ഡോ.ബി.ശ്രീകുമാര്‍ സമ്പത്ത്

Published: 10 April 2025 സാഹിത്യപഠനം

ദി വെജിറ്റേറിയന്‍; സ്ത്രീ മനസ്സിലെ ഹരിതാഗ്നി

പ്രബന്ധസംഗ്രഹം 
 
2024-ലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നേടിയ ദക്ഷിണകൊറിയന്‍ എഴുത്തുകാരിയാണ് ഹാന്‍ കാങ്. പുതിയ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ മുമ്പത്തെക്കാളധികം തീവ്രമായി ജീവിതത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ രേഖപ്പെടുത്തുന്നു. സ്ത്രീയുടെയും പുരുഷന്റെയും ആശയലോകത്തിന്റെ വൈരുദ്ധ്യങ്ങളെക്കുറിച്ച് സൂക്ഷ്മമായി ചിന്തിക്കുന്നു. 2007-ല്‍ പുറത്തിറങ്ങിയ ‘ദി വെജിറ്റേറിയന്‍’ എന്ന നോവല്‍ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചത്. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോള്‍ നഗരത്തില്‍ താമസിക്കുന്ന യോങ് ഹേ എന്ന യുവതിയുടെ ജീവിതാവസ്ഥകളുടെ ചിത്രണമാണ് ഈ നോവല്‍. 
 
താക്കോല്‍വാക്കുകള്‍: 
ഹാന്‍ കാങ് – ദക്ഷിണകൊറിയന്‍ എഴുത്തുകാരി – 2024 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം – ദി വെജിറ്റേറിയന്‍ – വ്യത്യസ്തമായ സ്ത്രീപക്ഷവീക്ഷണങ്ങള്‍    
 
സ്ത്രീമനസ്സിന്റെ അഗാധവും തീക്ഷ്ണവുമായ വൈകാരികതലങ്ങള്‍, പരമ്പരാഗത കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീത്വം നേരിടുന്ന പ്രശ്നങ്ങള്‍, അക്രമാസക്തമായ ഇന്നത്തെ ലോകത്തില്‍ നിഷ്കളങ്കതയെ ആഗ്രഹിക്കുന്ന മനസ്സിന്റെ ഉത്കണ്ഠ, മനുഷ്യത്വത്തെക്കുറിച്ചു തോന്നുന്ന നിരാശത തുടങ്ങി നിരവധി വിഷയങ്ങള്‍ തന്റെ രചനകളിലൂടെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയയായ സാഹിത്യകാരിയാണ് ദക്ഷിണകൊറിയന്‍ എഴുത്തുകാരിയായ ഹാന്‍ കാങ്.
2024-ലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം ഹാന്‍ കാങ് നേടിയതിനുശേഷം അവരുടെ ഏറ്റവും ശ്രദ്ധേയകൃതിയായ ‘ദി വെജിറ്റേറിയന്‍’ എന്ന നോവല്‍ വീണ്ടും വായനക്കാരുടെ ചര്‍ച്ചകളില്‍ ഇടം പിടിക്കുകയാണ്. 2007-ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ 2015-ലാണ് ഡെബോറ സ്മിത്തിന്റെ പരിഭാഷയില്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രമേയത്തിന്റെ അപൂര്‍വ്വത, അഗാധമായ ഉള്‍ക്കാഴ്ച, വ്യത്യസ്തമായ രചനാശൈലി, ഇവയെല്ലാം സമന്വയിച്ച ഈ നോവല്‍ 2016-ലെ മാന്‍ ബുക്കര്‍ പുരസ്കാരത്തിന് അര്‍ഹമായി. ദക്ഷിണ കൊറിയയിലേയും ഏഷ്യയിലേയും നിരവധി സാഹിത്യപുരസ്കാരങ്ങളും നേടിയിട്ടുള്ള ഹാന്‍ കാങ് ഏഷ്യയിലെ ഏറ്റവും ശ്രദ്ധേയരായ സമകാലിക എഴുത്തുകാരികള്‍ക്കിടയില്‍ സ്ഥാനം നേടിയെടുത്തു. ‘ദി വെജിറ്റേറിയന്‍’ ലോകത്തെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും നിരവധി വായനക്കാരെ ആകര്‍ഷിക്കുകയും ചെയ്തു. 
 
