വിവാഹം പരിഷ്കൃതമായ അടിമവ്യാപാരം

പരാമർശിക്കപ്പെട്ടിട്ടില്ലാത്ത ‘ കലി കയറിയ ഊർമ്മിള ‘ എന്ന കൃതിയിൽ നിന്നും ഒരു ഭാഗം

ഉദ്ധരിക്കപ്പെടുകയോ പരാമർശിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത, സ്ത്രീപക്ഷകൃതിയാണ്

 ‘കലികയറിയ ഊർമ്മിള ‘. സ്ത്രീവിരുദ്ധമായ ബ്രാഹ്മണമതത്തിൻ്റെ പ്രത്യയശാസ്ത്രത്തിലും രാജവാഴ്ചയുടെ മൂല്യനിലപാടുകളിലും സ്ഫോടനാത്മകമായ ആഘാതങ്ങളാണ് ഈ കൃതി സൃഷ്ടിക്കുന്നത്.

ഊർമ്മിള രാഘവൻ കെ.യം. ആണ് രചയിതാവ്. തൂലികാനാമം ആകാം. കൃതിയിൽ കാലം രേഖപ്പെടുത്തിയില്ല. എന്നാൽ  കേരള സാഹിത്യ അക്കാദമിയുടെ ഡിജിറ്റൽ ആർക്കൈവിൽ 1914 എന്നു രേഖപ്പെടുത്തി കാണുന്നു. പുതിയ ലിപിയിലാണ് അച്ചടി എന്നതിനാൽ 1970കൾക്ക് ശേഷമാകാം..ഒരു പക്ഷെ വടക്കൻ കൃതിയാകാം (‘കളയുക ‘ എന്ന അർത്ഥത്തിൽ ‘ചാടുക ‘ പോലുള്ള പ്രയോഗങ്ങൾ കാണാം.’എം ‘ എന്നതിന് ‘യം’ എന്നെഴുതുന്നതും മലബാർ രീതിയാണ്.). ഏതു കാലത്തെഴുതിയതായാലും കൃതിയുടെ പ്രകോപനശേഷി വളരെ വലുതാണ്. എക്കാലത്തെയും വലിയ രാമായണ വിമർശന കൃതി എന്നു ഇതിനെക്കുറിച്ച് പറയാം.

വിവാഹം പരിഷ്കൃതമായ അടിമവ്യാപാരവും സ്ത്രീയെ കെണി വച്ച് കുഴിയിൽ വീഴ്ത്തി പണിയെടുപ്പിക്കുന്ന സമ്പ്രദായമാണെന്നും കുടുംബം ദുരിതഗർത്തവും നരകവുമാണെന്നും കൃതിയിൽ പറയുന്നു. വിപണിയുടെ ആവശ്യം മുൻനിർത്തിയുള്ള ഐഡൻ്റിറ്റി പൊളിറ്റിക്സിൻ്റെ ഭാഗമായി ഫെമിനിസ്റ്റ് ആശയ വിപണി ഇവിടെ ഇറക്കുമതി ചെയ്യപ്പെടുംമുൻപ് എഴുതപ്പെട്ട കൃതിയാണ് ഇതു എന്നു തോന്നുന്നു. കേവലമായ പുരുഷ വിമർശനമോ വിപണി കേന്ദ്രീകൃത കുടുംബ വിമർശനമോ അല്ല,സ്ത്രീവിരുദ്ധ മൂല്യങ്ങളുടെ വിമർശനമായി കൃതി  മാറുന്നു. വിട്ടുവീഴ്ചയില്ലാത്തതും രൂക്ഷവുമായ സ്ത്രീപക്ഷസമീപനം ഇതിൽ കാണാം.  വിവിധജാതി-മത വിഭാഗത്തിലുള്ള സ്ത്രീ ജീവിതങ്ങളെ ഇതു സ്പർശിക്കുന്നുണ്ട്.

രാമനൊത്ത് കാട്ടിൽ പ്പോകാൻ വരുന്ന ലക്ഷ്മണനോട് ഇങ്ങനെയാണ് ഊർമ്മിളയുടെ വിമർശനങ്ങൾ:

“ജനം പുകഴ്ത്തട്ടെ, ത്യാഗം നല്ലതു തന്നെ, പക്ഷെ ഉറ്റവരിൽ താങ്കൾ മാത്രം പോണതെന്താ

കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടു പായസം കോരിക്കുന്ന കുരങ്ങിച്ചികളെ പോലെയാണ് ഇവിടെ അമ്മമാർ, മൂഢരെ കൊണ്ട് സ്വാർത്ഥം നടപ്പിലാക്കുന്നത്.

ഭർത്താവിൻ്റെ ചൊൽപ്പടിക്ക് നിൽക്കുക എന്നതാണ് പുരുഷ മതം തീർത്ത ദുര്യോഗം

ദുരിത ഗർത്തമാണ്, നരകമാണ് സ്ത്രീകൾക്ക് വൈവാഹിക ജീവിതം

വിവാഹം പരിഷ്കൃതമായ അടിമവ്യാപാരമാണ്

ചുറ്റും കെട്ടിയുറച്ച ചാലിലൂടെ ചുറ്റിയൊഴുക്കുന്ന വെള്ളമാണോ സ്ത്രീകൾ.. മനസ്സും വികാരങ്ങളുമില്ലയോ അവർക്ക്

ചാട്ടവാറടി കൊണ്ട് ഭാരം ചുമക്കുന്ന മൂരികൾ എന്തു പറയാൻ?

ചരടുകെട്ടിക്കുടുക്കി വാലാട്ടി നടത്തിക്കുന്ന, കാവൽപ്പണി ചെയ്യിക്കുന്ന നായയോ സ്ത്രീകൾ?

കുട്ടിക്കാലം മുതൽ വാർദ്ധക്യം വരെ പർദ്ദയ് കകത്താക്കി, കെണിവച്ചു കുഴിയിൽ ചാടിച്ച് തടി വലിപ്പിപ്പിക്കാൻ ആനക്കൂട്ടമോ സ്ത്രീകൾ?

കാലിക്ക് മൂക്കിൽ ഒരു കയർ, ആനയ്ക്ക് കാലിൽ,കുരങ്ങിന് അരയിൽ , നായക്ക് കഴുത്തിൽ , സ്ത്രീകൾക്ക് മേലാകെ കോച്ചുവല…

കാമനെ കൊന്നവന് പിച്ചിപ്പറിച്ചുണ്ണുവാൻ നേർച്ചക്കുഴിഞ്ഞിട്ട മെച്ചപ്പെട്ട മൃഗങ്ങളോ സ്ത്രീ?

