ഡോ. ഷൂബ. കെ.എസ്.

Published: 10 April 2025 സാഹിത്യ പ്രതിചരിത്ര പരമ്പര

തിരുനെല്ലൂർ കരുണാകരൻ (1924-2006)
 

“പിന്നെയുമെത്രയോ കാറ്റടിച്ചു, കര-പ്പച്ചകളെത്രയോ പൂത്തു!

പിന്നെയുമെത്രയോ മഞ്ഞുള്ള രാവുകൾ കണ്ണുനീർത്തുള്ളികൾ വാർത്തു!

രാവിൻ്റെ നീലിച്ച കണ്ണുനിറഞ്ഞപോ-
ലായിടും കായലിൽക്കൂടി

മൂടൽമഞ്ഞുള്ള നിലാവിലൂടിപ്പൊഴും പോകുമാറുണ്ടൊരു തോണി.

അങ്ങനെയച്ചെറുതോണിചെന്നക്കരെ വെൺമണൽത്തിട്ടയെപ്പുൽകും.

തോണിയിൽ നിന്നൊരു പാഴ്‌നിഴൽപ്പാടുടനാ മണൽത്തിട്ടിലിറങ്ങും.

ചില്ലയിൽ രാക്കിളി കൂടണച്ചുള്ളൊരു പുന്നപ്പടർപ്പിനു താഴെ

കൊച്ചുമൺകൂനയുണ്ടങ്ങിങ്ങു പുൽക്കൊടി-
പച്ചപടർന്നതിൻ ചാരെ,

ആ നിഴൽപ്പാടുചെന്നാഞ്ഞുവീഴും കര-
ഞ്ഞോതും പരാതികളോടെ,

കാമുകൻതൻമടിത്തട്ടിലുന്മാദിനി-
യാമൊരു പെൺകൊടിപോലെ.
( ‘റാണി’, അവസാന ഖണ്ഡം)

‘’കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ

നീലത്തിരമാലകൾ മേലേ നീന്തുന്നൊരു നീർക്കിളിപോലെ കാണാമത്തോണി പതുക്കെ ആലോലം പോകുന്നകലെ.

മാരാ നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ, സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ!

ആടും ജലറാണികളെന്നും ചൂടും തെളിമുത്തുംവാരി ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ!

ചേമന്തിപ്പൂമണമേറ്റു മൂവന്തി മയങ്ങുംനേരം സ്നേഹത്തിൻ മുന്തിരിനീരും ദേഹത്തിൻ ചൂടുംനൽകും.

(‘അന്തിമയങ്ങുമ്പോൾ ‘ എന്ന ഗാന സമാഹാരത്തിലെ, ‘കാറ്റേ നീ വീശരുതിപ്പോൾ ‘ എന്ന ഗാനം)

“ഞെട്ടിയോ വിറച്ചോ ഞാൻ?
ഓർമ്മയി; ല്ലൊരു ഞൊടി-
കൊണ്ടു ഞാൻ സങ്കല്പങ്ങൾ-
ക്കപ്പുറം കടക്കുന്നു.

അലതല്ലുകയാണെ-
ന്നുൾത്തടം ഭേദിച്ചുകൊ-
ണ്ടഭിമാനത്തിന്റേതാം മാനവ ഹർഷക്ഷോഭം.

വ്യോമത്തിൻ സനാതനാ-
ഗാധമീയേകാന്തത ഭൂമിതൻ നിശിതാഗ്ര-
ചിന്തയാൽപ്പിളരുമ്പോൾ

നിർഗ്ഗതയുഗങ്ങളെ ഞാൻ സ്മരിക്കുന്നു;മർത്ത്യ-
സഗ്ഗനിത്യോന്മേഷത്തി- ലെന്നെ ഞാൻ ദർശിക്കുന്നു.

ചക്രവാളത്തെ ക്കുള മ്പടിയാൽ പ്പൊടിയാക്കി – യുഗ്രവേഗത്തിൽപ്പാഞ്ഞു-പോകുമെൻ ശക്ത്യശ്വങ്ങൾ

അവതൻ ജനിത്രിയാം ധാത്രിയെ ഗ്ഗതിവേഗ-
പ്രഭയാൽ നീരാജനം ചെയ്യുന്നു പേർത്തും പേർത്തും.

ലീലയാ പരസ്പര-
ലീനങ്ങളാകും ദേശ-
കാലങ്ങൾ മൂർച്ഛിക്കുമീ-
നീലിമാപ്രസരത്തിൽ

ഞാനൊരത്ഭുത തടി-
ല്ലേഖയായ്പ്പടരുമ്പോൾ, ഞാൻ സ്വയം മറന്നിട്ടൊ-
രോർമ്മയായുണരുമ്പോൾ,

ഹാ! വസുന്ധര ദൂര-
ദൂരവീഥിയിലെങ്ങോ കേവലമൊരു പൊട്ടായ്, പൂമൊട്ടായ് ചുരുങ്ങുമ്പോൾ

ജീവരേണുവിലോരോ-
ന്നിങ്കലുമുദ്ദാമമായ് -ത്താവുമീയപൂർവാനു – -ഭൂതിക്കു പേരെന്താവോ!
(‘വിരഹം’ എന്ന കവിതയിൽ നിന്ന്)

“സ്വയമവൾ തളർന്നു പിൻവാങ്ങുമെന്നോർത്തു വി-
സ്‌മയമൊടുമുദാസീനനായി ഞാൻ നിൽക്കവേ

അരിശമൊടു കൗശികൻ ‘കൊല്ലുക കൊല്ലു’കെ
ന്നതിപരുഷമാംവിധമാജ്ഞ നൽകീടിനാൻ.

