ഡോ. ഷൂബ. കെ.എസ്.

Published: 10 February 2024 സാഹിത്യ പ്രതിചരിത്ര പരമ്പര

പുനലൂർ ബാലൻ (1929-1987)
 
പുനലൂർ ബാലൻ (1929-1987)
 
“ജലജനാഭ, ശയിപ്പു നീയിഹ
ജനജലോഷ്‌മളവീചിയിൽ 
 
തലയൊരായിരമുള്ള സാഗര-നാഗവിഷമയമൂർച്ഛയിൽ. 
 
അഴിമുഖങ്ങളിലലയടി-
ച്ചുയരുന്നു പാൽ, കടൽവെള്ളമായ് 
 
നഗരസാഗരമാർത്തിരമ്പുകയാണു ദാഹജലത്തിനാ, യഴൽപൂണ്ടു 
 
വിവശമലഞ്ഞ കണ്ണുകൾപോലെ മത്സ്യഗണങ്ങൾ ചത്തു, മലർന്നു പൊങ്ങി-
 
യൊഴുക്കിലാടിയുലഞ്ഞ നീർച്ചുഴി-
യാണു ഹാ! തവ സാഗരം
 
 തിരുവനന്തപുരേ വിളങ്ങിന 
പത്മനാഭ, നമോസ്‌തുതേ! “
 
(കോട്ടയിലെ പാട്ട്,1972)
 
“കൃത്രിമപ്പയ്യിന്റെ യുള്ളിൽ പ്രവേശിച്ചു ക്ഷത്രിയനായൊരു രാജാവേ’, 
നീ വാണ നാടനന്തൻകാടു, ശ്രീവാഴും കോടായ് ജനമൊരുപാടായി. 
പാടായി ജീവിതം: ചൂടിയ പൂവായി വാടിക്കരിഞ്ഞു കിടപ്പായി.
കാൺകനീ, ഞങ്ങൾക്കു മർത്ത്യരാകാനുള്ള
 നൂതന ഗർഭപ്രവേശങ്ങൾ 
യന്ത്രപ്പറവയോ പാവയോ പയ്യോയീ സന്തതചാരിണി കാമായനി?”
 
(ലിമറ്റഡ് സ്റ്റോപ്പ് )
 
“ഒരു കവി ജനിക്കുന്നു 
ചുടലയിൽത്തന്നെ.
 
ചിതയിൽ പുഞ്ചിരിക്കുന്നു 
പിറവിയും വാഴ്ത്തും!
 
ചുടലച്ചെമ്മണൽക്കുന്നിൽ
 കിളുർക്കുന്നു തെങ്ങ്!
 കയറുമ്പോൾ, കയറുമ്പോൾ
 കിളരുന്ന തെങ്ങ്!
 
ഇളനീരിൻ മധുരത്തിൻ
 പൊരുൾ തേടി വിണ്ണിൽ 
കയറുമ്പോളൊരു ചിന്ത
 പുകയുന്നു കണ്ണിൽ.
 ‘കയറുന്ന തെങ്ങിൽ, നി-
ന്നിറങ്ങുന്നതെങ്ങി’’നെ?”
 
( യമകവികല്പനം, 1972)
 
“എങ്ങനെ കൊല്ലുമീ മല്ലൻപിള്ളയെ? എല്ലാത്തലകളും പുകയുന്നു! ലക്ഷം പൊന്നു തലയ്ക്കുവച്ച് സർക്കാർ വിളംബരം ചെയ്യുന്നു.
മുറപോലെ സർക്കാർ ഭരിക്കുന്നൂ തൂറുപോലെ മല്ലനിരിക്കുന്നൂ.” 
 
( മല്ലൻപിള്ളയെ ഈച്ച കൊന്ന പാട്ട്,1972)
 
