
കവളങ്ങാടൻ (റെജി കെ കെ)
Published: 10 June 2025 കവിത
ആശങ്ക

മുറ്റത്ത് ആരോ രാത്രിയിൽ ചുമച്ചെന്നും
മണലുരച്ചു നടന്നെന്നും
അവർ പിറ്റേന്ന്
അയൽ ചെവികളിൽ
വെളിപ്പെടുത്തി.
ആരായിരിക്കും?
ഞാനും അയലത്തെ പുരുഷന്മാരിലൊരാളാണ്
പഴയ മച്ചുള്ള വീടാണ്
മരപ്പട്ടി കയറിയ ചെത്തമായിരിക്കും
എന്നാശ്വസിപ്പിച്ചു.
പിന്നീടൊരിക്കൽ
ഇരുണ്ടു മൂടിയ
തൊടിയിലൂടെ പാതിരായ്ക്ക്
മഴവന്ന് പെരുകിയ നേരത്ത്
വാതിലിൽ
ശക്തമായി ഇടിച്ചെന്ന്
അവർ
പുലർമഞ്ഞിനോട് പറഞ്ഞുകേട്ടു,
അയലത്തെ മീശകൾ
മെത്തയിലുണ്ടായിരുന്നതും അവർ ഒന്നും കേൾക്കാതിരുന്നതും
കാവൽക്കാരികൾ സാക്ഷ്യപ്പെടുത്തി.
ഇടിമുഴങ്ങിയതാവും
നൂറ്റാണ്ടു തികഞ്ഞ വീടല്ലേ
തടികൾ കിടുങ്ങിയതാവും.
എങ്കിലും മുറ്റത്ത് കാല്പാടുണ്ടോയെന്ന്
പരിശോധനകളുണ്ടായി …..
അങ്ങനെയിരിക്കെ
തെക്കുവശത്തെ വീടിൻ്റെ തിണ്ണയിലിട്ട കസേരയിൽ
ഒരാളിരുന്ന്
സിഗരറ്റ് വലിക്കുന്നത് കണ്ടുവെന്നാണ്
കഴിഞ്ഞ വിഷൂൻ്റന്ന് രാത്രി അയൽ ഫോണുകളിലേക്ക് ഭയന്ന് പറഞ്ഞത്.
ആ വീട്ടിൽ
അന്നാരുമുണ്ടായിരുന്നില്ല,
ലുങ്കിയുടുത്ത രാത്രിയുടെ താടി പോലെ ഒരു മുളങ്കൂട്ടത്തിൻ്റെ മറവുണ്ടായിരുന്നെങ്കിലും
അവർ അയാളെ ശരിക്കും കണ്ടെന്നു പറഞ്ഞപ്പോൾ
ഞാനും ടോർച്ചു മിന്നിച്ചു കൊണ്ട് ഓടിച്ചെന്നു.
പലയിടത്തു നിന്ന് ടോർച്ചുകൾ
ആ വീടിനുനേരെ തിരിഞ്ഞു നിന്നപ്പോൾ
തിണ്ണയിലെ കസേരയിൽ എന്തോ ഇല്ലേ എന്നൊരവ്യക്തത !
വാക്കത്തികളുടെ പിൻബലത്തിൽ
അവിടേക്കോടിയെത്തിയ ആണുങ്ങൾ
ഒരു കറുത്ത പൂച്ചയെക്കണ്ട്
മ്യാവൂ എന്ന് മടങ്ങി.
പാതി വെളിപ്പെട്ട വാതിലിൽ
വലിച്ചു കെട്ടിയ വില്ല്
വിൽത്തലയിൽ എണനേത്രം വിറച്ചു
വിൽത്തടി വളഞ്ഞും
ഒതുങ്ങിയും വീണ്ടും വളഞ്ഞുമങ്ങനെ
പിന്നെപ്പിന്നെ
ജനാല വലിച്ചു തുറക്കുന്നതും
വാതിൽ തള്ളിത്തുറക്കുന്ന നെടുവീർപ്പുകളും
സിഗരറ്റുമണവും
തമാശകളായി.
നിലാവിനു പോലും അവർക്ക് ചെറിയ പ്രശ്നമുണ്ടോ എന്ന് സംശയമുണ്ടായി.
വിളറിയ പകലിൻ്റെ ശേഷിപ്പുകളടിച്ചുവാരാതെ ആ വീട് നിർലജ്ജം ഓരോ ആശങ്കകൾ പറഞ്ഞുകൊണ്ടിരുന്നു.
നേരോ നുണയോ എന്ന് പോയി തിരക്കാൻ
എനിക്കും ആഗ്രഹമുണ്ടായിരുന്നു.

കവളങ്ങാടൻ (റെജി കെ കെ)
HSST മലയാളം St Johns HSS കവളങ്ങാട് Phone- 9447608271

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്