മുനിവരവചസ്സെന്നെ മറ്റൊരാളാക്കി; ഞാൻ കനിവണുവുമില്ലാതെയെയ്‌തു കൂരമ്പുകൾ.

ഇതുമൊരു മഹത്തായ ധർമ്മം-മഹർഷിതൻ ഹിതമനുസരിക്കെന്ന ധർമ്മം-സനാതനം.

ചിലപൊഴുതു കാണുമാറുണ്ടു ഞാൻ മാഞ്ഞുപോം
നിലയിൽ നിഴൽപോലെയാ വീരവനിതയെ.
അഴകു വഴിയുന്നൊരീ രാവിൽ നീയെന്തിനി-
പഴയ കഥയോർമ്മിച്ചു ചോദിച്ചിതോമലേ?”
( ‘സീത’ എന്ന ഖണ്ഡകാവ്യം നാലാം സർഗ്ഗത്തിൽ നിന്ന്)

കാറുകൊണ്ട് ഇരുണ്ട്, കാറ്റുകൊണ്ട് ആർത്തലറുന്ന കായലിലൂടെ അകലെ നിന്നും മുങ്ങി നിവർന്ന് സ്വയം തുഴഞ്ഞ് വരുന്ന ഒരു വഞ്ചി പോലെയാണ് തിരുനെല്ലൂർ കരുണാകരൻ്റെ കവിതകളിൽ വാക്കുകൾ വന്നു നിരക്കുന്നത്. ആളില്ലാതെ ആ വഞ്ചി എങ്ങനെയാണ് നമ്മുടെ അടുത്തേക്ക് എത്തുന്നത് എന്നു നമ്മെ അതിശയിപ്പിക്കും. അതേ സമയം കാറ്റുകൊണ്ട് വന്നെത്താമല്ലോ എന്നു സമാധാനിപ്പിക്കും.എന്നാൽ ആ വഞ്ചിയിൽ പണി ചെയ്ത് ഏതോ കൊടും കാറ്റിൽ ഇല്ലാതായിപ്പോയ ഒരാൾ ആ വഞ്ചിയിൽ ഇല്ലേ അയാളല്ലേ കരയിലെ സ്നേഹം തേടി അദൃശ്യമായി തുഴയുന്നത് എന്നു ഒരു നെഞ്ചിടിപ്പോടെ സംശയിപ്പിക്കും.

അഗാധമായ യാഥാർത്ഥ്യം അവതരിപ്പിക്കാനാണ് ഭാവന വേണ്ടി വരുന്നത്. യഥാതഥമായ കാല്പനിക യാഥാർത്ഥ്യമാണ് എല്ലാ കവിതകളും. റിയിലിസ്റ്റല്ലാത്ത കവി മൃതനാണ്, റിയലിസ്റ്റ് മാത്രമായ കവിയും മൃതനാണ് എന്ന നെരൂദയുടെ വാക്കുകൾ, ‘ ഗ്രീഷ്മ സന്ധ്യകൾ ‘എന്ന കവിതാ സമാഹാരത്തിൻ്റെ മുന്നിൽ തിരുനെല്ലൂർ ഉദ്ധരിക്കുന്നതു അതുകൊണ്ടാവണം. ഗ്രാമീണൻ്റെ ഭാഷയും കുളയട്ടപിടുത്തക്കാരൻ്റെ ജീവിതവും കവിതയിൽ വേണമെന്നു വേർഡ്സ് വർത്ത് പറഞ്ഞതും അതുകൊണ്ടാവാം. കവി ഒരു വിവർത്തകനാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പൂർവ്വകാല സാംസ്കാരികാനുഭവങ്ങളുടെ വിവർത്തകനാണ് കവി. തിരുനെല്ലൂർ കരുണാകരൻ ഒരു വിവർത്തകനായിരുന്നു. ആദിമ ചരിത്രാതീതകാലത്ത് രൂപം കൊള്ളുകയും ഇന്ത്യൻചരിത്രത്തിൻ്റെ തിരമാലകളിൽപ്പെട്ട് നിരന്തരം സഞ്ചരിക്കുകയും ചെയ്ത വിരഹപ്രണയത്തിൻ്റെ വിവർത്തകനായിരുന്നു അദ്ദേഹം.