1950കൾ മുതൽ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങിയ കവിയാണ് പുനലൂർ ബാലൻ. തുടിക്കുന്ന താളുകൾ എന്ന സമാഹാരം 1950-ൽ ആണ് പ്രസിദ്ധീകരിക്കുന്നത്.ജന്മിത്തവ്യവസ്ഥയിൽ നിന്നും പരിണമിച്ച നാഗരികവും വ്യവസായികവുമായ ജീവിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ട ആധുനിക മനുഷ്യൻ്റെ വൈരുധ്യങ്ങളെ അഭിസംബോധന ചെയ്ത ആദ്യകാലകവിയാണ് പുനലൂർ ബാലൻ.ആധുനിക മനുഷ്യൻ നേരിടുന്ന അസ്തിത്വ പ്രശ്നങ്ങളെയും സത്യാന്വേഷണങ്ങളെയും അഗാധമായ കാവ്യാന്വേഷണങ്ങളാക്കുകയാണ് അദ്ദേഹം ചെയ്തത്. അധികാരം ജന്തുവത്കരിച്ച ജനതയുടെ അവസ്ഥയെ കാർട്ടൂൺ ശൈലിയിൽ വിമർശന വിധേയമാക്കുന്ന കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. മുറപോലെ ആധുനികസർക്കാരുകൾ മാറി മാറി ഭരിക്കുമ്പോഴും പഴയ രാജവാഴ്ചാമാതൃകയിൽ മനുഷ്യനെ പച്ചക്ക് തിന്നുന്ന മല്ലന്മാർ വളർന്നു വലുതാകുന്നത് ‘മല്ലൻപിള്ളയെ ഈച്ച കൊന്ന പാട്ടിൽ ‘ കാണാം. അടി കൊണ്ടാൽ ഉടനെ ചുളുങ്ങുന്ന കടലാസുപുലികളാണ് ഈ മല്ലന്മാർ. പക്ഷെ  അധികാരങ്ങളും കടലാസു മാധ്യമങ്ങളും നിർമ്മിക്കുന്ന ഈ മല്ലന്മാർ ജനങ്ങളെ ഈച്ചകളാക്കി മാറ്റുന്നു. ഈച്ചയുടെ മഹത്വവത്കരണം അസ്തിത്വ ദു:ഖമായി മാധ്യമങ്ങളിൽ നിറയുന്നു.കാലം തേങ്ങി നിരങ്ങുന്നു. കൊല്ലും കൊലയുമായി മല്ലന്മാർ വാഴുന്നു. എന്നാൽ ഈച്ചയുടെ ശല്യം മല്ലനെ സ്വയം കുത്തി മരിക്കുന്ന മണ്ടനാക്കി മാറ്റുന്നതാണ് കവിതയിൽ. അധികാരത്താൽ കാർട്ടൂൺ കഥാപാത്രങ്ങളായി മാറിയ എഴുപതുകളിലെ ജനതയെ കവി ഇങ്ങനെ പ്രതിരോധ സജ്ജമാക്കുന്നു.ജന്മിത്ത-രാജവാഴ്ചാ വ്യവസ്ഥയിൽ നിന്നും പുറത്തിറങ്ങുകയും ആധുനിക ജീവിതത്തിൽ എത്താതെ പോകുകയും ചെയ്യുന്ന ഒരു ജനതയുടെ നാഗരിക – ഗൃഹാതുരത്വത്തെ വിമർശിച്ചു കൊണ്ട് ചരിത്രത്തെ ചലിപ്പിക്കാനാണ് പുനലൂർ ബാലൻ കവിതകളെഴുതിയത്.ചുടലയിൽ തന്നെ ജനിക്കുകയും പിറവിയും വാഴ്വും ചിതയിലാകുകയും ചെയ്യുന്ന കവികളാണ് ചുറ്റും.ജന്മിത്ത വ്യവസ്ഥയുടെ ചിതയിൽ നിന്നും എഴുന്നേറ്റ് നടക്കാനാവാത്തവർ. എന്നാൽ കവികൾ ചിതകടന്നു മുന്നോട്ടു ജീവിതമുള്ളവരാണ്. ജീവിതാന്വേഷണത്തിലെ, സത്യാന്വേഷണത്തിലെ പ്രതിസന്ധികളാണിവ. ചുടലയിൽ നിന്നും കിളർന്നുയരുന്ന തെങ്ങ് കയറുമ്പോൾ കിളർന്നു പൊങ്ങുന്നതായി ‘യമകവികല്പനം ‘ എന്ന കവിതയിലെ സത്യാന്വേഷണം എന്ന ഖണ്ഡത്തിൽ പറയുന്നു. ഇളനീരിൻ്റെ മധുരം എന്ന പൊരുൾതേടി കയറുമ്പോൾ പുകയുന്ന കണ്ണിലെ ചിന്ത, കയറുന്ന തെങ്ങിൽ നിന്നും ഇറങ്ങുന്നതെങ്ങ് എന്നതും വളരുന്ന തെങ്ങിനെ പുണരുന്നതെങ്ങനെ എന്നതുമാണ്. നിരന്തരം ഇറങ്ങുകയും കയറുകയും ചെയ്യുന്ന വളരുന്ന ചരിത്രജീവിതത്തെ പുണരുന്ന കവിതകളാണ് അദ്ദേഹത്തിൻ്റേത്.
 
