കരിങ്ങന്നൂർ ശ്രീകുമാർ

Published: 10 February 2025 കവിത

കാടകം 

കാട് ഒരു മധുരകാവ്യമായിരുന്നില്ല.
കനൽച്ചൂടുമല്ല….
ആഴങ്ങളിലെ തൃഷ്ണ .
 കന്മദം .
നീരാളം.
കാട് മുദ്രയായിരുന്നു .
കാട് പ്രണയമായിരുന്നു.
നീ തെളിച്ചു വന്ന നീർ‍വഴിയായിരുന്നു.
വിസ്മയമായിരുന്നു.
ഉറവുകളുടെ ഉയിര്‍.
ഉന്മാദം.
ഉണ്മ.
ഉടല്‍.
കൈ പിടിക്കരുത്
മുൾക്കാടുകൾ ചവിട്ടി ഇറങ്ങണം 
കൽക്കൂർപ്പുകൾ കരുതിയിറങ്ങണം 
 പുലിയില്ലാത്ത കാടാണ്
 ആനയും കടുവയും കാട്ടുപോത്തും ഇല്ലാത്ത കാടാണ്
 മനുഷ്യൻ തൊടാത്ത കാടാണ്.
 ഒരു കാട്ടാറു മാത്രം കുളിർന്നലച്ച്‌ 
 പകച്ചിറങ്ങുന്ന കാടാണ്
 ആരും പോകാത്ത കാടാണ്
 തിരിച്ചു വരവില്ലെന്ന് കേൾവിയുള്ള കാടാണ്.
 കാറ്റൊതുക്കിയും, ഇരുളറകൾ കുളിർപ്പിച്ചു പിടിച്ചുവച്ചും
  അഗാധങ്ങളിൽ മാറ്റൊലിയിട്ട് കാട് ജീവൻ മുഴക്കുന്നു.
  കൈ പിടിക്കരുത്.
 
  അവളുടെ സ്ത്രൈണതയെത്ര ഗാഢം
  വേരിന്റെ മുഴപ്പുകളിലിരിക്കാം.
  പച്ചനീർ കോരികുടിക്കാം
  പഴങ്ങൾ രുചിക്കാം 
  പച്ചിലകൾ ചവയ്ക്കാം
  വിശപ്പ്,,മൃഗങ്ങളെ പരതി
  പതിഞ്ഞു നോക്കുന്നു…
 
  പൊന്തകളും പടർപ്പുകളും വീശിയരിഞ്ഞു
  ഉള്ളിലേക്ക് വഴിച്ചാലിട്ട് അവൻ
  കരുത്തൻ…
  മുന്നിൽ കാഴ്ചയകലത്തിൽ
  അവനുണ്ട്.
  പിന്തിരിഞ്ഞു നോക്കാതെ
  അസാധാരണ ശ്രദ്ധാകവചമായി
സവിശേഷമായി ഉണർന്ന് ഇന്ദ്രിയങ്ങളുടെ അതിജാഗ്രത്തിൽ
 വിജൃുംഭിച്ചവൻ
 ഒരു തോളിൽ കുത്തിക്കോർത്തു ത്തറച്ചു തൂക്കിയ മൃഗമാംസം
 വലത് കൈ മുറുക്കിയ വാൾ
 വീശി അരിഞ്ഞരിഞ്ഞു ചുവടു വയ്ക്കുന്ന 
 അവൻ
ജീവന്റെ കവചമാണ്.
 അകലെ പാറക്കൊത്തുകളിൽ 
 ഇരു പുരുഷൻമാരുടെ മറയിൽ
  നീർക്കുഴികളിലെ സ്നാനവും അവളുടെ ശൗചവും…
 
 ഭർത്താവ് സദാ വ്യാകുലൻ
 ധർമവ്യഗ്രൻ 
 അവരജൻ സദാ കർമവ്യഗ്രൻ 
 അതിഭക്തിശീലൻ
 അവധാനതയോടെ ചുവടുകൾ കൂർപ്പിക്കുന്നവൻ.
 
ഗുരുഭൂതരേ….
 
അന്യൂനം പരമശൗരേ 
 എന്താണ് പിഴ,
 ഏതു ധർമ്മകവചമാണ് അങ്ങ് വിധിച്ചിരിക്കുന്നത്,
 ഏതു തന്ത്രകുശലതയാണ് പാഠമായ് നൽകുന്നത് 
 ഏതു യുക്തിയാണ്‌
 ആവർത്തിച്ചു ശീലിക്കേണ്ടത് ധർമചതുഷ്ടയമേതാണ് ക്ഷമം.
ശ്രേഷ്ഠമേത്, നിഷ്ക്കാമ്യമേത്…
 