ക്ലാസ്സിക് പ്രണയത്തെയും റൊമാൻ്റിക് പ്രണയത്തെയും അദ്ദേഹം വിവർത്തനം ചെയ്ത് മനുഷ്യ പ്രണയമാക്കിത്തീർത്തു. പൂർവ്വാനുഭവങ്ങളുടെ പുനർനിർമ്മാണങ്ങളാണ് ഇവിടെ വിവർത്തനം. കാമുകനെയും കാമുകിയെയും അവരുടെ പ്രണയ പശ്ചാത്തലങ്ങളെയും അവരുടെ പ്രണയ പ്രകടനങ്ങളെയും( സാങ്കേതികമായി പറഞ്ഞാൽ വിഭാവാദികളെ) വിവർത്തനത്തിലൂടെ മാറ്റിത്തീർക്കുന്നു.ശാകുന്തളം ക്ലാസ്സിക് പ്രണയത്തിൽ കാമുകൻ രാജാവും (പണമുള്ളവൻ) കാമുകി ആശ്രമ കന്യക (പാവപ്പെട്ടവൾ )യുമാണ്. ചങ്ങമ്പുഴയുടെ റൊമാൻ്റിക് പ്രണയത്തിൽ നേരേമറിച്ച് മണിമേടയിൽ കഴിയുന്ന കാമുകിയും വനമേഖലയിൽ കഴിയുന്ന പാവപ്പെട്ട കാമുകനുമാണ്. ക്ലാസ്സിക് പ്രണയത്തിലും റൊമാൻ്റിക് പ്രണയത്തിലും കാമുകീകാമുകന്മാർക്ക് പണിയൊന്നുമില്ല. പ്രണയം തുടങ്ങിയതോടെ രാജാവ് രാജാവിൻ്റെ പണിയും ചെയ്യുന്നില്ല. ശകുന്തളയാകട്ടെ ചെടിക്ക് വെള്ളം ഒഴിക്കുന്ന പണി പോലും ചെയ്യാൻ ശേഷിയില്ലാത്ത ആളാണ്. രമണനും ചന്ദ്രികയ്ക്കും പ്രണയിക്കുക എന്നതാണ് ആകെയുള്ള പണി.ശകുന്തളയും രമണനും കാട്ടിലാണ് പാർപ്പ് . പുഷ്പവും പുഴയും ആടും മാനുമൊക്കെ ഇവരുടെ കാട്ടിൽ ഉണ്ടെങ്കിലും ഏതോ അമ്യൂസ്മെൻറ് പാർക്കുപോലുള്ള സംരക്ഷിത സ്ഥലമാണവിടം. ഒരു നിശ്ചല സ്ഥലം. താൻ കാട്ടിലേക്ക് വരട്ടോ എന്നു ചന്ദ്രിക ചോദിക്കുമ്പോൾ വേണ്ട,എല്ലാം മറന്ന് പ്രവർത്തിക്കണ്ട എന്നു രമണൻ പറയുന്നു. ചന്ദ്രിക പ്രണയം മറന്ന് വീട്ടുകാരെ ഓർത്തു വേറെ കെട്ടുമ്പോൾ രമണൻ ആത്മഹത്യ ചെയ്യുന്നു. ശകുന്തള ദുഷ്യന്തനെ ഓർത്തിരുന്നത് കാരണം ദുഷ്യന്തൻ ശകുന്തളയെ മറക്കാൻ ശപിക്കപ്പെടുന്നു. കാല്പനികവത്കരിക്കപ്പെട്ട കാടും കൊട്ടാരവും തിരുനെല്ലൂരിൻ്റെ കവിതയിൽ വിവർത്തനം ചെയ്യപ്പെടുമ്പോൾ മറ്റൊന്നായി മാറുന്നു. വീടുവയ്ക്കാൻ ആഗ്രഹിക്കുന്ന വള്ളത്തൊഴിലാളിയായ നാണുവും കായൽത്തീരത്ത് കയർപിരിക്കുന്ന റാണിയുമാണ് തിരുനെല്ലൂരിൻ്റെ പ്രണയ കഥാപാത്രങ്ങൾ. (റാണി എന്ന ഖണ്ഡകാവ്യം, 1957). റാണി എന്ന പേരിൽ ഉപരിവർഗ്ഗ വ്യാമോഹം ഉണ്ടെങ്കിലും ക്ലാസിക് – റൊമാൻ്റിക് നായികമാരെയാണ് താൻ വിവർത്തനം ചെയ്യുന്നത് എന്നു സ്ഥാപിക്കുകയാണ് എഴുത്തുകാരൻ ഇതിലൂടെ.ആശ്രമത്തെയാണ് ,രമണൻ്റെ കാനനച്ചോലയെയാണ്, ‘ കായലിൻമാറിലലിഞ്ഞു ചേർന്നീടുവാ – /നായുന്ന കാനനച്ചോല ‘ എന്നു തിരുനെല്ലൂർ വിവർത്തനം ചെയ്യുന്നത്.