ചിലയിടത്തു മാത്രം നിർത്തുന്ന, ചിലരെ മാത്രം കയറ്റുന്ന ലിമിറ്റഡ് സ്റ്റോപ്പ് ആണ് ആധുനിക ജീവിതം. ഹിരണ്യഗർഭത്തിൽ കയറി ക്ഷത്രിയരായി തീരുന്ന രാജാക്കന്മാരെപ്പോലെയാണ് ആധുനികതയുടെ ലിമിറ്റഡ് സ്റ്റോപ്പിൽ കയറിയിറങ്ങുന്ന ആധുനിക മനഷ്യൻ. ലിമറ്റഡ് സ്റ്റോപ്പ് എന്ന കവിതയിൽ കവി ഈ കാര്യമാണ് അവതരിപ്പിക്കുന്നത്. ടാറ്റയുടെ ബസ്സിലാണ് ടാറ്റാ പറഞ്ഞ് ഡബിൾ ബല്ലടിച്ച് യാത്ര ചെയ്യുന്നത്. പണമുണ്ടെങ്കിൽ കടന്നു പോകാവുന്ന ഹിരണ്യഗർഭമായി ആധുനിക നാഗരികത മാറിപ്പോയിരിക്കുന്നു.(മുപ്പതു പൈസയും മുഷ്ക്കുമുണ്ടെങ്കിലീ ഗർഭഗൃഹത്തിൽ കടന്നാവൂ!) രാജവാഴ്ചയുടെ മൂല്യങ്ങൾ വ്യാവസായിക ആധുനികതയുടെ കാലത്ത് മറ്റൊരു രീതിയിൽ ആവർത്തിക്കുന്നു.ജന്മിത്തകാലത്തെ ഉപരിവർഗ്ഗം പണാധിഷ്ഠിതമായി വ്യാവസായിക ആധുനികതയിൽ ആവർത്തിക്കുന്നു. പഴയ കാല അധ:സ്ഥിതരെ വീണ്ടും അധ:സ്ഥിതാവസ്ഥയിലേക്ക് നയിക്കുന്ന അധികാര വ്യവസ്ഥ രൂപപ്പെട്ടു വരുന്നു. അതിൻ്റെ തണലിൽ അതിനനുകൂലമായി ഭാവുകത്വ നിർമ്മിതി നടത്തിയ പല സമകാലിക കവികളിൽ നിന്നും വ്യത്യസ്തമായി ആ അധികാരവ്യവസ്ഥയെ പ്രശ്നവത്കരിക്കുകയാണ് പുനലൂർ ബാലൻ എന്ന കവി ചെയ്തത്.തിരുവനന്തപുരത്തെ കിഴക്കേകോട്ടയിലെ നഗരത്തിരക്കിനെ വ്യാവസായിക ആധുനികതയുടെ സൂചകമായി വികസിപ്പിച്ചെടുക്കുന്ന ദീർഘമായ കവിതയാണ് ‘കോട്ടയിലെ പാട്ട്’. പഴയ രാജകൊട്ടാരത്തിൻ്റെയും ശ്രീപത്മനാഭ സ്വാമിയുടെയും ഇരിപ്പിടമായ കോട്ടയുടെ കിഴക്കേ ഭാഗമാണ് വർണ്ണനാ വിഷയം.ഏറ്റവും തിരക്കേറിയ നഗരം കൂടിയാണത്.’’നരക സങ്കട ദുസ്തരം, നര- / നഗര സാഗര മലയടിക്കുകയാണു / മങ്ങി മലച്ചു നില്പൂ മഹീതലത്തിൽ / മനുഷ്യജീവിത,മിവിടെ ‘ എന്നു കവി എഴുതുന്നു. വിഷ്ണു ശയിക്കുന്നത്,ജനസാഗരം തിരയടിക്കുന്ന തിരമാലയിൽ കഴിയുന്ന ആയിരം തലയുള്ള ജലനാഗത്തിൻ്റെ പുറത്താണ്. അഴിമുഖങ്ങളിൽ പാൽ അലയടിയുയരുന്നു. ദാഹജലത്തിനായി നഗര സാഗരമാർത്തിരമ്പുന്നു.അഴൽ പൂണ്ട് വിവശമലഞ്ഞ കണ്ണുകൾ പോലെ മത്സ്യ ഗണങ്ങൾ ചത്തു മലർന്നുപൊങ്ങി കിടക്കുന്ന നീർച്ചുഴിയാണ് ഈ നഗരസാഗരം എന്നു കവി എഴുതുന്നു.നഗരം വിഷ്ണു കിടക്കുന്ന പാലാഴിയാണ്, പക്ഷെ അതിൽ ദാഹിച്ചലഞ്ഞ കണ്ണുകൾ പോലെ മത്സ്യങ്ങൾ ചത്തു പൊന്തിക്കിടക്കുന്നു എന്നാണ് പറയുന്നത്. രാജകീയ മൂല്യങ്ങളുമായുള്ള ചങ്ങാത്ത ഭരണം സൃഷ്ടിച്ച വ്യാവസായിക നാഗരികതയിൽ അഴൽ പൂണ്ട് അലഞ്ഞ് ചത്തുമലച്ച അധ:സ്ഥിതജീവിതങ്ങളെയാണ് വിഷ്ണു ശയിക്കുന്ന നഗരപാൽക്കടലിനു മുകളിൽ ചത്തുപൊന്തി വരുന്ന മത്സ്യ ഗണങ്ങളുടെ അവതരണത്തിലൂടെ കവി ഉന്നയിക്കുന്നത്. മതം സൃഷ്ടിച്ച മിഥ്യകൾ പുതിയ വ്യാവസായികമതം ആവർത്തിക്കുന്നത് കവി കാണുന്നു. രണ്ടണയ്ക്ക് വാങ്ങിയ വിഷ്ണുവിഗ്രഹം അഞ്ചു രൂപയ്ക്ക് വിറ്റ്  ആ ലാഭത്താൽ പുതിയ ഈശ്വരനായി നടക്കുന്നത് ഈ കവിതയിൽ കാണാം. നഗര മൂല്യ ശൂന്യതയെ പ്രതിയാക്കി വ്യാവസായികാനുകൂലമാകും വിധം ജന്മിത്ത മൂല്യങ്ങളിലേക്ക് പല സമകാലിക കവികളും മടങ്ങിയപ്പോൾ മത- വ്യാവസായികമത മൂല്യങ്ങളെ ഇവിടെ മുഖാമുഖം നിർത്തുന്നു. 
 
