
ഫൈസൽ ബാവ
Published: 10 February 2025 കഥാനുഭവം
മൂന്ന് ക്ലാസിക്ക് കഥകളിലൂടെ

വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന മൂന്ന് ലോകക്ലാസിക്ക് കഥകളിലൂടെ ഒരു സഞ്ചാരം. ജപ്പാനിൽ നിന്നുള്ള റിയുനോസുകെ അകുതഗാവയുടെ In a Grove, ഫ്രാങ്ക് ആർ സ്റ്റോക്ക്ടണിന്റെ ഏറ്റവും പ്രശസ്തമായ കഥയായ ‘ദി ലേഡി ഓർ ദി ടൈഗർ’, ലിയോ ടോൾസ്റ്റോയ് എന്ന മഹാ പ്രതിഭയുടെ ‘ദി ത്രീ ഹെർമിറ്റ്സ്’ എന്നിവയാണ് ഈ കഥകൾ.
ഒരു കാട്ടിൽ (In a Grove) എന്ന കഥ എഴുതിയത് ജാപ്പനീസ് എഴുത്തുകാരനായ റിയുനോസുകെ അകുതഗാവയാണ് (Ryūnosuke Akutagawa)
പ്രതിഭകൾ അവരുടെ ജീവിതത്തെ പലപ്പോഴും സ്വയം ഇല്ലാതാക്കിയിട്ടുണ്ട്. പ്രതിഭയുടെ ആധിക്യം അവരിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷമാകാം അതിനു കാരണം. എഴുത്തുകാരനായ റിയുനോസുകെ അകുതഗാവയും മുപ്പത്തിയഞ്ചാം വയസിൽ സ്വയം ജീവിനൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ‘ഒരു കാട്ടിൽ’ എന്ന ഈ കഥ വായിക്കുന്നതിനു മുമ്പ് തന്നെ ഈ കഥയെ ആധാരമാക്കി അകിര കുറോസോവ സംവിധാനം ചെയ്ത ക്ലാസിക്ക് സിനിമ റാഷമോൺ കണ്ടിരുന്നു. ഒരു സംഭവം തന്നെ പങ്കാളികളായ മൂന്നുപേരുടെ കാഴ്‌ചപ്പാടിൽ വ്യത്യസ്തമായി മാറുന്ന കഥ. നാം കാണുന്ന സത്യം ആപേക്ഷികമാണ് എന്നും അവസ്ഥകൾക്കനുസരിച്ചു വ്യത്യസ്തമാകാം എന്നും കൊടും ക്രൂരതകൾ വരെ സാധൂകരിക്കപ്പെടുമെന്നും ഒക്കെയുള്ള അവസ്‌ഥയെ സൂചിപ്പിക്കുന്നു. കാട്ടിൽ ഒരു കൊലപാതകം നടക്കുന്നതാണ് സംഭവം. കാട് ഇവിടെ മനുഷ്യമനസ്സാണ്.
പോലീസ് കമ്മീഷണറുടെ മുമ്പിൽ ഒരു വിറകുവെട്ടുകാരന്റെ മൊഴിയോടെയാണ് കഥ തുടങ്ങുന്നത്. വിറകുവെട്ടുകാരൻ കാട്ടിൽ കണ്ട ശവശരീരത്തെ പറ്റിയും താൻ കണ്ട പരിസരത്തെപ്പറ്റിയും കമ്മീഷണറോട് വിശദീകരിച്ചു.
സഞ്ചാരിയായ ബുദ്ധസന്യാസിയുടെ മൊഴിയായിരുന്നു അടുത്തത്. കൊല്ലപ്പെട്ടയാളുടെ വസ്ത്രത്തെ കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ഉള്ള സന്യാസിയുടെ ഊഹങ്ങളാണ് കമ്മീഷണറുമായി പങ്കുവെച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ കൊള്ളക്കാരൻ തേജോമാരുവിനെ സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്ത വീരവാദം മേലധികാരിക്കു മുന്നിൽ അവതരിപ്പിക്കുകയാണ് അടുത്ത ഭാഗം.പോലീസുകാരൻ കമ്മീഷണറുടെ മുമ്പാകെ നൽകിയ മൊഴിയിൽ തേജോമാരുവാണ് കുറ്റക്കാരൻ. “കിയോട്ടുവിന് ചുറ്റും പരുങ്ങി നടക്കുന്ന കൊള്ളക്കാരിൽ ഈ തേജോമാരുവാണ് സ്ത്രീകൾക്ക് ഏറ്റവും ദ്രോഹം ചെയ്യുന്നവൻ” ഇതാണ് പോലീസുകാരന്റെ മൊഴിയിൽ ഉള്ള വാദം.