നേരെ നിന്ന് ചോദ്യം ചെയ്യാതിരിക്കാനല്ലേ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിച്ചത്?

ജഗത്തല്ല സ്വർഗ്ഗമാണ് മിഥ്യ, പഴമകൾ കാലോചിതമായി മാറണം”

ജഗത്തിനെ മിഥ്യയായി നിർവ്വചിക്കുന്ന ബ്രാഹ്മണമതത്തിൻ്റെ പ്രത്യയശാസ്ത്രപദ്ധതിയാണ് സ്ത്രീനിരാസം മഹത്തായ മൂല്യമായി കണ്ടത്.ത്യാഗമെന്നും ധർമ്മമെന്നും പറയപ്പെട്ട, എഴുത്തച്ഛനാലൊക്കെ വാഴ്ത്തപ്പെട്ട രാമൻ്റെ രാജ്യപരിത്യാഗം  അധർമ്മമാണെന്നും കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടു ചോറ് കോരുന്ന പ്രക്രിയ ആണതെന്നും വിമർശിക്കുന്നു. പ്രാചീന കാല സ്ത്രീ സ്വാതന്ത്ര്യപ്രവർത്തകരെ ഭീകരവാദികളായി കണ്ട് കൊല്ലുകയാണ് പൗരോഹിത്യം ചെയ്തത്.രാമനെക്കൊണ്ട് താടകയെ വസിഷ്ഠൻ കൊല്ലിക്കുന്നത് ഉദാഹരണം. ഇത്തരം സ്ത്രീകളെ ‘മനുഷ്യർ ‘ എന്ന നിർവ്വചനത്തിന് തന്നെ പുറത്ത് നിർത്തി.ഈ ആശയം കൃതിയിൽ കാണാം:

“താടകാദികളുടെ ഭീകര പ്രസ്ഥാനത്തിന് നല്ല വനിതാ വ്യാഘ്രങ്ങളെ പൂട്ടിയിടുന്ന മർത്ത്യൻ്റെ ധൂർത്തിനെയാണ് പഴിക്കേണ്ടത് “

സ്വധർമ്മം ഉപേക്ഷിക്കുന്ന പൊണ്ണനായി രാമനെ കാണുന്നു. അധ്വാനമില്ലാതെ കിട്ടുന്ന പെണ്ണിനെയും ഭരണാധിപ സ്ഥാനത്തെയും ഉപേക്ഷിക്കുന്നതിൽ അത്ഭുമില്ല എന്നും ഊർമ്മിള വിമർശിക്കുന്നു. സ്ത്രീപുരുഷബന്ധത്തിൽ പ്രണയത്തെയും രാഷ്ട്രീയത്തിൽ ജനാധിപത്യ മൂല്യത്തെയും കൊണ്ടുവരികയാണ് ഊർമ്മിള.പർദ്ദ എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ മറ്റ് മത ശരീരങ്ങളെക്കൂടി വിമർശന പരിധിയിൽ കൊണ്ടു വരുന്നു. ത്യാഗം, പിതൃ ഭക്തി, തുടങ്ങിയ മൂല്യങ്ങൾ വിമർശന വിധേയമാക്കുന്നുണ്ട്.

ഊർമ്മിളയുടെ തുടർന്നുള്ള വിമർശനങ്ങൾ:

“വിവാഹത്തിനു മുൻപ് ജ്യോത്സ്യർ ആരും പറഞ്ഞില്ലേ 14 കൊല്ലത്തെ വനവാസം. എനിക്കും വേർപാട് 14 കൊല്ലമെന്നോർക്കണം

(14കൊല്ലത്തെ വനവാസം കഴിഞ്ഞിട്ടു പോരായിരുന്നില്ലേ വിവാഹാലോചന?)

കുളത്തിലെ തവളകളെ എറിഞ്ഞു കൊന്നു രസിക്കുന്നയാളായി ലക്ഷ്മണൻ മാറുന്നത് നല്ലതല്ല. നീരുറ്റി അകലെ തള്ളേണ്ട തൊണ്ടല്ല സ്ത്രീ.കുല മാഹാത്മ്യം വാഴ്ത്തുന്ന ആളായി മാറരുത് താങ്കളും.

കണ്ണാടയും കടിഞ്ഞാണുമായി നിങ്ങളെ പേറി നടക്കുന്ന കുതിരകളല്ല ഞങ്ങൾ, ഇതുപോലെ എന്നും കഴിയില്ല, ശൗര്യത്തിലും വീര്യത്തിലും ഞങ്ങൾ പിന്നിലല്ല

ഭാര്യയോടാലോചിക്കാതെ, ഭാര്യയോടുള്ള ബാധ്യത കണക്കാക്കാതെ പെരുമാറാൻ അത്ര ദുർബ്ബലയായാണോ തന്നെ കണ്ടത്.ഭാര്യ സ്വൈരക്കേട് നൽകുന്ന ഉറുമ്പാണെന്നാണല്ലോ മഹദ് വചനം

ജ്യേഷ്ഠൻ്റെ മത്സര വിജയത്തിലാണല്ലോ എൻ്റെ വിവാഹം നടന്നത്. വെറുതെ കൈവന്നത് ഉപേക്ഷിക്കാൻ പ്രയാസമില്ലല്ലോ. ഒരു വെടിവച്ചു നാലു കൊച്ചങ്ങ വീണു അങ്ങനെയായിരുന്നല്ലോ വിവാഹം. താങ്കൾക്ക് എന്തു നഷ്ടം.

ജീവിതകാലം നിലനിൽക്കേണ്ട ബന്ധം ആലോചിച്ച് ചെയ്യേണ്ടതല്ലേ..

അച്ഛന് പല ഭാര്യമാരുണ്ടായിരുന്നു അതാവുമോ എന്നോട് കാട്ടുന്നത്…

ഉച്ചി നരച്ച് ബുദ്ധിമരവിച്ച് പറയുന്ന ഓരോന്നു ഓച്ഛാനിച്ച് കേട്ട് പെരുമാറുന്ന നിങ്ങൾ എവിടെ ചെന്നെത്തും

രാജ്യഭരണം എന്ന സ്വധർമ്മം ഉപേക്ഷിച്ചാണ് ജ്യേഷ്ഠൻ പോകുന്നത്. ധർമ്മത്തിന് തുണചെയ്യുന്നു എന്നു പറയുന്നവർ അതോർക്കണം

സ്വയം നേടാത്ത കർമ്മഫലമായതുകൊണ്ടാണ് എളുപ്പം ഉപേക്ഷിക്കാൻ കഴിയുന്നത്.