ചിത്ര ചലന ഗ്രാമം എന്നാണ് ,കയർപിരിക്കും പോലെ ജീവിതം പിരിച്ചെടുക്കുന്ന അഷ്ടമുടിക്കായൽ പ്രദേശത്തെ കവി വർണ്ണിക്കുന്നത്. നിശ്ചലവനപ്രദേശമല്ലത്, ചലനാത്മകമാണത്.ചെടികൾക്കു വെള്ളമൊഴിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും പെണ്ണിനെ ഒളിഞ്ഞു നോക്കുന്ന രാജാവിനു പകരം വള്ളത്തിൽ പണിക്കു പോകുമ്പോൾ പെണ്ണിനു കേൾക്കാൻ വേണ്ടി പാടുന്ന നാണുവാണുള്ളത്. വ്യാജമുള്ള് കൊണ്ടുള്ള നോട്ടത്തിന് പകരം, ‘ തോണിയിൽ നിന്നവൻ പാടുമ്പോഴോമലിൻ /മാലി പൊട്ടുന്നതെന്തേ?’ എന്ന അനുഭാവവർണ്ണനയാണ്. പിന്നിലേക്ക് നടന്ന് കയറ് പിരിക്കുന്നതിനെയാണ് മാലിയെടുക്കുക എന്നു പറയുന്നത്. നാണുവിനെ കാണുമ്പോൾ പിരിക്കുന്ന കയറ് പൊട്ടുന്നു.കൂടെ പിരിക്കുന്ന തോഴിക്കും അതു ബുദ്ധിമുട്ടാണ്. ‘മാരനെ കാണുവാൻ കോരിത്തരിക്കുവാൻ / മാലി പൊട്ടിക്കണോ പെണ്ണേ’ എന്നാണ് ശകുന്തളയുടെ തോഴിയെപ്പോലെ റാണിയുടെ തോഴി പ്രണയത്തെ കളിയാക്കുന്നത്. റാണിയില്ലെങ്കിൽ നാണുവിൻ്റെ തോണി നീങ്ങില്ല. കാറ്റു മാറി വീശിയതായോ മുളങ്കഴ കേടുവന്നതായോ ആളുകൾക്ക് തോന്നും. ഇങ്ങനെ പ്രണയിച്ച അവർക്ക് തടസ്സം മറവിയല്ല.ക്ലാസിക് – റൊമാൻ്റിക് കൃതികളിലെ പ്രണയ സ്ഥലം ഏതോ സാങ്കല്പിക സ്ഥലമാണ്. അവിടെ സാധാരണ മനുഷ്യർക്ക് പ്രവേശനമില്ല. കൃഷ്ണനെയോ നമ്പൂതിരിയെയോ സാങ്കല്പികമായി പ്രണയിക്കുന്നതിൽ ആഹ്ളാദിക്കുന്ന രോഗാതുരമായ മനശ്ശാസ്ത്രമാണ് ഇന്ത്യക്കുണ്ടായിരുന്നത്.സാധാരണ പ്രണയം നിഷിദ്ധമാണ്. ഇന്ത്യൻസാങ്കല്പികമനശ്ശാസ്ത്ര പ്രണയപ്രദേശങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ട മനുഷ്യപ്രണയത്തിന് ഒരു സ്ഥലത്തെ നിർമ്മിച്ചു കൊടുക്കുകയായിരുന്നു തിരുനെല്ലൂർ. അതു കൊണ്ടാണ് ദേശത്തിനു വേണ്ടി, പ്രണയിക്കാനുള്ള സ്ഥലത്തിനു വേണ്ടി പണിയെടുത്ത് മരിച്ചു പോകുന്ന ഒരു നായകനെ ‘റാണി’എന്ന കവിതയിൽ കാണുന്നത് ( റാണിക്ക് എന്തുകൊണ്ട് അങ്ങനെയൊരു സ്വപ്നമില്ല എന്ന വിമർശനമുന്നയിക്കാമെങ്കിലും). നാണുവിൻ്റെ മരണശേഷം ആ സാനിധ്യമുള്ള വെൺമണൽത്തിട്ടയിൽ റാണി എത്തിച്ചേരുമ്പോൾ തീരത്തടിഞ്ഞു തകരുന്ന അലമാലകളും പറയുന്നത്, സ്വന്തമായി മണ്ണുവാങ്ങി അതിൽ കൊച്ചു കൂര കെട്ടി റാണിയെ കൊണ്ടു പോകുമെന്നാണ്.

