന്ദർഭോചിതമായി കഥയിൽ പ്രയോഗിക്കുന്നത് കൊണ്ട് തന്നെ വിഎസ് അജിത്ത് നിലവിലും മികച്ച ഭൗതികശാസ്ത്ര വിദ്യാർത്ഥിയാണെന്ന കാര്യം ആരും സമ്മതിക്കും.

കോണ്ടം ലീപ്പ് സാധ്യമാവണമെങ്കിൽ ഒരാൾക്ക് വലിയ രീതിയിലുള്ള പ്രോത്സാഹനം ആവശ്യമാണ്. അതിന് എംപവർമെൻറ് എന്ന് പറയാം. ഹനുമാന്റെ കാര്യത്തിൽ ജാംബവാൻ ചെയ്യുന്നത് അതാണ്. എന്നാൽ പുള്ളിക്ക് ഒരു കാമുകിയോ ഭാര്യയോ ഉണ്ടായിരുന്നെങ്കിൽ

ഡിസ്എംപവർ ചെയ്ത് ഉള്ള ഊർജ്ജം കൂടി കെടുത്തിക്കളഞ്ഞേനെ എന്നാണ് കഥാകൃത്ത് പറയാൻ ശ്രമിക്കുന്നത് പുരാണകഥയെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്നതിന് വേണ്ടി തിരുവനന്തപുരത്തിന്റെ വാമൊഴിയെ കഥാകൃത്ത് നന്നായി പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. “മുഴുവനും വായിക്കാതെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചെപ്പാക്കുറ്റിക്ക് നാല് പെട പെടക്കാൻ പോവുകയാണെന്ന് കരുതി കമൻറ് ഇട്ടവരും ഉണ്ട് .പണ്ട് സൂര്യന്റെ അടുത്ത് മുഖാമുഖം നോക്കിയിരുന്ന് ട്യൂഷൻ പഠിച്ച വകയിൽ കണ്ണിനിത്തിരി മശവുള്ളതുകൊണ്ട് സംഗതി കൗണ്ടർ പ്രൊഡക്റ്റീവ് ആയില്ല. ലക്ഷദ്വീപിനെ കണ്ണിനുള്ളിലെ എംബെഡഡ്  സ്പെൽ ചെക്കർ ലങ്കാദീപെന്ന് സ്വയം കറക്റ്റ് ചെയ്തു വായിച്ചു “എന്ന ഹനുമാന്റെ ചാട്ടം ഫേസ് ബുക്കിൽ പോസ്റ്റിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഉപഹാസം കുറിക്ക് കൊള്ളുന്നതുമാണ്.

കഥയുടെ മറുപുറം

എഴുത്തുകാർ ഹാസ്യം സൃഷ്ടിക്കുന്നത് എങ്ങനെ എന്ന അന്വേഷണം  ഗവേഷകർക്ക് മാത്രമല്ല വായനക്കാർക്കും നടത്താം. വി എസ് അജിത്തിന്റെ പല കഥകളിലും ഹാസ്യം സൃഷ്ടിക്കാൻ സ്ത്രീവിരുദ്ധത ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് കാണാം. ക്വാണ്ടം ലീപ്പും ഡിസ്എംപവർമെന്റും എന്ന കഥയിലെ സറ്റയർ  ചിരി ഉണർത്തുമ്പോൾ തന്നെ കഥയുടെ അവസാനം വലിയ ലക്ഷ്യത്തിലേക്കുള്ള പുരുഷന്റെ കുതിച്ചുചാട്ടത്തെ ഡിസ്എംപവർ ചെയ്യുന്നത് സ്ത്രീകളാണെന്ന് ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ അത് അങ്ങനെയല്ലെന്ന് കഥാകൃത്തിന് കൃത്യമായി അറിയുകയും ചെയ്യാം.’കൈപ്പട’യ്ക്ക് നൽകിയ അഭിമുഖത്തിൽ ഡിസ്‌എംപവർമെൻറ് എന്തെന്ന് കഥാകൃത്ത് ഇങ്ങനെ വിശദീകരിക്കുന്നു.

“സ്നേഹമെന്ന വ്യാജേന പോലും ഒരാളെ ഡിസ്എംപവർ ചെയ്യാനാകും. അതിനു ഉത്തമ ഉദാഹരണമാണ്  വിവാഹ ജീവിതം. അവിടെ ഭാര്യയോ ഭർത്താവോ എപ്പോഴും ഒരാളെ ഡിസ്എംപവർ ചെയ്യുന്നുണ്ടാകും. ചില വിവാഹങ്ങളിൽ സ്ത്രീകൾക്കായിരിക്കും പുരുഷന്മാരെക്കാൾ മേൽക്കോയ്മ ഉള്ളത്. സൗന്ദര്യം കൊണ്ടും ജോലികൊണ്ടുമൊക്കെ ആകാം. അപ്പോൾ അപകർഷതാബോധം കൊണ്ട് പൊറുതിമുട്ടിയ പുരുഷൻ സ്നേഹത്തിൻറെ വ്യാജേന എല്ലാത്തിനും തടയിടുന്നതായി കാണാം. സ്നേഹം അഭിനയിച്ച് അവരെ

നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കും. മണ്ടികളായ സ്ത്രീകൾ പലപ്പോഴും അതിനെ സ്നേഹക്കൂടുതലായി തെറ്റിദ്ധരിക്കുകയും ചെയ്യും.”പക്ഷേ ഇക്കാര്യം കഥയിൽ അവതരിപ്പിക്കുമ്പോൾ

ഡിസ്എംപവർ ചെയ്യുന്നത് സ്ത്രീകളാണെന്നും  ക്വാണ്ടം ലീപ്പ് നടത്തണമെങ്കിൽ നൈഷ്ഠിക ബ്രഹ്മചാരിയോ ആൽഫാ മെയിലോ ആകാതെ തരമില്ലെന്നും എഴുതാനേ കഥാകൃത്തിന് പറ്റുന്നുള്ളൂ.അങ്ങനെ എഴുതുമ്പോൾ നിലവിലെ പൊതുബോധം വച്ച്  ആളുകൾ ചിരിക്കുമെന്ന് കഥാകൃത്തിനറിയാം.സ്ത്രീകളുടെ തുടർച്ചയായ ഡിസ്എംപവർമെന്റ് കാരണം പുരുഷന്മാർ എല്ലാ പുരോഗതിയും വളർച്ചയും മുരടിച്ച് മണ്ഡരി ബാധിച്ച തെങ്ങുകളായി മാറിയ ഹൃദയഭേദകമായ കാഴ്ച നിരന്തരം കാണുന്നത് കൊണ്ടാകാം കഥാകൃത്ത് ആ ‘യാഥാർത്ഥ്യം’ കഥയിൽ അവതരിപ്പിച്ചു പോകുന്നതെന്ന് വിചാരിച്ച് ആരാധകർ സമാധാനിച്ചുകൊള്ളും!സ്ത്രീവിരുദ്ധതയൊന്നും എഴുതാതെയും ഫലിതം സൃഷ്ടിക്കാമെന്ന് കഥാകൃത്തിന് ആഞ്ജനേയനെങ്കിലും പറഞ്ഞു കൊടുത്താൽ മതിയായിരുന്നു!

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Arya
Arya
10 months ago

Nice

1
0
Would love your thoughts, please comment.x
()
x