എന്നാൽ കമ്മീഷണറുടെ മുമ്പാകെ ഹാജരായ വൃദ്ധ പറയുന്നത് തന്റെ മകളുടെ ഭർത്താവിന്റേതാണ് ശവം എന്നാണ്. അവർക്കും ആ കൊള്ളകാരനെയാണ് സംശയം.
തേജോമാരുവിന്റെ കുറ്റസമ്മതം കഴിഞ്ഞാൽ അവസാനിക്കും എന്നു കരുതിയാൽ തെറ്റി. തീർത്തും വ്യത്യസ്തമായ മൊഴിയുമായി ഷിമീഡു ക്ഷേത്രത്തിലേക്ക് വന്ന സ്ത്രീയുടെ മൊഴി, പിന്നീട് കഥയെ അസാധാരണമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നു. കൊല്ലപ്പെട്ട ആത്മാവിന്റെ വിവരണം കൂടി ആയതോടെ കഥ മറ്റൊരു തലത്തിൽ എത്തുന്നു. റാഷമോണെന്ന ക്ലാസിക്ക് സിനിമ കണ്ടവർ ഈ കഥ വായിക്കണം. നമുക്കൊന്നും അത്ര പരിചിതമല്ലാത്ത ഒരു രീതി സ്വീകരിച്ച് എഴുതിയ കഥ ലോകത്തെ വിശ്വോത്തര കഥകളിൽ ഒന്നാണ്. ഈ കഥ എം ടി വാസുദേവൻ നായർ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.
ഫ്രാങ്ക് ആർ സ്റ്റോക്ക്ടണിന്റെ(Frank R Stockton) ഏറ്റവും പ്രശസ്തമായ കഥയാണ് ‘ദി ലേഡി ഓർ ദി ടൈഗർ’ ഒറ്റ നോട്ടത്തിൽ ഒരു ഭീകര കഥയായി തോന്നുമെങ്കിലും വായനക്കാരനിൽ ഉത്കണ്ഠകൾ നിറയ്ക്കുന്ന ഒന്നാണത്. വ്യത്യസ്തമായ ഒരു നീതി നിർവ്വഹണരീതി പ്രജകളിൽ നടത്തുന്ന ഒരു രാജാവിന്റെ കഥ. വിചിത്ര രീതികൾ സ്വീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു രാജാവ്, ഭ്രാന്തൻ ആശയങ്ങൾ ആണെങ്കിൽ പോലും നീതിനിർവ്വഹണത്തിൽ കൃത്യത പാലിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ആൾ. പ്രജകളിൽ ആരെങ്കിലും ഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടാൽ അവരെ ജനങ്ങൾക്ക് മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കൊണ്ടുവരുന്നു. രണ്ടു വാതിലുകൾ ഉണ്ടാകും അതിൽ. ഏതെങ്കിലും ഒന്ന് കുറ്റവാളിക്ക് തുറക്കാം. ഒന്നിൽ വിശന്നു വലഞ്ഞ ഒരു കടുവ അടുത്തതിൽ, അയാളുടെ പ്രായത്തിനനുസരിച്ച സുന്ദരിയായ ഒരു യുവതി.