
ഡോ. ഷൂബ. കെ.എസ്.
Published: 10 JUne 2025 സാഹിത്യ പ്രതിചരിത്ര പരമ്പര
സ്വത്വവാദികളുടെ ഗുരുവും
കവിയായ ഗുരുവും

“ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ?
പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.
പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.
അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം.
അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”
(ആത് മോപദേശ ശതകം )
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോƒപി ന.
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതില്‍.
ഒരു ജാതിയില്‍ നിന്നല്ലോ
പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോ-
ളൊരു ജാതിയിലുള്ളതാം.
നരജാതിയില്‍ നിന്നത്രേ
പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ള
തന്തരം നരജാതിയില്‍
പറച്ചിയില്‍ നിന്നു പണ്ടു
പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍.
ഇല്ല ജാതിയിലൊന്നുണ്ടോ
വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തി-
ലല്ലോ ഭേദമിരുന്നിടൂ.
(ജാതി നിർണയം,1914)
അയ്യോയീ വെയിൽകൊണ്ടു വെന്തുരുകി വാ-
ടീടുന്നു നീയെന്നിയേ
കൈയേകിടുവതിന്നു കാൺകിലൊരുവൻ കാരുണ്യവാനാരഹോ!
പയ്യാർന്നീ ജനമാഴിയിൽ പതിവതി-
ന്മുന്നേ പരന്നൂഴിയിൽ
പെയ്യാറാകണമേ ഘനാംബു കൃപയാ ഗംഗാനദീധാമമേ.
നാടും കാടുമൊരേകണക്കിനു നശി-
ച്ചീടുന്നതും നെക്കിന-
ക്കീടും നീരുമൊഴിഞ്ഞു നാവുകൾ വറ-
ണ്ടീടുന്നതും നിത്യവും
തേടും ഞങ്ങളുമുള്ളു നൊന്തുതിരിയും
പാടും പരീക്ഷിച്ചു നി-
ന്നീടും നായകനെന്തു നന്മയരുളായ്-
വാനർദ്ധനാരീശ്വരാ.
ഊട്ടിത്തീറ്റി വളർത്തുമുമ്പർ തടിനീ-
നാഥന്നുമിപ്പോളുയിർ-
ക്കൂട്ടത്തോടൊരു കൂറുമില്ല കഥയെ-
അയ്യോ കുഴപ്പത്തിലായ് നാട്ടിൽക്കണ്ടതശേഷവും ബത നശി-
ച്ചീടുന്നതും കണ്ടു നീ മൂട്ടിൽത്തന്നെയിരുന്നിടുന്നു മുറയോ? മൂളർദ്ധനാരീശ്വരാ.
ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ,
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ നീയൊന്നുമോർത്തീലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോർത്തിരുന്നോരിലീ-
ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ കൂറർദ്ധനാരീശ്വരാ.
മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയിൽ ചൊല്പൊങ്ങുമപ്പും ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു-
ന്നീടുന്നു നീയെന്തഹോ! ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിൻ തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരർദ്ധനാരീശ്വരാ.
(അർദ്ധനാരീശ്വരസ്തവം, 1894)
ദൈവമേ! കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.
ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി –
സ്സായുജ്യം നൽകുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക.
ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
(ദൈവദശകം, 1914)
വരുമാറു വിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേർ;
ഉരുവാമുടൽ വിട്ടു കീർത്തിയാ-
മുരുവാർന്നിങ്ങനുകമ്പ നിന്നിടും.
പരമാർത്ഥമുരച്ചു തേർ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവൻ?
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ?
(അനുകമ്പാ ദശകം)
‘’കരുണാവാൻ നബി മുത്തു രത്നമോ’ എന്ന് അനുകമ്പാദശകത്തിൽ കുറിച്ച നാരായണ ഗുരു ആത്യന്തികമായി മനുഷ്യനന്മയിലധിഷ്ഠിതമായ കരുണയായി മതത്തെ ഭാവന ചെയ്തു. നബിയെ കാരുണ്യത്തിന്റെ സാരസർവസ്വമായി വിവേചിച്ചറിഞ്ഞ ഗുരുവിൽ തിളങ്ങിയ ഉന്നതമായ ഈ നീതി വാക്യങ്ങളെയാണ് ഹിന്ദുത്വർ കേരള മണ്ണിൽ നിന്നും നിഷ്കാസനം ചെയ്യാൻ ശ്രമിക്കുന്നത്. “ (കരുണാവാൻ നബി മുത്തുരത്നം എന്ന ലേഖനം)
ഇത് ഒരു ഉപരിവർഗ്ഗ ദളിതിസ്റ്റിൻ്റെ ഗുരുവിനെക്കുറിച്ചുള്ള ലേഖനത്തിൻ്റെ ആമുഖമാണ്. ഉപരിവർഗ്ഗ മാർക്സിസ്റ്റുകളിലും ഇത്തരം നിലപാട് കാണാം. ഇന്നു ജീവിച്ചിരുന്നെങ്കിൽ നാരായണ ഗുരു എല്ലാ മതത്തിലും പെട്ടവരുടെ ആരാധനാലയങ്ങളിൽ പോയി വിഗ്രഹപ്രതിഷ്ഠ നടത്തുന്ന ആളായിരിക്കും എന്നു ഉപരിവർഗ്ഗ മാർക്സിസ്റ്റ് പ്രഭാഷണങ്ങളിൽ കേൾക്കാൻ കഴിഞ്ഞു. ഇതു തന്നെ ഗുരുവിനെ ദൈവമെന്ന നിലയിൽ വിപണനം ചെയ്യുന്ന കച്ചവടക്കാരും പറയുന്നു.നിസ്കാരത്തിനും സുന്നത്തു കല്യാണത്തിനും മാമോദീസയ്ക്കും പോകുന്ന ഒരു മുതലാളിത്തകാലസർവ്വമതപുരോഹിതനായി, ഇന്ന് പണത്തിനും അധികാരത്തിനും യൂണിവേഴ്സിറ്റി പ്രൊഫസർ – വി. സി.