സ്വന്തമായി ഒരു ദേശമോ പ്രണയമനശ്ശാസ്ത്രസ്ഥലമോ ഇല്ലാത്ത ഒരു ജനതയുടെ നിവൃത്തികേട് അവതരിപ്പിക്കാനാണ് അടിത്തട്ടിൽ മരണത്തിൻ്റെ ഇടിമുഴമുക്കമുള്ള പ്രണയത്തിൻ്റെ ജലപ്രദേശങ്ങൾ കവി അവതരിപ്പിക്കുന്നത്.(ജലവും ജലാശയവും താൻ സൃഷ്ടിച്ച സാംസ്കാരിക ഭൂപടത്തിൻ്റെ വൈകാരിക ജൈവവമായി തിരുനെല്ലൂർ കവിതകളിൽ അലിഞ്ഞു കിടപ്പുണ്ട് എന്നു ടി ടി ശ്രീകുമാർ നിരീക്ഷിക്കുന്നു.(ഇപ്രകാരമധ്യഷ്യമായി നിൽക്കും, മാതൃഭൂമി ഒക്ടോബർ 24, 30, 2021) താമരപ്പൊയ്കയ്ക്കടുത്തുള്ള കർഷകബാല കഴിഞ്ഞ കൊയ്ത്ത് കാലത്ത് വന്നു പോയ കാമുകന് സന്ദേശം പറഞ്ഞു വിടുന്നുണ്ട്. കാത്തിരിക്കുന്ന തന്നെ കുറിച്ച് പറയുമ്പോൾ നല്ലവനായ കാമുകന് എല്ലാം മനസ്സിലാകും ഇല്ലേൽ ഇങ്ങനെ പറയണമെന്നാണ് സന്ദേശം: “ഓമന താമസിക്കുന്നതിൻ ചാരത്ത് / താമരപ്പൊയ്കയുണ്ടെന്നും / താമര പൊയ്കയിൽ മുങ്ങിയാൽ പൊങ്ങുവാൻ താമസം നേരിടുമെന്നും “ ( ഒരു നാടൻസന്ദേശം).നിങ്ങൾ കാണുന്ന താമരപ്പൊയ്കകളുടെ അടിത്തട്ടിൽ വിരഹ പ്രണയത്തിന് താമസിക്കാനുള്ള ഇടം തേടുകയാണ്.തിരുനെല്ലൂരിൻ്റെ മിക്കവാറും എല്ലാ കവിതകളും വിരഹപ്രണയഗീതങ്ങളാകുന്നതും അതുകൊണ്ടാണ്.’പൂക്കൾ ചൂടിയും ചൂടിയ പൂവുക – /ളൊക്കെ വാടിയും കാത്തിരിക്കുന്നു ഞാൻ ‘, ‘ എത്തിടേണ്ടിടത്തെത്തിക്കുമോ കനി – /ഞ്ഞെൻ്റെ വേദന, യെൻ്റെയി പ്രാർത്ഥന?” ( കാത്തിരിക്കുന്നു ഞാൻ ) സ്ഥലത്തെ മായയാക്കിയത്, കത്തിച്ചു കളഞ്ഞത് തപോവനവഹ്നികളാണ് എന്നു ‘മായ ‘ (1961) എന്ന കവിതയിൽ പറയുന്നുണ്ട്.’’ കത്തിയാളും തപോവനവഹ്നികൾ / സത്യമാരാഞ്ഞ ബുദ്ധിതൻ ദീപ്തികൾ/ തീവ്രവൈരാഗ്യമോടേ യുഗങ്ങളായ്/ തീ കൊളുത്തിയിനീലകുഞ്ജങ്ങളിൽ ‘ എന്നാണ് എഴുതുന്നത്. ‘ പക്ഷെ ജീവിതം മായയല്ല അനശ്വരവും സുന്ദരവും ആണെന്നു കവിതയിൽ പറയുന്നു. ഭൂമിജീവിതം മായയാണ് എന്നു പറഞ്ഞ് അധ്വാനങ്ങളെ അപകർഷപ്പെടുത്തിയപ്പോഴാണ് പണിയാളരുടെ ജീവിതവും പ്രണയവും ഭൂമിയിൽ നിന്നും പുറന്തള്ളപ്പെട്ടതായത്. ഭൂമിയിൽ നിന്നും പുറന്തള്ളപ്പെട്ട ജലം മഴയായി മടങ്ങി വരുമ്പോലെ, പുറന്തള്ളപ്പെട്ട പ്രണയം ഭൂമിക്കയയ്ക്കുന്ന പ്രണയസന്ദേശങ്ങളാണ് കാളിദാസ കവിതകൾ പോലെ തിരുനെല്ലൂരിൻ്റെ കവിതകളും. ( മേഘസന്ദേശവിവർത്തനം ഇത്രയും മനോഹരമായത് തൻ്റെ കവിത തന്നെയായിരുന്നു അത് എന്നതുകൊണ്ടാണ്.)