കണ്ണുപൂട്ടി നടന്ന് ധനം കിട്ടാതെ പോയ പൊണ്ണൻ്റെ കഥയാണിത്.

(ശിവാരാധനയ്ക്ക് എന്നും നടന്നു പോകുന്ന ഭക്തന് ധനം കൊടുക്കണമെന്ന പാർവ്വതിയുടെ ആഗ്രഹം സഫലമാക്കാൻ വഴിയിൽ ശിവൻ ധനം ഇട്ടു കൊടുത്തെങ്കിലും ഭക്തൻ അന്നേ ദിവസം എന്നും പോണ വഴിയല്ലേ കണ്ണടച്ചു പോകാം എന്നു കരുതി ധനം നഷ്ടപ്പെടുത്തുന്നു)

സ്വയം വരുത്തി വച്ചതായതു കൊണ്ട് ഞാനെന്തിന് കൂടെ വരണം. തെറ്റു ചെയ്തവരെ സഹായിക്കുന്നതു കുറ്റമാണ്

എന്നോട് ധർമ്മം കാണിക്കാത്തവരോട്  ഞാൻ എന്തിന് കൃപ കാണിക്കണം”

രാമൻ്റെ മത്സര വിജയത്തിൽ കിട്ടിയ സമ്മാനങ്ങളിൽ ഒന്നായി ഊർമ്മിള മാറുമ്പോൾ, രാമൻ്റെ പിന്നാലെ ലക്ഷ്മണൻ പോകുമ്പോൾ പ്രത്യയശാസ്ത്രപരമായി ഊർമ്മിള രാമൻ്റെ സ്വന്തമായി മാറുന്നു. (വിവാഹം മത്സരമാകുമ്പോൾ സമ്മാനത്തിനൊപ്പം ഫ്രീയായി ലഭിച്ച ഒരു വസ്തുവായി സ്ത്രീ മാറുമ്പോൾ ഊർമ്മിളയും വിജയിക്ക് സ്വന്തമായി മാറുന്നു.അതുപോലെ ലക്ഷ്മണൻ തൻ്റെ പെണ്ണിനെ ഉപേക്ഷിച്ചു ജ്യേഷ്ഠൻ്റെ കൂടെ പോകുമ്പോൾ ലക്ഷ്മണൻ വ്യക്തിത്വപരമായി അസാധുവായി മാറുന്നു.രാമൻ്റെ അടിമ ലക്ഷ്മണൻ, ലക്ഷ്മണൻ്റെ അടിമ ഊർമ്മിള – അടിമയുടെ അടിമ ഉടമയ്ക്ക് സ്വന്തമായിത്തീരുന്നു. സ്ത്രീയെ ഉപേക്ഷിക്കുന്ന ബ്രാഹ്മണമതമൂല്യനിലപാടുകൾ ഇത്തരം ബന്ധ നിലപാടുകളിൽ കൊണ്ടെത്തിക്കുന്നു).അത് ഉന്നയിക്കാനാവണം എഴുതിയ ആൾ ‘ഊർമ്മിള രാഘവൻ’ എന്നു സ്വയം  പേരിട്ടത്. കൃതിയിൽ 36 ശ്ലോകങ്ങൾ ഉണ്ട്. അവസാനം കവി നേരിട്ട് പ്രത്യക്ഷപ്പെടുന്ന ശ്ലോകം ഒഴിച്ചുള്ളവ ശാർദ്ദൂലവിക്രീഡിതം വൃത്തത്തിലാണ്. – ഷൂബ കെ.എസ്സ് )

കൃതിയിൽ നിന്നും ഏതാനും ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:

കലി കയറിയ ഊർമ്മിള

വൽക്കം പൂണ്ടു തനിച്ചു രാഘവമതം കേട്ടൊക്കെ സൌമിത്രിയും

യുക്തം പോലെ കഥിച്ചു മെല്ലെവിടതാൻ വാങ്ങാൻ വരുന്നുണ്ടിതാ:

ഉൽക്കക്കൊത്തതു കേട്ടു പൊട്ടിയണയാ-

നായൂർമ്മിളാ ദേവ്യയും, തൽക്കാലത്തിലവർക്കു തമ്മിലെളുതാം ശാർദ്ദൂല വിക്രീഡകൾ.

ഗ്രന്ഥകർത്താ :-

ഊർമ്മിളാ രാഘവൻ. കെ. യം

1

വേഗം പോവുക നന്നു നന്നു സഹജ

സ്നേഹം ഭവാന്നേവരാം;

യോഗം ചേർന്നു പുകഴ്ത്തിടട്ടെ സുജനം,

ഭ്രാന്തല്ല ചൊല്ലുന്നു ഞാൻ:

ത്യാഗം ചെയ്തു നല്ലതത്രെ പരമാം കാര്യാർത്ഥമി ക്ഷത്രിയർ

യോഗം പോലെ വരുന്ന യീ വിധി മതം

ലംഘിക്ക വയ്യാർക്കുമേ.

2

മററുള്ളോ രുടജാതരാരു മവരോ

ടിത്രക്കു കൂറേൽക്കുവാൻ

പറ്റില്ലെന്നതിനെന്തു ഞായമരുളും ഞാനൊന്നു ചോദിച്ചിടാം

ഉറേറാരായിഹ ചേട്ടനെത്ര ജനമു

ണ്ടെന്നാൽ ഭവാനെന്യയി

ന്നേറേറാ മറെറാരു നല്ല മാന്യനവരോ ടൊന്നിച്ചുപോയ വാഴുവാൻ

(1 ലക്ഷ്മണൻ കാട്ടിൽ പോകുന്നതിലുളള അമർഷം കാട്ടുന്നു.

2 താങ്കൾക്കുമാത്രം ജേഷ്ഠനെ സഹായിക്കുന്നതിൽ എന്തു കാര്യം?)

3

ചൂടേറുന്നൊരു പായസത്തിലെളുതാം കുട്ടിക്കുരങ്ങിൻ കരം

പാടേയിട്ടു വലിച്ചു നക്കി, സരസം

തന്നേ, കുരങ്ങച്ചികൾ

മൂഢൻമാരെ കരുക്കളാക്കി പലരും സ്വാർത്ഥപ്രിയം നേടിടാം

ഗൂഢം തന്നെയിതൊക്കെയെന്നു മഹഹോ മൂഡർക്ക്: കഷ്ടം തുലോം.