- പി എസ് സി. മെമ്പർ -സാഹിത്യകാര പദവികൾക്കും വേണ്ടി നവപൗരോഹിത്യകർമ്മങ്ങൾ ചെയ്യുന്ന പ്രഭാഷകരും പ്രസംഗിച്ചു നടക്കുന്നു. മേൽപറഞ്ഞ ഉപരിവർഗ്ഗ ദളിതിസ്റ്റിൻ്റെ പ്രസ്താവത്തിൽ, “ഗുരു ആത്യന്തികമായി മനുഷ്യനന്മയിലധിഷ്ഠിതമായ കരുണയായി മതത്തെ ഭാവന ചെയ്തു.”ഇങ്ങനെ കാണാം. നിലവിലുള്ള മതങ്ങളെയെല്ലാം അതേപടി അംഗീകരിക്കുന്ന ആളല്ല നാരായണ ഗുരു എന്നു അദ്ദേഹം എഴുതിയത് വായിച്ചിട്ടുള്ള ചെറു പൈതങ്ങൾക്ക് വരെ മനസിലാകും.നിലവിലിരിക്കുന്ന അവസ്ഥയിൽ മതങ്ങൾ മനുഷ്യനന്മയിൽ അധിഷ്ഠിതമാണെങ്കിൽ ഏതെങ്കിലും നല്ല മതം സ്വീകരിക്കാൻ ഉപദേശിച്ചാൽ മതിയായിരുന്നല്ലോ (ഗാന്ധിജി അതാണല്ലോ ചെയ്തത്.) സി.വി.കുഞ്ഞിരാമനുള്ള മറുപടിയിൽ മതത്തിന് രണ്ടു വശങ്ങൾ ഉണ്ട് എന്നും ,അതിൽ ഒന്നു ബാഹ്യമായുള്ളതാണ് ,അതായത് ആചാരാനുഷ്ഠാനങ്ങൾ -അതിൽ നിരന്തരം മാറ്റം വരുത്തേണ്ടതാണ് എന്നു അദ്ദേഹം പറഞ്ഞു.ആഭ്യന്തരമായുള്ളത് ഒരാളിൻ്റെ ചിന്താ പരിണാമവുമായി ബന്ധപ്പെട്ടതാണ് എന്നു അദ്ദേഹം കൂട്ടിച്ചേർക്കുന്നു.”അതു വ്യക്തിയിൽ നിരന്തരം മാറുന്നു.” ( ഡോ.ടി.ഭാസ്കരൻ,ശ്രീനാരായണ ദർശനം പു. 69) ഓരോ വ്യക്തിയിലും ഓരോന്നായി മാറുന്നു. മതം എന്ന വാക്ക് നാരായണ ഗുരു ഉപയോഗിക്കുമ്പോൾ അതിന് നിലവിലുള്ള അർത്ഥം ഇല്ലാതായിത്തീരുന്നു.അതു കൊണ്ട് തന്നെ മറ്റൊരിടത്ത് മതത്തിന് അഭിപ്രായം എന്ന അർത്ഥമാണ് ഗുരു നൽകുന്നത്.ഇവിടെയെങ്ങും നബിയോ ക്രിസ്തുവോ സ്ഥാപിച്ചതെന്നു പറയപ്പെടുന്ന മതമല്ല എന്നു വ്യക്തമാണല്ലോ. താനൊരു മതത്തിലും പെട്ടയാളല്ല എന്നും താനൊരു മതവും സ്ഥാപിച്ചിട്ടില്ലെന്നും പച്ച മലയാളത്തിൽ പറഞ്ഞിട്ടുള്ള ഒരാളെ മതത്തിൽ മനുഷ്യനന്മകണ്ടെത്തിയ ആളായി അവതരിപ്പിക്കുന്നത് വ്യക്തിപരമായ മണ്ടത്തരം കൊണ്ടും ഗുരുവിനെ വായിക്കാത്തതു കൊണ്ടു മാകാമെങ്കിലും വ്യവസായികമാധ്യമങ്ങൾ ഇത്തരം ഇളംമനസ്സുകളെ ദൃശ്യപ്പെടുത്താൻ വ്യാവസായികകാരണങ്ങൾ ഉണ്ട്. രാഷ്ട്രീയആശയങ്ങളെയും നവോത്ഥാന രാഷ്ട്രീയത്തെയും മതവത്കരിക്കുക ഡിജിറ്റൽ മുതലാളിത്തത്തിന് ആവശ്യമാണ്. അതുകൊണ്ടാണ് മതസ്വത്വവാദം അവതരിപ്പിക്കുന്നത്.
മേൽപ്പറഞ്ഞ ‘അനുകമ്പാദശക’ത്തിൽ, ‘ കരുണാവാൻ നബി മുത്തു രത്നമോ?’ എന്ന ഏഴാമത്തെ ശ്ലോകത്തിലെ അവസാനത്തെ വരിയെ മുൻനിർത്തിയാണല്ലോ, ആത്യന്തികമായി മനുഷ്യനന്മയിൽ അധിഷ്ഠിതമായ കരുണയായി മതത്തെ ഭാവന ചെയ്തു എന്നു പറയുന്നത്. പക്ഷെ മതങ്ങളെത്തന്നെ ചോദ്യം ചെയ്യുന്ന സന്ദർഭത്തെയാണ് ഇവിടെ ദുരുപയോഗം ചെയ്തിരിക്കുന്നത്. താൻ പറഞ്ഞു വരുന്ന അനുകമ്പ മതങ്ങളെ മറികടക്കും എന്നു പറയുന്ന സന്ദർഭമാണത്. അനുകമ്പയുള്ളയാൾ ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, ശങ്കരാചാര്യർ, അവതാര പുരുഷൻ, ക്രിസ്തു, നബി എന്നിവരാണോ എന്നാണ് ചോദിക്കുന്നത്.ഇതിന് ടി.ഭാസ്കരൻ നൽകുന്ന വ്യാഖ്യാനം ഇങ്ങനെയാണ്: ” ഏതേതു മഹാനോട് ഉപമിച്ചാലും അനുകമ്പാശാലിയുടെ മഹത്ത്വം വേണ്ടത്ര പ്രകടമാകില്ലെന്നു സൂചന “. (ശ്രീനാരായണ ഗുരുവിൻ്റെ സമ്പൂർണ്ണ കൃതികൾ പു.493) കാരുണ്യശാലി എന്ന വിശേഷണത്തെക്കുറിച്ച് ടി.ഭാസ്കരൻ ഇങ്ങനെ പറയുന്നു: ‘’രാമനോടും ധർമ്മപുത്രനോടും യേശുവിനോടും നബിയോടും കാരുണ്യശാലിയെ ഉപമിക്കാം” അതായത് കരുണാവാൻ എന്ന വിശേഷണം നബിക്ക് മാത്രമായി കൊടുക്കുന്നതല്ല. ആണെന്ന് സമ്മതിച്ചാൽത്തന്നെ കാരുണ്യവാന്മാർ എന്നു പറയുന്ന മതപുരുഷന്മാർക്കും അപ്പുറം നിൽക്കുന്നതാണ് താൻ പറയുന്ന അനുകമ്പ എന്നാണ് ഗുരു പറയുന്നത്. അതിനെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് ആണ് ഗുരുവിനെ മതസ്വത്വവാദി ആക്കിയിരിക്കുന്നത് എന്നു വ്യക്തമാണല്ലോ.“നബിയെ കാരുണ്യത്തിന്റെ സാരസർവസ്വമായി വിവേചിച്ചറിഞ്ഞ ഗുരു “ എങ്കിൽ നബിയുടെ കാരുണ്യമാണ് താൻ പറയുന്ന അനുകമ്പ എന്നു പറഞ്ഞാൽ മതിയായിരുന്നല്ലോ. മാത്രമല്ല,നബിയുടെ മതത്തെ അതേപടി അംഗീകരിക്കുന്ന ആളാണ് ഗുരു എങ്കിൽ ഇവിടെ അതിനു മുൻപ് പറയുന്ന രാമനെയും ശങ്കരനെയും അവർ പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണമതത്തെയും ജാതിവ്യവസ്ഥയെയും അതേപടി അംഗീകരിക്കുന്ന ആളായിരിക്കണം. അങ്ങനെ അല്ല എന്നു ഏവർക്കുമറിയാമല്ലോ. (‘ശങ്കരന് തെറ്റിപ്പോയി’ എന്നു പ്രകടമായിത്തന്നെ അദ്ദേഹം പറഞ്ഞു.ബുദ്ധൻ പറഞ്ഞതിനെയും ബുദ്ധമതത്തെയും രണ്ടായി കണ്ടു. ജാതിഭേദങ്ങളെ നിശിതമായി എതിർത്തു. മതത്തിൻ്റെ എല്ലാ അടയാളങ്ങളെയും വിമർശിച്ചു.)ഗുരുവിനെ ദളിതിസ്റ്റ് ആക്കുന്നതും മുസ്ലീം സ്വത്വവാദിയാക്കുന്നതും ഹിന്ദുത്വവാദിയാക്കുന്നതും ഒരേ പ്രവർത്തനമാണ് എന്ന് മനസ്സിലാകുമല്ലോ.