മനുഷ്യൻ്റെ ഭൂമിയുമായുള്ള വിരഹം മഴ കാത്തു നിന്നിട്ട് മഴ കിട്ടാത്ത വേദനയായി ആ കവിതയിൽ നിറഞ്ഞു. “ഒരു തുള്ളി വെള്ളവും കരിമണ്ണിൽ വീണില്ല;/ കരിമണ്ണിൽ വീണതിടിത്തീ മാത്രം” ,”കരകളെത്തിരകളാൽ കയ്യേറ്റം ചെയ്യുന്ന / കടലിൻ്റെ വിരിമാറിൽപ്പെയ്യാൻ പോയി ” ( പെയ്യാത്ത കാറുകൾ)
ഭൂമിജീവിതത്തെ കയ്യേറ്റം ചെയ്യുന്നവരുടെ പക്കലാണ് സ്ഥലമെല്ലാം.

പ്രകൃതിയെയും ഭൂമിയെയും പുൽകുമ്പോഴും കേവലമായ പ്രകൃതിയിലേക്കുള്ള മടക്കമല്ല അദ്ദേഹത്തിൻ്റെ പ്രകൃതിസ്നേഹം. പ്രകൃതിയിൽ നിന്നും അധ്വാനിക്കുന്ന മനുഷ്യനെ ഒഴിവാക്കിയെടുത്താൽ പ്രകൃതി ടൂറിസ്റ്റ്കാഴ്ചാ സ്ഥലമായി മാറും. പ്രകൃതിയെ കാഴ്ചവസ്തുവാക്കി മാറ്റുന്ന ക്യാമറാപരിസ്ഥിതിവാദം ആധുനികകവിതയെന്ന പേരിലും ഉത്തരാധുനിക കവിത എന്ന പേരിലും ഉത്തരാധുനിക സിദ്ധാന്തമെന്ന പേരിലും കേരളത്തിൽ ലഭ്യമാണല്ലോ. വനത്തിൽ ജോലി ചെയ്യുന്ന ഗാർഡ് ഗർഭിണിയായ ഭാര്യയെ ചെറുതേനും കുറുന്തോട്ടിയുമായി കാത്തിരുന്നു കാണാൻ പോകാനിരിക്കുമ്പോൾ അതു തടയപ്പെടുംവിധം, കാടു കാണാനായി ഗവർണ്ണർ പത്നിയുമായി വരുന്ന കഥ പറയുന്ന കവിത ഇതിനെ പ്രശ്നവത്കരിക്കുന്ന ആഖ്യാനമാണ് ( ചെറുതേനും കുറുന്തോട്ടിയും, 1954). ഭരണകൂടവും അധികാരികളും പ്രകൃതിയെ എങ്ങനെ പ്രദർശനവസ്തുവാക്കുന്നു എന്നു ഇതിൽ കാണാം. പ്രകൃതിയെ മറക്കുമ്പോഴും പ്രകൃതിയിലേക്ക് വെറും കാഴ്ചക്കാരനായി മടങ്ങുമ്പോഴും കാണാതെ പോകുന്ന ജീവിതമുണ്ട്.

ഭൗതികവും മനശ്ശാസ്ത്രപരവുമായ സ്ഥലനിർമ്മിതിക്ക് വേണ്ടിയുള്ള കവിതകളായിരുന്നു തിരുനെല്ലൂരിൻ്റേത്. സ്വാതന്ത്ര്യത്തിനു വേണ്ടിയും ദേശത്തിനു വേണ്ടിയും ഉള്ള കവിതകൾ. വിദ്യകൊണ്ടും സമരം കൊണ്ടും വ്യവസായം കൊണ്ടും യന്ത്രശക്തി കൊണ്ടും മുന്നേറുന്ന, പട്ടിണി മാറുന്ന ഒരു സമൂഹത്തെ, ഒരു ഭരണകൂടത്തെ വിഭാവനം ചെയ്തു.(നവകേരളം, 1956). വിമോചനസമരത്തിൽ പള്ളിക്ക് വേണ്ടി ആയുധമെടുത്തു മരിച്ച സ്ത്രീയുടെ ഭർത്താവിൻ്റെ ദു:ഖം അവതരിപ്പിച്ചു(അന്തോണി 1959). സമാധാനത്തേക്കാൾ വിലയേറിയ കാര്യങ്ങൾ ഉണ്ടെന്നു പറഞ്ഞ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയെക്കുറിച്ച്, മി.അലക്സാണ്ടർ ഹെയ്ഗിന് (1981) എന്ന പേരിൽ കവിത എഴുതി. അമേരിക്കയിലെ വർണ്ണവിവേചനത്തിനെതിരായി പ്രക്ഷോഭം നയിച്ചതിൻ്റെ പേരിൽ വെള്ളക്കാർ വെടിവച്ചു കൊന്ന മാർട്ടിൻ ലൂതർ കിംഗിനെ കുറിച്ച്, ‘ആരുടെ രക്തം?’(1968) എന്ന കവിത എഴുതി. കറുത്തവരുടെ ജീവിതത്തിന് വെട്ടമേകാൻ ജീവൻ തുടുപന്തമാക്കിയ പാട്രിസ് ലുമുംബയെക്കുറിച്ചും എഴുതി. ( പാട്രിസ് ലുമുംബ, 1961) 1964-ൽ ജവഹർലാൽ നെഹ്രു അന്തരിച്ചപ്പോൾ, ‘ഒരു പനിനീർപൂവിൻ്റെ ദു:ഖം’ എന്ന കവിത എഴുതി. 1971 ൽ അമേരിക്കൻ ബോംബേറ്റ് മരിച്ച വിയറ്റ്നാം കുട്ടിയെക്കുറിച്ച്, ‘ചുവന്ന താഴ്വരയിൽ ‘ എന്ന കവിയും എഴുതിയിട്ടുണ്ട്.