4

ഭർത്താവിൻ്റെ തനിച്ച ചൊൽപ്പടിയെതും ചെയ്യേണ്ടതല്ലാതെ മ

റേറാർത്താൽ പോലു മപമത്ഥ്യമത്രെയിവിടം

സ്ത്രീ ധർമ്മമെന്നെല്ലയോ

സ്വാർത്ഥപ്രീതി മുഴുത്ത പൂരുഷമതം സ്ഥാപിച്ച ദുര്യോഗമാം

ഗർത്തം താനിതു നാരികൾക്കു നരകം വൈവാഹികം ജീവിതം.

(3 സ്വാർത്തികൾ സ്വന്തം കാര്യത്തിന്ന് മക്കളേപ്പോലും കരുക്കളാക്കുന്നു.

4 ഭർത്താവിൻ്റെ വാക്ക് കേട്ടുനടക്കുക മാത്രമാണ് സ്ത്രീധർമ്മം.)

5

ഓർക്കിൽ നല്ലൊരുപായമാണുപയമം മർത്ത്യർ പരിഷ്ക്കാരിയാം

പോക്കിൽ നേടിയെടുത്ത ശുദ്ധ‌യടിമ വ്യാപാരമാം കേവലം;

കഷ്ടപ്പെട്ടിഹ പെറ്റുപോറ്റിയവരാം

മാതാ പിതാ ബന്ധമ-

ന്നിഷ്ടത്തോടെയകററി യേററു വരുമീ ബന്ധം വെറും കൃത്രിമം.

6

ചുററും കെട്ടിയുറച്ച ചാലുകളിലൂ ടായാസമെന്യെ ദ്രുതം

ചുറ്റിച്ചീടുവതിന്നു പററുവതു പോൽ നാരീജനം വെളളമോ;

മററുളേളാർക്കു മെഴുന്നതായ മനവും നാനാവികാരങ്ങളും

ചെററും ഞങ്ങളിലില്ലയെന്നു വരുമോ സത്യം തുറന്നോതുവിൻ.

(5. കല്ല്യാണം കേവലം ഒരു പരിഷ്ക്കരിച്ച അടിമവ്യാപാരമാകുന്നു.

6 .സ്ത്രീകൾ റാവികാരങ്ങളൊന്നുമില്ലാ തിരിക്കാൻ നിർജ്ജീവ വസ്‌തുക്കളാണോ?)

7

മൂരിക്കെന്തു പറഞ്ഞിടാ, നതിനെയാ വണ്ടിക്കു ബന്ധിച്ചുവൻ

ഭാരം കുത്തിനിറച്ചു കൊണ്ടതിലിരു ന്നക്കശ്മലൻ ചാട്ടവാർ

പാരം ശബ്ദമുയർത്തി താഡന മഹോ ചെയ്യുമ്പൊള ജ്ജീവിയാ

ദൂരം താണ്ടി വലിക്കതന്നെ; കഴിയും മറെറന്തു ചെയ്തീടുവാൻ

8

സൂത്രം കെട്ടി കുടുക്കിലിട്ടിവിടെയീ കാവൽപ്പണിക്കെന്നെയോ

മാത്രം വെച്ചു കടന്നു പോവതിനുതാൻ ക്ഷാത്രോക്തിയോതുന്നതോ?

സൂത്രം തന്നെയിതൊക്കെ യിന്നുവെറുതേ കേട്ടൊത്തു വാലാട്ടുവാൻ

മാത്രം പോരുവതിന്നു ഭാര്യയൊരുവൾ ശ്വാവേ.! പറഞ്ഞീടണം.

(7. മിണ്ടാപ്രാണിയായ മൂരികളെപ്പോലെ വെറും ഭാരം പേറുന്നതിന്നാണോ സ്ത്രീകൾ?

8.യജമാനൻ പറയുന്നതുപോലെ കേട്ടു വാലാട്ടുന്ന നായയാണോ സ്ത്രീ?)

9

പർദ്ദക്കുളളിലടക്കി നിർദ്ദയമിദം

കൌമാര കാലം മുതൽ

വാർദ്ധക്യം വരെ നാരിമാരെ നെടുതാം ഖെദ്ദക്കകം പൂട്ടിയും

നിർദ്ദാക്ഷിണ്യ നരാജ്‌ഞയാം തടിവലി പ്പിപ്പാൻ കരിക്കൂട്ടമോ!

അർദ്ധം നാരിയതെന്നൊരോത്തു പുരുഷ ക്കൂത്തിന്നു പൊൻപട്ടമോ.

10

കാലിക്കോ കയരൊററ മൂക്കിലതുപോ ലാനയ്ക്കുമക്കാലിനും

ബാലപ്പൈയ്ക്കു മുഖത്തുകുററി, യരയിൽ മാത്രം കപിയ്ക്കും കയർ

ചേലിൽ പട്ടകഴുത്തിലൊന്നു കടിയൻ നായയ്ക്കുമേ, സ്ത്രീകളിൽ

മേലൊട്ടാകെ മറച്ച കോച്ചുവലയാം

സ്ത്രീ പാരതന്ത്ര്യോക്‌തിയോ?

(9. “ന സ്ത്രീസ്വാതന്ത്ര്യമർഹതി” കാട്ടിൽ മരം വലിക്കുന്ന ആനകളാണോ സ് ത്രീകൾ?

10 സ്പർശനം ദർശനം പാപം.)

11

പിച്ചൻ കാമഹരിക്കുവേണ്ടി കൊതിപോൽ പിച്ചിപ്പറിച്ചുണ്ണുവാൻ

മെച്ചപ്പെട്ട മൃഗങ്ങളോ വനിതമാർ നേർച്ചക്കുഴിഞ്ഞിട്ടതോ!

തുച്ഛം പോലുമിവർക്ക് നേരെ, കനിവോ കാതോ നരൻകാട്ടിടാ;

പുച്ഛം തന്നെയിവാഴ്‌ചയാർക്കുകഴിയാ മെന്നും പൊറുപ്പിക്കുവാൻ.

