
ശ്രീലക്ഷ്മി ആർ.
Published: 10 october 2024 കവിത
പെണ്ണൊഴുക്കിൽ വറ്റാത്ത ജീവിതം
വിയർത്തൊഴുകുന്ന നീർച്ചാലുകൾക്ക്
ഇനിയുമെഴുതി തീരാത്ത ഒരു കഥ അറിയാം.
അവളുടെ ഉടലെഴുതുന്ന
വേലിയേറ്റങ്ങളുടെ കഥ.
അത് തീരങ്ങളില്ലാതെ
മറുകരയില്ലാതെ ഇങ്ങനെ ഒഴുകും.
പാതിരാവോളം നീളുന്ന അടുക്കളയിലെ
കരി മായ്ക്കും.
നാളെ പൂക്കാനിരിക്കുന്ന ആൺവിത്തിനെ
ഒളിപ്പിച്ച കൂലിവേലയുടെ മണ്ണിൽ
ആ നനവ് പടർന്നു പിടിക്കും.
മൂക്കില്ലാത്തൊരു അഭിസാരികയാം പെണ്ണിന്റെ
കിടപ്പറയിലേക്കെറിയുന്ന അപരിചിതന്റെ
നാണയത്തുട്ടുകളിൽ ഉപ്പ് കലരും
അവളുടെ മേൽച്ചുണ്ടിലെ കാക്കപ്പുള്ളിയെ അത് കുളിപ്പിക്കും.
വാടകമുറിയിലെ കണക്ക് കൂട്ടലുകളിൽ
ആ തണുപ്പ് പതുങ്ങി ഒളിക്കും.
വേരുകളിൽ നനവൊളിപ്പിച്ച
ആ ഒറ്റമരം ഈ പ്രവാഹത്തിൽ
കടപുഴകി വീഴും.
പുതുപിറവിയുടെ കരച്ചിലിനായി യുദ്ധഭൂമിയിൽ കാത്തിരുന്ന്
മരണം തോൽക്കുന്ന വേദനയിൽ
നിലവിളിക്കുമ്പോഴും അത് ഒഴുകും.
വിയർത്തൊഴുകുന്ന വെറും
നീർച്ചാലുകൾ അല്ല അത്
ഉടലെഴുതുന്ന സമരത്തിന്റെ കഥ
ആ കഥ വായിക്കുമ്പോഴും ജലം
ജലപ്രവാഹം…അനന്തത…ഒഴുക്ക്.

ശ്രീലക്ഷ്മി ആർ.
രണ്ടാം വർഷം ബി.എഡ് മലയാളം എൻ.എസ്.എസ് ട്രെയിനിങ് കോളേജ് പന്തളം

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