ആഭ്യന്തര അധിനിവേശശക്തിയായ ബ്രാഹ്മണമതത്തിൻ്റെ നീതിസംഹിതകളെയും മൂല്യ അവശിഷ്ടങ്ങളെയും പുതിയ ധനകാര്യ ജ്ഞാന വ്യവസ്ഥയെയും ഒരു പോലെ പുൽകുന്നവയായിരുന്നു നഗരത്തിലിരുന്നു കൊണ്ട് വെളിച്ചത്തിൻ്റെ ദു:ഖത്തെ കുറിച്ചും ജന്മിത്തപൂർവ്വസവർണ്ണപക്ഷഗ്രാമീണ നന്മയെക്കുറിച്ചും പാടിയ കവികളുടേത്.അവർ ഇന്ത്യൻ വൈഷ്ണവപാരമ്പര്യത്തെ പുനരാനയിച്ചു. എന്നാൽ ഇന്ത്യയുടെ മറ്റൊരു പാരമ്പര്യമാണ് തിരുനെല്ലൂരിൽ കാണുന്നത്. താടകയെ കൊന്നത് ചോദ്യം ചെയ്യുന്ന സീതയെയും സനാതനധർമ്മത്താൽ ചെയ്ത കൊല ഏറ്റുപറയുന്ന രാമനേയും ( സീത എന്ന ഖണ്ഡകാവ്യം, 2009) ഇവിടെ കാണാം.സുയോധനൻ്റെ സ്നേഹത്തെക്കുറിച്ചു ഇടി മുഴക്കത്തോടെ സംസാരിക്കുന്ന കർണ്ണനൊപ്പം നിൽക്കുന്ന കവി (അമ്മയും മകനും 1969) യും ഉണ്ട്. ഗീതാതത്ത്വം അന്തിമവിലാപമായി വിറകൊള്ളുന്ന യുദ്ധാനന്തര കുരുക്ഷേത്രഭൂമിയിൽ നിൽക്കുന്ന ഗാന്ധാരി (ഗാന്ധാരി, 1964 ). ശുകന്തളയെ ഉപേക്ഷിക്കുമ്പോൾ ആ രാജസദസ്സിലുണ്ടായിരുന്ന കാളിദാസകവിയുടെ ദു:ഖം രാജാവിനെ മനുഷ്യനാക്കിയിരിക്കണം എങ്കിലേ ശാകുന്തളം ശുഭാന്തമാകു എന്ന രീതിയിലാണ് ശാകുന്തളകഥ അവതരിപ്പിക്കുന്നത് ( കാളിദാസനും ശകുന്തളയും, 1963). കാളിദാസ മേഘസന്ദേശം ഒരു നാടൻ സന്ദേശമായി തിരുനെല്ലൂരിൽ മാറുന്നു.

കവിതപ്രകടമായി ഇന്ത്യൻ പാരമ്പര്യങ്ങളെ ധിക്കരിക്കുകയും എന്നാൽ ശാസ്ത്രത്തിൻ്റെ ജ്ഞാന വ്യവസ്ഥയെ അന്ധമായി, മറ്റൊരു മതമായി വിശ്വസിക്കുകയും ചെയ്യുന്ന ഉപരിപ്ലവ വിപ്ലവ ധാരയുമല്ല തിരുനെല്ലൂരിൽ ഉള്ളത്.മതം മാത്രമല്ല മനസ്സിനെയും പ്രണയത്തെയും ജീവിതത്തെയും ഭൂമിയിൽ നിന്നും പുറന്തള്ളുന്നത്. ശാസ്ത്രത്തിൻ്റെ കുളമ്പടികൾ നമ്മെ മുന്നോട്ട് നയിക്കുമ്പോഴും ഒഴിവാക്കപ്പെടുന്നത് ഭൂമിയായി മാറുമോ? ബഹിരാകാശ സഞ്ചാരിയുടെ ഏകാന്തത അവതരിപ്പിച്ചു കൊണ്ടാണ് ഈ പ്രശ്നം ഉന്നയിക്കുന്നത്.ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആഖ്യാതാവായി വരുന്ന കവിതയാണ്, ‘ വിരഹം’ (1961) ബഹിരാകാശത്തിലേക്ക് ഭൂമിയെ പുറന്തള്ളി കുതിക്കുമ്പോൾ, അത്ഭുതകരമായ മിന്നൽ പ്രകാശമാകുമ്പോൾ, കാമുകിയെ മറക്കുന്ന കാമുകനാണ് മനുഷ്യൻ.ഓർമ്മയായുണരുമ്പോൾ, ഭൂമി പൊട്ടായി, പൂമൊട്ടായി ചുരുങ്ങി കാണപ്പെടുന്നു. ആശാൻ്റെ പ്രയോഗം ഓർത്തു പറഞ്ഞാൽ കടലിൽ തങ്ങിയ കാന്തഭൂമി കപ്പലിനെ പിടിച്ചടുപ്പിക്കും പോലെ ആകാശക്കപ്പലിലെ മനുഷ്യൻ തൻ്റെ പ്രണയത്തെ, ഭൂമിയെ നോക്കുന്നു. ഭൂമിയുടെ ആനന്ദത്തിലേക്ക്, സൗന്ദര്യത്തിലേക്ക്, സ്റ്റേഹത്തിലേക്ക് എത്താൻ കൊതിക്കുന്ന മനുഷ്യനിലാണ് കവിത അവസാനിക്കുന്നത്.