മെറ്റാഫിസിക്സിനെയും മതത്തെയും വേർതിരിച്ചറിയാത്തതു കൊണ്ടാവാം ഗുരുവിനെ ഇത്തരത്തിൽ വായിക്കുന്നത്. അവരെ ഉപയോഗിക്കുന്ന വ്യാവസായിക മാധ്യമങ്ങൾക്ക് അവരുടേതായ താല്പര്യം ഉണ്ടായിരിക്കും. ഭാഷയും വാക്കുകളും അധിഭൗതിക ആശയങ്ങളും എല്ലാം ഉണ്ടാകുന്നത് മനുഷ്യൻ്റെ ആവശ്യവും അധ്വാനവുമായി ബന്ധപ്പെട്ടാണ്. മതം അത്തരം ആശയങ്ങൾ വിപരീതമാക്കുന്നുവെന്നോ വിപരീതമാകുമ്പോഴാണ് അതിനെ മതം എന്നു വിളിക്കുന്നതെന്നോ പറയാം. കുളിക്കുന്നതും വെള്ളം തളിക്കുന്നതും, ശരീരം വൃത്തിയാകുക പൊടിയെ അടക്കി നിർത്തുക തുടങ്ങിയ ഭൗതിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. എന്നാൽ ആ പ്രവർത്തനം ഭൗതിക ആവശ്യങ്ങളിൽ നിന്നും വിട പറയുമ്പോൾ, ആത്മീയ കർമ്മമാകുമ്പോൾ, ചടങ്ങായി മാറുമ്പോൾ, മതപരമായി മാറുമ്പോൾ മറ്റൊന്നാകുന്നു. വൃത്തിയാകലുമായി അതിനു ബന്ധമില്ലാതാകുന്നു. തറതൂക്കുന്ന തൊഴിലാളിയാവും പൊടിയടങ്ങാൻ വെള്ളം തളിക്കുക എന്ന ആശയം കണ്ടു പിടിച്ചത്. പക്ഷെ അതു മതത്തിൻ്റെ ചടങ്ങാകുമ്പോൾ അതു കണ്ടു പിടിച്ച തൊഴിലാളിയെ പുറത്താക്കുന്നതിന് ആ ആത്മീയകർമ്മം ഉപയോഗിക്കപ്പെടാം. ഭൗതിക ആവശ്യങ്ങളിൽ നിന്നും അധ്വാനത്തിൽ നിന്നും ഉണ്ടാകുന്ന ആശയ- അനുഭവമണ്ഡലമാണ് അധിഭൗതികത (metaphysics) എന്നത്. അതു തുടർപ്രക്രിയയാണ്. ആ ആശയ മണ്ഡലം ഭൗതിക വസ്തുവായി മാറുകയും അതു വീണ്ടും ആശയമണ്ഡലത്തെ നിർമ്മിക്കുകയും ചെയ്യും.എന്നാൽ മതവും ഉപരിവർഗ്ഗതത്ത്വചിന്തയും മുതലാളിത്തം പോലുള്ളവ നിർദ്ദേശിക്കുന്ന യാന്ത്രിക ഭൗതികവാദവും ചെയ്യുന്നത് ഭൗതികം/ ആത്മീയം എന്നു വേർതിരിക്കുകയും മെറ്റാഫിസിക്സിന് ഭൗതിക മണ്ഡലവുമായുള്ള ബന്ധം വിച്ഛേദിക്കുകയുമാണ്.
എഞ്ചിനിയറിംഗ് എന്ന വാക്കിന് പകരം ടെക്നോളജി എന്ന വാക്ക് കൂടുതൽ ഉപയോഗിക്കുമ്പോൾ എല്ലാ കോഴ്സും ബിടെക്കും എം.ടെക്കുമായി മാറുന്ന സമകാലവ്യാവസായിക പാഠ്യപദ്ധതി തൊഴിലിനുപകരിക്കാത്ത ഒരു കോഴ്സും വേണ്ടതില്ല എന്നു പറയുമ്പോൾ ആശയലോകത്തെ ഭൗതികലോകത്തിൽ നിന്നും വേർപെടുത്തുകയാണ്. പണ്ടത്തെപ്പോലെ
ഭൗതികത്തോട് വിട പറഞ്ഞു നിശ്ചലമായി നിർവ്വചിക്കപ്പെടുന്ന ആശയലോകം ആശയങ്ങളെ നിർമ്മിക്കുന്ന തൊഴിൽ ജീവിതങ്ങളെ അയിത്തക്കാരാക്കി, അടിമകളാക്കി മാറ്റും. അതുകൊണ്ടാണ് നാരായണ ഗുരു ദൈവം എന്ന മെറ്റാഫിസിക്സിനെ തൻ്റെ മലയാള ഭാഷകൊണ്ട് ( പ്രവൃത്തി കൊണ്ടും ) ചലന സന്നദ്ധമാക്കിയത്.ഗുരുവിൻ്റെ സ്തോത്രകൃതികൾ വിഗ്രഹഭഞ്ജന പ്രവർത്തനങ്ങളായിരുന്നു.ഭൂമിയിൽ നിന്നും കെട്ടു പൊട്ടി പറന്നു പോയ മെറ്റാഫിസിക്സിനെ, ദൈവത്തെ ഭൂമിയിലൂടെ നടത്തുന്ന പ്രക്രിയയായിരുന്നു അത്.ഭൂമിയിലൂടെ മയിലിൻ്റെ പുറത്തു കയറി വരുന്ന ദൈവമാണത്(സുബ്രഹ്മണ്യ കീർത്തനം -2 ).വെയ്ലും തീയും വിഴുങ്ങി കനൽ പ്രകാശം ചവുട്ടിപ്പിടിച്ചു നിൽക്കുന്ന മയിലിൻ്റെ പുറത്ത് കേറി വരുന്ന കുട്ടി (സു. കീ – 11 ) യാണ് ദൈവം. തന്നെപ്പോലുള്ള കുഞ്ഞുതന്നെയാണ് ദൈവവും.(നവമഞ്ജരി – 7) ഭൂമിയിലൂടെ ഓടി നടക്കുന്ന ദൈവം.ഭൂമിയിലൂടെ നടന്ന് ജോലി ചെയ്യുന്ന ആളാണ് ദൈവം, യഥാർത്ഥ സ്രഷ്ടാവ്. കരുവാൻ അഥവാ ആശാരി എന്ന വാക്കാണ് ദൈവത്തിനു പകരം പലയിടത്തും ഗുരു ഉപയോഗിക്കുന്നത്. “അറിവാം കരുവാൻ “ (ജാതി ലക്ഷണം – 9 ) എന്നാണ് പറയുന്നത്. ദത്തമായ പ്രകൃതിയിൽ സംസ്കാരത്തിൻ്റെ പുത്തൻ ശില്പങ്ങൾ തീർക്കുന്ന ആശാരിയാണ് ദൈവം. സംസ്കാരത്തിൻ്റെ യഥാർത്ഥനിർമ്മാതാക്കൾക്ക് അതിൻ്റെ കർതൃത്വം തിരിച്ചു വാങ്ങിക്കൊടുക്കുന്ന പ്രക്രിയയാണ് ഗുരു ചെയ്തത്.