12

നാരിക്കുന്നതവിദ്യയൊക്കെ വെറുതേ യാവശ്യമില്ലെന്നതോ

പാരിൽ നിങ്ങൾ നിനച്ചിടുന്ന തതുവും സ്വാർത്ഥാർത്ഥ മായല്ലയോ:

നേരായി വകയൊക്കെയുള്ളതറിവിൻ പ്പെട്ടാലവർ നിങ്ങൾതൻ

നേരേ നിന്നെതിരിട്ടു ചോദ്യമഥുനാ ചെയ്യാതെ വിട്ടേക്കുമോ:

(11 പരുഷമാരുടെ വെറും കാമസംപൂർത്തിക്ക് വേണ്ടിയാണോ സ്ത്രീകൾ?

12 ഉന്നതവിദ്യാഭ്യാസം സ്ത്രീകൾക്ക് നിഷേധിച്ചതിൻറെകാരണം എടുത്തുകാട്ടുന്നു.)

13

നേട്ടം നോക്കുക ശാസ്ത്രലഭ്യമവകൾ മേൻമേലിതാ ഭൌതികം

കിട്ടും പോലെ സുഖിച്ചുപോകുവതുതാൻ ജൻമത്തിലാർക്കും ജയം:

കിട്ടം തീർത്തിവകണ്ടു കൊണ്ടയറിവോ പ്രത്യക്ഷമാണാർക്കുമേ;

പോട്ടേസ്വർഗ്ഗമതാകെ മിഥ്യവെറുമാ- ശാസ്ത്രോക്ത‌ിയിൽ നിർമ്മിതം

14

കാലം മാറുകയല്ലെ മെല്ലെയതിനൊ ത്തെല്ലാർക്കുമേ മാററവും

ശീലം കോലമീവക്കു കാണുമതുപോൽ ഞങ്ങൾക്കുമേ കണ്ടീടാം:

പാലിക്കാനരുതല്ലയിപ്പഴമകൾ;

കാലോചിതം മാറിടാ-

മാലസ്യം കലരേണ്ടതില്ല: യിതുതാൻ

കാലം നടത്തും ധ്രുവം.

(13. ” ബ്രഹ്മസത്യം ജഗത് മിഥ്യ” എന്നതിന്നു നേരെതിരഭിപ്രായം പ്രകടമാക്കുന്നു.

14.കാലത്തിന്നൊത്തു മാറിയേതീരും എന്ന് ദൃഡികരിക്കുന്നു.)

15

പാരം പൌരുഷമാർന്ന നല്ല വനിത വ്യാഘ്രങ്ങളേയും പിടി

ച്ചാരൂഢത്തിനകത്തു പൂട്ടി മരുവും മർത്ത്യൻ്റെ ധൂർത്തെല്ലയോ

നിസ്തുല്യം ഭുവി താടകാദിപലരും ചെയ്യുന്നതാം ഭീകര

പ്രസ്ഥാനത്തിനു് കാരണം പഴിയെതും ചൊല്ലേണ്ട മററാരെയും

16

ദാക്‌ഷിണ്യം കലരേണ്ടതില്ല പുരുഷ ന്നില്ലാത്ത തെന്തിന്നിദം

ദീക്ഷിക്കുന്നു നടിപ്പിതൊക്കെ വിഫലം വീക്‌ഷിച്ചു നാമൊക്കെയും;

സാക്ഷാൽ ദുർഗ്ഗുണ കേന്ദ്രമാം നരനതൊ ന്നാച്ഛാദനം ചെയ്യുവാൻ

ലക്ഷ്യം വെച്ചു കഥിക്കയോ യിതുവിധം ചൊല്ലില്ല മററാരുമേ

(15.സത്രീകൾ ഭീകര പ്രസ്ഥാനത്തിന്ന് മുതിരേണ്ടി വരുന്നത് പുരുഷൻമാരുടെ കുചേഷ്ടിതങ്ങൾ കൊണ്ടാകുന്നു.

16.പുരുഷമാർ വെറും സ്വാർത്ഥികളാണെന്ന സമർതഥിക്കുന്നു.)

17.

ഏവം നീണ്ടതരത്തിലിങ്ങിനെ യൊരീ വൈരാഗ്യമേൽക്കേണ്ടതാം

ഭാവം തങ്ങളിലുള്ള തായൊരുവരും ചൊന്നില്ലയോ ജ്യോൽസ്യരും?

നാമോപെണ്ണിഹ യസ്വതന്ത്ര്യയതിനാൽ താതാജ്ഞ ലംഘിപ്പതോ

സീമാതീതമിവൾക്കു കൊല്ലമതുപോ ലീരേഴുതാനോർക്കണം.

18

നീററിൽ കല്ലുകളാഞ്ഞെറിഞ്ഞു കളിയായ് ഭേകങ്ങളെക്കൊന്നീടും

പറ്റത്തിൽ പ്പെടുമാറുമങ്ങു് ചെറുത-ല്ലന്നും ധരിച്ചീടണം;

നീരൊട്ടൂറ്റിയെടുത്തശേഷമകലെ

ച്ചാടേണ്ട തൊണ്ടല്ല നാം,

നേരോർക്കിൽ കുലമേൻമ തളളുവതിനു ളളാളായിടാ താങ്കളും

17.14കൊല്ലത്തെ വനവാസം കഴിഞ്ഞിട്ടു പോരാ യിരുന്നില്ലേ വിവാഹാലോചന?

18.നിങ്ങൾക്കോ കേളി ഞങ്ങൾക്കോ പ്രാണ സങ്കടം എന്ന തവളയുടെ വാക്ക് അനുസ്മരിപ്പിക്കുന്നു.)

19

നേരെക്കാണുവതിന്നു മാത്രമഴകിൽ ബന്ധിച്ച കണ്ണാടയും

വായിക്കുളളിലിടുന്ന തിന്നൊരു കടി ഞ്ഞാണും ധരിപ്പിച്ചഹോ

പേറിക്കൊണ്ടു നടപ്പതിന്നു പിടിയിൽ വെച്ചീടുവാൻ ഞങ്ങളാ

ലായംകൊണ്ട് ഹയങ്ങളോ യിതുകണ ക്കെന്നും കഴിഞ്ഞേക്കുമോ?

20

ശൌര്യം വീര്യ മിവക്കു മേതു വിധവും നിങ്ങൾക്ക് നാം പിന്നിലോ

ധൈര്യത്തോടിതു ചൊല്ലു വെല്ലുവിളികൾ നേരിട്ടിടാൻ സാദ്ധ്യമോ

സൂര്യൻ തന്നെ വഴങ്ങിയത്രിദയിത-

ക്കപ്പോലെ സാവിത്രിത-

ന്നാര്യൽ തന്നുയിർനേടി, ദാരുകവധം ചെയ്താ മഹാകാളിയും.

