സാഹിത്യോത്സവങ്ങളും പ്രഭാഷണങ്ങളും

മുന്നുര

February 10, 2025
ഏതാണ്ട് 1960കൾ മുതൽ 1980കൾ വരെയുള്ള കാലഘട്ടത്തെയാണ് യൂറോപ്പിൽ തിയറി ഫെയ്സ് (Theory face) എന്നു പറയപ്പെടുന്നത്. സിദ്ധാന്തങ്ങളുടെ കാലഘട്ടം എന്നു വിളിച്ചു. സാധാരണ ഗതിയിൽ ഉത്തരാധുനിക സിദ്ധാന്തകാലഘട്ടമെന്ന് പറയാം. ഘടനാ വാദ-ഘടനാ വാദാനന്തര കാലമെന്നുമൊക്കെ അതു വിളിക്കപ്പെട്ടു. ആധുനികതയുടെ വിമർശനമായാണ് അത് അവതരിച്ചത്.എന്നാൽ ആധുനികത എന്നു വിളിക്കപ്പെട്ട കാലത്തെ  മെച്ചപ്പെട്ട ആശയങ്ങളുടെ പ്രച്ഛന്നങ്ങളെ നിർമ്മിക്കുകയും വ്യാവസായികാടിസ്ഥാനത്തിൽ ലളിതവത്കരിക്കുകയുമാണ് അവർ ചെയ്തത്.എഴുത്തുകാരൻ്റെ വിവക്ഷ മിഥ്യയാണെന്നു പറഞ്ഞ (intentional fallacy) വിംസാറ്റിനെയും (William K. Wimsatt and Monroe C. Beardsley) എഴുത്തു വായനക്കാരനാണ് പൂർത്തിയാക്കുന്നത് എന്നു പറഞ്ഞ സാർത്രിനെയും വികലമായി അനുകരിച്ചാണ് എഴുത്തുകാരൻ്റെ മരണം എന്ന ആശയം ബാർത്ത് രൂപപ്പെടുത്തുന്നത്.(The Death of the Author – Roland barthes) എന്നാൽ ബാർത്തിലെത്തുമ്പോൾ വായന എന്നത് ചരിത്ര രഹിതമായ ഒരു പ്രവർത്തനവും ( എഴുത്തുകാരൻ എന്നത് കൃതിയുടെ ഭൂതകാലമെന്ന് ബാർത്ത് ) സൂപ്പർ മാർക്കറ്റിൽ നിന്നുമുള്ള പെറുക്കിയെടുക്കലിൻ്റെ സ്വാതന്ത്ര്യവുമായി മാറുന്നു. പല വായനകൾ ഉണ്ട് എന്നുള്ള ആധുനികതയ്ക്ക് ശേഷം ആർക്കുമറിയാവുന്ന അതീവ ലളിതമായ കാര്യം അതിനിഗൂഢമായ ആഡംബരമായി അക്കാദമികളിലും മാസികകളിലും നിറഞ്ഞാടി.ദറിദയും ബാർത്തും സൈദ്ധാന്തിക ദൈവങ്ങളായി മാറി. കേരളത്തിൽ തൊണ്ണൂറുകൾക്ക് ശേഷമാണ് ഈ സിദ്ധാന്തകാലം പ്രത്യക്ഷപ്പെട്ടത്. യുക്തിയെയും മൂല്യവിമർശനത്തെയും ഒഴിവാക്കുന്നു എന്നതിനാലാണ് മുതലാളിത്തം ഇതിനെ ഉയർത്തി കൊണ്ടുവന്നത്. സിദ്ധാന്തങ്ങളെ വിശദീകരിക്കാനുള്ള വസ്തുവായി അങ്ങനെ പാഠപുസ്തകങ്ങൾ മാറി. അതിസാധാരമായ കാര്യങ്ങൾ അസാധാരണ സൈദ്ധാന്തിക വെളിപാടായി എല്ലാ മാസികകളിലും  പാഠപുസ്തകങ്ങളിലും പ്രത്യക്ഷപ്പെട്ടു. വാമൊഴി / വരമൊഴി, മിത്ത് / ചരിത്രം, സ്ത്രീ / പുരുഷൻ, അവർണ്ണൻ/സവർണ്ണൻ, ഭൂമി / മനുഷ്യൻ, ഗ്രാമം / നഗരം, പ്രാദേശികത/ ദേശീയത തുടങ്ങിയുള്ള ഏവർക്കുമറിയാവുന്ന ലളിത ദ്വന്ദ്വങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കുന്നവർ സൈദ്ധാന്തികരായി, സാഹിത്യകാരന്മാരായി, പ്രഭാഷകരായി. മാധ്യമ സ്ഥാപനങ്ങളും അക്കാദമികളും അർത്ഥരഹിതമായ സംവാദങ്ങൾ കൊണ്ടു നിറഞ്ഞു.ജീവിതത്തെ വിശദീകരിക്കാനും മുന്നോട്ട് നയിക്കാനുമാണ് പ്രഭാഷണങ്ങളും സിദ്ധാന്ത നിർമ്മിതികളും ഉത്തരാധുനിക പൂർവ്വകാലത്ത് കുറെയെങ്കിലും നടന്നത്.  കേരളത്തിലെ കാര്യം നോക്കിയാൽ കേസരിയോ മുണ്ടശ്ശേരിയോ മാരാരോ എം എൻ വിജയനോ എസ് സുധീഷോ ഏതെങ്കിലും സിദ്ധാന്തത്തെ വിശദീകരിക്കാനല്ല എഴുതിയത്.ജീവിതത്തെ വ്യാഖ്യാനിക്കാനാണ്, വിമർശിക്കാനാണ്, പുനർനിർമ്മിക്കാനാണ്;അവർക്ക് എന്തൊക്കെ കുറവുകൾ ഉണ്ടായാലും. 
 