പടർന്നുയർന്ന കൂറ്റൻ അടുക്കുപാറകൾ വിടർന്നു  പൊന്തിയ പാറക്കൊമ്പുമുടികൾ..
ചെറുതും വലുതുമായ പാറയിരുളയറകൾ.
 വഴിതെളിച്ച വലിയ പാറയറയിലേക്ക് അവൾ തളർന്നു.
 ഉണങ്ങിയ പുല്ലിൽ കനൽപ്പെട്ടിയിലെ
 തീ പകർന്നു വച്ചു.
 വിറകുകൾ പുകഞ്ഞാളിപ്പിടിച്ചു
 മാംസം വെന്തു പാകമായി.
 മുളംകൂമ്പ്, വൻകിഴങ്ങും ചുട്ടു
 പൊളിച്ചു.
 വിശപ്പ് …
 പരിചിതമല്ലാത്ത രുചികൾ 
 മെല്ലെ പരുവപ്പെട്ടു.
ഒരു നിറവ് വീശി നിന്നു…
 കട്ടി വിറകിട്ട് കനൽപ്പെട്ടി പുതുക്കി.
 അഗ്രജനെയും അമ്മയെയും വന്ദിച്ച്, ആയുധങ്ങളുമായി
 പാറമുടിയിലേക്ക് അവൻ നടന്നു കയറി.
മകനായി തന്നെ എപ്പോഴുമവൻ.
 കാടിന്റെ തനി കട്ടയിരുട്ട്
 കാടിന്റെ രാത്രി
 ഭീതിമുഴക്കങ്ങൾ 
 ചീറ്റങ്ങൾ 
 ശക്തമായി പൊഴിഞ്ഞും വീശിയും മഞ്ഞുമഴ.
 തീക്കണ്ണുകൾ പോലെ എത്ര വലിയ മിന്നാമിനുങ്ങുകൾ…
 അവൾ പ്രിയനോട്  ചൊതുങ്ങി
പരിദേവതയായ്
ഇരുട്ടും ഒരു കവചമാണ്.
 അതി വ്യസനത്തിൽ, അവൻ അപ്രിയം പറഞ്ഞു കൊണ്ടേയിരുന്നു.
 തണുത്ത പ്രകൃതിയിൽ ഇഴഞ്ഞൊരു ഇണചേരൽ….
 പുറത്ത് മറയത്ത് പാറക്കൊമ്പിൽ
 ശൈത്യത്തിലും മഴയിലും
 ആയുധക്കൂർപ്പുമായി വിരിഞ്ഞു നിൽക്കുന്നവൻ. അക്ഷീണൻ,അതിഭക്തിശീലൻ…
ഇതാണോ രക്ഷ.
 വനഗർഭത്തിലെ പിറവി.
 അവളെ മനസ്സ്
പിടിച്ചു മുടക്കുന്നുണ്ട്.
കനൽ കത്തുന്നുണ്ട്.
 
 
 സൂത്രധാരാ,
 
അന്യൂനം കലാചതുരാ
 എന്താണ് നിന്റെ മൗനം
 വാക്കുകൾ തൊണ്ടയിലുടക്കി 
 പകർന്നതോ….
 പതറുന്നുവോ.
മുഖം പോരാ, നിറച്ചായം പോരാ,വച്ചുകെട്ടുകൾ പോരാ…
ഗോഷ്ടികളായി
ദൈന്യം പ്രവേശനം.
 
താഴ് വാരങ്ങളിൽ 
പുൽമേടിന്റെ തെളിച്ചം
ഹരിതം ഹിരണ്മയം..
പാറമുടിയിൽ ഉറന്നു
 തുളുമ്പി ത്തുള്ളിത്തെറിക്കും 
 പുളകങ്ങൾ നീർച്ചാലുകൾ
 കാട്ടാർ പൊട്ടിയൊഴുകിത്തുടങ്ങീടും 
ചെറു തടാകനീലം.
വെയിൽ വീശി ജ്വലിക്കും പൊയ്കയിൽ 
നെയ്താമ്പൽ വെള്ളിജാലം
കോലാടിൻ പറ്റങ്ങൾ, ഹരിണങ്ങൾ തുള്ളിയോടിടും
 സമതലപ്രാന്തങ്ങൾ
 നീർപ്പക്ഷികൾ, പൂക്കൾ പൂക്കൾ പൂമ്പാറ്റകൾ,വെയിൽത്തുമ്പികൾ
മൃഗമേദം മണക്കുന്നുവോ…
മൃൺമയം രമണീയം നിർമയം ഹൃദ്ഹാരിയാം  
 സ്വർഗീയ കവാടമീക്കാട്.
 