ഗർഭത്തെ വളർത്തിയെടുക്കുന്നയാളായാണ് ‘പിണ്ഡനന്ദി’ എന്ന കവിതയിൽ ദൈവത്തെ അവതരിപ്പിക്കുന്നത്.ചിദംബരാഷ്ടകത്തിൽ ലിംഗമായാണ് കാണുന്നത്. സർഗ്ഗാത്മകതയുടെ ചിഹ്നമായി ദൈവത്തെ ഇവിടെ കാണുന്നു.കാമനെയും കാലനെയും ഇല്ലാതാക്കിയ ജന്തുക്കളുടെ ഹൃദയചൈതന്യമായ ലിംഗം (ചിദംബരാഷ്ടകം 7).ദേവേന്ദ്രന്മാരുടെ അധികാരസ്വർഗ്ഗീയലൈംഗികസമൃദ്ധിയെയും (പ്രലോഭിപ്പിക്കുന്ന സ്ത്രീ) അതിൻ്റെ തന്നെ അപര മുഖമായ ലൈംഗികനിരാസത്തെയും (പതിവ്രതയായ സ്ത്രീ) ഒരു പോലെ എതിർക്കുന്ന പ്രണയലൈംഗികചിഹ്നമെന്ന നിലയിലാണ് കാമനെയും കാലനെയും ഇല്ലാതാക്കിയ ഹൃദയചൈതന്യമായ ലിംഗം ദൈവപ്രതിനിധാനമായി മാറുന്നത്. ഭൗതികപ്രകൃതിക്കും മാനസികപ്രകൃതിക്കും മേലുള്ള സംഹാരവും സൃഷ്ടിയും ആണ് സംസ്കാരം. നിലവിലുള്ള ലൈംഗികപ്രകൃതിയിൽ ഉണ്ടാക്കുന്ന നിർമ്മിതിയാണ് ഇന്നു കാണുന്ന മനുഷ്യബന്ധങ്ങൾ. അതുപോലെ നിലവിലുള്ള പ്രകൃതിയെ ഹിംസിച്ചിട്ട് മനുഷ്യൻ വയലും കുളവും നിർമ്മിക്കുന്നു.(ഒരു പീഡ ഇറുമ്പിനും വരുത്തരുത് എന്ന കേട്ട ഉടനെ ഗുരുവിൽ ഉത്തരാധുനിക ഭൂമി കേന്ദ്രിത പൈങ്കിളിപരിസ്ഥിതിവാദം ആരോപിക്കുന്ന വ്യാവസായിക മാധ്യമങ്ങളുണ്ട്). നിർമ്മാതാവും സഞ്ചാരിയുമാണ് ഗുരുവിൻ്റെ ദൈവം.
ആവിക്കപ്പലും നാവികനുമാണ് ഗുരുവിൻ്റെ ദൈവം. ഭക്ഷണവും വസ്ത്രവും നൽകുന്ന ആളാണ്.(ദൈവദശകം – 1,3 ). ഉത്പാദന സാമഗ്രിയും ഉത്പാദനം ചെയ്യുന്ന ആളും ഉത്പന്നവുമാണ് സംസ്കാരപ്രക്രിയയിലെ ഘടകങ്ങൾ. ഭൗതിക മണ്ഡലങ്ങളെയും ആശയ മണ്ഡലങ്ങളെയും നിർമ്മിക്കുന്നത് ഈ സാംസ്കാരിക പ്രക്രിയയാണ്. ഭൗതികതയുമായി വിടപറയുമ്പോൾ ആണ് ഉത്പന്നങ്ങൾക്ക് ,നിർമ്മിതികൾക്ക് അതു നിർമ്മിക്കുന്ന തൊഴിലാളികളുമായി, ഭൗതികലോകവുമായി ഉള്ള ബന്ധം ഇല്ലാതാകുമ്പോഴാണ് “മായ“അഥവാ പ്രതീതിയായി മാറുന്നത്.ഇന്നത്തെ കാലത്തെ മാധ്യമങ്ങളിലൂടെയാണ് നമുക്ക് ഇന്ദ്രിയ ഗ്രഹണം നടക്കുന്നത്. മാധ്യമങ്ങൾ നിർമ്മിക്കുന്നവൻ്റെ വ്യക്തിത്വത്തെ മറച്ചു പിടിക്കുന്നതിനാൽ നമ്മൾ ജീവിക്കുന്ന ലോകം മായയാണ് എന്നു പറയാം.എന്നാൽ അതു മായയാണ് എന്നു മനസ്സിലാക്കാൻ നമുക്ക് കഴിയും. പണിയാളരുടെ ഇച്ഛയെ പുറത്തു കൊണ്ടുവരാൻ കഴിയും. ഇത്തരം ആശയലോകത്തെ സൂചിപ്പിക്കാനാണ് ഉത്പന്നവും അതു നിർമ്മിക്കുന്നയാളും നിർമ്മിക്കുന്ന പ്രക്രിയയും ഉത്പാദനോപകരണങ്ങളും മായയും മായാവിയും മായയിൽ നിന്നും മാറ്റുന്നയാളും ദൈവമാണെന്നു പറയുന്നത്. നിർമ്മിതിയുടെയും അധ്വാനത്തിൻ്റെയും ചരിത്രപരമായ തുടർച്ചയാണ് സംസ്കാരം. ജ്ഞാനവും ആനന്ദവും ഭൂതവും ഭാവിയും നീ ആണ് എന്നു പറയുമ്പോൾ സംസ്കാരത്തെയും അതിൻ്റെ നിർമ്മാതാവിനെയും അതിൻ്റെ പ്രച്ഛന്നങ്ങളെയും അതിൽ നിന്നുമുള്ള വീണ്ടെടുപ്പിൻ്റെ ചരിത്രത്തെയും ദൈവം എന്ന വാക്കിൻ്റെ പരിധിയിൽ കൊണ്ടു വരുന്നു. ഇഹലോകത്തെ ദരിദ്രമാക്കുന്ന, മായയാക്കുന്ന അധികാരമായി മാത്രം ദൈവത്തെക്കുറിച്ചു പറയുമ്പോൾ രൂക്ഷമായ ദൈവവിമർശനം ഗുരു നടത്തുന്നു.നാടാകെ വെയിൽ കൊണ്ട് വെന്തുരുകുമ്പോൾ, തലയിൽ ഗംഗാജലവും പേറി നടക്കുന്നയാൾ,ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയപ്പോൾ ക്രൂരത്തീ വർഷിക്കുന്നയാൾ എന്നൊക്കെയാണ് വിമർശനം.