ഏതെങ്കിലും സിദ്ധാന്തം സാഹിത്യത്തിൽ തിരയുക എന്നത് ഇവിടെ എഴുപതുകൾ  മുതൽ തുടങ്ങിയെങ്കിലും തൊണ്ണൂറുകളിലാണ് ശക്തി പ്രാപിച്ചത്.( യൂറോപ്പിൽ ആഫ്റ്റർ തിയറി എന്നു പറഞ്ഞ് സിദ്ധാന്തകാലത്തെ മാർക്സിയൻ സംസ്കാര വിമർശകർ വിമർശിക്കുന്ന കാലമാണത്.ഇവിടെ എല്ലാം ഒന്നായിരുന്നു. ഉത്തരാധുനികരും ഉത്തരാധുനിക വിമർശകരും കേരളത്തിൽ ഒരു പാത്രത്തിലിരുന്ന് ഉണ്ണുന്നവരായിരുന്നു.എല്ലാരും ഗാന്ധിയരും എല്ലാരും അംബേക്കർ വാദികളുമായിരിക്കുന്ന പോലെ )പ്രിൻ്റ് മാസികകളിലെ ഉപരിപ്ലവ സിദ്ധാന്ത വിചാരങ്ങളും സാഹിത്യങ്ങളും മടുത്തവർക്കായി ‘സ്വാതന്ത്ര്യ ‘ത്തിൻ്റെ ഡിജിറ്റൽ ലോകം തുറന്നതാണ് അടുത്ത ഘട്ടം. അക്ഷരങ്ങളെയും യുക്തിയെയും എതിർത്ത പുതിയ ഉത്തരാധുനിക വ്യവസായികപാഠ്യപദ്ധതി നിരക്ഷരരാക്കി തീർത്ത ‘കുട്ടി’കൾക്കായി അത്ഭുത കഥകൾ പറയുന്ന യൂട്യൂബുകളും ഓഡിയോബുക്കുകളും വന്നു. തൊണ്ണൂറുകളിലെ പ്രിൻ്റ് മീഡിയ ഉയർത്തിക്കൊണ്ടു വന്ന ഉപരിപ്ലവകവികൾ സൈബർ കവികളാൽ വിചാരണ ചെയ്യപ്പെട്ടു. അതു ആത്മാർത്ഥത നിറഞ്ഞതാണെങ്കിലും അവസാനത്തെ പ്രിൻ്റ് കവിക്ക് പറയാനുള്ളത് തന്നെയാവും അവസാനത്തെ സൈബർ കവിക്കും പറയാനുള്ളത്.
 
തൊണ്ണൂറുകളിലെ വാമൊഴി ചരിത്രരചനാ വാദവും  പാർശ്വവത്കരിക്കപ്പെട്ടവരുടെ എന്ന നിലയിൽ വന്ന ഉത്തരാധുനികസൈദ്ധാന്തിക കണ്ണീരും സൈബർ സ്ഥലത്തിലെ കേവലം ഡേറ്റകളായിത്തീരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ആയിരക്കണക്കിന് പുറങ്ങളിൽ, ആയിരക്കണക്കിന് പ്രഭാഷണ വേദികളിൽ കേട്ട അർത്ഥരഹിതമായ സൈദ്ധാന്തിക സംവാദങ്ങളിൽ മനം മടുത്താണ് സൈബർ തടവറകളും ഭേദിച്ച് ആളുകൾ സാഹിത്യോത്സവങ്ങളിൽ ഒത്തുകൂടുന്നത്. കുട്ടികൾ, ഇനിയെങ്കിലും സൈദ്ധാന്തികസെമിനാറുകൾ നിർത്തൂ എന്നു പറയുന്നു. ആപൽക്കരമായി ലളിതവത്കരിക്കപ്പെട്ട  കാര്യങ്ങളുടെ അസാധാരണ പ്രഭാഷണങ്ങൾ കുട്ടികൾക്ക് മതിയായി.അവർ മാസികകളും പ്രഭാഷണങ്ങളും ഉപേക്ഷിച്ചു.പ്രഭാഷണത്തിന് ആളെ കിട്ടാനായി പാർട്ടി ആശ്രിതരോടും വിദ്യാർത്ഥികളോടും നടത്തിപ്പുകാർ ഉപദേശിക്കുന്നത്, നിങ്ങളുടെ ശരീരം മാത്രം ഇവിടെ മതി ആത്മാവ് എവിടെ പോയാലും കുഴപ്പമില്ല എന്നാണ്.
 
