
വിജെ തോമസ്
Published: 10 september 2026 കവിത
വാക്കുകളുടെ വീട്
വീണു പോകാനിടയുള്ള വീടുകളാണ് വാക്കുകൾ.
നെഞ്ചോടുചേർത്താലും വിട്ടുപോകാനുള്ള
കൂടുകൾ ,
പറിച്ചുനട്ടാലും ഒറ്റയ്ക്കാവുന്ന
വയൽപച്ചയാണ് ഭൂമിയിൽ മനസ് .
പുസ്തകങ്ങളുടെ
കളപ്പുരകളിലല്ലെങ്കിലും
സത്യത്തിൻറെ ഉഴവുചാലുകളിലാണ്
അവയുടെ വേരുകൾ.
എപ്പോഴുംപ്രണയമാവശ്യമുള്ള ചെടിയാണ് വീട്
അതിനെ
ഉമ്മകളാൽ അണിയിച്ചൊരുക്കുവാൻ
പക്ഷികൾക്കറിയാം
ഭൂമിയിൽ ഒന്നിച്ചിരിക്കുവാൻ
വാനിൽ പറക്കുവാൻ .
ശ്രദ്ധിക്കു കണ്ണുകൾ കൊണ്ടുപോലും
മുറിവേൽക്കുന്ന ചില ചില്ലുശിൽപ്പങ്ങൾ
ആരുടെയുള്ളിലുമുണ്ടാകും.
വാക്കുകളുടെയിതളനങ്ങിയാൽ പോലും
മിഴിനിറയുന്ന ചില താമരകൾ.
നനവൂറിയ കണ്ണുകളാൽ
പ്രാവുകൾ വിശുദ്ധിയല്ലാതെന്നും നിറവേറ്റുന്നില്ല
മറന്നുവെന്നു വേഴാമ്പൽ പറയാറില്ല
മാറ്റൊരാളുടെ വാക്കുകളിൽ കാത്തിരിക്കുന്ന
മഴയുമുണ്ടാകാം .
മറന്നു കളഞ്ഞവീടുകളുണ്ടാകാം
ചിലവേള ഉടയാടയ്ക്കു തീപിടിച്ച്
നിന്നു കത്തുന്ന നിലവിളികളുണ്ടാകാം.
എത്ര ആഴത്തിൽ മുറിവേറ്റെന്ന്
ആരെയാണിത്രനേരവും ഓർത്തോർത്തു
വാർന്നൊഴുകിയതെന്നും പറയാറില്ല
ഭാഷ വേണ്ടന്നുവെച്ച മൃതദേഹങ്ങൾ .
വിട്ടിറങ്ങിയ വാക്കിലോ
കൊട്ടിയടച്ച വീട്ടിലോ
ഉമ്മകൾ
ഭിക്ഷ
യാചിക്കാറില്ല
ഉറക്കം സ്വപ്നംകാണാറുമില്ല.

Vjthomas.
944 644 8713 globalvjt@gmail.com