മതത്തിൻ്റെയും ശാസ്ത്രത്തിൻ്റെയും ജ്ഞാന വ്യവസ്ഥകൾ ഭൂമിയെ, പ്രണയത്തെ, പണി ചെയ്യുന്നവൻ്റെ കിടപ്പാടത്തെ ഇല്ലാതാക്കുമ്പോൾ, ആർത്തിരമ്പുന്ന കായലിലൂടെയും ഏകാന്തമായബഹിരാകാശത്തിലൂടെയും സ്വയം തുഴഞ്ഞു വരുന്ന പ്രണയവഞ്ചി പോലെ തിരുനെല്ലൂർ കരുണാകരൻ്റെ വാക്കുകൾ ഇന്നു രാഷ്ട്രീയ വിരഹികകളായ നമ്മെ തേടി എത്തുന്നു.

തിരുനെല്ലൂർ കരുണാകരൻ: 1924 ഒക്ടോബർ 8 ന് കൊല്ലം ജില്ലയിലെ പെരിനാട്ടിൽ ജനിച്ചു.2006 ജൂലൈ 5 ന് അന്തരിച്ചു.കൊല്ലം എസ്. എൻ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗവ. ആർട്ട്സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും അധ്യാപകനായിരുന്നു. 1989-94 കാലത്ത് ജനയുഗം വാരികയുടെ പത്രാധിപർ
കൃതികൾ: പ്രേമം മധുരമാണ് ധീരവുമാണ്, റാണി, ഗ്രീഷ്മ സന്ധ്യകൾ, സൗന്ദര്യത്തിൻ്റെ പടയാളികൾ, അന്തിമയങ്ങുമ്പോൾ, തിരുനെല്ലൂർ കരുണാകരൻ്റെ കവിതകൾ, വയലാർ, സീത ( കവിതകൾ )
മേഘസന്ദേശം, അഭിജ്ഞാനശാകുന്തളം, ജിപ്സികൾ, റുബാഇ യാത്ത് – ഒമർ ഖയ്യാമിൻ്റെ ഗാഥകൾ (വിവർത്തനങ്ങൾ )
ഒരു മഹായുദ്ധത്തിൻ്റെ പര്യവസാനം ( പുനരാഖ്യാനം)
മലയാള ഭാഷാ പരിണാമം സിദ്ധാന്തങ്ങളും വസ്തുതകളും ( പഠനം)

ഡോ. ഷൂബ കെ.എസ്സ്.

പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി

5 1 vote
Rating
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
രശ്മി പി ആർ
രശ്മി പി ആർ
1 month ago

തിരുനല്ലൂരിന്റെ കവിതകളെക്കുറിച്ച് ആഴത്തിലും പരപ്പിലുമുള്ള അപഗ്രഥനം! ശ്രീ. ഷൂബക്ക് അഭിനന്ദനങ്ങൾ 👏

ഡോ.ബി.ബലാനന്ദൻ തോക്കുംമൂട്
ഡോ.ബി.ബലാനന്ദൻ തോക്കുംമൂട്
30 days ago

തിരുനല്ലൂർ കവിതയെ ഇത്തരത്തിൽ സമഗ്രമായി നിരീക്ഷിച്ച മറ്റാരും ഉണ്ടെന്ന് തോന്നുന്നില്ല. പ്രൊഫ. ഷൂബയുടെ നിരീക്ഷണ
മനസ്സിന് അഭിനന്ദനം. മലയാളത്തിൽ ആരും
തിരുനല്ലൂർകവിതയുടെ ഉള്ളിലേക്ക് കടന്ന് ഒരു പുസ്തകം എഴുതിയതായി അറിവില്ല. പലരും ഒരു പാരഗ്രാഫിൽ തിരുനല്ലൂർ കവിതയെ ഒതുക്കുകയാണ് രീതി. തിരുനല്ലൂർ കവിതയെ സമഗ്രമായി വിലയിരുത്തി ഒരു ഗ്രന്ഥം രചിക്കണമെന്ന് പ്രൊഫ. ഷൂബയോട്
അഭ്യർത്ഥിക്കുന്നു.
ഡോ.ബി.ബാലാനന്ദൻ തേക്കുംമുട്

2
0
Would love your thoughts, please comment.x
()
x