
കെ.കെ. ശിവദാസ്
Published: 10 June 2025 വിവര്‍ത്തനകവിത
വെള്ളം
ചല്ലപ്പള്ളി സ്വരൂപ റാണി
വിവർത്തനം: കെ.കെ. ശിവദാസ്

നിലത്തിൻ്റെ ചരിവറിയുമ്പോൽ
വെള്ളത്തിനറിയാം ഗ്രാമവും കോളനിയും തമ്മിലെ പഴകിയ തർക്കം.
അതിനറിയാം
കിണറ്റുങ്കരയിലെ ഈർപ്പം ഒരിക്കലുമുണങ്ങാത്ത പോലെ
അയിത്തവും അപ്രത്യക്ഷമാകില്ലെന്ന്
അതിനറിയാം വംശം
വെള്ളത്തിനെല്ലാമറിയാം
ശമരിയാക്കാരിപ്പെണ്ണും ജൂതനായ യേശുവും തമ്മിലെ വ്യത്യാസമറിയാം.
ജാതിയുമുപ ജാതിയുമറിയാം
തുകലും തർക്കുകുഴലും തമ്മിലെ സൂക്ഷ്മവ്യത്യാസമറിയാം.
വെള്ളംകോരാൻ അവകാശമില്ലാതെ
എല്ലാ ദിവസവും
ഒരു ശൂദ്രൻ വരുംവരെ, ഒഴിഞ്ഞ കുടവുമായി കിണറ്റിനരികെ കാത്തു നിൽക്കുന്ന പഞ്ചമരുടെ വേദനയറിയാം.
ദൂരം പാലിച്ചൊരുവനൊരാൾ വ്യഗ്രതയോടൊഴിക്കുമ്പോളാകെത്തെറിച്ചു നനഞ്ഞ
കോളനിയിലെ പെൺകുട്ടിയുടെ
അപമാനമതിനറിയാം.
അതിനറിയാം ശരിയായ ക്രോധം
കരംചെന്ദുവിലെ സുവർത്തമ്മയുടെ ക്രോധം.
കുളത്തിലെ വെള്ളം മലിനമാക്കുന്നതെന്തിനെന്ന്, ഭൂവുടമകളായ ഖമ്മകളോട് ചോദിച്ച, തൻ്റെ വെള്ളക്കുടം കൊണ്ടെതിർത്ത ക്രോധം.
നൂറ്റാണ്ടുകളുടെ അനീതിയ്ക്ക് സാക്ഷിയായിട്ടുണ്ട്
വെള്ളം.
എൻ്റെ കോളനി വെള്ളത്തിനായി ദിനം മുഴുക്കെദാഹിച്ചത്
വെള്ളം കാണുമ്പോഴെല്ലാം
ഞാൻ സ്മരിക്കുന്നു.
വെള്ളമെന്നത് ഞങ്ങൾക്ക് H2O എന്ന ലളിത സൂത്രമല്ല
ശക്തമായ മുന്നേറ്റമാണ്. ചവ് ദർ ടാങ്കിലെ മഹദ് സമരം
ഓരോ തുള്ളിയും
ഉൾക്കൊള്ളുന്നത് തലമുറകളിലൂടെ ചൊരിഞ്ഞ കണ്ണീരാണ്.
ഒരു തുള്ളിക്കായി പൊരുതിയ യുദ്ധങ്ങളിൽ പ്രവാഹങ്ങൾ പോലൊഴുകി
ഞങ്ങളുടെ ചോര.
പക്ഷെ ഞങ്ങൾക്കൊരിക്കലും ഒരു ചളിക്കുണ്ടു പോലും ജയിക്കാനായില്ല.
വെള്ളം കാണുമ്പോൾ ആഴ്ചയിലൊരിക്കലത്തെക്കുളിയെ സ്വീകരിച്ചത് ഞാൻ സ്മരിക്കുന്നു. കോളനിക്കാരെല്ലാം മഹോത്സവം കണക്കെ ആഡംബരമായി
രണ്ടുതവണ കുളിച്ചു.
വെള്ളം കാണുമ്പോൾ ഞാനെൻ്റെ കുട്ടിക്കാലമോർക്കുന്നു
മൈലുകൾ താണ്ടി കനാലിലെത്തി കുടം നിറച്ച് ഭാരം ചുമന്നത്,
കഴുത്തിലെ മസിലുകളും ഞരമ്പുകളും വലിഞ്ഞു മുറുകി
പൊട്ടിത്തെറിച്ച്..
മല്ലപ്പള്ളിയിൽ തീയിട്ടത് ഞാൻ ഓർക്കുന്നു
അവിടത്തെ കൂരകൾ കത്തിയത് പിന്നെ ചാരമായത് എല്ലാം ഒരു കുടം വെള്ളത്തിന്.
വെള്ളം ലളിതമായ വസ്തുവല്ല
അതു ജീവൻ തരുന്നു എന്നാൽ ജീവിതങ്ങളെ വിഴുങ്ങുന്നു
ഉണങ്ങിയ തൊണ്ടകളെ തൃപ്തമാക്കാതെ നിരസിക്കപ്പെട്ട വെള്ളം
സുനാമിക്കൊലയാളിത്തിരകളായി തിരിച്ചു വന്ന്
ഓരോ ഗ്രാമത്തെയും വിഴുങ്ങുന്നു.
ദരിദ്രർ അതിൻ്റെ ദുഷിച്ച കൈകളിലെ കളിപ്പാട്ടങ്ങൾ മാത്രം.
പതിവായി
അത്
ഗ്രാമങ്ങളെ വരണ്ട മരുഭൂമികളാക്കി മാറ്റുന്നു ചിലപ്പോൾ അവയെ പ്രളയത്തിൽ മുക്കിത്താഴ്ത്തുന്നു
ഒരുവനും അപരനുമിടയിൽ സംഘർഷം കത്തിക്കാൻ വെള്ളത്തിനാകും. പ്രവാഹം പോൽ
ചോരയൊഴുക്കാനാകും.
ബിസ് ലേരി ബോട്ടിലിൽ നിഷ്കളങ്കമായി ഇരിക്കാനുമാകും.
കോളനിക്കിണറ്റിലെ വെള്ളമിപ്പോൾ പല സർക്കസ്സ് വിദ്യകളും കാണിക്കാൻ ഞങ്ങളെ നിർബ്ബന്ധിക്കുന്നു.
സാവധാനം രഹസ്യമായി പെപ്സിക്കാരൻ്റെ ബോട്ടിലിലേക്ക് നൃത്തം ചെയ്യുന്നു.
മിനറൽ വാട്ടർ എന്ന പുതുപേരുമായി അതു പറക്കാൻ തുടങ്ങുന്നു തീവ്രവികാരമുണർത്തുന്നു.
വെള്ളമിപ്പോൾ കുറഞ്ഞ വസ്തുവല്ല ബഹുരാഷ്ട്ര മാർക്കറ്റിലെ ചരക്കാണ്
അവർ പറയുമ്പോലെ
വെള്ളം ത്രികാലജ്ഞാനിയാണ്
അതു ലോകത്തെയുൾക്കൊള്ളുന്നു.

Dr. K. K. SIVADAS
Prof. Department of Malayalam University of Kerala, Karyavattom Campus.

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്