സസ്യാഹാരിയായി മാറുന്ന യോങ് ഹേ
 
അന്താരാഷ്ട്രപ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഈ നോവല്‍ ഒരേസമയം സൗന്ദര്യവും ഭയാനകതയും ഉള്‍ക്കൊള്ളുന്നുവെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ഇതിലൂടെ പ്രതിപാദിക്കുന്ന വിഷയവും കേന്ദ്രകഥാപാത്രമായ യോങ് ഹേയുടെ ജീവിതാവസ്ഥകളും വായനയ്ക്കു ശേഷവും അസ്വസ്ഥതയും വ്യഥയും വായനക്കാരുടെയുള്ളില്‍ അവശേഷിപ്പിക്കുന്നു. നോവലിന്റെ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ മുഖ്യകഥാപാത്രമായ യോങ് ഹേ പെട്ടെന്നൊരു ദിവസം മുതല്‍ സസ്യാഹാരിയായി മാറാന്‍ തീരുമാനിക്കുന്നതും അതിനെ തുടര്‍ന്ന് അവളുടെ ജീവിതത്തിലുണ്ടാവുന്ന പരിണാമങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. 1997-ല്‍ ഹാന്‍ കാങ് രചിച്ച ‘ദി ഫ്രൂട്ട് ഓഫ് മൈ വുമന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ‘ദി വെജിറ്റേറിയന്‍’ എന്ന നോവല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 
ആധുനികകാലഘട്ടത്തിലെ സിയോളില്‍ നടക്കുന്ന കഥയായി രചിക്കപ്പെട്ടിരിക്കുന്ന കൃതിയില്‍ ‘ദി വെജിറ്റേറിയന്‍’, ‘മംഗോളിയന്‍ മാര്‍ക്ക്’, ‘ഫ്ളേമിങ് ട്രീസ്’ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായാണ് കഥ പറയുന്നത്. ഇതില്‍ യോങ് ഹേയുടെ ഭര്‍ത്താവിന്റെ ഫസ്റ്റ് പേഴ്സണ്‍ വിവരണമാണ് ആഖ്യാനമായി സ്വീകരിച്ചിരിക്കുന്നത്. രണ്ടാംഭാഗത്തില്‍ യോങ് ഹേയുടെ സഹോദരീഭര്‍ത്താവിന്റെ കഥാപാത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൂന്നാംഭാഗത്തില്‍ യോങ് ഹേയുടെ സഹോദരിയായ ഇന്‍ ഹേയുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കഥപറയുന്നു. രണ്ടും മൂന്നും ഭാഗങ്ങളില്‍ തേര്‍ഡ് പേഴ്സണ്‍ വിവരണത്തിലൂടെയാണ് കഥ പറയുന്നത്. സാമ്പ്രദായിക രീതികളില്‍നിന്നു വ്യത്യസ്തമായ രചനാശൈലി സ്വീകരിച്ചിരിക്കുകയാണ് ഹാന്‍ കാങ്. പല വ്യക്തികളിലൂടെയുള്ള ആഖ്യാനം നോവലിന് ത്രിമാനതലം നല്‍കുന്നുണ്ട്. 
 