(19. എന്നും നിങ്ങളെ പേറിക്കൊണ്ടു നടപ്പാൻ പെണ്ണുങ്ങൾ കുതിരകളോ?

20.പുരുഷൻമാരോടൊപ്പം ഏതു കാര്യ ത്തിലും ഞങ്ങളും മിടുക്കികളാണ്.)

21

ഭാര്യക്കുളെളാരു ബാദ്ധ്യതക്കു ചെറുതും കൽപിച്ചതില്ലൊട്ടുമേ

വീര്യം, ചൊൽകിലനാര്യമത്രെ യതുവും ഭീഭൽസ കാര്യാങ്കുരം

കാര്യത്തിന്നുകൊത്തവണ്ണ മിവളിൽ ദൌർബല്യമോ കണ്ടതും?

സ്വര്യക്കേടിനെറുമ്പു ഭാര്യയിവരാണെന്നല്ലെ വിദ്വൻമദം.

22

അന്നജ്യേഷ്ഠനെടുത്ത കൈവിരുതവർ മാനിച്ചു കൈക്കൊണ്ടതാം

സന്നാഹത്തിലിതും നടന്നു നിനയാതുളെളൻ്റെ പാണിഗ്രഹംനന്നായെന്നു നിനച്ചു താങ്കൾ, വെറുതേ കൈവന്നതാർ കൈവിടാ-

മൊന്നല്ലേവെടി, കൊച്ചനാലുപതിതംനഷ്ടം ഭവാനെന്തുവാൻ.

(21. ഭാര്യയുമായി ചർച്ച ചെയ്യാതെ ഏതു കാര്യത്തിലും പരുഷൻ കൈക്കൊളളുന്ന എകപക്ഷീയാഭിപ്രായം ശക്തമായി എതിർക്കുന്നു.

22 ഒരു വെടിക്കു നാലു കൊച്ച വീണതു പോലെ, ഒരു വില്ലു മുറിച്ചതിൽ നാലു കല്ല്യാണം നടന്നു.)

23

എന്നെന്നേക്കു മൊരാൾക്കു വേണ്ടതെതുമ വ്വണ്ണം ധരിച്ചെല്ലയോ

നന്നായ് ശോധന ചെയ്തു തന്നെ നിരൂപി ച്ചേൽക്കേണ്ടതും പൂരുഷൻ;

മുന്നം തന്നെയി വിപ്രവാസ മറിവിൽപ്പെട്ടാൽ തുനിഞ്ഞീടുമോ

മാന്യൻ നാളിതു തീരുവോളമിതുപോൽ വേളിക്കു വാക്കേകുവാൻ.

24

ഒന്നല്ലച്ഛനു ഭാര്യമാർ പലരുമാ

യുണ്ടല്ലൊ തൽ മക്കളിൽ

പിന്നെ ച്ചൊല്ലുക വേണ്ടതില്ല ബഹുഭാ,

ര്യത്വംനടക്കുന്നതും;

ഖിന്നത്വം മമ ചിന്ത ചെയ്കിലിതുപോ ലെന്നോടു കാട്ടിടുമോ

യെന്നാത്മപ്രിയ നെന്നിലില്ല ചെറുതും സ്നേഹം ധരിച്ചിടുകിൽ.

(23. ജീവപര്യന്തം വേണ്ട കാര്യങ്ങൾ നല്ലവണ്ണം ആലോചിച്ചേ തീരുമാനിക്കാവു.

24 ‘തളളക്കു പിന്നാലെ പിള്ളയും’ എന്ന തനുസ്മരിപ്പിക്കുന്നു.

25

അച്ഛന്നുച്ചി നെരച്ചു ബുദ്ധി മരവി

ച്ചാരോടു മെന്തൊക്കെയോ

പിച്ചും പേയു മുരച്ചിടേണ്ട സമയം വാർദ്ധക്യമായില്ലയോ;

അച്ചൊല്ലേറ്റതുപോലെ ചെയ്ത മരുവാൻ ഛീ ഛീ വെറും കൊച്ചുപോ

ലോച്ഛാനിച്ച മരുന്നു നിങ്ങളെവിടം ചെന്നെത്തുമാർ കണ്ടിടും

26

ദൈവാലും ഭരണം നടത്തുവതിനാ

ജേഷ്ഠൻ നിയുക്‌തൻ സ്വയം

കൈവന്നോരു പദം ത്യജിച്ചു ഗഹനം

പൂകാൻ തുനിഞ്ഞെന്നതിൽ

സ്വന്തം ധർമ്മ വിരാമനായ് വിപഥനാം

താതാജ്ഞ രക്ഷിപ്പതി

ന്നെന്തേ ധർമ്മമതിന്നു വേണ്ടിതുണചെ യ്വോർക്കും ധരിച്ചീടണം.

(25.വാർദ്ധക്യവചനം വിലവെക്കേണ്ടതല്ല.

26.സ്വന്തകാര്യം ചെയ്യാതെ പരകാര്യത്തിൽ ലേർപ്പെടുന്നതിനെ പുച്ചിക്കുന്നു.)

27ആർജ്ജിക്കാത്തൊരു പുണ്യകർമ്മഫലമീ വണ്ണം ലഭിച്ചാൽ സ്വയം

വർജ്ജീപ്പിപ്പതു നേതിതൻ നിയമമാ_ ണാർക്കാം തടുത്തിടുവാൻ:

കണ്ണും പൂട്ടി നടന്നു നൽകിയ ധനം

 കിട്ടാതെ പോയുളെളാരാ

പ്പൊണ്ണൻ്റെക്കഥ നാടു നീളെയറിയാ മീശാശിവാവാദമാം.

28

മുഷ്ടിക്കുളളിലിരിപ്പുറച്ചതു ചിലർ

കഷ്ടിക്കു കിട്ടാതെപോം;

കഷ്ടപ്പെട്ടു പിശിക്കിവെച്ച വകയും തട്ടിപ്പറിച്ചെന്നുമാം;

മുഷ്ടിത്വം ചിലരാർന്നിടുന്നു വെറുതേ ദുർവാശിയാലെപ്പൊഴും

ദിഷ്ടക്കേടിനു പാത്രമാകുമിവരെ ന്നോർക്കാത്തതാണത്ഭുതം.

(27.അർഹമല്ലാത്തതു ലഭിച്ചാൽ അനുഭവിപ്പാനാവുകയില്ല എന്നു എടുത്തു കാട്ടുന്നു.