അവളെ അവിടെ വെച്ച് തന്നെ വിവാഹം കഴിക്കണം. അയാൾക്ക് ഭാര്യയുണ്ടോ കാമുകിയുണ്ടോ എന്നൊന്നും ഒരു പ്രശ്‌നമേ അല്ല. അയാളുടെ ഇഷ്ടങ്ങൾക്ക് ഒരു സ്ഥാനവും ഇല്ല. രണ്ടായാലും സ്വീകരിച്ചേ മതിയാകൂ.കുറ്റവാളിയായ ചെറുപ്പക്കാരൻ അരീനയിൽ പ്രവേശിക്കുന്നു. എല്ലാ കണ്ണുകളും അയാളിൽ,അയാൾ രാജാവിന്റെ ക്രൂരമായ കണ്ണുകളിലേക്ക് നോക്കിയതേ ഇല്ല. അയാളുടെ കണ്ണുകൾ തന്നെ ഇഷ്ടപ്പെടുന്ന രാജകുമാരിയിൽ ആയിരുന്നു. രാജകുമാരി തന്ത്രത്തിൽ ഏതു വാതിലുകൾക്ക് പിന്നിലാണ് കടുവയും സ്ത്രീയും ഉള്ളതെന്ന് രഹസ്യമായി കണ്ടുപിടിക്കുന്നു. നീതിനിർവ്വഹണത്തിൽ തികച്ചും ഇടപെടലുകൾ ഉണ്ടാകില്ല എന്നുറപ്പുള്ള രാജാവിന്റെ കണ്ണുവെട്ടിച്ചു കൈക്കൂലി കൊടുത്താണ് രാജകുമാരി രഹസ്യം അറിയുന്നത്. യുവാവിന് രാജകുമാരി തന്ത്രത്തിൽ ചൂണ്ടിക്കാണിക്കുന്ന വാതിൽ തുറന്നാൽ… കടുവയാണ് എങ്കിൽ അയാളെ കടിച്ചു കീറും എന്നാൽ സുന്ദരിയാണ് വരുന്നത് എങ്കിൽ രാജകുമാരിയുടെ മുന്നിൽ വെച്ച് തന്നെ കല്യാണം കഴിക്കേണ്ടി വരും, തൻ്റെ ഇഷ്ടങ്ങൾക്ക് വിരാമം ഇടേണ്ടി വരും. അവൾ ഏതു വാതിൽ ചൂണ്ടികാണിക്കും… ഈ ആകുലത വായനക്കാർക്ക് വിട്ട് കഥ അവസാനിപ്പിക്കുന്നു. സുന്ദരിയോ കടുവയോ? 1882 എഴുതിയ ഈ കഥ ഇന്നും നമ്മെ അലോസരപ്പെടുത്തി അവസാനിക്കുന്നു… The lady or The Tiger and Other Stories എന്ന സമാഹാരത്തിൽ ആണ് ഈ കഥ ഉള്ളത്.
ലിയോ ടോൾസ്റ്റോയ് (Leo Tolstoy) എന്ന മഹാ പ്രതിഭയുടെ ചെറുകഥയാണ് ദി ത്രീ ഹെർമിറ്റ്സ്. (The Three Hermits) അത്ഭുതപ്പെടുത്തുന്ന കഥകളാണല്ലോ ടോൾസ്റ്റോയിയുടേത്, ഈ കഥയും നമ്മെ അത്ഭുതപ്പെടുത്തും. എന്ന് മാത്രമല്ല വിശ്വാസം ആത്മീയത എന്നതിന്റെയൊക്കെ യഥാർത്ഥവശങ്ങൾ പലതും നമ്മൾ കണ്ടുശീലിച്ചതല്ല എന്ന് മനസിലാകും.