(അർധനാരീശ്വരസ്തവം-1,2) ഒഴുകുന്ന ചരിത്രത്തെയും ചലിക്കുന്ന ഭൗതികലോകത്തെയും ഒരു നദിയെപ്പോലെ തലയിൽ വഹിക്കുമ്പോഴാണ് മതവും ദൈവവും പ്രതിഷ്ഠാ വത്കരണവും ഉണ്ടാകുന്നത്. ഭൗതിക സൗകര്യങ്ങളില്ലാത്ത, വിദ്യാഭ്യാസത്തിൽ നിന്നും ബുദ്ധിജീവിതത്തിൽ നിന്നും ആട്ടിയകറ്റപ്പെട്ട ദരിദ്രജീവിതം ജനങ്ങൾക്ക് ലഭിക്കുന്നത് അങ്ങനെയാണ്. ഭൂമിയിൽ സംസ്കാരത്തിൻ്റെ ഭൗതികവും ആത്മീയവുമായ അടയാളങ്ങൾ സൃഷ്ടിച്ചതിൻ്റെ സാംസ്കാരിക സൂചക ചിഹ്നമാണ് ഭൂമിയിൽ ഒഴുകുന്ന നദിയും ആകാശത്തെ ചന്ദ്രബിംബവും തലയിൽ വഹിക്കുന്ന ശിവൻ. (കലപ്പ കണ്ടു പിടിച്ചയാളാണ് ശിവൻ എന്ന് കേസരി എ.ബാലകൃഷ്ണപിള്ള)
പക്ഷെ ശിവൻ ദൈവമായി മാറുമ്പോൾ, മതശരീരമായി മാറുമ്പോൾ, ഭൂമിയും ശിവനെ സൃഷ്ടിച്ച ഭൂമിയിൽ പണി ചെയ്യുന്നവനും അധ:സ്ഥിതമാകുകയും മനുഷ്യൻ സൃഷ്ടിച്ച ദൈവം ഇല്ലാതാകുകയും ദൈവം സൃഷ്ടിച്ച ഭൂമിയും മനുഷ്യനും ഉണ്ടായിത്തീരുകയും ചെയ്യുന്നു. ഇത്തരത്തിൽ ഭാഷയിലും സമൂഹത്തിലും ഉള്ള, ഫിസിക്സിനോട് വിടപറഞ്ഞ, ഭൂമിയിൽ നിന്നും കുടിയിറക്കപ്പെടുന്ന മെറ്റാഫിസിക്സിനെ തിരികെ വിളിക്കുന്ന പ്രക്രിയയാണ് കവിത എന്നത്. കവിത രാഷ്ട്രീയ പ്രവർത്തനമായി, സാമൂഹിക പ്രവർത്തനമായി മാറുന്നത് അങ്ങനെയാണ്.അതു ചലനാത്മകമായ മെറ്റാഫിസിക്സാണ്.നാരായണ ഗുരു പ്രതിഷ്ഠകളിലൂടെ പ്രതിഷ്ഠകളെ നിരസിച്ച് ഇനി ദേവാലയങ്ങൾ വേണ്ട എന്നു കാണിച്ചു കൊടുത്ത പോലെ മതവത്കരിക്കപ്പെട്ട വാക്കുകളുടെ സവിശേഷ പ്രയോഗത്തിലൂടെ വാക്കുകളെ തുറന്നു വിട്ടു കൊണ്ട് കവിത എന്ത് എന്നു അദ്ദേഹം കാട്ടിത്തന്നു. മുദ്രാവാക്യങ്ങളും രാഷ്ട്രീയമീമാംസയുമായി അദ്ദേഹത്തിൻ്റെ കവിതകൾ മാറി. ദൈവം, ആത്മാവ്, ആത്മം, ആത്മാവ്, ബ്രഹ്മം, മായ,മോക്ഷം,ഇഹലോകം, പരലോകം എന്നീ വാക്കുകളെ മാത്രമല്ല തന്നെ ഏറ്റവും സ്വാധീനിച്ച ശൈവാദ്വൈതത്തെത്തന്നെയും ചലന സന്നദ്ധമാക്കി അതിനടിത്തട്ടിലെ സാംഖ്യ ദർശനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ സാംസ്കാരിക മനസിനെ സ്വാധീനിച്ച മെറ്റാഫിസിക്സിൻ്റെ ചരിത്രപരമായ വേരുകൾ വീണ്ടെടുക്കുകയാണ് ഗുരു ചെയ്തത്.
മതപരമായ ആശയ മണ്ഡലത്തിൽ നിരന്തരം ഉപയോഗിച്ച് പ്രവാഹ സാധ്യത അടഞ്ഞു പോയ വാക്കുകൾ വിപരീത അർത്ഥത്തിലും അതിൻ്റെ നിർമ്മിതിസന്ദർഭത്തിലെ അർത്ഥ സാധ്യതകളെ പ്രയോജനപ്പെടുത്തിയുമാണ് ഗുരു ഉപയോഗിക്കുന്നത്.(അശ്രദ്ധ വായനയിൽ ആത്മീയ പദാവലികളായി അവ തോന്നാം )‘’ കാളിയുടെ പഞ്ചമി ചന്ദ്രൻ പോലുള്ള നെറ്റിയിലേക്ക് ആഴ്ന്നു ഉള്ളിൽ പോയ ഏഴാഴിയാകുന്ന അരഞ്ഞാൺ ധരിച്ച വിഷ്ണുവും ശിവനും ബ്രഹ്മാവും മായയിൽ പെട്ടിരിക്കുന്നു എന്നു ‘കാളി നാടക’ത്തിൽ എഴുതുന്നു.(കാളി നാടകം 8) ഇഹലോകമല്ല ഗുരുവിന് ‘മായ’; ദൈവിക ലോകമാണ്. ആത്മം എന്നത് അഥവാ സെൽഫ് എന്നത് നിശ്ചലമോ മായ മാത്രമോ അല്ല. ശരീരവും മനസ്സും ചേർന്ന് സഞ്ചരിക്കുകയാണ്. പഞ്ചഭൂത നിർമ്മിതമാണ് ശരീരം.ശരീരം തോണിയാണ്.( ദേവീസ്തവം- 6) ലൗകികവും ആത്മീയവും രണ്ടല്ല എന്നും ഒരേ ഉദ്ദേശ്യത്തോടെ രണ്ടും പ്രവർത്തിക്കുന്നു എന്നും മനുഷ്യാത്മാവ് മഹത്തായ യാത്ര ചെയ്യുന്നു എന്നും അദ്ദേഹം ഗദ്യത്തിൽ പറഞ്ഞിട്ടുണ്ട് ( അദ്വൈത ജീവിതം ) ശരീരം മായയും ആത്മാവു സത്യവും എന്ന ശങ്കരാദ്വൈത നിലപാടല്ല ഗുരുവിൽ ഉള്ളത്. ആത്മത്തിൻ്റെ മോക്ഷത്തിനു തടസ്സമായി നിൽക്കുന്നത് ശരീരവും ഇന്ദ്രിയങ്ങളുമല്ല. മോക്ഷമെന്നത് സാക്ഷാത്കാരവും അല്ല. ഭൗതികത്തിൽ നിന്നുമുള്ള മോക്ഷമല്ല. ഭൗതികവും ആത്മീയവുമായ പരിണാമമാണ് മോക്ഷം.