കവിയുടെ കാലത്തെ കുപ്രസിദ്ധ കൊലപാതകിയായ രാമൻരാഘവൻ രാമനായിത്തന്നെ കവിതയിലെത്തുന്നു.( 1971ലെ രാമൻരാഘവൻ  എന്ന കവിതാ സമാഹാരത്തിലെ പ്രസ്തുത പേരുള്ള കവിത )രാമൻരാഘവനെ ശംബൂകനാണ് വിചാരണ ചെയ്യുന്നത്.ഗോഡ്സെയെ തള്ളിക്കളയുകയും രാമരാജ്യത്തെയും ഗാന്ധിയെയും പുൽകുകയും ചെയ്യുന്ന സമകാലിക കവികളുടെ നിഷേധമായി ഈ കവിത മാറുന്നുണ്ട്. ചരിത്രത്തെയും ചരിത്ര വൈരുധ്യങ്ങളെയും മനസ്സിലാക്കുകയും ഭൂതകാല ബന്ധങ്ങളും ബന്ധനങ്ങളും അറിഞ്ഞു വർത്തമാനകാലത്തെ നിർവ്വചിക്കുകയും ചെയ്യുന്ന അസ്തിത്വ അന്വേഷണത്തെ ചരിത്ര അന്വേഷണമാക്കി മാറ്റുന്ന സമീപനം കവിയിൽ കാണാം. അതാണ് കാലത്തിൽ കാല്പാടുള്ള കവിയാക്കി പുനലൂർ ബാലനെ മാറ്റുന്നത്
‘’ അക്കരയുടെ തീരത്തിൽ
തോണിയടുക്കാറായോ?
തീരമണൽത്തരികളിലെൻ
ചുവടുപതിക്കാറായോ ‘ (ഇരു തീരങ്ങൾക്കിടയിൽ, 1977)

ഡോ. ഷൂബ കെ.എസ്സ്.

പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Keezharoor Suku
Keezharoor Suku
3 months ago

❤️👏

1
0
Would love your thoughts, please comment.x
()
x