യോങ് ഹേയുടെ രക്തരൂഷിത സ്വപ്നങ്ങള്‍      
 
അറവുശാലകളില്‍ മൃഗങ്ങളോടു മനുഷ്യര്‍ കാട്ടുന്ന ക്രൂരതയെക്കുറിച്ചുള്ള ഭയാനകവും രക്തരൂഷിതവുമായ ചില സ്വപ്നങ്ങള്‍ ആവര്‍ത്തിച്ചു കണ്ടതിനു ശേഷമാണ് പാര്‍ട് ടൈം ഗ്രാഫിക് ഡിസൈനറും വീട്ടമ്മയുമായ യോങ് ഹേ മാംസാഹാരം കഴിക്കുന്നത് നിര്‍ത്താന്‍ തീരുമാനിക്കുന്നത്. ഫ്രിഡ്ജില്‍ നിന്നും മാംസഭക്ഷണങ്ങള്‍ പൂര്‍ണമായും വലിച്ചെറിഞ്ഞുകളഞ്ഞ് അവള്‍ ഒരുദിനം പൊടുന്നനെ ആ തീരുമാനത്തെക്കുറിച്ചു ഭര്‍ത്താവിനോടു പറയുന്നു. അതിനു വിശദീകരണമായി അവള്‍ പറയുന്നത് “എനിക്കൊരു സ്വപ്നം ഉണ്ടായിരുന്നു” എന്നു മാത്രമാണ്. അവളുടെ ഭര്‍ത്താവിന് ആ തീരുമാനം മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്നില്ല. അയാള്‍ തികച്ചും സാധാരണക്കാരനായ, ദിനചര്യകളുടെ ആവര്‍ത്തനങ്ങളില്‍ അടിയുറച്ച, പരമ്പരാഗതമായ ജീവിതം ഇഷ്ടപ്പെടുന്നയാളാണ്. തന്റെ കംഫര്‍ട്ട് സോണിനു പുറത്തേക്കു കടന്ന് ഒന്നും ചെയ്യാന്‍ ഒരിക്കലും ശ്രമിക്കാത്തയാളാണ്. തന്റെ ഭാര്യയില്‍ ഒരുതരത്തിലും ആകര്‍ഷണീയതയോ പുതുമയോ കാണുന്നില്ലെന്ന് അയാള്‍ പറയുന്നുണ്ട്. നല്ല കടമയുള്ള ഭാര്യയുടെ ജീവിതം അവള്‍ സ്വീകരിക്കുമെന്ന് കരുതിയതിനാലാണ് അവളെ വിവാഹം കഴിച്ചതെന്നും അയാള്‍ പറയുന്നു. കുറച്ചു വര്‍ഷത്തെ തികച്ചും അതിസാധാരണമായ ദാമ്പത്യജീവിതത്തിനു ശേഷം ഒരു സുപ്രഭാതത്തില്‍ യോങ് ഹേ സസ്യാഹാരിയാകാനുള്ള തീരുമാനമെടുക്കുന്നത് അയാളെ ഞെട്ടിക്കുന്നു. കുറച്ചുനാള്‍ ഭാര്യയുടെ തീരുമാനത്തെ യുക്തിസഹമായി കാണാന്‍ മിസ്റ്റര്‍ ചിയോങ് ശ്രമിക്കുന്നു. എന്നാല്‍ യോങ് ഹേ ക്രമേണ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും അവളുടെ ആരോഗ്യത്തെ അത് ബാധിക്കുന്നതായി കാണുകയും ചെയ്യുമ്പോള്‍ അവളുടെ കുടുംബത്തെ വിളിക്കുന്നു. വീട്ടിലെ ഭക്ഷണവേളയില്‍ യോങ് ഹേയുടെ പിതാവ് അവളെ അടിക്കുകയും ബലമായി നിര്‍ബന്ധിച്ച് മാംസാഹാരം കഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അസ്വസ്ഥയായ യോങ് ഹേ പഴം മുറിക്കുന്ന കത്തികൊണ്ട് സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുന്നു. അവളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ഈ തീരുമാനത്തോടെ സ്വന്തം കുടുംബത്തിലും സമൂഹത്തിലും യോങ് ഹേ ഒറ്റപ്പെടുകയാണ്. ഭര്‍ത്താവ് അവളുടെ മാനസികനില അസ്ഥിരവും ദുര്‍ബലവുമായതായി കരുതുന്നു. യോങ് ഹേ പൂര്‍വ്വ സ്ഥിതിയിലേക്കു മടങ്ങിവരില്ലെന്നു മനസ്സിലാക്കുന്ന അയാള്‍ പിന്നീട് വിവാഹമോചനത്തിനായി ശ്രമിക്കുന്നു. ആശുപത്രിയില്‍ നിന്നു സുഖം പ്രാപിച്ച് മടങ്ങിവരുന്ന യോങ് ഹേ താന്‍ എന്തെങ്കിലും തെറ്റു ചെയ്തോയെന്നു ചോദിക്കുന്നുണ്ട്. 
 