മണ്ണോടെപ്പം പരിഗണിക്കപ്പെടുന്ന (സദാശിവദർശനം 4) ആത്മത്തിനുള്ള മോക്ഷം ഭൗതികവും ആത്മീയവുമായ പരിണാമമാണ്.
ഗർഭസ്ഥ ശിശുവിനെ പോലെ കരുവിലിരുന്ന ഞാൻ അഥവാ ആത്മം ( പിണ്ഡ നദി) സൃഷ്ടികർമ്മത്തിലേർപ്പെടുന്നതാണ് പുതിയ സമൂഹത്തിൻ്റെ പ്രസവം. മനുഷ്യന് ആത്മീയവും ഭൗതികവും പ്രാപഞ്ചികവുമായ പരിമിതികൾ ഉണ്ട്. അസമത്വം ഭൗതികമായ പരിമിതിയാണ്.വാർദ്ധക്യവും ക്ഷണികതയും പ്രാപഞ്ചികമായ പരിമിതിയാണ്. രണ്ടു ദു:ഖങ്ങളിൽ നിന്നും മനുഷ്യന് കരകയറണം. സുഖമാണ് മനുഷ്യലക്ഷ്യം (അദ്വൈത ജീവിതം ) ദാരിദ്ര്യവും അസമത്വവും മാത്രമല്ല (ഭൂമിയിൽ പട്ടിണിയും വരൾച്ചയുമാകുമ്പോൾ തലയിൽ വെള്ളവുമായിരിക്കുന്ന ശിവനെ മുൻപേ വിശദീകരിച്ചല്ലോ)റെയിൽവേഗത്തിൽ കടന്നു വരുന്ന ജരാനരകളും ( സുബ്രഹ്മണ്യ കീർത്തനം -11) ദു:ഖകാരണമാണ്. ഇംഗ്ലീഷു ഭാഷയും തീവണ്ടിയും അവരുടെ കച്ചവട ആവശ്യവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയതാണ്. ഞങ്ങളെ കൊല്ലാൻ കൊണ്ടുവന്നത് പക്ഷെ ഞങ്ങൾ ഞങ്ങളുടേതായ ആയുധമാക്കിയിട്ടുണ്ട്. ജരാനരകളുള്ള ശരീരമായാലും ബ്രിട്ടീഷ് കാരായാലും ജരാനരകളായാലും അവയിൽ നിന്നും ഓടി ഒളിക്കുകയല്ല വേണ്ടത്. എന്താണ് മോക്ഷം എന്താണ് സത്ത എന്ന ചോദ്യമാണ് ഗുരു ഇവിടെ ഉന്നയിക്കുന്നത്.ഇന്ദ്രിയലോകത്തു നിന്നുള്ള രക്ഷ നേടലല്ല മോക്ഷം. പ്രപഞ്ച സംസ്കാരത്തെ നയിക്കുന്ന നിരന്തരം പരിണമിക്കുന്ന ഒരു സത്തയെയാണ് സങ്കല്പിക്കുന്നത് .പ്രാചീന സാംഖ്യത്തിലാണ് അതിൻ്റെ വേരുകൾ. (ബുദ്ധനും ന്യായ ദാർശനികരും മാർക്സും സാർത്രുമൊക്കെ ഇക്കാര്യം പല രീതിയിൽ പറയാൻ ശ്രമിച്ചവരാണ്) ഉപനിഷത്തിൽ ബ്രഹ്മം എന്നത് നിശ്ചലമായ സത്തയല്ല.നാരായണ ഗുരുവിൻ്റെ ബ്രഹ്മസങ്കല്പവും അതായിരുന്നു.(‘ആഗോളീകരണ കാലത്തെ കുട്ടികൃഷ്ണമാരാര് ‘ എന്ന പുസ്തകത്തിൽ ഇതു വിശദീകരിച്ചിട്ടുണ്ട്.) ബ്രഹ്മം എന്നതിന് അറിവ് എന്ന മലയാള വാക്ക് ഉപയോഗിക്കുമ്പോൾ തന്നെ പരിവർത്തനാത്മകമായ സത്ത എന്ന അർത്ഥം വന്നു ചേരുന്നു.ഇഹലോകത്തിനു പുറത്തുള്ള സത്തയെയല്ല ‘അറിവ്’ എന്നു വിളിക്കുന്നത്. വ്യക്തമായും വ്യവഹാര വിഷയമായും അനുഭൂതി വിഷയമായും ഇരിക്കുന്ന പ്രപഞ്ചത്തിൽ എള്ളിൻ്റെ ഉള്ളിൽ എണ്ണ പോലെ കാണപ്പെടുന്ന കാളിയെക്കുറിച്ച് കാളി നാടകത്തിൽ പറയുന്നുണ്ട്.
“ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ?” ആത്മോപദേശ ശതകത്തിൽ വ്യക്തമായും ലോകത്തിന് പുറത്ത് ഒരു സത്തയില്ല എന്നു പറയുന്നുണ്ട്. പൂമാല പാമ്പായി തോന്നുന്നത് അങ്ങനെ കരുതുന്നവർക്കാണ്.ഈ ലോകം പാമ്പായി തോന്നുന്ന കയറുപോലെ മിഥ്യയാണെന്നു ശങ്കരാചാര്യർ പറയുമ്പോൾ അതിൻ്റെ നേർ വിപരീതമാണ് ഗുരു പറയുന്നത് എന്നു വ്യക്തമാണല്ലോ. ഉലകിന് പുറത്ത് സത്ത ഉണ്ടെന്നു പറയുന്നതാണ് മായയും മോഹവും. ആ മായയും ഈ ലോകം തന്നെ. ഇതാണ് ഗുരുവിൻ്റെ നിലപാട്. ആത് മോപദേശ ശതകത്തെക്കുറിച്ച് എസ്.സുധീഷ് ഇങ്ങനെ എഴുതുന്നു:
“അനിച്ഛാത്മകമായോ ഇച്ഛാത്മകമായോ യാദൃച്ഛികമായോ പദാർത്ഥപരിണാമ ഭാഗമായോ ഉണ്ടാകുന്നതോ നിർമ്മിക്കപ്പെടുന്നതോ ആയ ഉല്പന്നങ്ങൾ തമ്മിൽ വിവേചനം പാടില്ല എന്നൊരു സന്ദേശമാണ് ഉലകിന് വേറൊരു സത്തയില്ല എന്ന് സ്ഥാപിക്കുമ്പോൾ പുറപ്പെട്ടു വരുന്നത് . സാമൂഹ്യാധികാര ശ്രേണീ നിർമ്മാണം നടത്തുന്ന വൈദികബ്രാഹ്മിണിക്കൽ തത്വചിന്തയെ കീഴ്മേൽ മറിക്കുന്ന ഒരു സിദ്ധാന്തം എന്നതിലുപരി ഉലകത്തിലെ മാനവ ജീവിതം എങ്ങനെ ആയിരിക്കണം എന്നതിന്റെ ദർശനവും ഗുരു അവതരിപ്പിക്കുന്നു എന്നതു കൊണ്ടാണ് ആത്മോപദേശ ശതകം സമൂഹത്തോടുള്ള സംബോധനയും നവലോകത്തിന്റെ ,നവോത്ഥാനത്തിന്റെ മാനിഫെസ്റ്റോയുമായിത്തീരുന്നത് . ആരും ബ്രഹ്‌മാവിന്റെ മേൽ ഭാഗത്തു നിന്നും കീഴ്ഭാഗത്തു നിന്നും കിളിർത്തു വരുന്നില്ല ; ഉലകിന് വേറൊരു സത്തയില്ല; അതുണ്ട് ഇതുണ്ട് എന്നൊക്കെ പറയുന്നത് ജളത്വമാണ്” ( sudhish satrughnan എന്ന ഫെയ്സ് ബുക്ക് ഐ.ഡി.യിൽ ഗുരുവിൻ്റെ കൃതികളുടെ വ്യാഖ്യാനം കാണാം )
‘കാളീ നാടകം ‘ എന്ന കവിതയെക്കുറിച്ച് എസ്.സുധീഷ് ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്:
“അമ്മവാഴ്ചവ്യവസ്ഥയുടെ പുനരുദ്ധാരണത്തിൽ സ്വാഭാവികമായും ഊന്നൽ നൽകേണ്ടുന്ന മാതൃത്വാധികാര ത്തേക്കാളേറെ” കാളി ” രജസ്വലയായ പെണ്ണിന്റെ വാദ്യവും നൃത്തവും സംഗീതവുമായി മാറുന്നു.കാളി എന്ന ദൈവരൂപകത്തിനു ഇന്ത്യൻ അപബോധത്തിൽ വംശീയ വേരുകളുണ്ട് ;അർദ്ധനാരീശ്വരനും പാർവതിയും ഗുഹനുമെല്ലാം കാളിയെ പോലെ തന്നെ ദ്രാവിഡ വംശീയ അപ ബോധത്തിൽ വേരുകളുള്ള ദൈവരൂപകങ്ങളാണ്.എല്ലാ ദൈവരൂപകങ്ങളെയും സമകാലീന ജീവിതത്തിന്റെ ഇല്ലായ്മകൾക്കും അനീതികൾക്കുമെതിരെ പിടിച്ചു നിർത്താൻ ഗുരുവിനു കഴിഞ്ഞിട്ടുണ്ട് . സമകാലീനതയിൽ അവഗണിക്കപ്പെട്ടവളും അശുദ്ധമാക്കപ്പെട്ടവളുമായ പെണ്ണ് ‘അശുദ്ധ’ ത്തിനെതിരെ പോരാട്ടം നടത്തുമ്പോഴും ഗുരുവിന്റെ ഹൃദയത്തിലെ മുള്ള് ആയിരുന്നു.അവൾ ഗുരുവിന്റെ പെൺപ്രതിഭാഗമല്ല മറിച്ചു ദൈവശാസ്ത്രത്താൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു മാറുമറയ്ക്കാനാവകാശമില്ലാതായ പെണ്ണിന്റെ സാമൂഹ്യ സാന്നിദ്ധ്യമായിരുന്നു ; അത് നാരായണന്റെ തന്നെ പരിത്യജിക്കപ്പെട്ട ഇണയായിരുന്നു . അവഗണിക്കപ്പെട്ട വധുവായ കാളിയായിരുന്നു. അത് കൊണ്ട് അവൾ നാരായണന്റെ പെൺപ്രതിഭാഗമല്ലായിരുന്നു.നീ മനുഷ്യകുലത്തോട് നേരായ കൂറ് കാട്ടിയോ എന്ന് ഗുരു അർദ്ധനാരീശ്വരനോട് ചോദിക്കുന്നുന്നുണ്ട് .നീ നിന്റെ പെണ്ണിനോട് നീതികാട്ടിയോ എന്ന് ഗുരു ഗുരുവിനോടു ചോദിക്കുമ്പോൾ ,” മുറയ്ക്ക് മിന്നിമറയും അരിയ കണ്ണുകളിൽ അലഞ്ഞഴിയുമാഴിയുമായി, തെറിക്കുമൊരു പെൺകൊടി” ചരിത്രത്തുടിപ്പുകളുള്ള പെൺദൈവരൂപകമായി പ്രത്യക്ഷപ്പെട്ടു ഭാഷയിൽ നിറഞ്ഞാടുന്നു.”
ഉലകിന് പുറത്ത് സത്തയെ സങ്കല്പിക്കുന്ന നിലപാടുകളിൽ നഷ്ടപ്പെട്ട പ്രണയ ലൈംഗികതയെയും ലോക പ്രണയത്തെയും വീണ്ടെടുക്കാനാണ് “നെടു മോഹ നിദ്ര വിട്ടുണരുക “ എന്നു തൻ്റെ കവിതയിൽ ആശാൻ പ്രയോഗിച്ചത്. പ്രണയമല്ല, പ്രണയരാഹിത്യമാണ് ലീലയുടെ മോഹ നിദ്ര.മോഹനിദ്ര ലീലയുടെ മാത്രമല്ല, ഒരു കാലഘട്ടത്തിൻ്റെയാണ്. അതുകൊണ്ടാണ്, “തണ്ടാരിൽ വീണു മധുവുണ്ടു രമിക്കുമൊരു വണ്ടാണ് സൂരി സുകൃതി “ (ജനനീ നവരത്നമഞ്ജരി 3)എന്നു മോക്ഷാനുഭവത്തെക്കുറിച്ച് ഗുരു എഴുതുന്നത്.