28.വായിൽ കിട്ടിയതും ചിലപ്പോൾ നിന്നാനാക്.)

29.

ഞാനെന്തിനി കാട്ടിലേക്കു വരണം

താൻ താൻ വരുത്തിച്ചതാം

ദൂനം താനെ സഹിപ്പതാണുചിതവും

മറേറതു വൻപാപവും;

കുററം താനിഹ തെറ്റു ചെയ്തവരെ നാം

ചെറ്റും സഹായിപ്പതും

പററില്ലെന്നതു കൊണ്ടു മങ്ങയിലിവൾ ക്കുണ്ടായിടാ താപവും.

30

എന്നോടുളെളാരു ധർമ്മമൊട്ടു മറിയാ

മട്ടിൽ ചരിക്കുമ്പൊഴാ

മാന്യന്നെന്തൊരു ഞായമുണ്ടു കൃപയി ന്നെന്നിൽ പ്രതീക്ഷിക്കുവാൻ;

വന്നോകൂടെ വനത്തിലെന്നു പറയാ തങ്ങേകനായേററ താ-

മൊന്നേ, നന്ന, തിനിന്നു നന്ദി; വരവേ ണ്ടെന്നോതി യോതാതെയും.

(29.കാട്ടിൽ കൂടെ വരുന്നതിന്നു താനില്ലെന്നു ഉറപ്പിച്ചു പറയുന്നു.

30 കൂടെ പോകുവാൻ ആവശ്യപ്പെടാത്തതിൽ നന്ദി പ്രദർശിപ്പിക്കുന്നു.)

31

കയ്യൂക്കുളളതു കാട്ടിയെങ്കിലുമവർ –

ക്കുളളം കരുത്തുളളത-

ല്ലയ്യോ, ‘വയ്യവരാ’ നതൊന്നു പറവാൻ വയ്യാതെ, പോയില്ലെയോ;

ഈയ്യാൾക്കൂട്ടമതോ ലവം കൃപയെതും കാട്ടാത്ത പേരെല്ലയോ

കയ്യും കോർത്തതുകൊണ്ടുതന്നെ കണവ ൻറാപ്പം കടന്നേച്ചതും.

32

ഞാനോ രാജകുലത്തിലാണു ജനനം സ്ഥാനാഭിമാനങ്ങളും

താനേ കാക്കുവതിന്നു വേണ്ടതെതുവും കാലേ കരസം ദൃഢം;

മാനത്താർന്നു പറന്നുവെട്ടു മരിതാ-

നെൻ മുന്നിലാർന്നാലുമൊ-

ട്ടൂനം ചെറ്റു മിവൾക്കു നല്‌കുവതിനൊ ട്ടാവില്ല ഭളെളാല്ല കേൾ.

(30. അവർ = സീത: ഈയ്യാൾക്കൂട്ടം = ദശരഥ ഭാര്യമാരും മറ്റും

31.സ്വാഭിമാനത്തള്ളിച്ചയുടെ പ്രദർശ്ശനം.)

33

കയ്യൊട്ടും നനയാതെ, യാർക്കുമറിയാം, മൽസ്യം പിടിക്കുന്നതും

മെയ്യപ്പോലെ യനക്കിയിടാതെ യെതുവും സർവ്വത്ര നേടുന്നതും

പൊയ്യായുളള കിനാവിലത്രെ; യിവിടം മെയ്യോടുമെയ് കോർത്തുതാൻ

പൊയ്യേണം പരമാർത്ഥമായെതിനുമേ യല്ലെങ്കിലോ കൈവരാ.

34

ആരണ്യത്തിലനർത്ഥമാണു സുലഭം

തമ്മിൽ പിടിച്ചുണ്ണുവാൻ

കാരുണ്യം കലരായ്ക യോഗ്യതയതാം, നിങ്ങൾക്കതോ ജൻമജം;

താരുണ്യം തികയുമ്പൊളാരുമതതി ന്നൊത്തുളളതാം താവളം

ചേരും; കണ്ടനതത്രെ കാടുകയറു

ന്നേന്നേ പ്രസിദ്‌ധം പ്രഭോ.

(33 ‘അദ്ധ്വാനിച്ചാലേ അരികിട്ടും’

34.തനിക്കൊത്ത താവളം താനേ തേടിക്കൊളളും.)

35

മുഷ്ടിക്കിങ്ങനെ മുഷ്ടിതന്നെ പറയു

ന്നെ, ന്നാകിലും ഹാർഷമാം

രാഷ്ട്രം മൽജനയിത്രി ഞാനതുനിന

ച്ച ത്രക്കു മുന്നേറിടാ;

ദുഷ്ടം താൻ ഭവതാശയം, ഗതിയെനി ക്കീവണ്ണമായെങ്കിലും

തുഷ്ടിക്കോർത്തു ഭവാന്നു ഭാവുകമിതാ നേരുന്നു പോയാ ഭവാൻ.

36

പെട്ടെന്നുള്ളോരിടിക്കായടി മുടിയിളകും പർവ്വതം പൊട്ടിഞെട്ടി

ച്ചാടും നീരോട്ടമൊത്ത ക്കുടുക്കുടു ചൊരിയും

കണ്ണുനീരോടു കൂടി പാടോതുന്നോരിടക്കായവളൊടു കണവൻ ലക്ഷ്മണൻ തീവ്ര ശാന്തം പാഠം ചൊല്ലുന്നതിന്നായരികിലണകയാ. ‘മൂർമ്മളേ’ യെന്നു തേടി.

 

4.3 4 votes
Rating
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
എൻ സി ഹരിദാസൻ
എൻ സി ഹരിദാസൻ
5 months ago

‘കലി കയറിയ ഊർമ്മിള ‘ എന്ന കാവ്യം “സ്ത്രീ കർതൃത്വവും പുരുഷാധിപത്യ മൂല്യ വിമർശനവും രാമായണ വിമർശനവും നടത്തിയ ആരും ഇതുവരെ പരാമർശിക്കാതിരുന്ന രചനയാണ് ” എന്ന് പരിചയപ്പെടുത്തിയതോടൊപ്പം ,
“മുഖാമുഖം നിന്നുള്ള രാമായണ വിമർശനവും കുടുംബ വിമർശനവും അടങ്ങിയ ഈ രചന
മലയാളി കലാഭാവുകത്വത്തിന് ഒരു പക്ഷെ താങ്ങാനാവുന്നതിന് അപ്പുറമായിരുന്നിരിക്കാം ” എന്ന ആമുഖത്തോടെ
‘ജ്ഞാനഭാഷ ‘
 മൾട്ടി ഡിസിപ്ലിനറി പിയർ റിവ്യൂഡ് ഓൺലൈൻ ജേർണലിൽ ഷൂബ കെ.എസ്. പ്രസിദ്ധീകരിച്ച സൂക്ഷ്മമായ നിരൂപണം മലയാള സാഹിത്യ ചരിത്രത്തിലെ ഒരു അടഞ്ഞ വാതിൽ തുറന്നിടുന്നുണ്ട്.