മംഗോളിയന്‍ മാര്‍ക്ക്         
 
നോവലിന്റെ രണ്ടാം ഭാഗമായ ‘മംഗോളിയന്‍ മാര്‍ക്ക്’ യോങ് ഹേയുടെ സഹോദരിയായ ഇന്‍ ഹേയുടെ ഭര്‍ത്താവും വീഡിയോ ആര്‍ട്ടിസ്റ്റുമായ ജെ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്. മിസ്റ്റര്‍ ജെ  അസാധാരണമായ  ലൈംഗികഭാവനകള്‍  പുലര്‍ത്തുന്നയാളാണ്.  പുഷ്പങ്ങളുടെ ചിത്രങ്ങള്‍  ശരീരത്തില്‍  പെയിന്റ് ചെയ്ത   സ്ത്രീപുരുഷന്മാര്‍ക്കിടയിലെ പ്രണയരംഗത്തിന്റെ ചിത്രം അയാള്‍ തന്റെ പ്രൊജക്ടിനായി ഭാവന ചെയ്യുന്നു. യോങ് ഹേയുടെ ശരീരത്തില്‍ പുഷ്പത്തിന്റെ ഇതളിനോടു സമാനമായൊരു മംഗോളിയന്‍ അടയാളം ജന്മനാ ഉണ്ടെന്നു മനസ്സിലാക്കുന്ന അയാള്‍ അവളിലേക്ക് ആകൃഷ്ടനാവുകയാണ്. യോങ് ഹേ അയാള്‍ക്കു ചിത്രം വരയ്ക്കാനായി മോഡലാകാന്‍ തയ്യാറാകുന്നു. അവളുടെ ശരീരത്തില്‍ പൂക്കള്‍ വരച്ച് തന്റെ മനസ്സിലെ കലാചിത്രത്തിനു ജീവന്‍ പകരാനാണ് അയാളുടെ ശ്രമം. വാടകയ്ക്കെടുത്ത സ്റ്റുഡിയോ അപ്പാര്‍ട്മെന്റില്‍ വച്ച് യോങ് ഹേയുടെ ശരീരത്തില്‍ പൂക്കള്‍ വരയ്ക്കുന്നു. കാമോദ്ദീപകമായൊരു ഫിലിമിന്റെ ചിത്രീകരണത്തിനായി യോങ് ഹേയ്ക്കൊപ്പം മറ്റൊരു കലാകാരന്റെ കൂടി സഹായം തേടുന്നു. തന്റെ സഹതാരമായ പുരുഷന്റെ ശരീരത്തില്‍ വരയ്ക്കപ്പെട്ട പുഷ്പങ്ങളുടെ ചിത്രങ്ങള്‍ കാരണമാണ് താന്‍ ലൈംഗികമായി ഉണര്‍വിലായതെന്ന് യോങ് ഹേ പറയുന്നു. പിന്നീട് ജെ ഒരു സുഹൃത്തിന്റെ സഹായത്താല്‍ തന്റെ ശരീരം പുഷ്പചിത്രങ്ങളാല്‍ അലങ്കരിച്ച ശേഷം യോങ് ഹേയെ കാണാന്‍ പോകുന്നു. അവര്‍ തമ്മിലുള്ള ശാരീരികബന്ധത്തിന്റെ ചില നിമിഷങ്ങള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. അതിന്റെ ദൃശ്യങ്ങള്‍ കാണാനിടയാകുന്ന യോങ് ഹേയുടെ സഹോദരി ഇന്‍ ഹേ എമര്‍ജന്‍സി സര്‍വീസ് നമ്പറില്‍ വിളിക്കുന്നു. തന്റെ ഭര്‍ത്താവും തന്റെ സഹോദരിയും മാനസിക തകരാറുള്ളവരാണെന്നും പരാതിപ്പെടുന്നു. ഇന്‍ ഹേയുടെ ഭര്‍ത്താവ് ബാല്‍ക്കെണിയില്‍ നിന്നു താഴേക്കുചാടി മരിക്കാനൊരുങ്ങുന്നുണ്ടെങ്കിലും അതിനുസാധിക്കാതെ അവിടെ തറച്ചു നില്‍ക്കുന്നു. പിന്നീട് അധികാരികള്‍ വന്നാണ് അയാളെ താഴെയിറക്കുന്നത്. 