നിരനിരയായി പൊന്തി വരുന്ന തിരയില്ലാത്ത കടലുമായുള്ള ആശ്ലേഷ (ശിവസ്തവം 9.)മാണ് കൊതിക്കുന്നത്.മുതലാളിത്തം ലോകത്തെ കടലായല്ല തിരയായാണ് കാണുന്നത്. ബൃഹദാഖ്യാനങ്ങളില്ല എന്നു അതിൻ്റെ വക്താക്കൾ പറയും. ചെറിയ കാര്യങ്ങളുടെ ദൈവങ്ങളെ ഉയർത്തിക്കൊണ്ട് വരുന്നു. ഡേറ്റകൾ തന്നെയാണ് ദൈവം.ജീവിതമെന്ന കടലിൽ ഡേറ്റകളുടെ തിരകൾ മാത്രമേ ഉള്ളു. നിശ്ചലമായ കടലിനെ അപനിർമ്മിച്ച് ഡേറ്റകളാക്കുന്നു. അതു മാത്രം സത്യമെന്നു നിർവ്വചിക്കുന്നു. മിഥ്യയാണ്, മാധ്യമ നിർമ്മിതയാഥാർത്ഥ്യമാണ് സത്യമെന്നു നിർവചനമുണ്ടാകുന്നു. എന്നാൽ നാരായണ ഗുരുവിൻ്റെ കവിത തിരകളൊടുങ്ങിയ കടലിനെയും ഉയർന്നു പൊങ്ങുന്ന കടലിനെയും ഒരുമിച്ച് വിഭാവനം ചെയ്യുന്നു. കാവ്യഭാഷ മാന്ത്രിക റിയലിസത്തിലേക്ക് നീങ്ങുന്നു.ജീവിതമെന്ന കടലിനെ തിരകളില്ലാ നിശ്ചലസ്തുവായോ തിരകളുടെ സമാഹാരമായോ കാണാതെ ‘ഗുണക്കടൽ നീന്തി’ കടക്കാനാണ് (മണ്ണന്തല ദേവീസ്തവം – 1) ഗുരു നിർദ്ദേശിക്കുന്നത്.’ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും’ ഡേറ്റകൾ മാത്രമല്ല ജീവിതം. എന്നാൽ എല്ലാവരെയും ഒന്നായി കണ്ട്, മിഥ്യയായി കണ്ട് മറികടന്നു പോകുന്നതുമല്ല. ഒരോന്നിൻ്റെയും പൊരുൾ അറിയും വിധം തൊട്ടെണ്ണണം. അപ്പോൾ നിങ്ങൾക്ക് ജാതിയുടെയും മതത്തിൻ്റെയും വംശത്തിൻ്റെയും സമ്പത്തിൻ്റെയും അശുദ്ധികളുടെയും അസമത്വങ്ങളുടെയും പൊരുളറിയാൻ കഴിയും. അപ്പോൾ ഒരു നോട്ടം പോലെ മനസ്സ് നിന്നിൽ നിശ്ചലമാകും.( ദൈവദശകം)ഇവിടെ ദൈവം ‘രാഷ്ട്രീയ നോട്ട’മാണ്. ആ നോട്ടമാണ് അറിവും അനുകമ്പയും ഗുരുവിൻ്റെ കവിതയും.
നാരായണ ഗുരു (1856-1928): മാടനാശാൻ – കുട്ടിയമ്മ ദമ്പതികളുടെ പുത്രനായി ചെമ്പഴന്തിയിൽ ജനിച്ചു.ചിന്തകൻ, സാമൂഹ്യ പ്രവർത്തകൻ, കവി, ഗദ്യകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.സംവാദങ്ങളിലൂടെയും സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും നവോത്ഥാന ആശയപ്രചരണം നടത്തി. ജാതിഭേദത്തെയും അയിത്തത്തെയും അതിനെ നിർമ്മിച്ച രാഷ്ട്രീയ തത്ത്വചിന്തയെയും വിമർശിച്ചു കൊണ്ട് സവിശേഷമായ നിലപാട് അവതരിപ്പിച്ചു. 1888-ലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ബ്രാഹ്മണമതത്തിൻ്റെ ദൈവസങ്കല്പത്തെ ചോദ്യം ചെയ്തു.ക്ഷേത്ര പ്രതിഷ്ഠയിലൂടെ നിലവിലുള്ള ദൈവ സങ്കല്പത്തെ നിഷേധിച്ചു. ഇനി ദേവാലയങ്ങൾ വേണ്ട വിദ്യാലയങ്ങൾ മതി എന്നു ഒടുവിൽ പറഞ്ഞു. നവോത്ഥാനം അധ:സ്ഥിത പക്ഷ മുന്നേറ്റത്തിൻ്റെ സമാഹൃത സൂചകമായി മാറി.എല്ലാത്തരം മതപരമായ ചടങ്ങുകളെയും നിഷേധിച്ചു. വിദ്യഭ്യാസം, സംഘടന, വ്യവസായം എന്നിവയുടെ പ്രാധാന്യം എടുത്തു പറഞ്ഞു. 1903-ൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന സംഘടന രൂപീകരിച്ചു.
കൃതികൾ:അദ്വൈതജീവിതം,വിനായകാഷ്ടകം,ഗുഹാഷ്ടകം,ബാഹുലേയാഷ്‌ടകം,ഷൺമുഖസ്തോത്രം,ഷൺമുഖദശകം,ഷാൺമാതുരസ്‌തവം,സുബ്രഹ്മണ്യകീർത്തനം,നവമഞ്ജരി,ദേവീസ്‌തവം,മണ്ണന്തലദേവീസ്തവം,ജനനീനവരത്നമഞ്ജരി,ഭദ്രകാള്യഷ്‌ടകം,കാളിനാടകം,ശിവപ്രസാദപഞ്ചകം,അർധനാരീശ്വരസ്തവം,ചിദംബരാഷ്ടക,ശിവസ്‌തവം,സദാശിവദർശനം,കോലതീരേശസ്തവം,ശിവശതകം,പിണ്ഡനന്ദി,ഇന്ദ്രിയവൈരാഗ്യം,ചിജ്ജഡചിന്തനം,ശ്രീവാസുദേവാഷ്ടക,ദൈവദശകം,ബ്രഹ്മവിദ്യാപഞ്ചകം,മുനിചര്യാപഞ്ചകം,നിർവൃതിപഞ്ചകം,മനനാതീതം,കുണ്ഡലിനിപ്പാട്ട്,അദ്വൈതദീപിക,സ്വാനുഭവഗീതി,ആത്മോപദേശശതകം,ദർശനമാല,ധർമം,മംഗളാശംസ (മാതൃകാസ്ഥാനം, സാഹോദര്യം, മുലൂരിന് ആശംസ, ധർമം പത്രത്തിനാശംസ, വിദ്യാനന്ദസ്വാമിക്കാശംസ, ആദ്യകാലകവിത, അഭേദം),ശ്ലോകത്രയി,ദത്താപഹാരം,ഒരു സമസ്യാപൂരണം,സദാചാരം,ജാതിനിർണയം,ജാതിലക്ഷണം,ആശ്രമം,അഹിംസ,ജീവകാരുണ്യപഞ്ചകം,അനുകമ്പാദശകം,അറിവ്,ഹോമമന്ത്രം,ശ്രീകൃഷ്‌ണദർശനം,ചരമശ്ലോകങ്ങൾ,ഈശാവാസ്യോപനിഷദ്ഭാഷ,തിരുക്കുറൾ-ഭാഷ,ഭാര്യാധർമം,ഒഴിവിലൊടുക്കം,ഒരു തമിഴ് ശ്ലോകം,തേവാരപ്പതികങ്കൾ,വേദാന്തസൂത്രം,ചിജ്ജഡചിന്തകം,ദൈവചിന്തനം 1,ദൈവചിന്തനം 2,ഗദ്യപ്രാർഥന,ആത്മവിലാസം,ശ്രീനാരായണധർമം

ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി
ഈ ലേഖനം ഓഫ് ലൈൻ പ്രസിദ്ധീകരണത്തിലും വരേണ്ടതാണ്. ഒരു പുസ്തകമാക്കാൻമാത്രം വൈപുല്യമുണ്ട് ഓരോ ഖണ്ഡികയ്ക്കും.