’കലി കയറിയ ഊർമ്മിള “ എന്ന പ്രാചീന കൃതിയിൽ നിന്നും ഒരു ഭാഗം എന്ന പേരിൽ ആണ് നൽകിയതെങ്കിലും
കൃതി പൂർണ്ണമായും ഉദ്ധരിച്ചിട്ടുണ്ട് എന്നും കൃതി പ്രാചീനം എന്ന വിശേഷണം അർഹിക്കുന്നില്ല എന്നുമാണ്
കൃതിയുടെ ഘടന നൽകുന്ന സൂചനകൾ.
കൃതിയുടെ ആദ്യത്തെയും അവസാനത്തെയും ശ്ലോകങ്ങൾ ഏതാണ്ട് ഒരു നാടകീയ സ്വഗതാഖ്യാനത്തിന്റെ ( Dramatic monologue) ഘടനയിലാണ് രചന നിർവ്വഹിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ്.

ഒരു കൊമ്പനാനയുടെ തുമ്പിക്കൈയിൽ അക്ഷരത്തെറ്റുകളോടെയാണെങ്കിലും” ന സ്ത്രീ സ്വാതന്ത്രമർഹതി” എന്ന് രേഖപ്പെടുത്തിയ കടലാസ് പിടിച്ചു നിൽക്കുന്ന രേഖാചിത്രം ആലേഖനം ചെയ്ത പുറംചട്ട കൃതി മുന്നോട്ടു വയ്ക്കുന്ന ലിംഗവിവേചനത്തിനെതിരായ ആശയദാർഢ്യം വിളിച്ചോതുന്നതാണ്. കൃതിയിലെ മർമ്മപ്രധാനമായ ഒരു ശ്ലോകത്തിന്റെ ആദ്യ രണ്ടു വരി മുകളിലും തുടർന്നുള്ള രണ്ടു വരി താഴെയും പൂർണമായും അച്ചടിച്ചു ചേർത്തതിൽ നിന്നും അതീവ ഗൗരവത്തോടെ സമീപിക്കേണ്ട കൃതിയാണ് ഇതെന്ന് വായനക്കാരെ ആകർഷിക്കാൻ ഗ്രന്ഥകർത്താവ്/ പ്രസാധകർ
ശ്രമിച്ചതായി മനസ്സിലാക്കാം.

കേരള സാഹിത്യ അക്കാദമി വെബ് പോർട്ടലിൽ പ്രസിദ്ധീകരണ വർഷമായി 1914 എന്ന് രേഖപ്പെടുത്തിയത് ശരിയാണെങ്കിൽ കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന രാമായണ വിമർശനരചനയുടെ മുൻഗാമിയാണ് ഇതെന്ന് കരുതാം.( ആശാന്റെ
കൃതി 1914 ൽ രചന ആരംഭിച്ച് 1919 ൽ പ്രസിദ്ധീകരിച്ചു) പരിഷ്കരിച്ച ലിപിയിൽ അച്ചടിച്ച പുസ്തകമാണ് ലഭിച്ചത് എന്നതിൽ നിന്ന് ഇതൊരു പുനഃപ്രസാധനമാവാം എന്ന് ഊഹിക്കുന്നതിൽ തെറ്റില്ല. അതല്ലെങ്കിൽ കേരള സാഹിത്യ അക്കാദമി രേഖപ്പെടുത്തിയത് തെറ്റാവണം.

ഷൂബ നിരീക്ഷിച്ച വടക്കൻ മലയാള ഭാഷയിലെ ചില പ്രയോഗങ്ങൾ കൂടാതെ കൊറ്റി എന്ന അർഥത്തിൽ കൊച്ച (കൊച്ചങ്ങ എന്നല്ല) എന്നും ന്യായം എന്ന അർഥത്തിൽ ഞായം ( വടക്കൻ കേരളത്തിലെ കവിയായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലും കാണാം ഈ വാക്ക്) തുടങ്ങിയ വാക്കുകൾ രചയിതാവ് വടക്കൻ കേരളീയ പശ്ചാത്തലത്തിൽ ജീവിച്ച ആളാണെന്ന ഊഹത്തിന് ബലം നൽകുന്നതാണ്.

ദ്വിതീയാക്ഷരപ്രാസം പൂർണമായും
ദീക്ഷിച്ചു കൊണ്ട് ശാർദ്ദൂല വിക്രീഡിതം എന്ന
സംസ്കൃത വൃത്തത്തിൽ എഴുതിയതോടൊപ്പം ഏതാണ്ട് എല്ലാ ശ്ലോകങ്ങളുടെയും താൽപര്യം എന്തെന്ന് ടിപ്പണി രൂപത്തിൽ ഗദ്യത്തിൽ നൽകിയത് രചയിതാവോ വ്യാഖ്യാതാവോ എന്ന് നിശ്ചയമില്ല. ആഖ്യാതാവിന്റെയും ഗ്രന്ഥകർത്താവിന്റെയും പേരിൽ കാണുന്ന സാദൃശ്യം (ഊർമ്മിള/ ഊർമ്മിളാ രാഘവൻ കെ.യം.) കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് വരെ ദുരൂഹമായി നിലനിൽക്കും. ഗ്രന്ഥകർത്താവിന്റെ പേരിനൊപ്പം കാണുന്ന പെൺ – ആൺ ബന്ധം, ഇനീഷ്യൽ എന്നിവ പ്രാചീന രചന എന്ന വിശേഷിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്നു.

Nikhil S
Nikhil S
4 months ago

ഇത് തികച്ചും പുതിയൊരു അറിവാണ്. കുമാരനാശാൻ സീതയെ മുൻനിർത്തി ജനാധിപത്യത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തിൽ രാമൻ്റെ രാജനീതിയെ വിമർശിക്കുന്നത് ഇത് ഊർമ്മിളയെ മുൻനിർത്തിയാണ് കവി ചെയ്യുന്നത്…ഷൂബ സാറിന് നന്ദി

2
0
Would love your thoughts, please comment.x
()
x