ഫ്ളേമിങ് ട്രീസ്  

മൂന്നാമത്തെ ഭാഗമായ ഫ്ളേമിങ് ട്രീസ് മുഖ്യമായും യോങ് ഹേയുടെ സഹോദരി ഇന്‍ ഹേയെ കേന്ദ്രീകരിച്ചാണ്. സസ്യാഹാരിയാകാനുള്ള തീരുമാനത്തിനു ശേഷം കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുകയും ഭക്ഷണം തീരെ കുറച്ചതിനാല്‍ മാനസികമായും ശാരീരികമായും ദുര്‍ബലയാവുകയും ചെയ്ത യോങ് ഹേയെ പിന്തുണയ്ക്കുന്നത് സഹോദരി ഇന്‍ ഹേ മാത്രമാണ്. ഇന്‍ ഹേ ഇപ്പോള്‍ ഭര്‍ത്താവുമായി പിരിഞ്ഞ അവസ്ഥയിലാണ്. സ്വന്തം കുട്ടിയേയും ആരോഗ്യം മോശമായ തന്റെ സഹോദരിയേയും സംരക്ഷിക്കേണ്ട ചുമതല ഇന്‍ ഹേയുടെ മേലാണ്. യോങ് ഹേയുടെ മാനസികനില തീരെ വഷളായതിനാല്‍ മാനസികാരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലവിധ കടുത്ത ചികിത്സകള്‍ക്കു ശേഷവും യോങ് ഹേ സാധാരണനിലയിലാവുന്നില്ല. മാത്രമല്ല, അവള്‍ കൂടുതലും ഒരു സസ്യത്തെപ്പോലെയായിത്തീര്‍ന്നിരിക്കുന്നു. ആശുപത്രിയില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരു ശ്രമത്തിനൊടുവില്‍ അവളെ കണ്ടെത്തുന്നത് മഴയില്‍ നനഞ്ഞ ഒരു വനത്തിനുള്ളില്‍ തിളങ്ങുന്ന അനേകം മരങ്ങള്‍ക്കിടയില്‍ മറ്റൊരു മരം പോലെയാണ്. വിവാഹമോചനവും തനിയെ കുട്ടിയെ വളര്‍ത്തുന്നതുമെല്ലാം ഇന്‍ ഹേയെ വിഷാദത്തിലായ്ത്തുന്നു. അവള്‍ തന്റെ സഹോദരിയെ ആശുപത്രിയില്‍ നിരന്തരം ചെന്നു കാണുകയും അവളെ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ യോങ് ഹേ ഭക്ഷണം കഴിക്കുന്നതു പാടെ നിര്‍ത്തുന്നു. ഡോക്ടര്‍മാര്‍ അവളെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കുന്നു. നോവലിന്റെ അവസാനഭാഗത്തില്‍ യോങ് ഹേയെയും സഹോദരി ഇന്‍ ഹേയെയും ഒരു ആംബുലന്‍സില്‍ കയറ്റി ആശുപത്രി അധികൃതര്‍ മറ്റൊരാശുപത്രിയിലേക്കു കൊണ്ടുപോവുകയാണ്. ആ യാത്രയില്‍ വഴിയോരത്തെ മരങ്ങളെ ഇന്‍ ഹേ ശ്രദ്ധിക്കുന്നു. അവളും തന്റെ സഹോദരിക്കു സമാനമായി ഒരു ചെടിയുടെ മാനസികാവസ്ഥയിലേക്ക് എത്തുന്നതിന്റെ സൂചനയാകാമിത്. 