ഒരാളിലെ ജ്ഞാനത്തെ നമ്മൾ ഏതു അളവുകോല് വെച്ചായിരിക്കും അളക്കുക. എന്നാൽ ആ അളവുകോൽ ചിലപ്പോൾ ശരിയാക്കണം എന്നില്ല എന്നും മനസിലാക്കിത്തരും. ബിഷപ്പിനു മുന്നിൽ എത്തുന്ന ദ്വീപിൽ താമസിക്കുന്ന പ്രാകൃതരെന്നു തോന്നിക്കുന്ന മൂന്നു മനുഷ്യർക്ക് ദൈവത്തെപ്പറ്റിയോ പ്രാർത്ഥനകളെപ്പറ്റിയോ എന്തറിയാൻ! അതിനാൽ അവരെ ദൈവത്തിന്റെ വഴിയിലേക്ക് നയിക്കേണ്ട ചുമതല ബിഷപ്പിനുണ്ടല്ലോ, ബിഷപ്പ് അവരെ പഠിപ്പിച്ച പ്രാർത്ഥനകൾ ചൊല്ലികൊണ്ട് അവർ ദ്വീപിലേക്ക് തിരിച്ചു, എന്നാൽ ഇടക്ക് വെച്ച് അവർ ആ പ്രാർത്ഥനാമന്ത്രങ്ങൾ മറന്നു പോയി അത് വീണ്ടും ചോദിയ്ക്കാൻ ആ മനുഷ്യൻ വെള്ളത്തിന് മുകളിലൂടെ അനായാസം ഓടി വരുന്ന വരവ് കണ്ട് ബിഷപ്പ് ആദരവോടെ അവരെ നോക്കി, അവരോളം അറിവ് തന്നിലില്ലെന്നും ബിഷപ്പ് മനസിലാക്കുന്നു, വർഷങ്ങൾക്ക് മുമ്പ് വായിച്ച കഥ ഒരു ഓർമ്മയായി ഇന്നും മനസ്സിൽ നിൽക്കുന്നു ആരാണ് ആ മൂന്ന് തപസ്വികൾ ? ഔപചാരികതയോ സ്ഥാനമാനങ്ങളോ ഒന്നുമല്ല മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും ഉത്ഭവിക്കുന്ന ഉറവയാണ് ദൈവം എന്നും കഥയിൽ പറയുന്നു. ഏറ്റവും ദരിദ്രനായവനെയും ഒരു പദവിയില്ലാത്തവനെയും ഒരുപോലെ കാണാൻ ദൈവത്തിനറിയാം. ആ മനീഷികൾ അപ്പോൾ തന്നെ ദൈവമായിമാറും എന്ന ലളിതപാഠം പഠിച്ചോ എന്ന് ഈ കഥ പറഞ്ഞു തരുന്നു. പണ്ഡിറ്റ് മാഷ് സ്‌കൂളിലെ ലൈബ്രറിയിൽ ഇരുന്ന് പറഞ്ഞു തരുമ്പോൾ,സാഹിത്യത്തിലെ ഒരു മഹാപ്രതിഭയുടെ ലോകത്തെപ്പറ്റി പഠിക്കാൻ ഉള്ള അവസരം ഒരുക്കുകയായിരുന്നു. ഇത്തരം അത്ഭുതങ്ങൾ നിറഞ്ഞ ടോൾസ്റ്റോയ്ക്കഥകളെ വായിക്കാൻ എന്നും ഇഷ്ടമാണ്. എന്നും മനസ്സിൽ നിൽക്കുന്ന കഥകളെ, ആ മഹാ പ്രതിഭയെ, ടോൾസ്റ്റോയ് ക്‌ളാസ്സിക്കുകളെ കുറിച്ചൊക്കെ ഇനിയും ഏറെ പഠിക്കാനുണ്ട്…
വ്യത്യസ്ത രാജ്യങ്ങളിലുള്ള മൂന്ന് പ്രശസ്ത എഴുത്തുകാരുടെ മൂന്ന് കഥകളാണ് ഇവിടെ പരാമർശിച്ചത്. എല്ലാ കാലത്തേക്കും അതത് കാലത്തെ ജീവിതവുമായി കൂട്ടിച്ചേർത്തു വായിക്കാൻ കഴിയുന്നവയാണ് ഈ മൂന്നു കഥകളൂം. മൂന്നു പ്രതിഭകളുടെ കഥാരചനയിൽ അവർ കാണിച്ചിട്ടുള്ള സൂക്ഷ്മത വളരെ പ്രധാനമാണ്. ഈ കഥകളുടെ സമകാലിക വായനയിലേക്ക് ക്ഷണിക്കുക എന്നതു മാത്രമാണ് ഈ കുറിപ്പിൻ്റെ ലക്ഷ്യം.