സിദ്ധാന്തസാഹിത്യത്തിലും പാർട്ടിമതപ്രഭാഷണങ്ങളിലും സൈബർ തടവറകളിലും ആത്മാവ് നഷ്ടപ്പെട്ട ജനക്കൂട്ടം പുറത്തേക്ക് ഇറങ്ങാനുള്ള ശ്രമമാണ് സാഹിത്യോത്സവങ്ങളിലെ പോസിറ്റീവായ കാര്യം.എന്നാൽ എല്ലാം ഷോപ്പിംഗ് ഫെസ്റ്റുവൽ ആകയാൽ, കടക്കാരാകുന്നതു പോലും ഉത്സവങ്ങളാകയാൽ ( ലോൺ മേളകൾ ), ചങ്ങലക്കിട്ട ആനകൾ തന്നെയാണ് എല്ലാ ഉത്സവങ്ങളുടെയും പ്രധാന ആകർഷണം എന്നതിനാൽ ആന വാലിലെ രോമം കൊണ്ടു നമുക്ക് തൃപ്തി അടയേണ്ടി വരും.
 
ആളുകളുടെ എണ്ണമാണ് ലാഭാധിഷ്ഠിത മുതലാളിത്ത കാലത്ത് എന്തിൻ്റെയും മഹാത്മ്യം. രോഗികളുടെ എണ്ണം കൂടുന്നതാണ് ഡോക്ടറുടെ മാഹാത്മ്യം.എന്നാൽ ഇനിയെങ്കിലും പത്തുപേരിൽ കൂടാത്ത സദസ്സുമായി സംവാദത്തിൽ ഏർപ്പെടുകയും വ്യവസായിക ആശയങ്ങളെ ചോദ്യം ചെയ്യുന്ന ആശയ നിർമ്മിതി നടത്തുകയും ചെയ്യുന്ന ഒരു സെമിനാർ സംസ്കാരം നമ്മുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
JOY THAMALAM
JOY THAMALAM
3 months ago

സാഹിത്യോത്സവങ്ങള്‍ സംഭവം കേമം എന്ന് പറയാതിരിക്കാന്‍ തരമില്ല.. വിപണി മൂല്യമുള്ള താരങ്ങളെ അവതരിപ്പിച്ചും താരമൂല്യമുള്ള അവതാരങ്ങളെ കെട്ടിയെഴുന്നള്ളിച്ചും മേളകള്‍ക്ക് പൊലിമ കൂട്ടി കച്ചവടം കൊഴുപ്പിക്കാന്‍ സംഘാടകര്‍ നടത്തുന്ന ശ്രമം വിജയിപ്പിക്കുന്നത് എന്നെ പോലുള്ള സാഹിത്യ പ്രേമികളാണ്.. ഈ സാഹിത്യ പ്രേമി ഗണത്തില്‍പ്പെട്ടവര്‍ക്ക് ഇമ്മാതിരി മേളകളിലൂടെ എന്തെങ്കിലും നല്ല നാല് കാര്യമെങ്കിലും കിട്ടുമോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല എന്ന് തന്നെയാണ്.. സംഘാടകര്‍ കെട്ടിയെഴുന്നള്ളിക്കുന്ന 99 ശതമാനം താരങ്ങള്‍ക്കും വകതിരിവും വെളിവും ഇല്ലന്നുള്ളതാണ് പരമാര്‍ഥം. കുറച്ച് നാള്‍ മുമ്പ് വരെ കോഴിക്കോട് മേളയില്‍ സ്ഥിരം പങ്കെടുക്കുമായിരുന്നു.. പിന്നീട് പോകാതെയായി.. അവിടെ വന്നിരുന്ന് ഗീര്‍വാണം മുഴക്കുന്ന എമ്പോക്കികളെക്കാള്‍ കൂടുതല്‍ പുസ്തകങ്ങളെഴുതുകയും പാട്ടുകളെഴുതുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന അഹങ്കാരം കൊണ്ട് പറയുകയല്ല.. വകതിരിവില്ലാത്ത അതിഥികളുടെ വിവരക്കേട് കേള്‍ക്കാന്‍ വയ്യാത്ത കൊണ്ടാണ്. പിന്നെ വേഷം കെട്ട് കാണാനും വയ്യ… ചില മഹാരഥന്മാര്‍ അവിടെ വന്ന് വീര്‍പ്പ് മുട്ടുന്നത് കണ്ട് സഹിക്കാതെ അന്തം വിട്ട് നിന്നു പോയിട്ടുണ്ട്

1
0
Would love your thoughts, please comment.x
()
x