കുടിലിന്റെ സൗഖ്യമെന്നത്
രാജാക്കളുടെ വിനോദമാണ്.
ഇടവേളകളിലെ കളിസഞ്ചാരമാണ്
ആനന്ദാനുഭൂതിയാണ്.
നിറഞ്ഞുപൂത്തു നിൽക്കുന്ന പൂമരത്തിനു കീഴെ പണിഞ്ഞു കെട്ടിയുണ്ടാക്കിയ  കളിവീട്
യാത്രയുടെ താത്കാലിക വിശ്രാന്തിയിൽ 
പച്ചഗന്ധത്തിൽ അടുപ്പ് പുകച്ചു
പയർമണികൾ, മുളയരി, കിഴങ്ങ്…
മാംസം പുറത്തെ തീയിൽ വെന്തു
കല്ലൻ മുളങ്കുറ്റിയിലെ തെളിനീർ
നീർവാഴയിലകളിൽ പകർന്ന വെന്ത ഭക്ഷണം 
മുളങ്കുറ്റിയിൽ തേൻ തുളുമ്പി
അതിമധുരം ഫലങ്ങൾ പലവിധം 
മാൻകുട്ടികളും മുയലും വലിയ മൈനകളും ചെറു തത്തകളും
പരിചയിച്ചിണങ്ങിയ കൂട്ടുകാർ
വള്ളിയൂഞ്ഞാലിൻ കളിരസം 
പ്രിയതമൻ ചിന്താക്ലാന്തൻ,  കാവൽ എപ്പോഴും.
 
ഇടയിൽ വന്നേക്കുമോ കൗശലത്തിൽ ഒരു നീലമാൻ 
തുള്ളിക്കുതിച്ച് വനാന്തരത്തിൻ മായാതൃഷ്ണകളുമായി….
നീലവർ നീളെ പതുങ്ങി ചരിക്കും 
നീലമീലികകളുടെ കുളിർരാവു കഴിയേ
വന്നേക്കുമൊരുവൻ വൃദ്ധഭിക്ഷാംദേഹിയായ്, അനർത്ഥമായ്….
 
കാരണഭൂതാ…
 അന്യൂനം വിശാരദാ..
പുരുഷന്റെ കാവൽ ഒരു രക്ഷയോ
 സ്ത്രൈണതയഴിഞ്ഞ പെണ്ണ് എന്നും 
ബാലിക
അവൾക്കുള്ളിൽ  പിടയ്ക്കുന്നുണ്ട് ഒരു നറുംകുഞ്ഞ്.
രാജാവിനും അടിമയ്ക്കും ഒരേ കാവലെന്നോ 
ഹിതാഹിതം പുരുഷൻ വിജൃം ഭിക്കുന്നു
അതിരു വരഞ്ഞു അക്ഷീണം പുരുഷൻ വിഭ്രമിക്കുന്നു.
 
തീവ്ര പരീക്ഷകളുടെ അരങ്ങിലേക്ക്,
ആളുന്ന അഗ്നിയിലേക്ക്‌ വലിച്ചെറിയപ്പെട്ടേക്കാം
ഭീതിയുടെ വന്യതയിലേക്ക്
അതിക്രൂരമായി ഉപേക്ഷിച്ചേക്കാം 
കുരുതിയുടെ വാൾമുനകളിൽ
പതിതയായ്,
ചോര വാർക്കുന്ന മാംസമായ് തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടേക്കാം
വേദനയുടെ വിഹ്വലതകളിൽ പോലും
 ഹൃദയം വരഞ്ഞു മുറിച്ചേക്കാം.
 കൈ പിടിക്കില്ലൊരിക്കലും,
 തഴുകി ശമിപ്പിക്കില്ലൊരിക്കലും.
 
കാവ്യനീതിയുടെ തുലാസിൽ മാനം
 അളന്നു കെട്ടി തൂക്കിയേക്കാം
 കാവ്യങ്ങൾ ചമച്ചേക്കും
കഥകൾ അനസ്യൂതം കൊട്ടി പാടിയേക്കും 
അരങ്ങത്താടി പുകഴ്ത്തി കൊഴുപ്പിച്ചേക്കും.
കൈ പിടിക്കില്ലൊരിക്കലും.
 
അമ്പ് കൂർപ്പിച്ച അസംഖ്യം ചോദ്യങ്ങൾ ചോദിക്കാതെയുണ്ട് 
 ഭൂമിയുടെ ചോദ്യങ്ങൾ
 മണ്ണിന്റെ ചോദ്യങ്ങൾ
 പെൺമയുടെ ചോദ്യങ്ങൾ..
 
വിദൂഷകാ….
അന്യൂനം നിർവ്വാര്യാ, നിർമദാ….
കന്മഷമേറ്റാത്തോനേ, 
കാടകത്തെ നീലപ്പക്ഷിയെപ്പോൽ
അരങ്ങു വിരിഞ്ഞാടുന്നവനേ
രസച്ചരട് മുറുക്കുമ്പോൾ
 എന്താണ് നീ സ്വയം കാണുവത്
 ഏതു ദൈന്യമാണ് നിന്റെ മുഖം
വരഞ്ഞു മുറിഞ്ഞു ചിരിക്കുവത്. 

കരിങ്ങന്നൂർ ശ്രീകുമാർ

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x