നിഷ്കളങ്കതയുടെ സാധ്യത 

നോവലില്‍ സസ്യാഹാരിയാവുക എന്നത് ഒരു പ്രതീകമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യ അക്രമങ്ങള്‍ക്കെതിരെയുള്ള പിന്തിരിഞ്ഞു നില്‍ക്കലാണത്. സസ്യങ്ങള്‍ നിശ്ചലമാണ്. അവ ഓക്സിജന്‍ പുറത്തുവിടുന്നു, പൂക്കള്‍ വിരിയിക്കുന്നു, തണല്‍ തരുന്നു, ആരെയും ഉപദ്രവിക്കുന്നില്ല. സസ്യമാകുന്ന അവസ്ഥയിലാവുന്നതിലൂടെ മാത്രമേ ആക്രമണങ്ങള്‍ ചെയ്യുന്ന മാനസികാവസ്ഥയില്‍ നിന്ന് മനുഷ്യന് സ്വയം ഒഴിഞ്ഞു നില്‍ക്കാനാവൂ എന്ന് നോവലിസ്റ്റ് സൂചിപ്പിക്കുകയാണ്. ഒരു ചെടിയായി മാറുന്ന സ്ത്രീയെ കുറിച്ചുള്ള ചിത്രം സങ്കല്പിച്ചതാണ് ‘ദി ഫ്രൂട്ട് ഓഫ് മൈ വുമണ്‍’ എന്ന തന്റെ ചെറുകഥയ്ക്ക് പ്രചോദനമായതെന്ന് ഹാന്‍ കാങ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തന്റെ നോവലിനു പലതലങ്ങളുണ്ടെന്നും ഹാന്‍ കാങ് വിശദീകരിച്ചിട്ടുണ്ട്. മനുഷ്യ അക്രമങ്ങളെക്കുറിച്ചും നിഷ്കളങ്കതയുടെ സാധ്യതയേയും സാധ്യതയില്ലായ്മയെക്കുറിച്ചും നോവല്‍ പറയുന്നു. വിശുദ്ധി, ഭ്രാന്ത് എന്നീ മാനസികാവസ്ഥകള്‍, ചുറ്റുമുള്ളവരെ മനസ്സിലാക്കാനുള്ള സാധ്യത, സാധ്യതയില്ലായ്മ, ശരീരമാണ് അവസാനത്തെ അഭയവും ദൃഢനിശ്ചയവുമെന്ന് തിരിച്ചറിവ് ഇങ്ങനെ സങ്കീര്‍ണവും വൈയക്തികവുമായ വിഷയങ്ങളെയാണ് നോവല്‍ പ്രതിപാദിക്കുന്നത്. ഓരോ ദേശത്തെയും വായനക്കാരന്റെ സാംസ്കാരികതയനുസരിച്ച് ഈ പ്രമേയങ്ങള്‍ മാറാം. 
അക്രമാസക്തമായ ഇന്നത്തെ ലോകത്ത് മനുഷ്യന് നിഷ്കളങ്കരായിരിക്കാന്‍ സാധിക്കുമോയെന്ന ചോദ്യം എക്കാലവും തന്നെ വേട്ടയാടിയിരുന്നുവെന്ന് കാങ് പറയുന്നു. ഈ സാര്‍വ്വലോക പ്രാധാന്യമുള്ള ചോദ്യം നോവലിലൂടെ പ്രതിഫലിക്കുന്നു. നോവലിലെ നായിക യോങ് ഹേ തികച്ചും ഒരു സസ്യം പോലെയായി മാറുന്നതിനു പിന്നില്‍ അക്രമങ്ങളെക്കുറിച്ചുള്ള അവളുടെ ആഴമേറിയ നിരാശതയും മനുഷ്യത്വത്തെക്കുറിച്ചുള്ള ആശങ്കയും ഉണ്ട്. യുദ്ധങ്ങളും ആക്രമണങ്ങളും വംശീയ കലാപങ്ങളും കൊലപാതകങ്ങളും കൊണ്ട് രക്തരൂഷിതമായ ഇന്നത്തെ സമൂഹത്തില്‍ ‘ദി വെജിറ്റേറിയന്‍’ എന്ന നോവലിലൂടെ ഹാന്‍ കാങ് തന്റെ മനസ്സിനെ മഥിക്കുന്ന നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സ്വന്തം ആശങ്കകള്‍ പങ്കിടുന്നു.     
 
ഗ്രന്ഥസൂചി 
Han Kang, The Vegetarian, Granta Publications, London, 2016

ഡോ. ബി. ശ്രീകുമാര്‍ സമ്പത്ത്

അസോസിയേറ്റ് പ്രൊഫസര്‍ മലയാളവിഭാഗം. യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം Email: sreekumarsampath@gamil.com Ph: 8075329075

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x