മഞ്ഞൾ കല്യാണവും സനാതനപ്രഭാഷണങ്ങളും
മുന്നുര
March 10, 2025

ഒരു പാത്രത്തിൽ നാരായണ ഗുരു പറഞ്ഞ കാര്യങ്ങൾ ഇട്ടിട്ട് മൂന്നു പേർ അതു കഴിക്കാൻ കടിപിടി കൂടുന്നു എന്നു സങ്കല്പിക്കുക. അതു വീഡിയോയിൽ പകർത്തി റീലാക്കിയാൽ കാഴ്ചക്കാർ ഒരുപാടു പേർ ഉണ്ടാകും. ഡിജിറ്റൽ ക്യാപ്പിറ്റലിസം നമ്മുക്ക് ധാരാളം വിനിമയ സംവിധാനങ്ങൾ നൽകി.പക്ഷെ വിനിമയം ചെയ്യാനുള്ള സ്വന്തം സന്ദേശങ്ങൾ നഷ്ടപ്പെടുത്തി. വിനിമയ ചരിത്രം ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലാണ് നാം നിൽക്കുന്നത്. ഇതു വരെ ഒരു ഏകാധിപതി അയാൾക്ക് അനുകൂലമായ സന്ദേശങ്ങൾ വിനിമയം ചെയ്യാൻ മാധ്യമത്തെ ഉപയോഗിക്കുന്നു എന്നതായിരുന്നു പരമാവധി ഉത്കണ്ഠ .എന്നാൽ ഇന്നു അതും ഇല്ലാതായി. ആരുടെയോ മഞ്ഞൾ കല്യാണവും വീട്ടുവിശേഷങ്ങളും സനാതന പ്രഭാഷണങ്ങളും വൈറൽ ആകുകയും അതിൻ്റെ വരുമാനം കൊണ്ട് മാത്രം ഭക്ഷണം കഴിക്കാൻ കഴിയുന്നവരായി മാധ്യമ പ്രവർത്തകർ മാറുകയും ചെയ്തു.മാധ്യമ പ്രവർത്തകരുടെ തന്നെയും ആഗ്രഹമല്ല അത് ഗതികേടാണ്.
ഉപരിവർഗ്ഗ മാർക്സിസ്റ്റ് ദളിതിസ്റ്റ് ഹിന്ദുത്വ വാദികൾ നാരായണ ഗുരുവിൻ്റെ സനാതന ധർമ്മത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതായി സങ്കല്പിക്കുക.ഗുരു സനാതനധർമ്മി ആണെന്നു പറഞ്ഞാലും അല്ലെന്നു പറഞ്ഞാലും ഒരു പുതിയ സന്ദേശവും വിനിമയം ചെയ്യുന്നില്ല. ഒരു കൂട്ടർ സനാതന ധർമ്മിയാണ് ഗുരു എന്നു പറയും. മറ്റൊരു കൂട്ടർ സനാതന ധർമ്മത്തിനു വിരുദ്ധമായ ഗുരു വചനങ്ങൾ സനാതനമാണ് എന്ന നിലയിലാവും വാദിക്കുക. രണ്ടിടത്തും ഗുരു, മഞ്ഞൾ കല്യാണം പോലെ റീലാകാൻ പാകത്തിനുള്ള ഒരു പ്രതിഷ്ഠയും കാഴ്ചവസ്തുവുമാണ്. തീർച്ചയായും ഇത്തരം പ്രഭാഷണങ്ങൾ വൈറൽ ആകും.അതേ സമയം വിദ്യകൊണ്ടു പ്രബുദ്ധരാക്കുക, സംഘടന കൊണ്ടു ശക്തരാകുക എന്നീ ഗുരുവിൻ്റെ വാക്കുകൾ സമകാലത്ത് ഉച്ചരിക്കാൻ ശ്രമിച്ചാൽ വിദ്യകൊണ്ട് സ്കിൽ ഡവലപ്പു ചെയ്യുക, വിദ്യകൊണ്ട് കടക്കാരാവുക, തുടങ്ങിയവ നടപ്പിലാക്കുന്ന സമകാല മുതലാളിത്ത വ്യവസ്ഥയ്ക്ക് എതിരെ സമരം ചെയ്യേണ്ടി വരും. നഷ്ടപ്പെടുന്ന സ്വപ്നങ്ങൾക്കും തൊഴിലുകൾക്കും വേണ്ടി,തൊഴിലവകാശങ്ങൾക്ക് വേണ്ടി, വേതനമില്ലാത്ത,ഒരു തൊഴിലുറപ്പുമില്ലാത്ത ആശയറ്റ തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളേണ്ടിവരും. പണ്ട് വിദ്യയിൽ നിന്നും ആട്ടിയകറ്റപ്പെട്ടവർ തന്നെയാവും പുതിയ വ്യവസ്ഥയിലും കൂടുതലും പുറന്തള്ളപ്പെടുക. ഇതൊന്നുമറിയാതെ നമുക്ക് ദളിതിസ്റ്റുകളും വിപ്ലവകാരികളുമായി ലൈക്കുകളുടെ എണ്ണവും എണ്ണി കഴിഞ്ഞുകൂടാം.
കുട്ടികളെ നഴ്സറിയിൽ കൊണ്ടു ചേർക്കുന്നത് കുട്ടികൾക്ക് അറിവ് പെട്ടെന്നു കിട്ടിക്കോട്ടെ എന്നു കരുതി മാത്രമല്ല. വീട്ടിലെ അക്രമം സഹിക്കവയ്യാതെ കൂടിയാണ്. വിനിമയവും അറിവിൻ്റെ ആഹ്ളാദവും പൊതുവിടവും നഷ്ടപ്പെട്ട് ഡിജിറ്റൽ തടവറയിൽ അകപ്പെട്ട കുട്ടികൾ അക്രമത്തിലേക്ക് തിരിയുന്നു. അടച്ചിട്ട കൊറോണാകാലം നമ്മുടെ കുട്ടികളിൽ നിന്നും യൗവ്വനമാണ് മുറിച്ചു വാങ്ങിയത്.അവരുടെ സിലബസിൽ നിന്നും ചരിത്രമാണ് നീക്കം ചെയ്തത്.അവർക്ക് അവരുടെ സ്വപ്നങ്ങൾ തിരിച്ചു കൊടുക്കൂ..
തികച്ചും സമകാലികമായ എഴുത്ത് .👍
കുട്ടികളെ നഴ്സറിയിൽ കൊണ്ടു ചേർക്കുന്നത് കുട്ടികൾക്ക് അറിവ് പെട്ടെന്നു കിട്ടിക്കോട്ടെ എന്നു കരുതി മാത്രമല്ല. വീട്ടിലെ അക്രമം സഹിക്കവയ്യാതെ കൂടിയാണ്. വിനിമയവും അറിവിൻ്റെ ആഹ്ളാദവും പൊതുവിടവും നഷ്ടപ്പെട്ട് ഡിജിറ്റൽ തടവറയിൽ അകപ്പെട്ട കുട്ടികൾ അക്രമത്തിലേക്ക് തിരിയുന്നു. അടച്ചിട്ട കൊറോണാകാലം നമ്മുടെ കുട്ടികളിൽ നിന്നും യൗവ്വനമാണ് മുറിച്ചു വാങ്ങിയത്.അവരുടെ സിലബസിൽ നിന്നും ചരിത്രമാണ് നീക്കം ചെയ്തത്.അവർക്ക് അവരുടെ സ്വപ്നങ്ങൾ തിരിച്ചു കൊടുക്കൂ..💙
+5